മൃഗം – 8

“സര്‍..അങ്ങ് കരയാതെ..” വാസു പെട്ടെന്ന് പറഞ്ഞു.

“മോനെ..പിശാചുക്കളുടെ നടുവിലാണ് നീ.. നിനക്കെതിരെ ഇനിയും ഉണ്ടാകും ആക്രമണം..ഈ പരാജയം അവരുടെ വാശി കൂട്ടും.. നീ സൂക്ഷിക്കണം”

അയാള്‍ അവന്റെ തോളുകളില്‍ കൈകള്‍ വച്ചു പറഞ്ഞു. ഡോണ തനിക്ക് പറ്റിയ തെറ്റ് മനസിലാക്കിയതുപോലെ എഴുന്നേറ്റ് അവിടെയെത്തി. അവളുടെ മുഖത്തേക്ക് നോക്കിയ വാസുവിന് ചിരി വന്നെങ്കിലും അവന്‍ നിയന്ത്രിച്ചു.

“സോറി വാസു..ഞാന്‍ ആകെ ഭയന്നു പോയിരുന്നു.. അവിടെ എനിക്ക് ഗുണ്ടകളെ കാണാന്‍ പറ്റിയില്ല…. കണ്ണ് നഷ്ടപ്പെട്ട ഒരു മനുഷ്യനെ മാത്രമേ ഞാന്‍ ഓര്‍ത്തുള്ളൂ…ശരിയാണ് പപ്പാ പറഞ്ഞത്..നിനക്കാണ് ഈ ഗതി വന്നിരുന്നത് എങ്കില്‍? അയാം റിയലി സോറി” അവള്‍ അവന്റെ കൈകളില്‍ പിടിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

“നിങ്ങള്‍ രണ്ടാളും കൂടെ എന്നെ വിഷമിപ്പിക്കും..ഞാന്‍ പോട്ടെ സാറെ..വിശക്കുന്നു.”

“നിനക്ക് ഇരുപത്തിനാല് മണിക്കൂറും ഈ വിശപ്പ്‌ വിശപ്പേ എന്നൊരു ചിന്തയെ ഉള്ളോടാ..” പുന്നൂസ് തമാശരൂപേണ ചോദിച്ചു.

“അവന്‍ ചെറുപ്പമല്ലേ..ഇച്ചായനെപ്പോലെ രണ്ടു വറ്റ് കഴിച്ചാല്‍ അവനു വല്ലതും ആകുമോ..മോനെ ഇവിടുന്ന് കഴിക്കാം” റോസ്‌ലിന്‍ പറഞ്ഞു.

“വേണ്ടമ്മേ..ഗോപാലന്‍ ചേട്ടന്‍ എന്നെ കാത്തിരിക്കും..ഞാന്‍ കഴിച്ചില്ല എങ്കില്‍ അതിയാന്‍ എനിക്ക് വേണ്ടി ഉണ്ടാക്കിയ ആഹാരം വേസ്റ്റ്‌ ആകും…”

“എന്നാല്‍ ശരി..പോയിട്ട് വാ മോനെ..രാവിലെ കാണാം” അവര്‍ പറഞ്ഞു.

“പോട്ടെ സാറേ..” പുന്നൂസിനോട് യാത്ര പറഞ്ഞ ശേഷം വാസു പുറത്തിറങ്ങി. അവന്റെ ബൈക്ക് പടികടന്നു പോകുന്നത് നോക്കി ഡോണ കണ്ണുകള്‍ തുടച്ചു.
“നഗരത്തിലെ എട്ട് ഗുണ്ടകള്‍ അജ്ഞാതന്റെ ആക്രമണത്തില്‍ പരുക്ക് പറ്റി ആശുപത്രിയില്‍..രണ്ടുപേരുടെ നില ഗുരുതരം…കൊള്ളാം..ആരാടോ ഈ അജ്ഞാതന്‍?”

സിറ്റി കമ്മീഷണര്‍ ഓഫീസില്‍ തന്റെ കസേരയില്‍ ഇരുന്ന് അന്നത്തെ പത്രം നോക്കുകയായിരുന്ന കമ്മീഷണര്‍ അലി ദാവൂദ് അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഇന്ദുലേഖയോട് ചോദിച്ചു.

“നോ ഐഡിയ സര്‍..നമ്മുടെ ടീം പരുക്ക് പറ്റിയ ഗുണ്ടകളോട് ചോദിച്ചപ്പോള്‍ ആളെ അറിയില്ല എന്നാണ് അവര്‍ പറഞ്ഞത്. തങ്ങളുമായി ഉണ്ടായ ചെറിയ വാക്കേറ്റം അടിപിടിയില്‍ എത്തി എന്നാണ് അവരുടെ മൊഴി..പക്ഷെ അത് നമുക്ക് വിശ്വസിക്കാനാവില്ല..കാരണം അവന്മാരുടെ തൊഴില്‍ നമുക്ക് അറിയാവുന്നതാണല്ലോ.”

ഇന്ദുലേഖ പറഞ്ഞു. കമ്മീഷണര്‍ അവളെ നോക്കി അതെ എന്നാ അര്‍ത്ഥത്തില്‍ തലയാട്ടിയിട്ട് വീണ്ടും ആ വാര്‍ത്തയില്‍ ശ്രദ്ധ പതിപ്പിച്ചു.

“സര്‍ അങ്ങ് ഉടുമ്പ് ജോസ് എന്ന ക്രിമിനലിനെ അറിയില്ലേ? അവനും ടീമും ആണ് സംഭവത്തിലെ ഗുണ്ടകള്‍.. അവന്റെ ഒരു കണ്ണ് ഇന്നലെ നടന്ന ആക്രമണത്തില്‍ നഷ്ടമായി..മറ്റൊരുത്തന്റെ വലതു ചെവി പറിഞ്ഞു പോയി..സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ചാണ് അയാള്‍ ആക്രമണം നടത്തിയതെന്നാണ് അവരുടെ മൊഴി”

ഇന്ദുലേഖ തനിക്ക് ലഭ്യമായ വിവരങ്ങള്‍ കമ്മീഷണറെ അറിയിച്ചു.

“ഉടുമ്പ് ജോസ്..അവനെ അകത്തിടാന്‍ വന്ന നാള്‍ മുതല്‍ ഒരു കേസ് തേടി ഞാന്‍ നടക്കുന്നു….പക്ഷെ ഒരിക്കലും ഇവനൊന്നും എതിരെ ഒരു തെളിവും കാണില്ലല്ലോ..ഇനിയുമുണ്ട് കുറെ എണ്ണം..എല്ലാത്തിനെയും സംരക്ഷിക്കാന്‍ കുറെ പണച്ചാക്കുകളും നേതാക്കന്മാരും..ഇവിടെ പോലീസ് സത്യത്തില്‍ വെറും നോക്കുകുത്തി ആണ്..നടപടി ശക്തമായി എടുത്താല്‍ പിന്നെ നമുക്കെതിരെ ആയിരിക്കും അവരുടെ നീക്കം..സര്‍വീസിന്റെ തുടക്കത്തില്‍ നല്ല ആവേശം ഉണ്ടായിരുന്ന ഒരു ഓഫീസറാണ് ഞാന്‍. പക്ഷെ എവിടെ ചെന്നാലും സ്ഥിതി ഒന്നുതന്നെ..സത്യത്തില്‍ പോലീസില്‍ ചേര്‍ന്നത് തന്നെ ഒരു മണ്ടത്തരം ആയിപ്പോയി എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്..നമുക്ക് ശക്തമായി നിയമം നടപ്പിലാക്കാന്‍ ഈ രാജ്യത്ത് സാധ്യമല്ല..അതിനു തുനിഞ്ഞിറങ്ങിയാല്‍ ട്രാന്‍സ്ഫര്‍ കിട്ടിക്കിട്ടി ഇന്ത്യ മൊത്തം നിരങ്ങേണ്ടി വരും..എനിക്ക് തുടക്കത്തില്‍ എത്ര ട്രാന്‍സ്ഫര്‍ കിട്ടിയിട്ടുണ്ട് എന്നറിയുമോ? മടുത്തു..ഭാര്യയും കുട്ടികളും പ്രാരാബ്ധവും ഒക്കെ ആയാല്‍പ്പിന്നെ പ്രശ്നങ്ങളില്‍ തലയിടാന്‍ മടുപ്പാണ്..ഇവന്മാരെ ആക്രമിച്ചവനെ കണ്ടെത്താന്‍ വല്ല പ്രഷറും ഉണ്ടോ?” ഒരുതരം മടുപ്പോടെ അലി ചോദിച്ചു.

“ഇല്ല സര്‍..അവര്‍ മനപൂര്‍വ്വം ആക്രമിച്ച ആളെ അറിയില്ല എന്ന് പറയുകയാണ്..അവന്മാര്‍ക്ക് ആളെ നന്നായി അറിയാം എന്നുള്ളത് ഉറപ്പാണ്… ആരായാലും അവനോടു അവര്‍ തന്നെ പകരം ചോദിക്കും..അതാണല്ലോ ഇവരുടെയൊക്കെ രീതി..”
“അതേതായാലും നന്നായി..ഇവനെയൊക്കെ അടിച്ചവനെ കണ്ടാല്‍ അനുമോദിക്കുകയാണ് വേണ്ടത്..അതിരിക്കട്ടെ…ആ ടിവിക്കാരി പെണ്ണിനെ റോഡില്‍ വച്ചു ആക്രമിച്ച പ്രതിയെ കിട്ടിയോ?”

“ഇല്ല സര്‍..തിരച്ചില്‍ ശക്തമാണ്..അവന്‍ കൊച്ചിക്കാരന്‍ അല്ല എന്നാണ് പ്രാഥമിക നിഗമനം. പുതിയ ആളാണ്‌. ഇനി അവന്‍ ഇവിടം വിട്ടു പോയോ എന്നും നമുക്കറിയില്ല..ആ സമയത്തുണ്ടായ പ്രകോപനത്തില്‍ നടത്തിയ ആക്രമണം ആകാം..എന്തായാലും പണി ഒന്നുമില്ലാതിരുന്ന സ്ത്രീ സംരക്ഷകര്‍ക്ക് മൊത്തം കടിച്ചു കളിയ്ക്കാന്‍ ഒരു എല്ലിന്‍ കഷണം കിട്ടി…”

“ഹഹ്ഹ..കൊള്ളാമല്ലോ..ഇന്ദുലേഖ ഒരു പെണ്ണായിട്ടും സ്ത്രീ സംരക്ഷകരെ പുച്ഛമോ?”

“ഇവര്‍ക്കൊക്കെ എവിടെയാണ് സര്‍ സ്ത്രീകളോട് താല്‍പര്യം? മീഡിയയില്‍ വരുന്ന സെന്‍സേഷണല്‍ ന്യൂസിന് പിന്നാലെ ചീപ് പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി കാണിക്കുന്ന വെറും ഉമ്മാക്കി അല്ലെ ഇതൊക്കെ..ആര്‍ക്കാണ് ഇതൊക്കെ അറിയാന്‍ മേലാത്തത്? ഈ ടിവിയിലും പത്രങ്ങളിലും വരുന്ന ന്യൂസുകള്‍ക്ക് പിന്നാലെ അല്ലാതെ വേറെ ഏതെങ്കിലും പെണ്ണിന്റെ പ്രശ്നത്തില്‍ ഇവര്‍ ആരെങ്കിലും ഇടപെടുമോ? മീഡിയ അറ്റന്‍ഷന്‍..അതാണ്‌ ഇവര്‍ക്കൊക്കെ വേണ്ടത്” ഇന്ദുലേഖ പുച്ഛത്തോടെ ചുണ്ട് കോട്ടി.

“യെസ് യു ആര്‍ റൈറ്റ്”

“ഇവര്‍ മാത്രമല്ല സര്‍..ഈ നാട്ടിലെ പ്രകൃതി സംരക്ഷകര്‍, ബുദ്ധിജീവികള്‍ തുടങ്ങി എല്ലാ തരികിടകള്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണ്. അതുകൊണ്ട് വിവാദമാകുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇവര്‍ കൂടും കുടുക്കയും എടുത്തിറങ്ങും. സാറിന് അറിയാമല്ലോ..എത്ര പുഴകള്‍ ആണ് നമ്മുടെ നാട്ടില്‍ മരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു പുഴ സര്‍ക്കാര്‍ നവീകരിക്കാനോ അതല്ലെങ്കില്‍ ഒരു പ്രൈവറ്റ് കമ്പനിയെക്കൊണ്ട് ശുദ്ധീകരിച്ചു ടൂറിസത്തിന് നല്‍കാനോ തീരുമാനിച്ചാല്‍, അപ്പോള്‍ ഇന്നാട്ടിലെ പ്രകൃതി സംരക്ഷകര്‍ രംഗത്തിറങ്ങും. വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കൊതുകിനെയും പാമ്പുകളെയും മറ്റു ക്ഷുദ്രജീവികളെയും വളര്‍ത്തുന്ന ഏക്കറു കണക്കിന് സ്ഥലത്ത് നിന്നും പത്തോ പന്ത്രണ്ടോ ഏക്കര്‍ ഒരു പ്രോജക്ടിന് നല്‍കിയാല്‍ അപ്പോഴും ഇവറ്റകള്‍ രംഗത്തിറങ്ങും. എന്നാല്‍ ഈ സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൃഷി ചെയ്യിക്കാനോ,
അതല്ലെങ്കില്‍ മരിച്ചുകൊണ്ടിരിക്കുന്ന പുഴകള്‍ പുനരുജ്ജീവിപ്പിക്കാനോ വേണ്ടി ഇവര്‍ ആരെങ്കിലും സ്വമേധയാ ഒരു സമരത്തിനു മുന്നിട്ടിറങ്ങുമോ? ഒരിക്കലുമില്ല…ചുമ്മാ ഓരോരോ ചാനലുകളില്‍ വന്നിരുന്നു ഗീര്‍വാണം വിടും..അവന്റെ ആഗ്രഹോം സാധിക്കും ചാനലുകാരന്റെ ചൊറിച്ചിലും തീരും..ഇങ്ങനെ ഉള്ളവരോടൊക്കെ പുച്ഛം അല്ലാതെ വേറെന്ത് തോന്നാന്‍ സര്‍”

Leave a Reply

Your email address will not be published. Required fields are marked *