“”ഒരു സാധനം വെച്ചാലീ വീട്ടിൽ കാണില്ല… ഇന്നലെ കൂടെ ഇവിടെ കിടന്ന തോർത്താ… ആരു എടുത്തോണ്ടു പോയോ എന്തോ….”“
പിറുപിറുത്തുകൊണ്ടു ചിറ്റ ഞാൻ ഇരിക്കുന്നതിനു എതിരുള്ള കുളി മുറിയിൽ കേറി കതകു അടച്ചു.. എനിക്കപ്പോളാണ് സമാധാനമായതു. ചിറ്റ പോയി കഴിഞ്ഞു കുറേ നേരം കൂടെ ഒരു മുൻകരുതൽ എന്നോണം അവിടെ ഒളിച്ചിരുന്നിട്ടാണ് ഞാൻ പുറത്തിറങ്ങിയതു. അവിടെ നിന്നും തിരിച്ചു നടപാതയിലെത്തി വലത്തോട്ടു ഇറങ്ങി നടന്നു. മരങ്ങൾ തിങ്ങി വളർന്ന അവിടെ കൂടെ ഞാൻ മുന്നോട്ടു നീങ്ങിയപ്പോൾ ഒരു മാവിന്റെ ചുവട്ടിലിരുന്നു കരയുന്ന മീരയെ കണ്ടതു. വല്യമ്മ വഴക്കു പറഞ്ഞിട്ടാണോ… അതോ ഇനി ഞാൻ പുറത്തു ഇറങ്ങി കഴിഞ്ഞു ആ വഴക്കിന്റെ അവസാനം വല്യമ്മ തല്ലിയോ അവളെ…
“താനെന്തിനാ ഇവിടെ വന്നിരുന്നു കരയുന്നെ…”
എന്റെ ചോദ്യം കേട്ടു തലയുയർത്തി നോക്കിയ അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ ഞാൻ തെളിഞ്ഞപ്പോൾ വിഷമം മാറി കോപം വന്നു…
“മര്യാദക്കു ഒരിടത്തു ഇരിക്കാനും സമ്മതിക്കില്ലേ…. നാശം..”
അവളുടെ ഉത്തരം കേട്ടപ്പോൾ എനിക്കും ദേഷ്യം വന്നു…
“നീ എന്തിനാ പെണ്ണെ വെറുതെ എന്റെ തലേലോട്ടു കേറുന്നത്… എന്തിനാ ഇരുന്നു കഴയുന്നതു എന്നല്ലേ ചോദിച്ചൊള്ളു…”
“ഇയാളൊന്നു പോയേ… ഞാൻ കാലു പിടിക്കാം..”
അവൾ വീണ്ടും തല താഴ്ത്തി പറഞ്ഞു… അവളുടെ അവസ്ഥ കണ്ടപ്പോൾ എനിക്കു നല്ല വിഷമം തോന്നി. പക്ഷെയെന്റെ സാമീപ്യം അവളെ അസ്വസ്ഥമാക്കുന്നുണ്ട് എന്നു മനസ്സിലായപ്പോൾ ഞാൻ അവിടെ നിന്നും മുന്നോട്ടു നടന്നു. ഇവളെ പ്രേമിക്കാൻ പോയിട്ടു ഒന്നും മിണ്ടാൻ പോലും അവളു സമ്മതിക്കുന്നില്ലല്ലോ…. ഇവളെ നോക്കുന്നതു മാറ്റിയാ മീനാക്ഷിയെ നോക്കിയാൽ ഇതിലും കുറേ കൂടെ എളുപ്പമാവും എന്നു ഞാനോർത്തു. മീനാക്ഷിയാണേലിവളെ കാലും അടക്കവും ഒതുക്കവുമുണ്ടു, പക്ഷെ എന്തോ മീര എന്റെ മനസ്സിൽ നിന്നും വിട്ടുമാറാതെ നിൽക്കുന്നു… ഇതിനാണോ പ്രേമം എന്നു പറയുന്നത്… മനസ്സിൽ നിന്നും മായിച്ചു കളയാൻ പറ്റാത്ത, ഉറക്കത്തിലും ഉണർവിലും അവളുടെ ഓർമകളിൽ മാത്രം മുഴുകി… അവളെ കാണുമ്പോഴെല്ലാം മനസ്സിലൊരു മഴ പെയ്തു തോർന്നപോലെ തോന്നുന്നതിനെ ആവുമോ പ്രേമമെന്നു പറയുന്നത്. ഒരു വട്ടം കൂടെ ഞാനവളെ തിരിഞ്ഞു നോക്കി, കറുപ്പിൽ മഞ്ഞ പൂക്കലുള്ള പാവാടയും ബ്ലൗസും…. അതിനു കുറുകെ അലക്ഷ്യമായി കിടക്കുന്ന വെള്ള നിറമുള്ള ഹാൽഫ് സാരി… മടിയിൽ വിശ്രമിക്കുന്ന കൈകൾക്കു മീതെ മുഖമമർത്തി ഇരിക്കുന്ന അവളെ ഞാൻ കുറച്ചു നേരം നോക്കി നിന്നു…. ദേവാഗണങ്ങൾക്കു ഇടയിൽ നിന്നും നിലം പതിച്ച എന്റെ താരകം… മണൽ പരപ്പിലൂടെ കുതറിയോടുന്ന എന്റെ മുന്നിൽ വന്നു പെട്ട ചെറു പൊയ്ക… മുഖത്തു വിരിഞ്ഞ മന്ദഹാസം മറച്ചു കൊണ്ടു ഞാൻ അവളിൽ നിന്നും നടനകന്നു. വട്ടം ചുറ്റി മുറ്റത്തു ചെന്നപ്പോളവിടെ പരിചയമില്ലാത്തൊരു വെള്ള അമ്പാസോഡർ കാർ വന്നു കിടപ്പുണ്ടായിരുന്നു.
ഞാൻ വീടിനു ഉള്ളിൽ കേറിയപ്പോൾ തടി കസേരയിലായി അച്ഛമ്മയും, അവരുടെ തോളിൽ കൈ വെച്ചു അരികിലായി സന്ധ്യ വല്യമ്മയും നില്ല്പുണ്ടായിരുന്നു… വല്യമ്മയുടെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല കണ്ടപ്പോൾ രാവിലെ നടന്ന കാര്യങ്ങൾ എന്റെ മനസ്സിലേക്കു ഓടി വന്നു. അവർക്കു എതിരായി വേറൊരു തടി കസേരയിൽ നല്ല തടിയുള്ളൊരു മനുഷ്യനും ഇരിപ്പുണ്ടായിരുന്നു… അയാളുടെ തലയിലൊരു മുടി പോലുമില്ലാ എന്നു തന്നെ പറയാം.. വെളുത്ത ഷർട്ടും വെള്ള മുണ്ടുമുടുത്ത അയാൾ എന്നെ കണ്ടപ്പോള്ളൊന്നു തല തിരിച്ചു നോക്കി ചിരിച്ചു കാണിച്ചു..
“അഹ്.. ശ്രീ മോൻ പുറത്തായിരുന്നോ…”
എന്നെ കണ്ടപ്പോൾ സന്ധ്യ വല്യമ്മ തിരക്കി…
“ഞാൻ വെറുതെ പുറത്തൂടെ നടക്കുവായിരുന്നു…“
”പട്ടണത്തിൽ ജീവിച്ചിട്ടു ഇവിടെ വന്നു നിൽക്കുന്നതു മുഷിപ്പ് ആവും അല്ലേ…”
കസേരയിലിരുന്ന മൊട്ട തലയൻ എന്നെ നോക്കി ചോദിച്ചു…”
“ഏയ്… അങ്ങനെയൊന്നുമില്ല…”
ഞാൻ അകത്തു കയറി ഒരു ഭിത്തിയിൽ ചാരി നിന്നു പറഞ്ഞു…
“ദീപനു മൂന്നല്ലേ മക്കളു…”
