നിധിയുടെ കാവൽക്കാരൻ – 20 22

ആ കാന്തക്കണ്ണുകൾ എന്നെ ഉടക്കി. വിടർന്ന ആ കണ്ണുകളിൽ ഇന്നലത്തെ ഗൗരവമില്ലായിരുന്നു. പകരം… എന്നെ കണ്ടതും അവളുടെ ചുവന്ന അധരങ്ങളിൽ അതിമനോഹരമായ, വശ്യമായ ഒരു പുഞ്ചിരി വിരിഞ്ഞു.

 

അവളുടെ ആ ചിരിക്ക് മുന്നിൽ എന്റെ പകയും ദേഷ്യവുമെല്ലാം മഞ്ഞുപോലെ ഉരുകിപ്പോയിരുന്നു. ആ വശ്യതയ്ക്ക് മുന്നിൽ, ഇപ്പോൾ ഇവളോട് എതിർത്തു നിൽക്കാൻ എനിക്ക് കഴിയില്ലെന്ന് മനസ്സ് മന്ത്രിച്ചു.

 

പ്രതികാരം… അത് നാളത്തേക്ക് മാറ്റിവെക്കാം.

 

തോൽവി സമ്മതിച്ചവനെപ്പോലെ ഞാൻ പതുക്കെ പിന്തിരിഞ്ഞു. വാതിലിന് നേരെ ഒരു ചുവട് വെച്ചതും…

 

“ദേവാ…”

 

പിന്നിൽ നിന്നും ഒഴുകിയെത്തിയ ആ വിളി എന്നെ അവിടെ പിടിച്ചു നിർത്തി.

 

വീണയുടെ തന്ത്രികൾ മീട്ടുന്നതുപോലത്തെ, തേൻ മധുരമുള്ള ശബ്ദം. കാതുകളിലൂടെ അത് എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി.

 

ഇന്നലെ കണ്ട ആ രാക്ഷസിയുടെ ശബ്ദമാണോ ഇതെന്ന് വിശ്വസിക്കാൻ പോലും എനിക്ക് പ്രയാസം തോന്നി.

ആ ശബ്ദത്തിലെ മാസ്മരികതയിൽ എന്റെ കാലുകൾ തറഞ്ഞുപോയി. മുന്നോട്ട് വെച്ച കാൽ തിരിച്ചെടുത്ത്, ഒരു വിവശനെപ്പോലെ ഞാൻ സാവധാനം പിന്നിലേക്ക് തിരിഞ്ഞു.

 

അവൾ ആ യോഗാസനത്തിൽ നിന്നും മുക്തയായിരുന്നു…. വിയർപ്പുതുള്ളികൾ തിളങ്ങുന്ന മുഖത്തോടെ, കൗതുകം നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. ആ നോട്ടത്തിൽ എന്നെ പൂർണ്ണമായും കീഴ്പ്പെടുത്തുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു.

 

“ഇങ്ങോട്ട് വാ…”

 

വീണ്ടും ആ ശബ്ദം… ഇത്തവണ അതൊരു അപേക്ഷയായിരുന്നില്ല, മറിച്ച് അനുസരിക്കാൻ മാത്രം കഴിയുന്ന ഒരു കല്പനയായിരുന്നു.

 

ഞാൻ പൂർണ്ണമായും അവളിലേക്ക് തിരിഞ്ഞു.

 

ആ കറുത്ത യോഗ വസ്ത്രം അവളുടെ വെളുത്ത ഉടലിനോട് ചേർന്നുനിന്ന്, ഓരോ വടിവുകളെയും എടുത്തു കാണിക്കുന്നു.

കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികൾ, ആ വസ്ത്രത്തിനുള്ളിലെ ഇരുളിലേക്ക് വഴിമാറുന്നത് ഞാൻ കണ്ണിമയ്ക്കാതെ നോക്കിനിന്നു.

എന്റെ നോട്ടം കണ്ടിട്ടാവണം, അവളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞ ഒരു തിളക്കം വന്നു.

 

അവൾ വലതുകൈ മെല്ലെ ഉയർത്തി, ചൂണ്ടുവിരൽ മടക്കി എന്നെ അരികിലേക്ക് വിളിച്ചു.

 

“പേടിക്കണ്ട… അടുത്ത് വാ…”

 

പോകരുത് എന്ന് എന്റെ ബുദ്ധിക്ക് അറിയാമായിരുന്നു. ഇന്നലെ എന്നെ വായുവിൽ തെറിപ്പിച്ചവളാണ്, അപകടകാരിയാണ്. പക്ഷേ, എന്റെ കാലുകൾക്ക് സ്വന്തം ഇച്ഛാശക്തി നഷ്ടപ്പെട്ടതുപോലെ തോന്നി. ആ കണ്ണുകളിലെ കാന്തികശക്തി എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു.

ഒരു മന്ത്രത്തിന് കീഴ്പ്പെട്ടവനെപ്പോലെ, ഞാൻ പതുക്കെ ആ പലകയുടെ അടുത്തേക്ക് നടന്നു.

 

അടുത്തെത്തും തോറും അവളുടെ ശരീരത്തിൽ നിന്നും വരുന്ന ആ വിയർപ്പിന്റെ ഗന്ധം… മുല്ലപ്പൂവിനോടൊപ്പമുള്ള ആ പെൺഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചുകയറി. അത് എന്നെ വല്ലാതെ മത്തുപിടിപ്പിച്ചു.

ഞാൻ ആ പലകയുടെ തൊട്ടുമുന്നിൽ ചെന്നു നിന്നു.

 

അവൾ തലയുയർത്തി എന്നെ നോക്കി. ആ വിടർന്ന കണ്ണുകൾ എന്റെ മുഖത്തു നിന്നും താഴേക്ക്, എന്റെ ട്രാക്ക് പാന്റ്സിനും ബനിയനും ഉള്ളിലൂടെ എന്റെ ശരീരത്തെ ഒന്നു ഉഴിഞ്ഞു നോക്കി.

 

“ഇപ്പോൾ എങ്ങനെയുണ്ട്…? വേദനയുണ്ടോ…?”

 

അവൾ ചോദിച്ചു. ആ ചോദ്യത്തിൽ പരിഹാസമല്ല, മറിച്ച് വല്ലാത്തൊരു വാത്സല്യമായിരുന്നു ഉണ്ടായിരുന്നത്….

 

എന്നാൽ അവളുടെ ചോദ്യത്തിന് എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. നാവിൽ വാക്കുകൾ വരാത്തവിധം ഞാൻ മരവിച്ചുപോയിരുന്നു. ആ സാമീപ്യം എന്നെ അത്രമേൽ തളർത്തിയിരുന്നു. എന്റെ തൊണ്ട വരണ്ടുപോയി.

എന്റെ ആ നിൽപ്പ് കണ്ട്, അവളുടെ ചുണ്ടിൽ വിടർന്ന ആ ചിരിക്ക് തിളക്കമേറി. ഒരു കുസൃതിയോടെ അവൾ തലയാട്ടി.

 

“സാരമില്ല… മാറിക്കോളും…”

 

അവൾ പതുക്കെ പറഞ്ഞു.

 

“നീ പോയി ബാക്കിയുള്ളവരെ വിളിക്ക്… നല്ല ക്ഷീണം കാണും എല്ലാവർക്കും. കുളിച്ചുകഴിഞ്ഞ് താഴേക്ക് വാ… ആഹാരം കഴിക്കാം…”

Leave a Reply

Your email address will not be published. Required fields are marked *