ഈ സ്ത്രീയെയും അച്ഛനെയും ഒരുമിച്ചു കണ്ടാൽ അച്ഛനും മകളും ആണെന്ന് ആര് വിചാരിച്ചാലും കുറ്റം പറയാൻ പറ്റില്ലാ… ഇവരുടെ നീണ്ടു നിവർന്നു കിടക്കുന്ന മുടിയിൽ ഒരെണ്ണം പോലും നരച്ചിട്ടില്ലാ, മുടിയുടെ ഏറ്റവും അറ്റതായി ഒരു ചെറിയ കെട്ടു കെട്ടി ഇട്ടിട്ടുണ്ട്… തലയിൽ കുത്തി വെച്ച തുളസി കതിര് വാടിയിട്ടുണ്ട്, കണ്ണ് കറുപ്പ് കരികൊണ്ട് എഴുതിയത് ആ കൃഷ്ണമണി നിറമുമായി യോജിക്കാത്തത് അസുഖപ്രദമായി എനിക്കു തോന്നി കീഴ്ചുണ്ടിനു താഴെയായി ഇടത്തു വശത്തു ഒരു മറുക്കുണ്ട് ഇവർക്ക്, പിന്നെ കാതിൽ ഒരു ചെറിയ സ്വർണ്ണ കമ്മലും…
ഓറഞ്ച് നിറമുള്ള ഒരു ബ്ലൗസ്സും മങ്ങിയ വെള്ള സാരിയും ആണ് വേഷം, ബ്ലൗസ്സ് തീരുന്നിടത്തു നിന്ന് സാരിയുടെ അരകെട്ടു തുടങ്ങുന്നതിനു ഇടയിൽ ഒരു അര ഇഞ്ചോളം മാത്രം അവരുടെ വയറു കാണാം, സാരിയേക്കാൾ വെളുപ്പ് അവരുടെ വയറിനു ആണെന്ന് തോന്നും… അവിടെ നിന്നും ഞാൻ നോട്ടം അവരുടെ കൈയിലേക്ക് മാറ്റി, തൊലിക്കു ഉള്ളിലൂടെ ചെറുതായി പച്ച നിറത്തിൽ നരമ്പുകൾ കാണാം,
ഇറുഗി ഇരിക്കുന്ന ബ്ലൗസ്സിന്റെ കൈ തീരുന്നിടത്തു അവരുടെ കൈ ചുമന്നു കിടക്കുന്നു, അവർ ഇടത്തു കൈയിൽ ഒരു തുവാല ചുരുട്ടി പിടിച്ചിട്ടുണ്ട്… ആവിശ്യത്തിനു വണ്ണവും വട്ട മുഖവും സൗന്ദര്യവുമുള്ള ഈ സ്ത്രീയെ ഒരു അവസരം കിട്ടിയപ്പോൾ വിവാഹം കഴിച്ചത്തിനു അച്ഛനെ കുറ്റം പറയാൻ പറ്റില്ലല്ലോ എന്നൊരു നിമിഷം എനിക്കു തോന്നി…
ഇനി ഇങ്ങനെ ഒരു സ്ത്രീയെ വിവാഹം കഴിക്കാനാണോ ഇയാൾ എന്റെ അമ്മയെ കളഞ്ഞതു എന്ന തോന്നൽ എന്റെ ഉള്ളിൽ എന്തെനില്ലാത്ത ഒരു കോപം ജൊലിപ്പിച്ചു…
കാറു മെല്ലെ ഇടത്തോട്ടു തിരിഞ്ഞു പാടത്തിനു കുറുകെ കിടക്കുന്ന ഒരു വഴിയിലേക്ക് പ്രവേശിച്ചു, കുറച്ചു ദൂരം നീങ്ങിയപ്പോൾ പാടം തീർന്ന് തെങ്ങിൻ തോപ്പ് തുടങ്ങി…
വഴി പതുക്കെ ചെറുതായി ഒരു കവാടത്തിലൂടെ വണ്ടി നീങ്ങി, അതിന്റെ ചെങ്കൽ തൂണിൽ പായൽ പിടിച്ചു കിടക്കുന്ന ഒരു ഫലകത്തിലെ എഴുത്ത് ഞാൻ വായിച്ചു, ചിറ്റില്ലം… എന്റെ ശരീരത്തെ പേടിയാണോ ആകാംഷയാണോ ജിജ്ഞാസയാണോ എന്നൊന്നും മനസിലാവാത്ത ഒരു വികാരം കീഴടക്കി… എന്റെ ഉള്ളം കാൽ മുതൽ നെറുകം തലവരെ ഒരു തരിപ്പു തോന്നി…
കവാടവും താണ്ടി വണ്ടി മുന്നോട്ടു നീങ്ങി, വഴിയുടെ ഇരു സൈഡിലായും വർഷങ്ങൾ കുറേ പഴക്കമുള്ള മാവുകളും,നെല്ലിയും,പ്ലാവും എല്ലാം ഞാൻ നോക്കി ഇരുന്നു… എന്റെ നെഞ്ചിടുപ്പ് കൂടുന്നത് പോലെ തോന്നി, കണ്ണുകൾ മങ്ങുന്നു… ഞാൻ മെല്ലെ ഒന്ന് ശ്വാസം പിടിച്ചു വിട്ടു, അത് കണ്ടിട്ടാവും അടുത്ത് ഇരുന്ന സ്ത്രീ അവരുടെ കൈ എന്റെ കൈകൾക്ക് മുകളിൽ വെച്ച് പേടിക്കേണ്ട എന്ന് പറഞ്ഞത്… അവരുടെ കൈ ഒരൽപ്പം വെയർത്തു നനഞ്ഞു ഇരിപ്പുണ്ടായിരുന്നു, എങ്കിലും അവരുടെ ഉള്ളം കൈയിലെ ചൂട് എന്നിക്കൊരു ആശ്വാസമായി എന്ന് തന്നെ പറയാം…
വണ്ടി ഒരു വളവു കൂടെ മറികടന്നപ്പോൾ ദൂരെ നിന്നും ചിറ്റില്ലം തറവാട് കണ്ടു തുടങ്ങി, അമ്മ പറഞ്ഞു തന്നത് വെച്ച് എന്റെ മനസ്സിൽ തറവാടിന്റെ ഒരു രൂപം ഉണ്ടായിരുന്നു എന്നാൽ ഞാൻ മനസ്സിൽ കരുതിയതിലും വളരെ വലുതാണ് ചിറ്റില്ലം തറവാട്…
വണ്ടി വന്നു വീടിനു മുന്നിൽ നിന്നു… വീടിനു മുൻപിൽ വലത്തു ഭാഗത്തു ഒരു പശുത്തൊഴുത്ത് ഉണ്ട്, അവിടെ ഒരു പശുവും അതിന്റെ കാലിനു ഇടയിലായി ഒരു കന്നുകുട്ടിയും നിൽക്കുന്നത് ഞാൻ നോക്കി, തൊഴുത്തിന് അരികിലായി വലിയ ഒരു മരത്തിന്റെ പകുതിയോളം വരെ കച്ചി കുന്നു കൂട്ടി വെച്ചിരിക്കുന്നു…
വല്യ മുറ്റത്തിന്റെ അറ്റത്തായി ഉണക്കാൻ വെച്ചേക്കുന്ന പുഴുങ്ങിയ നെല്ല് ഒരു ഓല പരമ്പിൽ നിരത്തി ഇട്ടിരിക്കുന്നത് കാണാം… നടു മുറ്റത്തു ഒരു തുളസി തറയും അതിൽ നിന്നും കല്ലുകൾ നിരത്തിയ ഒരു വഴി നേരെ പടിപ്പുരയില്ലേക്കും നീണ്ടു നിന്നു…
പടിപ്പുര ഞങ്ങൾ കാറിനു വന്ന വഴിയിൽ നിന്നും അല്പം ഇടത്തോട്ടു മാറിയാണ് അതിനു മുകളിലായി ഒരു ചെറിയ മുറിയുണ്ട്, അവിടെ പണ്ട് തോട്ടക്കാരൻ വാസുവായിരുന്നു അമ്മ പറഞ്ഞ കഥകളിൽ താമസിച്ചിരുന്നത്…
