“നീ ഇപ്പോ പണ്ടത്തെപ്പോലെയല്ല, ആകെ മാറിപ്പോയി. അന്ന് നീ…” അവൻ പഴയ ഇടവഴിയിലെ ചുംബനശ്രമത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ തുടങ്ങി.
“ദിനേശേട്ടാ!” അരുണിമ അവന്റെ വാക്കുകളെ പാതിയിൽ മുറിച്ചു.
“നിങ്ങൾ ഇന്നും എന്തിനാണ് പണ്ടത്തെ കാര്യവും ഓർത്ത് പറഞ്ഞുകൊണ്ട് വെറുതെ എന്നെ ബുദ്ധിമുട്ടിക്കുന്നത്?
ഇന്ന് എനിക്ക് രണ്ട് കുട്ടികളുണ്ട്, ഒരു കുടുംബമുണ്ട്. ചേട്ടനും ഇല്ലേ ഒരു ഭാര്യയും, കുട്ടിയും. അറ്റ്ലീസ്റ്റ് അവരെ കുറിച്ചെങ്കിലും ഓർത്തൂടെ?” അവളുടെ ആ തന്റേടമുള്ള സംസാരം കേട്ടപ്പോൾ ദിനേശന് മറുപടി ഒന്നും പറയാൻ കിട്ടിയില്ല.
വീണ്ടും, അവിടെയാകെ ഒരു നിശബ്ദത പടർന്നു. പക്ഷെ ഈ തവണ ആ നിശബ്ദതയെ മുറിച്ച് തുടർന്ന് സംസാരിച്ചത് ദിനേശൻ ആയിരുന്നില്ല. പകരം അരുണിമയായിരുന്നു:
“പണ്ട് നടന്ന കാര്യങ്ങളൊക്കെ മറന്ന്, നിങ്ങളുടെ അടുത്ത് ഞാൻ എത്ര തവണ മര്യാദക്ക് സംസാരിക്കാൻ വന്നിട്ടുണ്ട്? അപ്പോഴൊക്കെ ദേ, നടക്കാത്ത ഒരു സ്വപ്നവും പറഞ്ഞ് നിങ്ങൾ എന്നെ വിഷമിപ്പിക്കും. ഇതൊക്കെ സജീവൻ ചേട്ടൻ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ആ നിമിഷം ഞങ്ങളുടെ ബന്ധം അവിടെ തീരും. ചേട്ടന് അതറിയോ?”
“ആ…ആവോ…ഇ…ഇല്ല..അഹ്.” ദിനേശൻ മറുപടി പറയാൻ പറ്റാതെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ചെറുതായി വിക്കി.
ശേഷം അരുണിമ വീണ്ടും തുടർന്നു:
“സജീവേട്ടൻ ഇതൊക്കെ കണ്ടാൽ, പിന്നെ ഞാനും എന്റെ കുട്ടികളും വഴിയാധാരമാകും. അതുകൊണ്ട് പ്ലീസ്, ദിനേശേട്ടൻ ദൈവത്തെ ഓർത്ത് എന്റെ മാനസികാവസ്ഥ ഒന്ന് മനസ്സിലാക്കണം. അല്ലാണ്ട് എനിക്ക് ചേട്ടന്റെ അടുത്ത് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല ഞാനിങ്ങനെ…..”
അവൾക്കതു പറഞ്ഞ് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും ഒരുപൊടി കണ്ണുനീർ പൊലിഞ്ഞിരുന്നു. താൻ കരയുന്നത് ദിനേശൻ കാണാതെയിരിക്കാൻ അരുണിമ കയ്യിൽ ഉണ്ടായിരുന്ന ഒരു ടവൽ കൊണ്ട് കണ്ണുനീർ തുടച്ചിട്ട് പുറത്തെ കാഴ്ചകളിലേക്ക് തന്റെ മിഴികൾ തിരിച്ചു.
ഇതൊക്കെ കേട്ട് അമ്പരന്ന് പോയ ദിനേശന് മറുപടി എന്ന് പറയാനായി ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തത്കാലം അവൻ ഒരു “സോറി” പറഞ്ഞ് അതിൽ ഒതുക്കി.
ഇതെപ്പോ എന്താ ഉണ്ടായേ? എന്തിനാ ആളുകൾ ഇപ്പൊ പടക്കം പൊട്ടിച്ചേ എന്ന് ഇന്നെസെന്റ് ഏട്ടൻ ഒരു പടത്തിൽ പറയുന്നതിന് സമാനമായ അവസ്ഥയായിരുന്നു ഇപ്പൊ ദിനേശന്റേത്.
അയാളുടെ വന്യമായ രീതിയിലുള്ള അശ്ലീല നോട്ടങ്ങളും സംസാര ശൈലിയും വർഷങ്ങളായി സഹിച്ചു ജീവിക്കുകയായിരുന്നു അരുണിമ. ഇന്ന് തന്റെ മനസ്സിലെ വിഷമങ്ങളെല്ലാം അവൾ തുറന്നുപറഞ്ഞപ്പോഴാണ്, തൃശൂർ പൂരത്തിന് സാമ്പിൾ വെടിക്കെട്ട് പൊട്ടിയത് പോലെ ആ വാക്കുകൾ ദിനേശന്റെ ഹൃദയത്തിൽ ചെന്ന് തറച്ചത്.
എന്നിരുന്നാലും അവന്റെ മനസ്സിൽ, തനിക്ക് ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത ഒരു നിധിയായിരുന്നു അരുണിമ. അവളുടെ ആ നിസ്സഹായത കണ്ടിട്ട് മനസ്സിൽ ചെറിയൊരു പാവം തോന്നിയെങ്കിലും, “സജീവൻ അറിയാതെ നമുക്കൊരു ബന്ധം തുടങ്ങിക്കൂടെ” എന്ന് അവളോട് ചോദിക്കണമെന്ന് അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പക്ഷെ അങ്ങനെയെങ്ങാനും ചോദിച്ചാൽ ഉണ്ടാകാൻ പോകുന്ന പൂരം എന്തായിരിക്കുമെന്ന് ദിനേശന് നിഷ്പ്രയാസം ഊഹിക്കാൻ കഴിയുമായിരുന്നതുകൊണ്ട് അവൻ ആ പൂതി മനസ്സിൽ തന്നെ ഒതുക്കി.
“വെറുതെ പെണ്ണിന്റെ കയ്യിൽ നിന്നും ഒരു അടി വാങ്ങിച്ചു കൂട്ടണ്ട!” അവൻ മനസ്സിൽ മന്ത്രിച്ചു.
മിനിറ്റുകൾക്കുള്ളിൽ ബൊലേറോ അരുണിമയുടെ വീട്ടുപടിക്കൽ എത്തി നിന്നു. വണ്ടി നിന്ന ഉടൻ തന്നെ അവൾ ഡാഷ്‌ബോർഡിൽ ഇരുന്ന കുട കയ്യിലെടുത്ത്, ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
“താങ്ക്സ്…. ലിഫ്റ്റ് തന്നതിന്.” അരുണിമ കുറച്ച് ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുഖത്തൊരു നേർത്ത പുഞ്ചിരി വരുത്തിക്കൊണ്ട് നന്ദി പ്രകടിപ്പിച്ചു.
അതിന് മറുപടിയായി അവൻ വെറുതെയൊന്ന് തലയാട്ടുക മാത്രമാണ് ചെയ്തത്.

Superb 👌👌👌