ആദ്യം കണ്ട കൂസലില്ലായ്മയും ചിരിയൊട്ടിച്ചേർന്ന മുഖഭാവവും അവളിൽ അപ്പോൾ ഉണ്ടായിരുന്നില്ല…
ഒരകലം വിട്ടാണ് നിൽക്കുന്നത്…
ദാവണിക്കാരി അവിടെ ശ്രദ്ധിക്കാത്ത മട്ടിൽ മറ്റെങ്ങോ നോക്കിയാണ് നിൽക്കുന്നതും…
“” പറഞ്ഞില്ല………..””
ശ്രീനിവാസൻ ഓർമ്മിപ്പിച്ചു..
“” സേ……….തു പറഞ്ഞു വിട്ടതാ…”
ചുരിദാറുകാരി ഒന്നു വിക്കി…
“” കുട്ടി കാര്യം പറയ്………. “
ചുരിദാറുകാരി ശ്രീനിവാസനെ ഒന്നു നോക്കി…
പിന്നെ മുഖം മാറ്റിക്കളഞ്ഞു…
“” സേതൂന് ഇയാളെ ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞു……”
ഒറ്റ വീർപ്പിന് പറഞ്ഞു തീർന്നതും ചുരിദാറുകാരി ദാവണിക്കാരിയുടെ കൈ പിടിച്ചു വലിച്ച് സ്ഥലം വിട്ടിരുന്നു…
ശ്രീനിവാസൻ ഒരു നിമിഷം അന്തിച്ചിരുന്നു…
കല്പാത്തിപ്പുഴയുടെ കരയിൽ വീണ്ടും വർണ്ണ വിസ്മയങ്ങൾ ഒരുങ്ങിത്തുടങ്ങിയിരുന്നു…
പ്രകമ്പനമേറിയ ഒരു ഗുണ്ടായിരുന്നു ആദ്യം……….
പിന്നീടത് ആരോഹണക്രമത്തിലെന്നപോൽ ലോപിച്ചു വന്നു…
അല്ലെങ്കിൽ കാതും മനസ്സും അതുമായി താദാത്മ്യം പ്രാപിച്ചുവെന്നും പറയാം…
ഇടയ്ക്ക് ഒരു വർണ്ണക്കുട വിരിഞ്ഞു…
ആകാശവിതാനത്തിന്റെ അനന്തതയിൽ നൂലില്ലാപ്പട്ടം പോലെ അതങ്ങനെ ഒഴുകി നടന്നു…….
അടുത്ത് , തെങ്ങിൻ പൂക്കുല വിരിഞ്ഞു…
എട്ടു വശങ്ങളിലേക്കും മണൽച്ചേർന്ന അഗ്നിരേഖകൾ വിടർന്നു പാഞ്ഞു…
ഹൃദയം കുളിർത്ത്, മിനുസമാർന്ന കാലടിയിൽ മണലുരഞ്ഞ് ഇക്കിളിയാർന്ന അനുഭവം…
വർണ്ണമാലകൾ പിന്നാലെ വന്നു… ….
പല വിധ നിറങ്ങളിൽ വെടിമരുന്നു നിറച്ച പുഷ്പങ്ങൾ ആകാശവിസ്മയം തീർക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു ഗുണ്ടു കൂടി മുഴങ്ങി…
തിരികെ അവരോഹണത്തിലേക്ക്… ….
ശ്രീനിവാസൻ ഒന്നു കുലുങ്ങി…
ചിമ്മിപ്പോയ മിഴികൾ അടച്ചു തുറന്ന് അയാൾ മുന്നിലേക്ക് നോക്കിയെങ്കിലും അയാൾ ഉദ്ദേശിച്ച ദാവണിക്കാരിയും കൂട്ടുകാരും കാഴ്ചപ്പുറത്ത് ഉണ്ടായിരുന്നില്ല…
ശ്രീനിവാസനെ ചെറുതായി വിയർത്തിരുന്നു…
ചുമലിൽ കിടന്ന കാവിത്തോർത്തിനാൽ മുഖം തുടയ്ക്കവേ അയാൾ കൂട്ടിൽ കിടക്കുന്ന തത്തയെ നോക്കി…
“” ഞാനും കേട്ടു…………” എന്ന അർത്ഥത്തിൽ തത്ത ഒന്നു ചിലച്ചു.
പിന്നെ, ലജ്ജയോടെ അയാൾക്കു മുഖം കൊടുക്കാതെ, പിൻതിരിഞ്ഞ്, കൂട്ടിനുള്ളിലെ വളയത്തിൽ കിടന്ന് ഊഞ്ഞാലാടിത്തുടങ്ങി…
ഇരു കൈകളും പിന്നിലേക്ക് നിരക്കി കുത്തി , ശ്രീനിവാസൻ ശ്വാസം ഒന്നു വലിച്ചു വിട്ടു..
എന്താണ് ആ കുട്ടി പറഞ്ഞിട്ടു പോയത്… ?
അത് താൻ വ്യക്തമായി കേട്ടതാണല്ലോ…
ശ്രീനിവാസന്റെ ഹൃദയം പതിയെ മന്ദഹസിച്ചു തുടങ്ങി…
“” വദനം സോമം…… മമ സഖീ ബിംബം………. “
മനസ്സ് മായികതയാൽ മൂളിത്തുടങ്ങുന്നത് ശ്രീനിവാസൻ അറിയുന്നുണ്ടായിരുന്നു….
സേതു……….!
സേതുലക്ഷ്മി……….!
മുനിഞ്ഞു കത്തുന്ന റാന്തലിന്റെ വെളിച്ചത്തിലിരുന്ന അവളുടെ മുഖം അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു…
കുറുനിരകൾ……….
മുടിയിഴകൾ വിയർപ്പിൽ നനഞ്ഞു , പറ്റിച്ചേർന്ന നെറ്റിത്തടം……….
തെളിമയില്ലാത്ത ആ കാഴ്ചയ്ക്ക് , മനസ്സാ ശ്രീനിവാസൻ റാന്തൽത്തിരി ഒന്നുകൂടി ഉയർത്തി…
ഇപ്പോൾ വ്യക്തമാണ് കാഴ്ച…
അവളുടെ കൃഷ്ണമണികൾ മിന്നുന്നുണ്ടായിരുന്നു…
അവളുടെ നാസികത്തുമ്പിൽ സ്വേദകണങ്ങൾ ഹിമകണങ്ങളായിരുന്നു…
മേൽച്ചുണ്ടിനുമേൽ വിയർത്തിരുന്നു…
അധരം ശോണമായിരുന്നു…
അത് തുടക്കമായിരുന്നു…
ഒരു പ്രണയത്തിന്റെ തുടക്കം…
ഒരു മനോഹര ബന്ധത്തിന്റെ തുടക്കം…
ഒരുമിച്ച് കൂടെയുണ്ടാകുമെക്കാലവും എന്ന ഇരു മനസ്സുകളുടെ വാഗ്ദാനം …
സേതുലക്ഷ്മി അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ കുട്ടിയായിരുന്നു…
പോരാത്തതിന് മുറച്ചെറുക്കനുമായി വിവാഹം വാക്കാൽ പറഞ്ഞുവെച്ചിരുന്നവളും…
പ്രായത്തിൽ ഏഴെട്ടു വയസ്സ് വ്യത്യാസവും…
അതുകൊണ്ടു തന്നെ ശ്രീനിവാസൻ അവളെ ആദ്യം പറഞ്ഞു നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിരുന്നു…
അത് വിലപ്പോയില്ല എന്ന് മാത്രമല്ല, സേതുലക്ഷ്മി മറുപടി കൊടുത്തത് ഇങ്ങനെയായിരുന്നു…
“ ന്നെ വേണ്ടാച്ചാ പറഞ്ഞാ മതി… കല്പാത്തിപ്പുഴേല് ആഴൊള്ള സ്ഥലോക്കെ നിക്ക് നിശ്ചയംണ്ട്………. “
അതായിരുന്നു ശ്രീനിവാസനോട് സേതുലക്ഷ്മിക്കുണ്ടായിരുന്ന പ്രണയം…
കടമുറിയ്ക്കു പിന്നിലെ മരഗോവണിയ്ക്കു മറവിൽ നിന്ന്, ഒരു നടുക്കത്തിൽ ശ്രീനിവാസൻ അവളെ നോക്കി…
“ സേതൂ………..!””
“” തത്തയും കൂടുമായി നടക്കണതൊന്നും നിക്കു കുറച്ചിലായി തോന്ന്ണില്യാ… കാക്കാലനും കാക്കാലത്തിയൊന്നും കുടുമ്മമില്ലാത്തോരാ……….?””
ശ്രീനിവാസൻ അവളെ മാത്രം ,അവളെ മാത്രം നോക്കി നിന്നു…
“ ല്ലേലും ഒട്ടുമില്ലായ്മക്കാരനൊന്നൂല്ലല്ലോ ശ്രീനിയേട്ടൻ… …. “
ശ്രീനിവാസനു മറുപടിയുണ്ടായിരുന്നില്ല…
കാര്യങ്ങൾ സേതു പറഞ്ഞത് ശരി തന്നെയാണ്…
“” നേരം വൈകി… നാളെ ക്ലാസ്സ് കഴിഞ്ഞ് മൈതാനത്ത് ഞാൻ നോക്കും.. വന്നില്ലാച്ചാ………. “
സേതുലക്ഷ്മിയുടെ ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു…
“” വന്നില്ലാച്ചാ………”
ചെല്ലുവാൻ കഴിയാതിരിക്കില്ലായിരുന്നു ശ്രീനിവാസന്…
കോട്ടമൈതാനത്തിന്റെ തിരക്കുകൾക്കിടയിൽ തത്തയും കൂടുമായി ഇരുന്ന ശ്രീനിവാസനെന്ന കാക്കാലനു ചുറ്റും സേതുലക്ഷ്മിയും കൂട്ടുകാരികളുമിരുന്നു…
ചുരിദാറുകാരിക്കു പിന്നിൽ , മറഞ്ഞെന്ന പോലെയായിരുന്നു സേതുലക്ഷ്മിയിരുന്നത്…
“” ദക്ഷിണ കൊടപ്പാ………..””
ആൾക്കാർ തങ്ങളെ ശ്രദ്ധിച്ചു നടന്നു നീങ്ങുന്നതു കണ്ട ശ്രീനിവാസൻ അല്പം ഉച്ചത്തിൽ പറഞ്ഞു…
ചുറ്റിനും ഒന്നു നോക്കിയ ശേഷം സേതുലക്ഷ്മി, തന്റെ തുണിസഞ്ചി തുറന്നു…
നോട്ടുബുക്കിന്റെ ഇതളുകൾക്കിടയിലൊളിപ്പിച്ച, നാലാക്കി മടക്കിയ കടലാസ് ധൃതിയിൽ എടുത്ത് അവൾ , ശ്രീനിവാസൻ തുറന്നു വെച്ച ഡയറിയിലേക്കു വെച്ചു…
അത് ഹൃദയമായിരുന്നു…
സേതുലക്ഷ്മിയുടെ ഹൃദയം…
അവൾ പറയാനാഗ്രഹിക്കുന്നതിന്റെ ആയിരത്തിലൊരംശം പോലും അതിലില്ലായിരുന്നുവെങ്കിലും…
പ്രണയലേഖനം ദക്ഷിണയായി സ്വീകരിച്ച്, ശ്രീനിവാസൻ തത്തയുടെ കൂടിന്റെ കൊളുത്തിളക്കി…
അടുത്ത രഥോത്സവം കൊടിയേറുന്നതിനു മുൻപേ , പിരിയാൻ കഴിയാത്ത വിധം ശ്രീനിവാസനും സേതുലക്ഷ്മിയും അടുത്തു പോയിരുന്നു…
കൂട്ടുകാരൊഴികെ, മറ്റൊരാളും ആ ബന്ധം അറിയാതിരിക്കാൻ ഇരുവരും നന്നായി ശ്രദ്ധിച്ചിരുന്നു..
അല്ലെങ്കിലും ശ്രീനിവാസനെ ആ ഒരു കാര്യത്തിൽ ആരും സംശയിക്കാനിടയുണ്ടായിരുന്നില്ല…
ഒരിക്കൽ പോലും ശ്രീനിവാസൻ അവളുടെ കൈവിരൽത്തുമ്പിൽ പോലും സ്പർശിച്ചിരുന്നില്ല…
എന്നിരുന്നാലും സേതുലക്ഷ്മി ആ അദൃശ്യമായ സ്പർശനം അനുഭവിച്ചറിഞ്ഞിരുന്നു…
ഒരാൾക്ക് മറ്റൊരാളെ ആശ്വസിപ്പിക്കാൻ സ്പർശനങ്ങളോ, ചുംബനങ്ങളോ വേണ്ടിയിരുന്നില്ല എന്നതും വസ്തുതയായിരുന്നു…
ഒരു നോട്ടം… ….
ഒരു പുഞ്ചിരി… ….
ചിലപ്പോൾ ഒന്ന് കവിൾ വീർപ്പിച്ചു കൊഞ്ഞനം കുത്തും…
അതുമല്ലെങ്കിൽ, രണ്ടോ മൂന്നോ മിനിറ്റു നേരത്തേയ്ക്ക് മിണ്ടാതെയിരിക്കും……