“നോ ഇഷ്യു..അത് വാസൂന്റെ ഇഷ്ടം..ഇപ്പോള്‍ വാസു എന്റെ കൂടെ ഒരിടം വരെ വരണം..ഞാന്‍ എന്തുകൊണ്ട് അറേബ്യന്‍ ഡെവിള്‍സിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ കാരണം അതോടെ വാസുവിന് ബോധ്യമാകും..പപ്പാ ഞാന്‍ പോയിട്ട് വരട്ടെ…?” ഡോണ പുന്നൂസിനോട് ചോദിച്ചു.
“ഈ രാത്രി തന്നെ വേണോ മോളെ? നാളെപ്പോരെ?” പുന്നൂസ് ചോദിച്ചു.
“പപ്പാ..ഇന്നത്തെ ജോലി ഇപ്പോള്‍..നാളത്തെ ജോലി ഇന്ന്..അങ്ങനെയല്ലേ പപ്പാ എന്നെ പഠിപ്പിച്ചിട്ടുള്ളത്?”
പുന്നൂസിന് മറുപടി ഉണ്ടായിരുന്നില്ല.
“കമോണ്‍ വാസു..വേഗം ഡ്രസ്സ് ചെയ്യൂ..ലെറ്റ്സ് ഗോ” ഡോണ വാസുവിനെ നോക്കി പറഞ്ഞു.
“ബട്ട്…മോളെ എങ്ങനെ പോകും? നിനക്ക് കാര്‍ എടുക്കണ്ടേ?”
“വേണ്ട പപ്പാ..ഞങ്ങള്‍ ബൈക്കില്‍ പൊക്കോളാം..മുംതാസിന്റെ വീട്ടുകാരെ വാസു ഒന്ന് കാണട്ടെ..അവര്‍ക്ക് പറയാനുള്ളത് ഇദ്ദേഹം കേള്‍ക്കണം..മറ്റ് ഇന്റര്‍വ്യൂവും ഒക്കെ നാളെ ചെയ്തോളാം….”
പുന്നൂസിന് മനസ്സില്‍ ചെറിയ ആധി തോന്നാതിരുന്നില്ല. ഗൌരീകാന്തിന്റെ ഗുണ്ടകള്‍ അവനെ സിറ്റി മൊത്തം തിരയുന്നുണ്ടാകും. ഇവര്‍ അവരുടെ കൈയില്‍ ചെന്നു കയറിയാല്‍? വാസു വേഷം മാറാന്‍ ഉള്ളിലേക്ക് പോയപ്പോള്‍ പുന്നൂസ് മകളെ നോക്കി.
“മോളെ..ഇവനെ തിരയാന്‍ അവന്മാര്‍ സിറ്റി മൊത്തം ആളുകളെ നിയോഗിച്ചിട്ടുണ്ടാകും…രാത്രിയിലുള്ള ഈ പോക്ക് വേണോ? അവന്മാര്‍ എന്ത് ചെയ്യാനും മടിക്കാത്ത ആളുകളാണ്…”
“പപ്പാ ഇത് വാസുവിനോട് പറയൂ..അയാള്‍ക്ക് ഭയമുണ്ടെങ്കില്‍ ഞാന്‍ പോകുന്നില്ല” ഡോണ ബോള്‍ പുന്നൂസിന്റെ കോര്‍ട്ടിലേക്ക് ഇട്ടുകൊടുത്തു.
“ഹും ഭയം..അതും വാസുവിന്…മോളെ അവന് ഭയമെന്ന സാധനം എന്താണ് എന്നുപോലും അറിയില്ല…പതിനായിരം പേര്‍ എതിരെ വന്നാലും പിന്തിരിയുന്നവനല്ല അവന്‍..അതാണ് എന്റെ ഭയവും”
“ദെന്‍ ഡോണ്ട് വറി പപ്പാ..ഞാന്‍ തിന്മ ചെയ്യാനല്ല പോകുന്നത് എന്ന് പപ്പയ്ക്ക് അറിയാമല്ലോ? മൃഗീയമായി ബലാല്‍സംഗം ചെയ്യപ്പെട്ട അതേത്തുടര്‍ന്ന് ജീവന്‍ ഹോമിച്ച ഒരു പാവം പെണ്‍കുട്ടിക്ക് നീതി വാങ്ങി കൊടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.. അവര്‍ക്ക് നിയമത്തെ വിലയ്ക്ക് എടുക്കാന്‍ സാധിച്ചു.. പക്ഷെ സകല നിയമങ്ങളുടെയും ഉടമയായ ദൈവത്തെ അവര്‍ക്ക് വിലയ്ക്ക് കിട്ടില്ല…ദൈവം എന്റെ കൂടെയുണ്ട് പപ്പാ..അതാണെന്റെ ധൈര്യം..പപ്പാ പേടിക്കാതെ പൊക്കോ..ഞാന്‍ വീട്ടില്‍ എത്തും….”
മകളുടെ വാക്കുകള്‍ പുന്നൂസിന് വല്ലാത്ത ആത്മവിശ്വാസം നല്‍കി. വാസു ജീന്‍സും ഷര്‍ട്ടും ധരിച്ചു വന്നു. പുന്നൂസ് നല്‍കിയ റിവോള്‍വര്‍ അവന്‍ ഡോണയുടെ കൈയില്‍ നല്‍കി.
“കൊച്ച് ഇത് വച്ചോ…തിരിച്ചു വരുമ്പോള്‍ തന്നാല്‍ മതി” അവന്‍ പറഞ്ഞു.
“ഏയ്..വാസു തന്നെ വച്ചോ അത്..എനിക്കിത് ഉപയോഗിക്കാന്‍ അറിയില്ല…” അവള്‍ അത് വാങ്ങാന്‍ വിസമ്മതിച്ചു.
“ഞാന്‍ പിന്നെ ചരല് വാരാന്‍ പോയിടത്ത് ഇത് വച്ച് വെടിപൊട്ടിച്ചു കളി ആയിരുന്നു..ഇതങ്ങോട്ട് പിടി കൊച്ചെ” അവന്‍ നിര്‍ബന്ധിച്ച് അവളുടെ കൈയില്‍ അതുകൊടുത്തു. പുന്നൂസ് അതുകണ്ട് തൃപ്തിയോടെ പുഞ്ചിരിച്ചു.
“അതെ..അത് മോള്‍ കൈയില്‍ വച്ചോ..അത്യാവശ്യം നേരിട്ടാല്‍ മാത്രം എടുത്താല്‍ മതി” അയാള്‍ പറഞ്ഞു.
ഡോണ അത് അവളുടെ ഷര്‍ട്ടിന്റെ അടിയില്‍ പിന്നിലായി തിരുകി.
“ഒരു മിനിറ്റ്..”
വാസു വേഗം അടുക്കളയിലേക്ക് ചെന്ന് ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന മദ്യം ഒരു വലിക്ക് കുടിച്ചു. പിന്നെ ഒരു വട എടുത്ത് അതേപടി കഴിച്ചിട്ട് പുറത്ത് വന്നു.
“പോകാം” അവന്‍ ഡോണയോട് ചോദിച്ചു.
അവള്‍ പുന്നൂസിനെ നോക്കി. അയാള്‍ തലയാട്ടി. വാസു ചെന്നു പുന്നൂസിന്റെ പാദങ്ങളില്‍ തൊട്ടു.
“സര്‍..അങ്ങ് പേടിക്കണ്ട..ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക…അങ്ങ് ധൈര്യമായി പൊക്കോ..മോളെ ഞാന്‍ വീട്ടില്‍ എത്തിച്ചിരിക്കും” അവന്‍ അയാളോട് പറഞ്ഞു. പുന്നൂസ് നിറ കണ്ണുകളോടെ അവനെ ആലിംഗനം ചെയ്തു.
വാസു പുറത്തിറങ്ങി ഹെല്‍മറ്റ് ധരിച്ചു. പിന്നെ ബൈക്കില്‍ കയറി അത് സ്റ്റാര്‍ട്ട് ചെയ്തു. പിന്നില്‍ ഡോണ കയറിയിരുന്നു. അവള്‍ പപ്പയെ കൈവീശിക്കാണിച്ചു. ബൈക്ക് ഇടിമുഴക്കം പോലെ ശബ്ദമുണ്ടാക്കി റോഡിലേക്ക് ഇറങ്ങി. അതിന്റെ ഹെഡ് ലൈറ്റ് ഇരുളിനെ കീറി മുറിച്ച് മുന്‍പോട്ടു കുതിച്ചു.
——
ഏകമകളുടെ മരണത്തോടെ ശ്മശാന തുല്യമായി ആ വീട് മാറിയിട്ട് മാസങ്ങള്‍ ആയിരിക്കുന്നു. മരിച്ചിട്ടില്ല എന്ന ഏക കാരണം കൊണ്ടുമാത്രം ജീവിക്കുന്നവരാണ് മുംതാസിന്റെ ബാപ്പ മൂസാക്കയും ഭാര്യ സുബൈദയും. അമ്പത് വയസേ ആയുള്ളൂ എങ്കിലും മൂസാക്ക എന്ന മെലിഞ്ഞ മനുഷ്യന്റെ മുഖത്ത് ഒരു മുഴുവന്‍ ആയുഷ്കാലത്തിന്റെ വേദനയും ദുഖവും കഷ്ടപ്പാടും വരച്ചു വച്ചതുപോലെ ദൃശ്യമായിരുന്നു. ദുഖത്തിന്റെയും സഹനത്തിന്റെയും മറ്റൊരു പര്യായമായി സുബൈദ എന്ന അയാളുടെ ഭാര്യയും ഒരു പ്രതിമ പോലെ ആ ചെറിയ കൂരയുടെ വരാന്തയില്‍ കൂനിക്കൂടി ഇരിപ്പുണ്ടായിരുന്നു.
ടൌണില്‍ തട്ടുകട നടത്തി ഉപജീവിച്ചിരുന്ന മൂസാക്കയുടെ ആഗ്രഹമായിരുന്നു മകളെ പഠിപ്പിച്ചു വലിയ നിലയില്‍ എത്തിക്കണം എന്നുള്ളത്. അതിനായി അയാള്‍ രാത്രി വൈകുവോളം കച്ചവടം നടത്തി. സ്വന്തമായി ഭൂമി ഇല്ലായിരുന്ന അയാള്‍ സര്‍ക്കാര്‍ കോളനിയില്‍ ഉണ്ടാക്കിയ ചെറിയ പുരയിലയിരുന്നു താമസം. ഒരു പുതിയ സ്ഥലവും വീടും വയ്ക്കാന്‍ വേണ്ടി ചെറിയ ഒരു തുക എല്ലാ ദിവസവും അയാള്‍ മാറ്റി വച്ചിരുന്നു. മകളുടെ നിക്കാഹിനു മുന്‍പ് ഈ കോളനിയില്‍ നിന്നും മാറി രണ്ടു സെന്റ് സ്ഥലമെങ്കിലും വാങ്ങി ഒരു പുര വയ്ക്കണം എന്നത് ഏറെക്കുറെ സാക്ഷാത്കരിക്കാറായ സമയത്താണ് മകള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. മറക്കാനാകാത്ത ആ ദുര്‍ദ്ദിനം ഓരോ സെക്കന്റിലും അയവിറക്കിക്കൊണ്ടിരുന്ന മൂസാക്കയുടെയും സുബൈദയുടെയും മങ്ങിയ കണ്ണുകളില്‍ കണ്ണീര്‍ പോലും വറ്റിപ്പോയിരുന്നു.
“സുബൈദ..എന്തിനിങ്ങനെ ഇരിക്കുന്നു..ഞമ്മക്ക് കഞ്ഞി കുടിച്ചിട്ട് കിടക്കാം..”
നിര്‍ജീവനെപ്പോലെ ഇരുന്ന മൂസാക്കയുടെ വരണ്ട ചുണ്ടുകള്‍ പിറുപിറുത്തു. പുറത്ത് കോളനിയിലെ ബഹളങ്ങളുടെ ഇടയ്ക്കും ജീവന്റെ അംശം പോലുമില്ലാത്ത അന്തരീക്ഷത്തില്‍ ഒറ്റപ്പെട്ടിരുന്ന ആ വീട്ടില്‍ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ കേള്‍ക്കപ്പെട്ട ആദ്യ വാക്കുകള്‍ ആയിരുന്നു അത്. തളര്‍ന്ന ശരീരത്തോടെയും മനസോടെയും സുബൈദ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആണ് വാസുവും ഡോണയും കയറിയ ബുള്ളറ്റ് അവരുടെ വീടിന്റെ വാതില്‍ക്കല്‍ എത്തി നിന്നത്. മൂസ നോക്കി. ഡോണയെ കണ്ടപ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ സജലങ്ങളായി. നിര്‍ജീവമായിരുന്ന സുബൈദയുടെ മുഖത്ത് സന്തോഷത്തിന്റെ ചെറിയ ഒരു മിന്നലാട്ടം ദൃശ്യമായി.