പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ – 5 10

വാതിൽ തുറന്നുവന്ന ജിത്തിനെ നോക്കി.
“അകത്തേക്ക് വാ..” ജിത്ത് അവരെ നോക്കി പറഞ്ഞു. വിറച്ചുകൊണ്ട് അപ്പോളും അമിത് ജിത്തിന്റെ കയ്യിൽ അമർന്നു നിൽക്കുന്നുണ്ടായിരുന്നു. അകത്തേക്ക് കയറിയ സാറയുടെ കാൽക്കലേക്കു ജിത്ത് അവനെ തള്ളി.

പേർ പകട്കെ മാഫി മാഗ് ഉസ്കാ (അവളുടെ കാല് പിടിച്ച് മാപ്പ് പറയ് ). പിന്നിൽ നിൽക്കുന്ന ജിത്തിന്റെ ശൗര്യം ഇനിയും തന്റെമേലെ പതിക്കും എന്ന് മനസ്സിലാക്കിയ അവൻ മുട്ടുകുത്തിനിന്നു തൊഴുകൈയോടെ സാറയോട് സോറി സോറി എന്ന് പുലമ്പിക്കൊണ്ടിരുന്നു.

ആ കാഴ്ചയും കണ്ടുകൊണ്ടാണ് ജിൻസി കയറി വന്നത്. കയ്യിൽ ഒരു പാക്കറ്റുമായി കയറി വന്ന അവൾ അവിടുത്തെ കാഴ്ചകണ്ടു അമ്പരന്നു എല്ലാവരുടെയും മുഖത്തേക്ക് അവൾ മാറി മാറി നോക്കി. ജിൻസിയെ കണ്ടതും കരഞ്ഞുകൊണ്ട് ചാടി എണീറ്റ അമിത്തിന്റെ കോളറിൽ കുത്തിപിടിച്ചു ജിത്ത് അവനെ സോഫയിലേക്ക് തള്ളിയിരുത്തി.

“നീ ഈ കൊച്ചിനെ കൊല്ലാൻ കൊടുത്തിട്ടു എവിടെ പോയേക്കുവാരുന്നെടി..?”ജ്യോത്സ്ന ദേഷ്യത്തോടെ ജിൻസിയുടെ നേരെ ചീറി. ജിൻസി എന്ത് മറുപടി പറയണമെന്നറിയാതെ അമിത്തിനെ തുറിച്ചു നോക്കി. അടികൊണ്ട് വീർത്തിരിക്കുന്ന അവന്റെ മുഖം കണ്ടപ്പോളെ അവൾക്ക് കാര്യം പിടി കിട്ടി. സ്വയം ലജ്ജയോടെയും വിഷമത്തോടെയും നിന്ന അവളുടെ കണ്ണുകൾ തുളുമ്പി വന്നു. അത് കണ്ടപ്പോൾ ജ്യോത്സ്നയുടെ മനസ്സല്പം അയഞ്ഞു. അവൾ ചെന്ന് ജിൻസിയുടെ കയ്യിൽ പിടിച്ചു.

“മോളെ ഇനി ഇവനെ ഇവിടെ നിർത്താൻ പറ്റില്ല. നീ എന്തെങ്കിലും തീരുമാനം എടുക്ക്”. ജ്യോത്സ്ന പറഞ്ഞത് ജിൻസി തലകുലുക്കി കേട്ടു. ഇടി മേടിച്ചു വീർത്തിരിക്കുന്ന അമിത്തിന്റെ മുഖത്തേക്ക് അവൾ അവജ്ഞയോടെ നോക്കി. സാറയെയും വിളിച്ചുകൊണ്ടു ജിൻസി റൂമിലേക്ക് നടന്നു. ഒപ്പം ജ്യോത്സ്നയും.

എന്താണ് നടന്നത് എന്ന് ജിൻസി അവരോട് ചോദിച്ചറിഞ്ഞു. അവനെ പറഞ്ഞുവിട്ടിട്ട് നിനക്ക് വേണമെങ്കിൽ ഇവിടെ നിൽക്കാം എന്ന് സാറ അവളോട് അറിയിച്ചു. താനിവിടെ നിന്നാൽ അവൻ ഇനിയും കയറി വരുമെന്നും, സാറക്കതു ബുദ്ധിമുട്ടാകുമെന്നും അറിയിച്ചു ജിൻസി ബാഗ് എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി.

രണ്ടു ദിവസത്തിനുള്ളിൽ അടുത്ത ഇന്റർവ്യു കഴിയുന്നതുവരെ എവിടെയെങ്കിലും റൂമെടുത്തു താമസിക്കാൻ അവൾ തീരുമാനം എടുത്തു. സാറ തന്റെ കയ്യിൽ സൂക്ഷിച്ചിരുന്ന കുറച്ച് തുക നിർബന്ധപൂർവം അവളെ ഏല്പിച്ചു. ജിൻസി വന്നു സാറയെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ അത് കണ്ടു നിന്ന ജ്യോത്സ്നക്കും കണ്ണീടക്കാനായില്ല.

“മോളെ ഇവന്റെകൂടെ ജീവിക്കുന്ന നിന്റെ കാര്യം ഓർത്ത് എനിക്ക് നല്ല വിഷമം ഉണ്ട്. ഇതിനാണല്ലോ പെണ്ണേ നീ വീട്ടുകാരെ എല്ലാം വെറുപ്പിച്ചത്”. സാറ അവളെ ചേർത്തു പിടിച്ചുകൊണ്ടു വിതുമ്പി.

“എന്ത് ചെയ്യാനാ സാറ, ഓരോ വിധി. നമ്മൾ തന്നെ എടുത്തു തലയിൽ വച്ചതല്ലേ. ചുമക്കുകയെ രക്ഷയുള്ളൂ. ഞാൻ കാരണം നിനക്ക് ഇങ്ങനെ അനുഭവിക്കേണ്ടി വന്നല്ലോ എന്ന വിഷമമേ എനിക്കുള്ളൂ”. കവിളിലൂടെ ഒഴുകിവന്ന കണ്ണുനീർ തുടച്ചുകൊണ്ട് ജിൻസി പറഞ്ഞു.

“സാരമില്ല മോളെ, കഴിഞ്ഞത് കഴിഞ്ഞു. ഒരുപാടു നേരംഇരുട്ടുന്നതിനു മുൻപ് എങ്ങനെയെങ്കിലും ഈ നാറിയേംകൊണ്ട് ഇറങ്ങാൻ നോക്ക്”. ജ്യോത്സ്ന ചെന്ന് കരഞ്ഞുകൊണ്ട് നിന്ന ജിൻസിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

ബാഗും എടുത്തുചെന്ന ജിൻസിയുടെ പുറകെ തലയും കുമ്പിട്ട് അമിത് വെളിയിലേക്കിറങ്ങി. അപ്പോളും കലിപ്പടങ്ങാത്ത മുഖവുമായി കയ്യും കെട്ടി നിൽക്കുന്ന ജിത്തിനെ സാറ ശ്രദ്ധിച്ചു. ജിൻസിക്കൊപ്പം അമിത്തും വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ജിത്തിനുണ്ടായ ആധി സാറ അപ്പോൾ ഓർത്തെടുത്തു. അവന്റെ ആ ആധി ഇപ്പോൾ സത്യമായിരിക്കുന്നു.

അവർ പോയിക്കഴിഞ്ഞപ്പോൾ ഒരു ദുരിതം തലയിൽനിന്ന് ഒഴിഞ്ഞു പോയതിന്റെ ആശ്വാസം സാറയുടെ മുഖത്ത് തെളിഞ്ഞു. ഇനി ഒറ്റയ്ക്ക് ഇവിടെ ഇരിക്കേണ്ട എന്ന് പറഞ്ഞു ജ്യോത്സ്ന സാറയെയും കൂട്ടി മുറിയിൽനിന്നും പുറത്തേക്കിറങ്ങി. തന്റെ ആഗ്രഹം പോലെ പ്രവർത്തിച്ച ചേച്ചിയുടെ മനസ്സോർത്തു ജിത്ത് സാറയുടെ വാതിൽ അടച്ച് അവരുടെ പുറകെ നടന്നു റൂമിൽ കയറി.

Leave a Reply

Your email address will not be published. Required fields are marked *