തുറിച്ചു നോക്കുന്നതു പോലെ ജയകൃഷ്ണൻ അനിയനെ നോക്കി…
“ നീലിമ എന്റെ സിനിമയിലാ ആദ്യം വന്നത്… അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലേതും… പോരാത്തതിന് കലാതിലകവുമായിരുന്നു… ആ കുട്ടിയും കലയോടുള്ള കമ്മിറ്റ്മെന്റിൽ വന്നതാ.. അല്ലാതെ ആരെയും ഉദ്ധരിക്കാൻ വന്നതല്ല…””
ഒന്നു നിർത്തി അനിയൻ തുടർന്നു…
“” ആ കുട്ടിയെ ഞാൻ പറഞ്ഞു വിടാൻ പോകുന്നു… കാരണം ഈ പ്രൊജക്റ്റും എന്നെയും വിശ്വസിച്ച് വന്ന വേറെയും ആളുകൾ ഉണ്ടല്ലോ… “
ജയകൃഷ്ണൻ അനങ്ങിയില്ല…
“ സേതുവിന്റെ പ്രൊഡ്യൂസർ എന്ന നിലയിലാ ഞാൻ നിങ്ങളോട് സംസാരിക്കാതിരുന്നത്.. പറ്റില്ലെങ്കിൽ ഇപ്പോൾ പറയണം…… “
ജയകൃഷ്ണൻ സേതുവിനെ നോക്കി…
“” ഞാൻ നേരത്തെ പറഞ്ഞ കാര്യമൊന്നും എന്റെ സെറ്റിലോ ലൊക്കേഷനിലോ നടപ്പില്ല… ഒരു കാര്യം ഉറപ്പു തരാം… നിങ്ങൾക്കു പണം നഷ്ടപ്പെടില്ല…“”
അനിയൻ പതിയെ എഴുന്നേറ്റു…
അയാൾ വാതിലിനടുത്തേക്ക് നീങ്ങുന്നതു കണ്ട്, സേതുവും എഴുന്നേറ്റു…
“” എന്തു വേണം………. ? “”
സേതു ജയകൃഷ്ണന്റെ മുഖത്തേക്ക് നോക്കി…
“” ഷൂട്ടിംഗ് നടക്കട്ടെ… “
പതിഞ്ഞ സ്വരത്തിൽ ജയകൃഷ്ണൻ പറഞ്ഞു…….
“” നീലിമയെ പറഞ്ഞു വിട്ടാൽ നായികയോ..?””
തിരികെ കാറിലിരിക്കുമ്പോൾ സേതു അനിയനോട് ചോദിച്ചു…
“” അതെനിക്കുമറിയില്ല സേതൂ… നീയാ ഓഡിഷനു വന്ന മൂന്നാലു പിള്ളേരെ കോൺടാക്റ്റ് ചെയ്യാൻ അനിലിനോട് പറ..… ബാക്കിയുള്ള സീനൊക്കെ നമുക്ക് തുടങ്ങാം……”
സേതു തല കുലുക്കി…
“” അവളായിരുന്നു എന്റെ നായിക…… അതു പോലെ ഒരു കുട്ടിയെ തപ്പിയെടുക്കുക എന്നത് പ്രയാസം തന്നെയാണ്… പക്ഷേ, ഇത്രയും ആൾക്കാരെ പട്ടിണിക്കിടാൻ എനിക്കു പറ്റില്ലല്ലോ…… “
അനിയന്റെ സ്വരത്തിലെ മാറ്റം സേതു തിരിച്ചറിഞ്ഞു…
“” രണ്ട് ഓപ്ഷനേ എന്റെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ.. ഒന്നുകിൽ ജയകൃഷ്ണൻ… മറ്റേത് എന്റെ പ്രോപ്പർട്ടി… അതൊക്കെ സെയിലായി വരാൻ കാലതാമസമെടുക്കും……””
അനിയൻ ഉദ്ദേശിച്ചത് സേതുവിന് മനസ്സിലായി…
കുടുംബം വിറ്റു പടം പിടിക്കുക… !
അത്രമാത്രം അയാളാ കഥയും സിനിമയും വിശ്വാസത്തിലെടുക്കുന്നുണ്ടെന്ന് സേതുവിന് മനസ്സിലായി…
സിനിമയാണ്…………!
ശരിക്കും ഞാണിൻമേൽ കളി…
ജയപരാജയങ്ങൾ തീരുമാനിക്കുന്നത് പ്രേക്ഷകർ മാത്രമാണ്…
അറിഞ്ഞിടത്തോളം പുതുമുഖങ്ങൾ മാത്രമുള്ള സിനിമ…
ആകെയുണ്ടായിരുന്ന പരസ്യം ബാലതാരം നീലിമ നായികയാകുന്നു എന്നതായിരുന്നു…
ഇപ്പോൾ അതുമില്ല…
“” നീലിമ കഴിവുള്ള കുട്ടിയാ… ഞാനല്ലെങ്കിൽ മറ്റൊരു ഡയറക്ടർ…”
ആത്മഗതം പോലെ അനിയൻ പറഞ്ഞു…
“ ജയകൃഷ്ണനേപ്പോലെ ഒരു ആഭാസന്റെ പടത്തിൽ മുഖം കാണിക്കേണ്ടവളല്ല ആ കുട്ടി…….. എന്റെ നിവൃത്തികേട്…… “
കാർ ശേഖരിപുരം എത്താറായിരുന്നു…
കല്പാത്തിപ്പുഴയുടെ വശത്തേക്കുള്ള റോഡിൽ കാർ നിർത്തി സേതു ഡോർ തുറന്നു…
“” ഞാനൊരു പായ്ക്കറ്റ് വിൽസ് വാങ്ങട്ടെ… “
ഡോർ അടയ്ക്കുന്നതിനിടയിൽ അനിയനോടായി പറഞ്ഞു കൊണ്ട് സേതു റോഡിലേക്കിറങ്ങി…
പൂക്കടയോടു ചേർന്നുള്ള പലചരക്കു കടയിൽ നിന്ന് സേതു വിൽസ് വാങ്ങി തിരിച്ചെത്തി…
അയാൾ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…
“” ഒരു മിനിറ്റ്……………”
സേതു ഗിയർ ഡൗൺ ചെയ്ത് കാർ മുന്നോട്ട് എടുക്കാനൊരുങ്ങിയതും അനിയൻ പറഞ്ഞു…
സേതു അനിയനെ നോക്കി…
“” സേതു ആ കുട്ടിയെ ശ്രദ്ധിച്ചോ………?””
സേതു ഗ്ലാസ്സിലൂടെ മുന്നോട്ടു നോക്കി…
മുടിയിഴകളിൽ മുല്ലപ്പൂ കൊരുത്ത്, പിന്നിലേക്ക് ശിരസ്സ് വെട്ടിച്ചു കൊണ്ട് തിരിയുന്ന ഒരു ദാവണിക്കാരി പെൺകുട്ടി…!!
അടുത്തുള്ള ചെറുപ്പക്കാരനോട് എന്തോ പറഞ്ഞ് കൊഞ്ഞനം കുത്തുന്ന മുഖഭാവം…
നിമിഷങ്ങൾ പോകവേ, ആ മുഖം അരുണാഭമാകുന്നതും ലജ്ജ പടരുന്നതും അനിയൻ കണ്ടു…
അയാളുടെ ഹൃദയം ഒന്നു തുടിച്ചു…
അനിയന്റെ മുഖത്തു പ്രകാശം പരന്നു തുടങ്ങുന്നത് സേതു കണ്ടു…
(തുടരും…)