വെള്ളിത്തിര – 2 10

“”ശ്രീനിവാസന് തമിഴ്നാട്ടിലെന്തോ ജോലി ശരിയായി , എന്നറിഞ്ഞായിരുന്നു… എന്നിട്ട്… ….? “”

“” പെട്ടെന്ന് പോരേണ്ടി വന്നു… “

“” ഉം……………”

കുറുപ്പ് ആലോചനയോടെ ഒന്നമർത്തി മൂളി…

“” എന്നാൽ ഞാനിറങ്ങട്ടെ………. “

ശ്രീനിവാസൻ തിരിഞ്ഞു…

“” നിക്ക്വാ………..”

പിന്നിൽ കുറുപ്പിന്റെ ശബ്ദം കേട്ടു…

ശ്രീനിവാസൻ പതിയെ തിരിഞ്ഞു..

“” നടാടെ താൻ ചോദിക്കണ ആദ്യത്തെ സഹായമല്ലേ… അതിന് ലക്ഷ്മീദേവി എന്നോടിച്ചിരി പിണങ്ങിയാലും പരിഭവമില്ല… “

ചിരിയോടെ പറഞ്ഞിട്ട് കുറുപ്പ് പിൻതിരിഞ്ഞ് അകത്തേക്ക് കയറി…

ശ്രീനിവാസൻ പതിയെ കോലായുടെ അടുത്തേക്കു വന്നു…

പിടിച്ചു നിൽക്കാൻ ഒരു കള്ളം പറഞ്ഞതാണ്…

രണ്ടു ദിവസം കഴിഞ്ഞ് ഈ പണം തന്നെ തിരികെ കൊടുത്താൽ പ്രശ്നം തീർന്നല്ലോ…

മുറ്റത്തും കണ്ണെത്താവുന്നയിടങ്ങളിലും അവൻ സേതുലക്ഷ്മിയെ തിരഞ്ഞെങ്കിലും വിഫലമായിരുന്നു…

കുറുപ്പ് പണവുമായി തിരിച്ചെത്തി…

“ എന്നാ തിരികെ വരുന്നത്… ?””

ശ്രീനിവാസന് ഒരു നിമിഷം കാര്യം മനസ്സിലായില്ല…

“” ഇതാ……….’ “

കുറുപ്പ് ചോദ്യം ആവർത്തിക്കാതെ അവനു നേരെ പണം നീട്ടി…

“ ഉടനെ തിരിച്ചു തരാം… “

പണം വാങ്ങുന്നതിനിടയിൽ ശ്രീനിവാസൻ പറഞ്ഞു……

കുറുപ്പ് ഒന്നിരുത്തി മൂളി…

പടിപ്പുര കടന്ന് ഇടവഴിയിലേക്കിറങ്ങുമ്പോൾ ശ്രീനിവാസൻ ഒന്നു കൂടി തിരിഞ്ഞു നോക്കി…

ഇല്ല…

സേതുലക്ഷ്മിയില്ല…

സന്ധ്യ കനത്തു തുടങ്ങിയിരുന്നു…

വലത്തേക്ക് ക്ഷേത്രത്തിലേക്കുള്ള വഴിയാണ്…

അതിലെ പോയാലും റോഡിൽ ചെല്ലാം…

ഇടതുവശത്തുള്ള ഇരുവശങ്ങളും കയ്യാലകൾ കെട്ടിത്തിരിച്ച, എളുപ്പമുള്ള നടവഴിയിലൂടെ നിരാശനായി ശ്രീനിവാസൻ നടന്നു…

കയ്യാലകൾക്കു മുകളിൽ മുള്ളുവേലി…

ഇടതു വശത്തെ സ്ഥലം കുറുപ്പിന്റെ തന്നെയാണ്…

വലതു വശത്തുള്ളത് ക്ഷേത്രഭൂമിയും…

പത്തു മീറ്ററോളം ശ്രീനിവാസൻ മുന്നോട്ടു നടന്നതും വേലിക്കപ്പുറത്തു നിന്ന് ഒരു ഇളക്കമുണ്ടായി….

മുഖമുയർത്തിയ ശ്രീനിവാസൻ അവളെ കണ്ടു…

സേതുലക്ഷ്മി……….!

തന്റെ സേതു…….!

ഹൃദയത്തിലെ തിരയിളക്കത്താൽ ശ്രീനിവാസൻ കുളിർ കോരിയതു പോലെ വിറച്ചു…

സന്ധ്യയിൽ നിറദീപം പോലെ സേതുലക്ഷ്മി……….

ആ പ്രകാശം മതിയായിരുന്നു , ഇരുളടഞ്ഞ അവന്റെ ഹൃദയം വർണ്ണപൂരിതമാകുവാൻ…

വേലിയിൽ കൈ കുത്തി, അവൾ നിന്നു കിതച്ചു…

വെളുത്ത നിറത്തിലുള്ള ഒരു പഴയ ഹാഫ് സാരിയും ബ്ലൗസുമായിരുന്നു അവളുടെ വേഷം…

“” ഞാം കണ്ട്… പടിപ്പുര കടന്ന് വരണത്…”

“” പൊറത്തേക്ക് കണ്ടില്ല…….”

ശ്രീനിവാസനും ശ്വാസമെടുത്തു…

“” എപ്പഴാ വന്നേ……….””

ചോദ്യത്തോടൊപ്പം ഇരുവരും മുന്നോട്ടു നടന്നു……

പറമ്പിനകത്തേക്കും പുറത്തേക്കും വഴിയുണ്ടായിരുന്നില്ല…

“” വൈകിട്ട്…….””

“ തെരഞ്ഞു വന്നതാ……….?””

“ വരാതെ പറ്റ്വോ………..?””

അവളുടെയടുത്തേക്ക് ചെല്ലാൻ ഒരു വഴി തിരയുന്നതിനിടയിൽ ശ്രീനിവാസൻ പറഞ്ഞു….

ഒടുവിൽ മുള്ളുവേലിയകന്നു മാറിയ ഇട കണ്ടതും ശ്രീനിവാസൻ ഒറ്റച്ചാട്ടത്തിന് പറമ്പിലേക്ക് കയറി…

“ അമ്പലത്തിലും നോക്കി… “

“” വരാൻ പറ്റൂല………. “

സേതുലക്ഷ്മി മുഖം കുനിച്ചു…

ശ്രീനിവാസന് കാര്യം മനസ്സിലായി…

പറയാൻ വന്നതെല്ലാം മറന്ന് ഒരു നിമിഷം ഇരുവരും ഇടവേളയെടുത്തു…

ഇരുവരും ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു…

“” ഒരു മാസമായില്ലല്ലോ… …. “”

കുസൃതിയോടെ സേതുലക്ഷ്മി മുഖമുയർത്തി..

“” ഒരു കൊല്ലം കഴിഞ്ഞ പോലാ… “”

ശ്രീനിവാസൻ അവളിലേക്കടുത്തു…

“” നിക്കും………. “

അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങി…

“” അച്ഛനോടെന്താ പറഞ്ഞേ…….?””

“” നൂറു രൂപ കടം വാങ്ങി… “”

ശ്രീനിവാസൻ കാര്യം വിശദീകരിച്ചു…

സേതുലക്ഷ്മി വായ പൊത്തി ചിരിയടക്കി…

“ രണ്ടീസായി കോളേജിൽ പോയിട്ട്… വയ്യായിരുന്നു…””

“” നാളെയോ… ?””

“ നാളെ വരും… “

സേതുലക്ഷ്മി പെട്ടെന്ന് പറഞ്ഞു…

“” അതെന്തിനാ… ? അപ്പോൾ വയ്യായ്കയില്ലേ………? “”

ശ്രീനിവാസനും ചിരിച്ചു……

“ എന്തിനാ അച്ഛനോട് പൈസ കടം വാങ്ങാൻ വന്നേ… ?””

“”കയ്യിൽ പൈസ ഇല്ലാഞ്ഞിട്ട്… “

പ്രതീക്ഷിച്ച മറുപടി അല്ലാത്തതിനാൽ സേതു ലക്ഷ്മിയുടെ മുഖം ഒന്നു വാടി……

“” പൈസ കിട്ടിയല്ലോ… പൊയ്ക്കൂടെ…””

“” എന്നൊരാള് പിടിച്ചു നിർത്തുവാ… “

“” ആര്… ….?””

“” അതൊക്കെയുണ്ട്……….””

ഇരുവരും ഒരടികൂടി അടുത്തു…

വീണ്ടും മൗനം…

“” വീട്ടിലന്വേഷിക്കില്ലേ… ….?””

“ ഇങ്ങനുള്ളപ്പോൾ പുറത്താ താമസം.. കുളിമുറിയിലാണെന്ന് കരുതാൻ ടാപ്പു തുറന്നിട്ടാ ഞാനോടി വന്നേ… “

“” അതെന്തിനാ……..?””

സേതുലക്ഷ്മി മിണ്ടിയില്ല…

“” പറയെന്ന്……….”

“” എനിക്കു വയ്യായിരുന്നു ശ്രീനിയേട്ടാ………. “

ഗദ്ഗദം വിഴുങ്ങിയ വാക്കുകൾ അവളിൽ നിന്ന് ചിതറി വീണു…

ശ്രീനിവാസന്റെ മിഴികളും നിറഞ്ഞു…

“” വിശപ്പില്ല , പഠിക്കാൻ വയ്യ… ന്നിനും………. “

ഇരുവരും ഒരടികൂടി അടുത്തു…

“” വല്യ ധൈര്യം തന്നാണല്ലോ ന്നെ പറഞ്ഞു വിട്ടേ……….”

ശ്രീനിവാസൻ കണ്ണീരിനിടയിലൂടെ മന്ദഹസിച്ചു…

“ ചങ്കുപൊട്ടിയാ പറഞ്ഞു വിട്ടേ………. “

ഒരേങ്ങലോടെ സേതുലക്ഷ്മി അയാളുടെ നെഞ്ചിലേക്ക് വീണു…

അവൾ വീഴാൻ കാത്തിരുന്നതു പോലെ ശ്രീനിവാസൻ അവളെ ചുറ്റിപ്പിടിച്ചു…

ആദ്യ സ്പർശനം… !

അത് കറകളഞ്ഞ പ്രണയത്തിന്റെ ഹൃദയസ്പർശനമായിരുന്നു…

“” പഴേ കത്തൊക്കെ കൊറേ വായിച്ച്… “

അയാളുടെ നെഞ്ചിൽ കിടന്ന് അവൾ വിങ്ങിപ്പൊട്ടി…

“” ഞാനും……….””

ശ്രീനിവാസനും വിതുമ്പി… ….

“” ഒറക്കം വരണ്ടേ………. “

“” നിക്കും………. “

“” കോളേജ് വിട്ട് ഒരീസം തിരുപ്പൂർക്ക് പോന്നാലോന്ന് ആലോയ്ച്ച്………. “

“” പേടിയില്ലാ……….?””

“ നിക്കൊന്നു കണ്ടാ മാത്രം മതിയാരുന്ന്………. “

സേതുലക്ഷ്മി ശ്രീനിവാസന്റെ നെഞ്ചിൽ മുഖമിട്ടുരുട്ടി…

നേരമിരുട്ടി തുടങ്ങിയിരുന്നു…

“” പൊയ്ക്കോ… വീട്ടിൽ അന്വേഷിക്കും…… “

“” പോകാൻ തോന്നണില്ല…””

“ ന്നാ ന്റെ കൂടെ പോര്… ….””

“” പോരട്ടെ………. ? “”

സേതുലക്ഷ്മി, അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി..

“ പോര്ന്ന്……………”

ശ്രീനിവാസൻ ചിരിച്ചു……….

“” പോരും ഞാൻ… …. “

“” പോന്നാളാൻ പറഞ്ഞില്ലേ… …. “

അത് വെറുമൊരു ക്ഷണം മാത്രമായിരുന്നില്ല…

പന്ത്രണ്ടു ദിവസം കാണാതിരുന്ന വിമ്മിഷ്ടവും നൊമ്പരവും അവർ ഇരുവരും ആ കൂടിക്കാഴ്ചയുടെ നാലാം നാൾ തീർത്തു……

ഒളിച്ചോട്ടം…

തമിഴ്നാട്ടിലേക്കായിരുന്നു…

അമ്മ കൊടുത്തേൽപിച്ച ചെറുതല്ലാത്ത സംഖ്യ കയ്യിലുള്ളതിനാൽ കല്യാണത്തിന് തടസ്സങ്ങളൊന്നും ഉണ്ടായില്ല…

പൊലീസ് കുറുപ്പിനെയും ബന്ധുക്കളെയും കൂട്ടി അന്വേഷിച്ചു വന്നു…

വലിയ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല…

ഒരു കുട്ടിയൊക്കെ ആകുമ്പോൾ എല്ലാവരും എല്ലാം മറക്കുമെന്ന സാമൂഹിക സിദ്ധാന്തം കുറുപ്പിന്റെ കാര്യത്തിൽ ഫലവത്തായില്ല…

“” എന്റെ മോളെ ചാടിച്ചു കൊണ്ടുപോകാൻ നൂറുരൂപ എരന്നു വാങ്ങിയ നാറിയാണവൻ……….””

കുറുപ്പ് തന്റെ രോഷം എല്ലാവരോടും പറഞ്ഞു നടന്നു……

Leave a Reply

Your email address will not be published. Required fields are marked *