മൃഗം – 6 4

അവനെക്കാള്‍ അധികം തന്റെ മോളെ സംരക്ഷിക്കാന്‍ ഈ ലോകത്ത് വേറൊരുത്തനും ഇല്ല എന്നുള്ളത് സ്പഷ്ടം. അവനെ താന്‍ എന്തിനു മറ്റൊരു രീതിയില്‍ അല്‍പ സമയത്തേക്ക് എങ്കിലും കണ്ടു? തന്റെ ആശങ്ക പക്ഷെ ഇപ്പോള്‍ ഡോണ ആണ്. ഡോണയുടെ ജീവന്റെ സുരക്ഷ പോലെ തന്നെ തനിക്ക് മുഖ്യമാണ് അവളുടെ ഭാവിയും. ഊരുംപേരും ഇല്ലാത്ത വാസുവിനെ അവള്‍ മനസുകൊണ്ട് വരിച്ചാല്‍, പിന്നെ ദൈവം വിചാരിച്ചാല്‍ മാത്രമേ അവളെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ പറ്റൂ..അതാണ്‌ ഇപ്പോള്‍ തന്നെ അലട്ടുന്ന മറ്റൊരു പ്രശ്നം.

“പപ്പാ എന്താ ആലോചിക്കുന്നത്? അയാളെ എങ്ങനെയാണ് പപ്പാ കണ്ടെത്തുക? എന്റെ ഈ മിഷനില്‍ അയാളെപ്പോലെ ഒരാള്‍ ഒപ്പമുണ്ട് എങ്കില്‍ ഞാന്‍ എത്ര ലക്കി ആയേനെ..അറേബ്യന്‍ ഡെവിള്‍സിനെ ദിവസങ്ങള്‍ കൊണ്ട് എനിക്ക് അഴികള്‍ക്കുള്ളില്‍ ആക്കാന്‍ സാധിച്ചേനെ…”

ഡോണ എഴുന്നേറ്റ് വസ്ത്രം മാറാനായി അവളുടെ മുറിയിലേക്ക് പോയി.

“റോസീ..നിനക്ക് എന്ത് തോന്നുന്നു?” അമ്പരന്നു നില്‍ക്കുകയായിരുന്ന ഭാര്യയോട് പുന്നൂസ് ചോദിച്ചു.

“അവളുടെ ഈ മാറ്റം എന്നെ ഭയപ്പെടുത്തുന്നു..അവള്‍ക്ക് അവനോടു മറ്റു വല്ല രീതിയിലും താല്‍പര്യം ഉണ്ടാകുമോ എന്നാണ് എന്റെ ആശങ്ക”

“അതെ..അത് തന്നെയാണ് ഞാനും ആലോചിക്കുന്നത്”

“തല്‍ക്കാലം അവനെ നമ്മളാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത് എന്ന് ആരും അറിയണ്ട..ഡോണ പോലും. കാരണം ഈ കേസില്‍ എന്തൊക്കെ പുകിലാണ് ഇനി ഉണ്ടാകാന്‍ പോകുന്നത് എന്ന് പറയാന്‍ പറ്റില്ല. ആ പെണ്ണ് ഒരു ചാനലിലെ പ്രവര്‍ത്തക കൂടി ആയ സ്ഥിതിക്ക് ഇത് മീഡിയ ഏറ്റെടുക്കാനും മതി. മിക്കവാറും ഇന്ന് വൈകിട്ടത്തെ ചര്‍ച്ചാ വിഷയം ഇതാകാനാണ് സാധ്യത..അങ്ങനെ വന്നാല്‍ പോലീസ് അവനെ പിടികൂടും..അതിനേക്കാള്‍ ഏറെയാണ്‌ ഗൌരീകാന്തിനെയും മകനെയും ഭയപ്പെടേണ്ടത്….” പുന്നൂസ് അസ്വസ്ഥതയോടെ പറഞ്ഞു.

“ഇച്ചായന്‍ അലിയെ വിളിച്ചൊന്നു സംസാരിക്കുന്നോ?”

“ഏയ്‌ ഉടനെ വേണ്ട..നമുക്ക് സ്ഥിതിഗതികളുടെ പോക്ക് നോക്കാം..അതിനു ശേഷം എന്തുവേണം എന്ന് തീരുമാനിക്കാം..ഞാന്‍ തല്ക്കാലം അവനെ ഒന്ന് കണ്ടിട്ട് വരട്ടെ…”

“ശരി ഇച്ചായാ..വേഗം വരണേ”

പുന്നൂസ് എത്തുമ്പോള്‍ വാസു കുളി കഴിഞ്ഞ് ചെറിയ പ്രാര്‍ത്ഥനയില്‍ ആയിരുന്നു.

എന്നും വൈകിട്ടും രാവിലെയും അവന്‍ പ്രാര്‍ഥിക്കും. രാവിലെ കൃഷ്ണനോടും വൈകിട്ട് ക്രിസ്തുവിനോടും; അതാണ്‌ അവന്റെ പ്രാര്‍ത്ഥനാ രീതി. പറയുന്നത് ഇത്ര മാത്രം..”ദൈവമേ ഇന്നും സുഖമായി ജീവിക്കാന്‍ ഭാഗ്യമുണ്ടായല്ലോ..ജീവാവസാനം വരെ ഈ ഭാഗ്യം എനിക്കും എന്റെ അമ്മയ്ക്കും അച്ഛനും ദിവ്യയ്ക്കും ഒപ്പം ഗീവര്‍ഗീസ് അച്ചനും നല്‍കണേ”

സമയം ഏഴുമണി ആയതുകൊണ്ട് പുന്നൂസ് സാറ് വാങ്ങി വച്ചിരിക്കുന്ന സാധനം ലേശം രുചിക്കാം എന്നവന്‍ കരുതി. ഗോപാലന്‍ വൈകിട്ട് കഴിക്കാനുള്ള ആഹാരം വീട്ടില്‍ നിന്നും ഉണ്ടാക്കിയാണ് കൊണ്ടുവരുന്നത്. ഒമ്പത് മണിയാണ് വാസുവിന്റെ അത്താഴ സമയം. ഗോപാലന്‍ എട്ടേമുക്കാല്‍ ആകുമ്പോള്‍ ആഹാരം കൊണ്ടുവരും. വൈകിട്ട് അവന്‍ വരുമ്പോള്‍ കഴിക്കാന്‍ ഗോപാലന്‍ വടയോ സമോസയോ അങ്ങനെ വല്ലതുമൊക്കെ ഉണ്ടാക്കി വയ്ക്കും. ചായയും ഇട്ടു കൊടുത്ത ശേഷമേ വീട്ടിലേക്ക് പോകൂ. വാസു അന്ന് ഗോപാലന്‍ ഉണ്ടാക്കിയ ഉഴുന്നുവടയില്‍ ഒരെണ്ണം എടുത്ത ശേഷം അലമാരയില്‍ നിന്നും ഒരു കുപ്പി എടുത്ത് തുറന്ന് ഒരു പെഗ് ഒഴിച്ചു. അത് മെല്ലെ അടിച്ചു കഴിഞ്ഞപ്പോള്‍ ആണ് പുറത്ത് ഒരു സ്കൂട്ടര്‍ വന്നു നില്‍ക്കുന്ന ശബ്ദം അവന്‍ കേട്ടത്.

അവന്‍ മദ്യം മാറ്റി വച്ച ശേഷം ചെന്നു നോക്കി. പുന്നൂസിനെ കണ്ടപ്പോള്‍ അവന്‍ ചിരിച്ചു. പക്ഷെ അയാളുടെ വലിഞ്ഞു മുറുകിയ മുഖഭാവത്തില്‍ നിന്നും എന്തോ പന്തികേട് ഉള്ളതായി അവന്‍ മനസിലാക്കി.

“എന്താ സാറെ..ഒരു ടെന്‍ഷന്‍ പോലെ?”

അവന്‍ ചോദിച്ചു. പുന്നൂസ് ഒന്നും പറയാതെ ഉള്ളില്‍ കയറി കതകടച്ചു കുറ്റിയിട്ട ശേഷം അവനെതിരെ ഇരുന്നു.

“ഒരു പെഗ് ഒഴിക്കടാ” അയാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *