ശിശിര പുഷ്പം -1

വരാന്തയില്‍ നിന്ന്‍ രണ്ടാമത്തെ ഫ്ലോറിലേക്ക് തിടുക്കത്തില്‍ പ്രവേശിക്കുകയായിരുന്ന ഷാരോണ്‍ ഷെല്ലിയെക്കണ്ട് പെട്ടെന്ന് നിന്നു.
“എന്നാ പറ്റീടാ?”
അവന്‍റെ മുഖത്തെ പരിഭ്രമംകണ്ട്‌ അവള്‍ ചോദിച്ചു.
“ഓ! അവള്‍ക്ക് കുശലം ചോദിക്കാന്‍ കണ്ടനേരം!”
അസന്തുഷ്ട്ടി നിറഞ്ഞ ഭാവത്തോടെ ഷെല്ലി പറഞ്ഞു.
ഷെല്ലിയെ അവള്‍ ഒരിക്കലും പ്രസന്നതയോടെയല്ലാതെ കണ്ടിട്ടില്ല. വിഷമഘട്ടങ്ങള്‍ അവനെ തളര്‍ത്താറില്ല എന്ന്‍ അവള്‍ക്കറിയാം. ശാന്തതയും നിയന്ത്രണവും അവന്‍റെ വാക്കുകളിലും പ്രവര്‍ത്തികളിലും എപ്പോഴുമുണ്ട്.
അതുകൊണ്ട് അവന്‍റെ മുഖത്ത് കണ്ട പരിഭ്രമം അവളെ അദ്ഭുതപ്പെടുത്തി.
“നീ കാര്യം പറ ഷെല്ലി,”
തന്നെക്കടന്ന്‍ താഴേക്കിറങ്ങാന്‍ തുടങ്ങിയ ഷെല്ലിയെ അവള്‍ കൈക്ക് പിടിച്ച് നിര്‍ത്തി.
“എടീ നീ മിനിയെക്കണ്ടോ?”
“മിനിയോ? അതാരാ? ഓ! കേ എസ് മിനി? ഇല്ല, കണ്ടില്ല. എന്നാടാ?”
“കേ എസ് മിനിയല്ല. കേ എസ് ചിത്ര!”
ഷെല്ലിയുടെ വാക്കുകളില്‍ ദേഷ്യമുണ്ടായിരുന്നു.
“എടീ കഴിഞ്ഞാഴ്ച്ച നമ്മുടെ കോളേജില്‍ ജോയിന്‍ ചെയ്തില്ലേ ഒരു മിനി? മിനി മോള്‍ മാത്യു? അവളെക്കണ്ടോ?”
ഷാരോണിനു പെട്ടെന്ന്‍ ആളെ മനസ്സിലായി.
ഒരാഴ്ച്ച മുമ്പ് ആദ്യവര്‍ഷ ബീ എസ് എസി ഫിസിക്സില്‍ ഒരു പെണ്കുട്ടി ചേര്‍ന്നിരുന്നു.
അവളുടെ വരവ് അദ്ഭുതത്തോടെയാണ് കോളേജിലെ ആണ്‍കുട്ടികള്‍ കണ്ടത്.
അതീവ സുന്ദരിയായ അവള്‍ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റാഫ് റൂമുകളിലും സംസാരവിഷയമായി.
ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച ഒരു ഐ ടി കമ്പനിയുടെ ഉടമയാണ് അവളുടെ പിതാവ്.
അവളാണ് മിനിമോള്‍ മാത്യു.
“ഇല്ലല്ലോടാ എന്നാ കാര്യം?”
“എടീ ഇന്നത്തെ മീറ്റിങ്ങില്‍ വെല്‍കം സ്പീച് അവളാ. സെമിനാര്‍ ഹാള്‍ മൊത്തം നിറഞ്ഞു. ഗസ്റ്റ് മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ട്. സെക്കന്‍റ്റുകള്‍ക്കുള്ളില്‍ മീറ്റിംഗ് തൊടങ്ങും. എല്ലാരും എത്തി. അവള് മാത്രം വന്നില്ല. അവളെ അന്വേഷിക്കാന്‍ ഒരിടം പോലും ഇനി ബാക്കിയില്ല.”
“അവള്‍ടെ ക്ലാസ്സില്‍ ഒന്ന്‍ നോക്കാന്‍ മേലാരുന്നോ?”
“അവടെ അവള്‍ ഒഴികെ ബാക്കിയെല്ലാരും ഒണ്ട്,”
“എന്നാലും നീ ഒന്നൂടെ നോക്ക്. ഞാനും തപ്പാം. നീ റ്റെന്‍ഷനടിക്കാതെ,”
ഷാരോണ്‍ നിര്‍ദ്ദേശിച്ചു.
“ശരി,”
അവന്‍ താഴേക്കിറങ്ങാന്‍ തുടങ്ങി.
“ഇനി അവളെയെങ്ങാനും കണ്ടില്ലേല്‍ പൊന്നുമോളെ നീ പറഞ്ഞേക്കണം വെല്‍ക്കം സ്പീച്,”
“നോക്കട്ടെ,”
ഷാരോണ്‍ പറഞ്ഞു.
“ആട്ടെ, ആരാ ഇന്നത്തെ ഗസ്റ്റ്?”
“ഇന്നത്തെ ഗസ്റ്റ് പൊറത്ത് നിന്നുള്ള ആള്‍ അല്ല.”
ഷെല്ലി അറിയിച്ചു.
“നമ്മടെ അകത്തേ ആള്‍. ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ നന്ദകുമാര്‍ സാര്‍. വിഷയം. ആണവനിലയങ്ങള്‍ ആര്‍ക്കുവേണ്ടി. ട്ടണ്‍ട്ടണേയ്…”
നന്ദകുമാര്‍ സാര്‍!
ഷാരോണിന്‍റെ മുഖം പ്രകാശിച്ചു.
“എന്നാല്‍ ഏറ്റു ഞാന്‍ കുട്ടാ,”
ഷാരോണ്‍ ആഹ്ലാദഭരിതയായി പറഞ്ഞു.
“ഇനി മിനി വില്ലിംഗ് ആണേലും അവള്‍ടെ പേര് വെട്ടിയേരെ,”
“ശരി,”
അവളുടെ ഉത്സാഹം കണ്ടു ഷെല്ലി ചെറുതായി അദ്ഭുതപ്പെട്ടു.
“എന്നാലും ആ ഡാഷ് മോള്‍ ക്ലാസ്സില്‍ ഒണ്ടോന്ന്‍ ഞാനൊന്ന്‍ നോക്കട്ടെ,”

ഷെല്ലി വരാന്തയിലൂടെ അതിദ്രുതം ആദ്യവര്‍ഷ ഫിസിക്സ് ക്ലാസ്സിലേക്ക് നടന്നു.
ക്ലാസിനുള്ളിലെക്ക് അവന്‍ കടന്നു.
അവിടം ശൂന്യമായിരുന്നു.
“രവീ,”
പുറത്തുകണ്ട ഒരുവനോട് ഷെല്ലി തിരക്കി.
“ഈ ക്ലാസ്സിലൊള്ളോരൊക്കെ എവടെപ്പോയി?”
“ലാബിലുണ്ട് ഷെല്ലി,”
അവന്‍ പറഞ്ഞു.
“ഇപ്പം പ്രാക്റ്റിക്കലാ,”
“ഓ, അത്ശരി!”
അവന്‍ പുറത്തേക്ക് കടക്കാന്‍ തുടങ്ങി.
അപ്പോഴാണ്‌ ക്ലാസ്സിന്‍റെ മൂലയില്‍ അവസാനത്തെ നിരയിലേക്ക് അവന്‍ നോക്കിയത്.
അവിടെ ഒരു പെണ്‍കുട്ടി ഡെസ്ക്കില്‍ മുഖം പൂഴ്ത്തിക്കിടക്കുന്നത് അവന്‍ കണ്ടു.
അവന്‍ പതിയെ അങ്ങോട്ട്‌ നടന്നു.
അവളുടെ തലമുടി ഡെസ്ക്കിന്‍മേല്‍ അഴിഞ്ഞുലഞ്ഞു കിടന്നു.
അവന്‍ സംശയിച്ച് അവളുടെ തോളില്‍ പതിയെ തട്ടി.
അവള്‍ അനങ്ങിയില്ല.
“ഹേയ്,”
അവന്‍ ശബ്ദമിട്ട് അവളെ വീണ്ടും സ്പര്‍ശിച്ചു.
അവളില്‍ ചെറിയ ഒരനക്കം ദൃശ്യമായി.
പതിയെ മുഖമുയര്‍ത്തി അവനെ നോക്കി.
ഷെല്ലി പരഭ്രമിച്ചു.
അവളുടെ കണ്ണുകള്‍ ചുവന്നിരുന്നു.
മയക്കവും അസുഖകരമായ ഒരാലസ്യവും അവന്‍ ആ ഭംഗിയുള്ള കണ്ണുകളില്‍ കണ്ടു.
ദീര്‍ഘനിദ്രയില്‍ നിന്നുണര്‍ന്ന ഭാവമായിരുന്നു അവള്‍ക്ക്.
“എന്താ?”
ദേഷ്യത്തോടെ അവള്‍ ഷെല്ലിയോട് ചോദിച്ചു.
ഷെല്ലി ആ ചോദ്യം കേട്ടില്ല.
അവളുടെ അസാധാരണമായ സൌന്ദര്യത്തിന്‍റെ ഭംഗിയിലായിരുന്നു അവന്‍റെ കണ്ണുകള്‍ മുഴുവനും.
ആദ്യമായാണ്‌ താന്‍ ഇവളെ കാണുന്നത്?
മഹേഷ്‌ ആണ് പറഞ്ഞത് ഇന്നത്തെ പ്രോഗ്രാമിന് സ്വാഗതപ്രസംഗം ഏറ്റിരിക്കുന്നത് ഇവളാണെന്ന്.
“ഹേയ് യൂ!”
അവള്‍ ശബ്ദമുയര്‍ത്തി.
“ഐ ആസ്റ് യൂ. വാട്ട് ഡൂ യൂ വാന്‍റ്റ്?”
“ങ്ങ്ഹേ?”
ഷെല്ലി അമ്പരപ്പില്‍ നിന്ന്‍ ഞെട്ടിയുണര്‍ന്നു.
“ഞാന്‍ …ഞാന്‍..അതേയ് , മീറ്റിംഗ് തൊടങ്ങാറായി,”
“മീറ്റിംഗ്? വാട്ട് മീറ്റിംഗ്?”
“ഇന്ന്‍ ഫ്രൈഡേയാ,”
അവന്‍ വിശദീകരിച്ചു.
“സര്‍ഗ്ഗശാലയുടെ മീറ്റിംഗ് ഒണ്ട്. ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ നന്ദകുമാര്‍ സാര്‍ പ്രസംഗിക്കുന്നു. വെല്‍കം സ്പീച് നിങ്ങളാ ഏറ്റെ,”
അവള്‍ ആവനെ ക്രുദ്ധയായി നോക്കി.
“സര്‍ഗ്ഗശാല? വെല്‍കം സ്പീച്ച്? വാട്ട് ആര്‍ യൂ ടോകിംഗ് എബൌട്ട്?”
അസഹീനമായ അസഹിഷ്ണുത അവളുടെ വാക്കുകളില്‍ പ്രകടമായി.
“അതേ,”
ഷെല്ലിയുടെ വാക്കുകളിലും ദേഷ്യം കടന്നുവന്നു.
“സര്‍ഗ്ഗശാല. വെല്‍കം സ്പീച്ച്. കഴിഞ്ഞാഴ്ച്ചത്തെ മീറ്റിങ്ങില്‍ നിങ്ങള്‍ ഒണ്ടാരുന്നു. ഇന്നത്തെ പ്രോഗ്രാമിന്‍റെ മിനിട്സ് റെഡിയാക്കുമ്പം നിങ്ങളാ മുമ്പോട്ട്‌ വന്ന്‍ പറഞ്ഞത് വെല്‍കം സ്പീച്ച് നിങ്ങള്‍ ചെയ്തോളാന്ന്‍.”
“ആരോട് പറഞ്ഞു? നിങ്ങളോട് പറഞ്ഞോ?”
എഴുന്നേറ്റ് നിന്ന്‍ അവള്‍ ചോദിച്ചു.
തന്‍റെ അലസമായ മുടി അവള്‍ മാടിയൊതുക്കി.
അപ്പോള്‍ അവളുടെ കൈത്തണ്ടയില്‍ മുറിപ്പാടുകള്‍ അവന്‍ കണ്ടു.
സൂചികൊണ്ടോ മാത്തമാറ്റിക്കല്‍ കോമ്പസ് കൊണ്ടോ കുത്തിയതുപോലുള്ള മുറിപ്പാടുകള്‍.
ഷെല്ലി അങ്ങോട്ടു നോക്കുന്നത് കണ്ട്‌ അവള്‍ പെട്ടെന്ന്‍ കൈ താഴ്ത്തി.
“യൂ ഡോണ്ട് കം റ്റു ഡിസ്റ്റെര്‍ബ് മീ; ഡൂ യൂ?”
അവള്‍ ദേഷ്യത്തോടെ തന്‍റെ ബാഗ് എടുത്തു.
തുറന്നിരുന്ന അതിന്‍റെ ഒരു പോക്കറ്റില്‍ നിന്ന്‍ ഒരു പേപ്പര്‍ പാക്ക് താഴെ വീണത് പക്ഷെ അവള്‍ കണ്ടില്ല.
ക്രുദ്ധയായി അവള്‍ പുറത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *