മൃഗം – 13

“അറേബ്യന്‍ ഡെവിള്‍സൊ..അതെന്താണ് സാറെ..” അയാള്‍ ഒന്നും അറിയാത്തവനെപ്പോലെ ചോദിച്ചു.

“തനിക്ക് അറിയില്ല?”

“ഞാന്‍ എന്തിനു കള്ളം പറയണം സാറേ.. അന്ന് രാത്രി ശങ്കരന്റെ വീട്ടീന്ന് വിളിച്ചപ്പോള്‍ ഞങ്ങള് പോകഞ്ഞത് വണ്ടി സ്റ്റാര്‍ട്ട് ആകാഞ്ഞത് കൊണ്ടാണ്..പക്ഷെ സാറ് കാര്യം കേള്‍ക്കാന്‍ പോലും മെനക്കെടാതെയാണ് എന്നെ തല്ലിയത്….”

പൌലോസ് കുലുങ്ങിക്കൊണ്ട് സ്വയം തലയാട്ടി. രവീന്ദ്രന്‍ സത്യം പറയില്ല എന്ന് അയാള്‍ക്ക് അറിയാമായിരുന്നു. എങ്കിലും ഒന്ന് ശ്രമിച്ചു നോക്കിയതാണ്. ശങ്കരന്റെ വീട്ടിലേക്ക് പോലീസിനെ അയയ്ക്കാതിരുന്നതിന്റെ കാരണം വണ്ടി സ്റ്റാര്‍ട്ട് ആകാഞ്ഞതാണ് എന്ന അയാളുടെ ന്യായം കള്ളമാണ് എന്നറിയാം. അന്ന് കൂടെ ഉണ്ടായിരുന്നവന്മാരെയും അയാള്‍ വിലയ്ക്ക് എടുത്തു കാണും. താന്‍ ചോദിച്ചാല്‍ അവരും ഇത് തന്നെയേ പറയൂ. മാലിക്കിനെ കിട്ടുന്നത് വരെ മൂന്നാം മുറ എടുക്കേണ്ട എന്ന തീരുമാനത്തില്‍ ആയിരുന്നു പൌലോസ്.
“രവീന്ദ്രാ..നിങ്ങള്‍ നിങ്ങളുടെ വിധി ഇരന്നു വാങ്ങും. അത്രയേ എനിക്ക് പറയാനുള്ളൂ..മുസ്തഫ കിടക്കുന്നത് കണ്ടല്ലോ..മുഹമ്മദ്‌ മാലിക്ക് എന്ന അവന്റെ അനന്തിരവന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്..അധികം വൈകാതെ തനിക്ക് ഇവന്മാരുടെ കൂടെ ജയിലില്‍ കഴിയാന്‍ പറ്റും..ഉം പോയി പുറത്തിരിക്ക്”

രവീന്ദ്രന്‍ ഉള്ളില്‍ ചിരിച്ചുകൊണ്ട് പുറത്തിറങ്ങി. കള്ള ബടുക്കൂസ് തന്നെക്കൊണ്ട് തന്ത്രപൂര്‍വ്വം സത്യം പറയിക്കാന്‍ നോക്കിയതാണ്. നടന്നില്ല. പെട്ടെന്ന് പൌലോസിന്റെ ഫോണ്‍ ശബ്ദിച്ചു.

“ഹലോ..എസ് ഐ ഹിയര്‍..” പൌലോസ് റിസീവര്‍ എടുത്തു പറഞ്ഞു.

“എടൊ ഇത് ഞാനാ..എസ് പി..”

“സര്‍..”

“താനാ മുസ്തഫയെ അറസ്റ്റ് ചെയ്തോ…”

“യെസ് സര്‍”

“കാരണം?”

“സര്‍..ഇവിടെ ശങ്കരന്‍ എന്നൊരാളിന്റെ വീട്ടില്‍ ചില ക്രിമിനലുകളെ അയച്ചത് അയാളാണ് എന്നെനിക്ക് തെളിവ് കിട്ടിയിട്ടുണ്ട്. കൊച്ചിയിലെ കുപ്രസിദ്ധ ഗാംഗ് ആയ അറേബ്യന്‍ ഡെവിള്‍സിന്റെ നേതാക്കള്‍ ആണ് അവിടെക്കയറി കൊലപാതക, ബലാല്‍സംഗ ശ്രമം നടത്തിയത്..അവരില്‍ ഒരാള്‍ അന്ന് ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് എന്റെ പക്കലുണ്ട്..അന്ന് അവിടെ കയറി അക്രമം കാണിച്ച മൂന്നുപേര്‍ അറേബ്യന്‍ ഡെവിള്‍സ് എന്ന ഗാംഗിന്റെ അംഗങ്ങള്‍ ആണ്..” പൌലോസ് വിശദീകരിച്ചു.
“പൌലോസ്..മുസ്തഫയാണ് അവരെ വരുത്തിയത് എന്നതിന് നിങ്ങളുടെ പക്കല്‍ നിഷേധിക്കാന്‍ ആകാത്ത തെളിവുണ്ടോ? അതേപോലെ ഈ പറയുന്ന അറേബ്യന്‍ ഡെവിള്‍സ് ആണ് അവിടെ കയറിയത് എന്ന് നിങ്ങള്‍ എങ്ങനെ അനുമാനിച്ചു? മുസ്തഫയുടെ അനന്തിരവന്‍ മാലിക്കിന്റെ കാര്യമാണ് നിങ്ങള്‍ പറയുന്നത് എങ്കില്‍, അയാള്‍ അന്നവിടെ ചെന്നിരുന്നത് മുസ്തഫയെ കാണാന്‍ ആയിരിക്കാം. ഇവരൊക്കെ നമുക്ക് വേണ്ടപ്പെട്ട ആളുകള്‍ ആണ്. അതുകൊണ്ട് ഊഹാപോഹങ്ങള്‍ വച്ച് അറസ്റ്റ് പാടില്ല. നിങ്ങള്‍ ആദ്യം തെളിവ് ഉണ്ടാക്കുക..എന്നിട്ട് അറസ്റ്റ് ചെയ്യുക. തല്‍ക്കാലം അയാളെ പറഞ്ഞു വിട്..”

എസ് പിയുടെ സംസാരം കേട്ട പൌലോസിന്റെ ചോര തിളച്ചു. പക്ഷെ എന്ത് ചെയ്യാം..തന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ആണ്.

“സര്‍..അവനെ വേണ്ടപോലെ ചോദ്യം ചെയ്‌താല്‍ എല്ലാ സത്യവും അവന്‍ പറയും. മാലിക്കിനെ കൂടെ കൈയില്‍ കിട്ടാന്‍ ഞാന്‍ കാത്തിരിക്കുകയാണ്..ഈ മുസ്തഫയ്ക്ക് ശങ്കരനോട് പകയുണ്ട്..ഈ സ്റ്റേഷനില്‍ ശങ്കരന്‍ അവനെതിരെ നല്‍കിയ പരാതി എന്റെ പക്കലുണ്ട്..ഇത് ഒരു ക്ലീന്‍ കേസാണ് സര്‍..അറേബ്യന്‍ ഡെവിള്‍സിനെ ഉള്ളിലാക്കാന്‍ എനിക്ക് ഈ കേസുമതി..സാറ് ദയവായി ഇതില്‍ ഇടപെടരുത്…” പൌലോസ് ഒന്ന് ശ്രമിച്ചു നോക്കി.

“എടൊ പക്കാ തെളിവ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാം. അതില്ലെങ്കില്‍ അത് കിട്ടിയ ശേഷം മാത്രം അറസ്റ്റ് ചെയ്യുക. മാലിക്കിനെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്യില്ല..എന്നെ കമ്മീഷണര്‍ വിളിച്ചിരുന്നു..നിങ്ങള്‍ നിരത്തിയ കാരണങ്ങള്‍ അറസ്റ്റിനു പോരാ എന്നാണ് കമ്മീഷണര്‍ പറഞ്ഞത്. ഒരു ഫോണ്‍ കോള്‍ മാത്രം കൊണ്ട് അവിടെ അതിക്രമിച്ചു കയറിയവര്‍ അവരാണ് എന്ന് പറയാന്‍ പറ്റുമോ? നിങ്ങള്‍ കുറേക്കൂടി പക്വമായി കാര്യങ്ങള്‍ ചെയ്യണം..ഉം..തല്‍ക്കാലം മുസ്തഫയെ പറഞ്ഞു വിട്” എസ് പി ഫോണ്‍ കട്ട് ചെയ്തു.

“സര്‍” പൌലോസ് ഫോണ്‍ വച്ചിട്ട് കടുത്ത കോപത്തോടെ കസേരയിലേക്ക് ഇരുന്നു. അയാള്‍ മേശപ്പുറത്ത് ആഞ്ഞിടിച്ചു.
ഈ സമയത്ത് ഡോണ വാസുവിന്റെ ഒപ്പം അവന്റെ വീട്ടില്‍ ആയിരുന്നു. അന്നവള്‍ ജോലിക്ക് പോയിരുന്നില്ല. പ്രഭാതഭക്ഷണം കഴിച്ച ശേഷം നേരെ അവള്‍ അവന്റെ വീട്ടിലേക്ക് എത്തിയതാണ്. വാസുവും രാവിലത്തെ ആഹാരം കഴിച്ച ശേഷം ഡോണയുടെ ഫോണിനായി കാത്തിരിക്കുന്ന സമയത്താണ് അവളെത്തിയത്.

“നോക്ക് വാസൂ..ഇവനാണ് കബീര്‍. ഇവനും മുംതാസും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു എന്നതിന്റെ തെളിവ് വീഡിയോ രൂപത്തില്‍ എന്റെ പക്കലുണ്ട്. അവര്‍ തമ്മിലുള്ള ബന്ധം അറിയാമായിരുന്ന ബാങ്ക് ജീവനക്കാര്‍..രണ്ടുപേരെയും ഒരുമിച്ചു കണ്ടിട്ടുള്ള മറ്റു ചിലര്‍ എന്നിവരുടെ സ്റ്റേറ്റ്മെന്റ്സ് ആണ് ഇതില്‍..ആ പറഞ്ഞവരുടെ അഡ്രസ്‌ സഹിതം എന്റെ പക്കലുണ്ട്. അന്ന് മുംതാസിനെ അവര്‍ ബലമായി വണ്ടിയില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ട രണ്ടുപേരെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഒന്ന് ഒരു മീന്‍ കച്ചവടക്കാരനാണ്. പേര് അബുബക്കര്‍. അല്പം പ്രായമുള്ള ആളാണ്‌. അയാള്‍ മുംതാസിനെയും അറേബ്യന്‍ ഡെവിള്‍സ് അംഗങ്ങളെയും തിരിച്ചറിഞ്ഞു. പക്ഷെ അത് ഒരു മൊഴിയായി നല്‍കാന്‍ അയാള്‍ക്ക് പേടിയാണ്. മറ്റൊരാള്‍ ഒരു അധ്യാപികയാണ്; പേര് ട്രീസ. അവരും ഈ സംഭവം നേരില്‍ കണ്ടു. പക്ഷെ അവരും സാക്ഷി പറയില്ല.”

ഡോണ ലാപ്ടോപ് തുറന്ന് വച്ച് അതിലെ ചിത്രം കാണിച്ച് പറഞ്ഞു.

“നമുക്ക് കബീറും മുംതാസും തമ്മിലുള്ള പ്രേമബന്ധം നിസ്സാരമായി തെളിയിക്കാം. പക്ഷെ അറേബ്യന്‍ ഡെവിള്‍സിന്റെ ഇടപെടല്‍ നമുക്ക് ഒരു കീറാമുട്ടി ആണ്. ഒരുത്തനും അവര്‍ക്കെതിരെ സംസാരിക്കില്ല. ഈ പറഞ്ഞ അബുബക്കറിനും ട്രീസയ്ക്കും നേരില്‍ത്തന്നെ അവര്‍ ഭീഷണി നല്‍കിയിട്ടുണ്ട്. അവരുടെ ആളുകള്‍ മിക്ക ഇടത്തും ഉള്ളത് കൊണ്ട് സ്വന്തം സുരക്ഷയാണ് അവര്‍ക്ക് പ്രധാനം. അസീസ്‌ എന്നവന്‍ ജയിലില്‍ ഉണ്ടെങ്കിലും ഇടയ്ക്കിടെ അവന്‍ പരോളില്‍ ഇറങ്ങും. അവന്‍ നമുക്ക് അനുകൂലമായി സംസാരിച്ചാല്‍ അത് അവര്‍ക്കെതിരെ ഉള്ള ശക്തമായ തെളിവായിരിക്കും. അവരുടെ പല കാര്യങ്ങളും അവനു നേരില്‍ അറിയാം. പക്ഷെ അവന്‍ അത് ചെയ്യില്ല. അതേപോലെ തന്നെ അന്ന് അവരുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവര്‍…ഷാജി എന്നോ മറ്റോ ആണ് അവന്റെ പേര്. അവനും അവരുടെ വിശ്വസ്തനാണ്..അതുകൊണ്ട് പ്രതീക്ഷയ്ക്ക് തീരെ വകയില്ല.. നമുക്ക് എങ്ങനെ തുടങ്ങണം എന്നാണ് നിന്റെ അഭിപ്രായം?” ഡോണ ലാപ്ടോപില്‍ നിന്നും നോട്ടം മാറ്റി അവനോടു ചോദിച്ചു.
“അപ്പോള്‍ ഈ നാലുപേര്‍ വിചാരിച്ചാല്‍ അവരെ ജയിലിലാക്കാന്‍ പറ്റുമെന്നാണ് നീ കരുതുന്നത് അല്ലെ?” വാസു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *