മൃഗം – 8 2

“യെസ് യു ആര്‍ റൈറ്റ്”

“ഇവര്‍ മാത്രമല്ല സര്‍..ഈ നാട്ടിലെ പ്രകൃതി സംരക്ഷകര്‍, ബുദ്ധിജീവികള്‍ തുടങ്ങി എല്ലാ തരികിടകള്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണ്. അതുകൊണ്ട് വിവാദമാകുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇവര്‍ കൂടും കുടുക്കയും എടുത്തിറങ്ങും. സാറിന് അറിയാമല്ലോ..എത്ര പുഴകള്‍ ആണ് നമ്മുടെ നാട്ടില്‍ മരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു പുഴ സര്‍ക്കാര്‍ നവീകരിക്കാനോ അതല്ലെങ്കില്‍ ഒരു പ്രൈവറ്റ് കമ്പനിയെക്കൊണ്ട് ശുദ്ധീകരിച്ചു ടൂറിസത്തിന് നല്‍കാനോ തീരുമാനിച്ചാല്‍, അപ്പോള്‍ ഇന്നാട്ടിലെ പ്രകൃതി സംരക്ഷകര്‍ രംഗത്തിറങ്ങും. വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കൊതുകിനെയും പാമ്പുകളെയും മറ്റു ക്ഷുദ്രജീവികളെയും വളര്‍ത്തുന്ന ഏക്കറു കണക്കിന് സ്ഥലത്ത് നിന്നും പത്തോ പന്ത്രണ്ടോ ഏക്കര്‍ ഒരു പ്രോജക്ടിന് നല്‍കിയാല്‍ അപ്പോഴും ഇവറ്റകള്‍ രംഗത്തിറങ്ങും. എന്നാല്‍ ഈ സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൃഷി ചെയ്യിക്കാനോ,
അതല്ലെങ്കില്‍ മരിച്ചുകൊണ്ടിരിക്കുന്ന പുഴകള്‍ പുനരുജ്ജീവിപ്പിക്കാനോ വേണ്ടി ഇവര്‍ ആരെങ്കിലും സ്വമേധയാ ഒരു സമരത്തിനു മുന്നിട്ടിറങ്ങുമോ? ഒരിക്കലുമില്ല…ചുമ്മാ ഓരോരോ ചാനലുകളില്‍ വന്നിരുന്നു ഗീര്‍വാണം വിടും..അവന്റെ ആഗ്രഹോം സാധിക്കും ചാനലുകാരന്റെ ചൊറിച്ചിലും തീരും..ഇങ്ങനെ ഉള്ളവരോടൊക്കെ പുച്ഛം അല്ലാതെ വേറെന്ത് തോന്നാന്‍ സര്‍”

ഇന്ദുലേഖയുടെ സംസാരം കേട്ടു കമ്മീഷണര്‍ ഉറക്കെ ചിരിച്ചു.

“ഇന്ദുലേഖ പോലീസില്‍ ചേരേണ്ട ആളായിരുന്നില്ല..രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നു എങ്കില്‍ കസറിയേനെ” ചിരിയുടെ അവസാനം അലി പറഞ്ഞു.

“ഹ..രാഷ്ട്രീയം. എന്റെ സാറേ ഇതേപോലെ നാറി അധപതിച്ച ഒരു വാക്ക് വേറെ ഇല്ല. വേണ്ട..ഞാന്‍ വെറുതെ സാറിനെ ബോറടിപ്പിക്കുന്നില്ല… നമുക്ക് ഈ കേസിന്റെ കാര്യം നോക്കാം സര്‍….തല്ക്കാലം അവര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ ഈ ആക്രമണം അന്വേഷിക്കണോ സര്‍”

“ഏയ്‌..അവര്‍ക്ക് പരാതി ഇല്ലെങ്കില്‍ പിന്നെ പോലീസിനാണോ പ്രശ്നം? തന്നെയുമല്ല തല്ലുകൊണ്ട് ആശുപത്രിയില്‍ കിടക്കുന്നത് പുണ്യാളന്മാര്‍ ഒന്നുമല്ലല്ലോ..ഇടയ്ക്കൊക്കെ ഇത് നല്ലതാണ്..ങാ പിന്നെ ഇന്ദുലേഖ..കൊല്ലം എസ് പിയുടെ ഒരു കോള്‍ ഉണ്ടായിരുന്നു..ഒരു എസ് ഐയ്ക്ക് പണീഷ്മെന്റ് ട്രാന്‍സ്ഫര്‍ നല്‍കാനാണ്..നല്ല കട്ട ഗുണ്ടകള്‍ ഉള്ള സ്റ്റേഷന്‍ വല്ലതും ഉണ്ടോ എന്നാണ് അങ്ങേരു വിളിച്ചു ചോദിച്ചത്.. സി ഐയെ മുഖത്ത് നോക്കി അച്ഛന് വിളിച്ച ഒരു എസ് ഐയെ ഇങ്ങോട്ട് തട്ടാനുള്ള പണിയാണ്..ആള് ഇപ്പോള്‍ പത്തോ പന്ത്രണ്ടോ ട്രാന്‍സ്ഫര്‍ കഴിഞ്ഞു നില്‍ക്കുകയാണ്…”

“ങേ..അപ്പോള്‍ അയാള്‍ മഹാ പ്രശ്നക്കാരന്‍ ആയിരിക്കുമല്ലോ സാറേ.. അറിഞ്ഞുകൊണ്ട് വയ്യാവേലി പിടിച്ചു തലയില്‍ കയറ്റണോ”
“എടൊ എസ് പിക്ക് അയാളോട് താല്പര്യമുണ്ട്; നല്ല കഴിവുള്ള എസ് ഐ ആണെന്നാണ്‌ അങ്ങേരു പറഞ്ഞത്..പക്ഷെ സി ഐയെ തന്തയ്ക്ക് വിളിച്ചാല്‍ നടപടി എടുക്കാതിരിക്കാന്‍ പറ്റുമോ? ലോകത്തൊരുത്തനെയും പേടി ഇല്ലാത്ത ഒരു എസ് ഐ ആണത്രേ..ഏതോ ഒരു പൌലോസ്..എസ് പി പറഞ്ഞത് ഗുണ്ടാശല്യം കൂടുതലുള്ള ഏതെങ്കിലും സ്റ്റേഷന്‍ തന്നെ അയാള്‍ക്ക് നല്‍കണം എന്നാണ്..അയാള്‍ക്ക് നല്ലപോലെ മേയാന്‍ പറ്റണം എന്നര്‍ത്ഥം..ഒന്ന് തിരക്കിയിട്ടു എനിക്കൊരു ഫീഡ് ബാക്ക് തരണം..ഒരു മാസത്തിനകം അയാളെ ട്രാന്‍സ്ഫര്‍ ചെയ്യാനാണ് പരിപാടി..”

“ശരി സര്‍..”

“ഓക്കേ..സീ യു”

ഇന്ദുലേഖ പുറത്തേക്ക് പോയി. അലി സീറ്റിലേക്ക് ചാരി പിറുപിറുത്തു “പൌലോസ്”

————————–

അന്ന് ദിവ്യയുടെ വ്രതത്തിന്റെ ഒന്നാം ദിനം ആയിരുന്നു. സ്കൂളില്‍ നിന്നുമെത്തിയ അവള്‍ കുളിച്ചു വേഷം മാറി സന്ധ്യയോടെ നാമജപം നടത്തി. രാവിലെ മുതല്‍ അവള്‍ ആഹാരം ഒന്നുംതന്നെ കഴിച്ചിട്ടുണ്ടയിരുന്നില്ല. ജീവിതത്തില്‍ ആദ്യമായി പട്ടിണി ഇരുന്ന അവള്‍ സന്ധ്യ ആയതോടെ തളര്‍ന്നു പോയിരുന്നു. എങ്കിലും ആ തളര്‍ച്ച അവള്‍ പുറമേ കാട്ടിയില്ല. വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ആഹാരം കഴിക്കാന്‍ രുക്മിണി പറഞ്ഞെങ്കിലും രാത്രി ഒരു നേരം മാത്രം മതി എന്നവള്‍ പറഞ്ഞു. നാമജപം കഴിഞ്ഞ ദിവ്യ അടുക്കളയില്‍ അമ്മയെ കുറേനേരം സഹായിച്ച ശേഷം ന്യൂസ് തുടങ്ങാറായ സമയത്ത് ലിവിംഗ് റൂമിലെത്തി ടിവി ഓണാക്കി. ശങ്കരന്‍ പതിവുപോലെ പത്രവുമായി വരാന്തയില്‍ ആയിരുന്നു. സന്ധ്യയ്ക്കാണ് എന്നും അയാളുടെ പത്രപാരായണം.

Leave a Reply

Your email address will not be published. Required fields are marked *