മൃഗം – 7 1

“അവള്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് ആദ്യം ഞങ്ങള്‍ എല്ലാവരും കരുതിയത്.. അത് ആത്മഹത്യ തന്നെ ആയിരുന്നു താനും..പക്ഷെ..” ഡോണ കണ്ണുകള്‍ തുടച്ചുകൊണ്ട് തുടര്‍ന്നു “ആ ആത്മഹത്യ അവളെക്കൊണ്ട് ചിലര്‍ ചെയ്യിച്ചതായിരുന്നു…” അവള്‍ അമര്‍ഷത്തോടെ പല്ലുകള്‍ ഞെരിച്ചു.

“മക്കളെ ചായ..” സുബൈദ രണ്ടു ഗ്ലാസുകളില്‍ ചായയുമായി വന്ന് ഇരുവര്‍ക്കും നല്‍കി.

“മൂസാക്കയ്ക്ക് വേണ്ടേ?” വാസു ചോദിച്ചു.

“മാണ്ട മോനെ..ഞമ്മള് രാത്രീല് ചായ കുടിക്കാറില്ല”

“എന്താണ് മുംതാസ് മരിക്കാനുള്ള കാരണം?” ചായ കുടിച്ച ശേഷം വാസു ചോദിച്ചു.

“ഓലെ ചതിച്ചതാ മോനെ..എന്റെ പൊന്നുമോളെ അവന്മാര് ചതിച്ചു..” സുബൈദ ഏങ്ങലടിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

“വാസു..എന്നോട് പൊതുവേ എല്ലാം തുറന്ന് പറയാറുള്ള മുംതാസ് ഒരു കാര്യം മാത്രം എന്നില്‍ നിന്നും ഒളിപ്പിച്ചു വച്ചിരുന്നു; അത് അവളുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയ ബന്ധമായിരുന്നു. എറണാകുളം നഗരത്തിലെ ഒരു പ്രധാന ജൂവലറിയുടെ ഉടമയുടെ മകനായ കബീര്‍ എന്ന യുവാവുമായി അവള്‍ പ്രേമത്തിലായിരുന്നു. അവളുടെ ബാങ്കിലാണ് ആ ജൂവലറിയുടെ പ്രധാന ഇടപാടുകള്‍ നടക്കുന്നത്. അവിടെ സ്ഥിരമെത്തിയിരുന്ന കബീര്‍ മുംതാസിന്റെ സൌന്ദര്യം കണ്ട് അവളെ മോഹിച്ചു. സാധാരണ ഇത്തരം ചാപല്യങ്ങള്‍ക്ക് വഴങ്ങാത്ത പെണ്ണാണ്‌ അവള്‍; പക്ഷെ ഇവന്റെ വലയില്‍ അവളെങ്ങനെ വീണു എന്നെനിക്ക് ഒരു ഊഹവുമില്ല. അവളവനെ അന്ധമായി വിശ്വസിച്ചു. ആ വിശ്വാസം അവര്‍ തമ്മിലുള്ള ശാരീരിക ബന്ധത്തില്‍ വരെ എത്തി; മുംതാസ് ഗര്‍ഭിണിയുമായി. ആദ്യം കബീര്‍ കാണിച്ച ആവേശം അവള്‍ ഗര്‍ഭം ധരിച്ചതോടെ ഇല്ലാതായി എന്ന് വേണം അനുമാനിക്കാന്‍. മരിക്കുന്നതിന് മുന്‍പ് മുംതാസ് എനിക്കൊരു എഴുത്തെഴുതി പോസ്റ്റ്‌ ചെയ്തിരുന്നു. അവള്‍ മരിച്ച ശേഷമാണ് ആ കത്തെനിക്ക് കിട്ടുന്നത്. അതില്‍ നിന്നുമാണ് ഞാന്‍ അവളുടെ മരണത്തിനു പിന്നിലെ സത്യങ്ങള്‍ അറിഞ്ഞത്” ഒന്ന് നിര്‍ത്തിയ ശേഷം ഡോണ ചായ അല്പം കുടിച്ചു; പിന്നെ തുടര്‍ന്നു:
“ആ കത്തില്‍ കബീറും അവളും തമ്മിലുള്ള ബന്ധവും, അവനില്‍ നിന്നും അവള്‍ ഗര്‍ഭം ധരിച്ചതും..താനൊരു ചേരിയില്‍ താമസിക്കുന്ന ആളാണ് എന്നറിഞ്ഞപ്പോള്‍ അവന്റെ സ്വഭാവം മാറിയതും..വിവാഹം നടക്കില്ല എന്നും അതുകൊണ്ട് അവള്‍ അബോര്‍ഷന്‍ നടത്തണമെന്ന് അവന്‍ പറഞ്ഞതുമെല്ലാം അവളതില്‍ എഴുതിയിരുന്നു. പക്ഷെ മുംതാസ് പല പുരുഷന്മാരുടെ പിന്നാലെ പോകുന്ന, മാനം പോയാല്‍ അത് രഹസ്യമായി വച്ച് തന്നെ മറ്റൊരു പുരുഷന്റെ വിഴുപ്പാക്കി മാറ്റാന്‍ മനസില്ലാത്ത പെണ്ണായിരുന്നു. പക്ഷെ അവളുടെ മനസിന്റെ വില അറിയാനുള്ള കഴിവോ താല്‍പര്യമോ കബീര്‍ എന്ന മാംസ ദാഹിക്ക് ഉണ്ടായിരുന്നില്ല..അവള്‍ക്ക് ഗര്‍ഭം അലസിപ്പിക്കാനും മനസ് വന്നില്ല. കബീര്‍ ഉപേക്ഷിച്ചാലും സാരമില്ല, കുട്ടിയെ പ്രസവിച്ചു വളര്‍ത്തും എന്നുതന്നെ അവള്‍ തീരുമാനം എടുത്തു. മേലില്‍ എങ്കിലും കബീറിന്റെ മനസ് മാറി തന്നെയും കുഞ്ഞിനേയും അവന്‍ സ്വീകരിച്ചേക്കും എന്നൊരു ചെറിയ പ്രതീക്ഷയും അവള്‍ക്ക് ഉണ്ടായിരുന്നു. ഇനി അത് സംഭവിച്ചില്ല എങ്കിലും, മറ്റൊരു പുരുഷന്റെ ഭാര്യയാകാന്‍ അവള്‍ക്ക് മനസുണ്ടായിരുന്നില്ല. ശിഷ്ടകാലം തന്റെ കുഞ്ഞിനു വേണ്ടി ജീവിക്കും എന്നവള്‍ തീരുമാനിച്ചു. പക്ഷെ ഈ തീരുമാനത്തെ കബീര്‍ എതിര്‍ത്തു. നാളെ കുഞ്ഞിനെ ഉപയോഗിച്ച് അവള്‍ തന്റെ ജീവിതത്തിന് ഭീഷണി ഉണ്ടാക്കാന്‍ ഇടയുണ്ട് എന്നവന്‍ ചിന്തിച്ചു. വേണമെങ്കില്‍ അവള്‍ക്ക് അവന്റെ പിതൃത്വം തെളിയിക്കാനും പറ്റും. അത് തന്റെ അന്തസും അഭിമാനവും ഇല്ലാതാക്കും എന്ന് മനസിലാക്കിയ കബീര്‍ അവള്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു; പക്ഷെ മുംതാസ് എന്ന എന്റെ കൂട്ടുകാരിയുടെ മനസ്സിന്റെ ഒരു അംശം പോലും മനസിലാക്കാന്‍ കഴിവില്ലാത്ത വെറുമൊരു അധമന്‍ ആയിരുന്നു അവന്‍. അവള്‍ക്ക് അങ്ങനെയുള്ള യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല എന്നവള്‍ എഴുത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അവള്‍ അവനോടു ഇനിമേല്‍ തന്നെ കാണരുത് എന്ന് താക്കീത് നല്‍കി..താന്‍ അവനൊരിക്കലും ശല്യമാകാതെ ജീവിച്ചോളാം എന്നവള്‍ അവനോടു പറയുകയും ചെയ്തു..അങ്ങനെ കബീര്‍ പോയി..പക്ഷെ പിന്നെയാണ് സംഗതി കീഴ്മേല്‍ മറിഞ്ഞത്”

Leave a Reply

Your email address will not be published. Required fields are marked *