“എന്നാൽ അങ്ങനെ ചെയ്യാം മോളെ. ഞാനിന്ന് ജിത്ത് വരുമ്പോൾ സംസാരിക്കാം”. ജ്യോത്സ്ന പോകാൻവേണ്ടി എണിറ്റു.
ജ്യോത്സ്ന പോയിക്കഴിഞ്ഞു ഏറെ ഹൃദയഭാരത്തോടെ സാറ സോഫയിലേക്ക് വന്നിരുന്നു. എന്തൊക്കെ ദുരിതങ്ങൾ ആണ് ദൈവമേ ഇങ്ങനെ ഇടയ്ക്കിടെ കയറി വരുന്നതെന്ന് ഓർത്ത് അവൾ തലയിൽ കയ്യും ചേർത്തിരുന്നു. അവനില്ലാതെ ഇവിടെ താനെങ്ങനെ കഴിയും എന്നോർത്തപ്പോൾ അവളുടെ മനസ്സിരുന്നു വിങ്ങി. തൊട്ടടുത്താണെങ്കിലും അവനുണ്ടല്ലോ എന്ന ആശ്വാസം ചെറുതല്ല. സാറ എന്ത് ചെയ്യണമെന്നറിയാതെ വിങ്ങുന്ന ഹൃദയവുമായി അവിടെത്തന്നെ ഇരുന്നുപോയി.
ജിത്ത് വന്നപ്പോൾ ജ്യോത്സ്ന കാര്യങ്ങൾ ഒക്കെ വിഷമിച്ചു അവന്റെ മുൻപിൽ അവതരിപ്പിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൻ ചെന്ന് ജ്യോത്സ്നയുടെ കയ്യിൽ പിടിച്ചു.
“ചേച്ചി എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. എനിക്കിപ്പോ എന്നും ചേച്ചിയേം അളിയനേം ബുദ്ധിമുട്ടിച്ചുകൊണ്ട് ഇവിടെ നിൽക്കാൻ പറ്റുമോ.
എന്നെങ്കിലും മാറിയെ പറ്റു. അതെത്ര നേരത്തെ ആകുന്നോ അത്രയും നല്ലത്. പിന്നെ ചേച്ചി വേറാരെയും വിളിക്കാൻ നിൽക്കണ്ട. ഞാൻ ദീപുവിനോട് ഒന്ന് സംസാരിക്കട്ടെ. പെയിങ്ഗ്സ്റ്റായിട്ട് നിൽക്കാൻ ഉള്ള സ്ഥലം അവന്റെ പരിചയത്തിൽ ഒരുപാടുണ്ട്. നമുക്ക് അങ്ങനെ നോക്കാം. ഇനി പരിചയത്തിന്റെ പുറത്തു ആരെയും ബുദ്ധിമുട്ടിക്കാൻ നിൽക്കേണ്ട.” ജിത്ത് പറഞ്ഞത് ജ്യോത്സ്നയ്ക്കും തെല്ലാശ്വാസമായി.
“ശരിയാണ് മോനെ. പക്ഷേ എല്ലാം നോക്കി ഓക്കെ ആണെങ്കിലേ ഞാൻ സമ്മതിക്കു കേട്ടോ “. ജ്യോത്സ്നയുടെ കണ്ണുകൾ നിറഞ്ഞു വന്നു.
“ഓ.. അങ്ങനെ ആയിക്കോട്ടെ. ചേച്ചി നോക്കിയിട്ട് മതി. പോരെ?”. ജിത്ത് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“എടാ ഫുഡ് ഒക്കെ ഉണ്ടാക്കി തരുന്ന ആരെങ്കിലും ഉണ്ടോന്ന് നോക്കണം. അങ്ങനുണ്ടെങ്കിൽ അത് മതി. നിന്റെ ഡ്രെസ്സൊക്കെ ആര് നനയ്ക്കും?, നീ ഒറ്റയ്ക്ക് ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യും?. എനിക്കറിയില്ല “. ജ്യോത്സ്ന കവിളിലൂടെ ഒഴുകിവന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.
“എന്റെ ചേച്ചി ഒക്കെ ശരിയാവും. ഇങ്ങനെ വിഷമിക്കാതെ. ഞാൻ മാനേജ് ചെയ്തോളാം. പോരെ.” അവന്റെ ആശ്വാസവാക്കുകൾ ഒന്നും ആ പെങ്ങമനസ്സിനെ തണുപ്പിക്കാൻ പോകുന്നതായിരുന്നില്ല. നിവർത്തിയില്ലാതെ ജിത്തിന്റെ ഇഷ്ടത്തിന് അവൾ കാര്യങ്ങൾ വിട്ടുകൊടുത്തു.
അപ്പുറത്ത് സാറ ഒറ്റക്കിരുന്നു ഉരുകി തീരുകയായിരുന്നു. ജിത്തിനെ അകന്നു താമസിക്കേണ്ടിവരുന്ന വിഷമത്തിനൊപ്പം, അവന്റെ കാര്യങ്ങൾ ഒക്കെ ഇനി ആര് നോക്കും എന്നുള്ള ചിന്ത അവളെയും ആകെ കുഴക്കി. അവിടെ എന്ത് തീരുമാനം എടുത്തു എന്നറിയാനുള്ള അവളുടെ ജിജ്ഞാസയേറിവന്നു.
പിറ്റേ ദിവസം ജിത്ത് ഫോണിലൂടെ പറഞ്ഞതൊക്കെയും സാറ കണ്ണീരോടെയാണ് കേട്ടിരുന്നത്. അവളുടെ വിഷമം കണ്ട് ജിത്ത് ആവുന്നത് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
“എന്റെ സാറാ നീയിങ്ങനെ വിഷമിക്കാതെ പൊന്നേ . ദേ നോക്ക്. ഞാനൊന്നുകൂടി ഇനി ഫ്രീ ആകാൻ പോകുവാ. എന്നും രാവിലെ ഒന്ന് കാണാൻ പറ്റില്ലാന്ന് അല്ലേ ഉള്ളു. ഇനി ഏത് പാതിരാത്രിക്കും വിളിക്കാം. എന്റെ പെണ്ണിന് എപ്പോ കാണണം എന്ന് തോന്നിയാലും ഞാൻ ഓടി വരില്ലേ, പിന്നെന്താ?.”
“പോടാ അവിടുന്ന്. നീയടുത്തു ഉള്ളതിന്റെ ആശ്വാസം കിട്ടുമോ എനിക്ക്, നീ ഇത്രയും ദൂരെ പോയി കിടക്കുമ്പോൾ. അങ്ങനെ കാണാൻ തോന്നുമ്പോ വരനാണെ നീയെപ്പോലും എന്റടുത്തുണ്ടാകേണ്ടിവരും ജിത്തേ”. സാറ വിതുമ്പി പറഞ്ഞു.
“ഓ… എന്നാൽ പിന്നെ എന്റെ പെണ്ണുംകൂടി പോന്നോ എന്റൊപ്പം. നമുക്കൊരുമിച്ചു ഒരു വീടെടുക്കാം”. ജിത്ത് സാഹചര്യത്തെ ഒന്ന് മയപെടുത്താനായി പറഞ്ഞു.
“പോ ചെറുക്കാ അവിടുന്ന്.. തമാശ പറയാൻ കണ്ട സമയം. എടാ എനിക്ക് പറ്റുന്നില്ലെടാ. ഇന്നലെ തൊട്ടു ഒരു സമാധാനവും ഇല്ല എനിക്ക്. ഇങ്ങനാണെങ്കിൽ നീ ഇങ്ങോട്ട് വരണ്ടായിരുന്നു പട്ടീ. എനിക്ക് നീ പോകുന്നത് ഓർക്കാനേ പറ്റുന്നില്ല ജിത്തുട്ടാ”. സാറ കരഞ്ഞു ഒരു പരുവമായി.
