നിധിയുടെ കാവൽക്കാരൻ – 20 22

 

എന്നേ തൊടാൻ അനുവദിക്കില്ല എന്ന വാശിയായിരുന്നു നിധിയുടെ കണ്ണുകളിൽ.

 

എന്നാൽ ആ പെണ്ണിന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു. യാതൊരു ആയാസവുമില്ലാതെ, വഴിയിൽ കിടക്കുന്ന ഒരു കരിയിലയെ കാറ്റ് തെറിപ്പിക്കും പോലെ, അവൾ തന്റെ ഇടതുകൈ കൊണ്ട് നിധിയുടെ തോളിൽ വെറുതെയൊന്ന് തട്ടിമാറ്റി. നിഷ്പ്രയാസം… ഒന്നു നിലവിളിക്കാൻ പോലും സമയം കിട്ടാതെ വലിയൊരു ശക്തിയുടെ ഇടിയേറ്റതുപോലെ നിധി വശത്തേക്ക് തെറിച്ചു വീണു.

 

ഇനി അവൾക്കും എനിക്കും ഇടയിൽ ആരുമില്ല.

 

ഞാൻ വേദനകൊണ്ട് പുളയുകയാണെങ്കിലും അവളുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ അപ്പോഴും ഒരു ഭാവവുമില്ലായിരുന്നു. ഒട്ടും വൈകാതെ അവൾ തന്റെ വലതുകൈ നീട്ടി എന്റെ നെറ്റിയിൽ മൃദുവായി ഒന്ന് തൊട്ടു.

 

ആ സ്പർശനം… അതൊരു തണുത്ത വിരൽത്തുമ്പായിരുന്നില്ല, ആയിരക്കണക്കിന് വോൾട്ട് കറന്റ് എന്റെ തലച്ചോറിലേക്ക് ഒരുമിച്ച് അടിച്ചുകയറുന്നതുപോലത്തെ വലിയൊരു ആഘാതമായിരുന്നു.

 

എന്ത് സംഭവിച്ചു എന്ന് ചിന്തിക്കാൻ പോലും എന്റെ തലച്ചോറിന് സമയം കിട്ടിയില്ല.

 

വലിയൊരു പൊട്ടിത്തെറിയുടെ ശക്തിയിൽ എന്റെ ശരീരം പിന്നിലേക്ക് തെറിച്ചു.

നിലത്ത് കാൽ തൊടാതെ, ആ വലിയ വാതിൽപ്പടിയിലൂടെ ഞാൻ വായുവിൽ പറന്നു. പുറത്തെ ഇടനാഴിയുടെ കട്ടി കൂടിയ ചുമരിലേക്ക് എന്റെ നട്ടെല്ല് ചെന്നിടിച്ചു.

 

“ഠേ…” എന്ന വലിയൊരു ശബ്ദത്തോടെ ചുമരിലിടിച്ച് ഞാൻ താഴെ തറയിലേക്ക് വീണു. എന്റെ ശരീരത്തിലെ എല്ലുകൾ മുഴുവൻ നുറുങ്ങിപ്പോയതുപോലെ തോന്നി.

കണ്ണുകളിൽ ഇരുട്ട് കയറാൻ തുടങ്ങി. ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു. പെട്ടെന്ന് തൊണ്ടയിൽ നിന്നും തികട്ടിവന്ന ചൂടുള്ള രക്തം എന്റെ വായിലൂടെ പുറത്തേക്ക് ഒഴുകി തറയിൽ പടർന്നു.

 

“ദേവാ….!!!!”

 

ദൂരെ എവിടെ നിന്നോ ആമിയുടെയും ബാക്കിയുള്ളവരുടെയും കൂട്ടക്കരച്ചിൽ എന്റെ കാതുകളിൽ അലയടിച്ചു. പക്ഷേ എനിക്കൊന്ന് അനങ്ങാൻ പോലുമുള്ള കരുത്തുണ്ടായിരുന്നില്ല. എന്നെ നോക്കി നിൽക്കുന്ന അവളുടെ ആ നിഗൂഢമായ രൂപം എന്റെ കാഴ്ചയിൽ നിന്നും പതുക്കെ മങ്ങാൻ തുടങ്ങി… കനത്ത ഇരുട്ട് എന്നെ പൂർണ്ണമായും വിഴുങ്ങി. എന്റെ ബോധം മറഞ്ഞു.

 

 

*******************************

 

 

ബോധത്തിന്റെ ആഴങ്ങളിൽ നിന്നുള്ള മടക്കയാത്ര വളരെ പതുക്കെയായിരുന്നു. കണ്ണിന് മുകളിലെ കനത്ത ഭാരം വകഞ്ഞുമാറ്റി ഞാൻ മെല്ലെ കണ്ണുകൾ തുറന്നു.

 

കൂരിരുട്ട് നിറഞ്ഞ മുറി. പാതി തുറന്ന ജനാലയിലൂടെ അരിച്ചെത്തുന്ന നേർത്ത നിലാവിന്റെ വെളിച്ചം മാത്രമാണ് അവിടെയുണ്ടായിരുന്നത്. ആ വലിയ നിശബ്ദതയിൽ എന്റെ കാതുകളിലേക്ക് ആദ്യം വന്നത് തലയ്ക്ക് മുകളിൽ കിടന്ന് കറങ്ങുന്ന പഴയൊരു ഫാനിന്റെ ‘കട… കട…’ എന്ന താളത്തിലുള്ള ശബ്ദമാണ്.

 

ആ പെണ്ണിന്റെ ഒറ്റ സ്പർശനത്തിലേറ്റ വലിയ അടിയുടെ ആഘാതം മാറാൻ എനിക്ക് ഏകദേശം ഇത്രയും സമയം വേണ്ടി വന്നുവെന്ന് ചിന്തിച്ചപ്പോൾ വല്ലാത്തൊരു അമ്പരപ്പ് തോന്നി. അത്രക്കും ഭയാനകമായ പ്രഹരമായിരുന്നു അത്.

 

പക്ഷേ, എന്നെ അതിശയിപ്പിച്ചത് അതല്ല. ഇത്രയും വലിയൊരു ആഘാതം ഏറ്റിട്ടും, ചുമരിലിടിച്ച് ചോര തുപ്പിയിട്ടും എന്റെ ശരീരത്തിൽ ഇപ്പോൾ ഒരു തരിമ്പ് വേദന പോലുമില്ല! നുറുങ്ങിപ്പോയെന്ന് കരുതിയ എല്ലുകൾക്കും പേശികൾക്കുമെല്ലാം എന്തെന്നില്ലാത്ത ഒരു കരുത്ത് കൈവന്നതുപോലെ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ അലട്ടിയിരുന്ന ആ വലിയ തളർച്ചയും ഭാരവും എങ്ങോട്ടോ മാഞ്ഞുപോയിരിക്കുന്നു. പകരം ഉള്ളിൽ തിളച്ചുമറിയുന്ന ഊർജ്ജം.

 

ഇപ്പോൾ എഴുന്നേറ്റ് ഒരോട്ടം ഓടാനോ, അല്ലെങ്കിൽ വായുവിൽ ഉയർന്നു ചാടി ആർക്കെങ്കിലും വലിയൊരു ഇടി കൊടുക്കാനോ ഒക്കെയുള്ള ഒരു വല്ലാത്ത ഉൾപ്രേരണ എന്റെ സിരകളിലൂടെ പായുന്നുണ്ടായിരുന്നു.

 

ഒരു പുതിയ മനുഷ്യനായി ഉണർന്നതുപോലെ.

അങ്ങനെ ആ അന്ധകാരത്തിൽ വിസ്മയത്തോടെ കിടക്കുമ്പോഴാണ്, എന്റെ വലതുകൈ അറിയാതെ മൃദുവായ എന്തിലോ പോയി തട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *