എസ്. എസ്. എൽ. സി പരീക്ഷയിൽ രണ്ട് പേരും നല്ല മാർക്കോടെ പാസ്സായി. പക്ഷേ സന്തോഷിക്കാൻ എനിക്കോ അവൾക്കോ ആവുമായിരുന്നില്ല. വെക്കേഷന് ജിദ്ദയിലേക്ക് പോയ ചിന്നു ഇനി പ്ലസ് റ്റു കഴിഞ്ഞേ തിരിച്ചു വരൂ എന്ന വാർത്തയാണ് എന്നെ തേടിയെത്തിയത്. ഉപ്പ പത്ത് പാസ്സായതിന് സമ്മാനമായി എന്ത് വേണമെന്ന് ചോദിച്ചപ്പോൾ എനിക്ക് ഒന്നേ ആവശ്യപെടാൻ ഉണ്ടായിരുന്നുള്ളൂ…
‘മൊബൈൽ ഫോൺ’
അതിന്റെ ആവശ്യകത എനിക്കേറെ ഉണ്ടെന്ന് തോന്നിയത് കൊണ്ടാവാം ഉപ്പ ഉടനെ തന്നെ ഒരെണ്ണം വാങ്ങി തന്നു. ഫേസ് ബുക്ക് ഒക്കെ നടറിഞ്ഞ് വരുന്ന കാലം. കാതങ്ങൾ അകലെയാണെങ്കിലും അതൊന്നും ഞങ്ങളുടെ സൗഹൃദത്തിന് ഒരു കോട്ടവും വരുത്താതെ സുക്കറണ്ണൻ സഹായിച്ചു. അകൽച്ച ഒരു പരിധി വരെ ഞങ്ങൾ മറികടന്നു. ചാറ്റ് ചെയ്തും ഇടക്കിടക്കുള്ള ഫോൺ വിളികളിലൂടെയും വിശേഷങ്ങൾ പങ്കിട്ടു. വാശിയോടെ പഠിച്ചു നല്ല മാർക്കോടെ പാസ്സായി രണ്ട് പേരും.
എൻജിനിയറിംങ് പ്രവേശന പരീക്ഷയിൽ എനിക്ക് വേണ്ടത്ര സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. മൂന്നക്ക റാങ്ക് കരസ്ഥമാക്കിയ ചിന്നൂന് കോഴ്സിന് ചേരുകയല്ലാതെ വേറെ നിവർത്തിയില്ലായിരുന്നു. അവൾ യൂണിവേഴ്സിറ്റിയിൽ സിവിൽ എൻജീനിയറിംങ്ങിന് ചേർന്നു. അങ്ങനെയാ ഞാൻ എൻട്രൻസ് കോച്ചിങ്ങിന് റിപ്പീറ്റ് ചെയ്യാൻ പോവുന്നത്. യൂണിവേയ്സിറ്റിയിൽ കോഴ്സ് ചെയ്യുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം. ഒരു വർഷം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പഠിച്ചു. അവളുടെ ധൈര്യം പകരൽ കൂടെ ആയപ്പോൾ കേരള ലെവലിലും ആൾ ഇന്ത്യ ലെവലിലും ഞാൻ നന്നായി സ്കോർ ചെയ്തു.
നാഷണൽ ലെവലിൽ നല്ല ഏതെങ്കിലും കോളേജിൽ അഡ്മിഷന് ട്രൈ ചെയ്യാൻ അവളെന്നെ നിർബന്ധിച്ചിരുന്നു. പക്ഷേ എൻറെ ലക്ഷ്യം അവൾ ആയിരുന്നു അവളുടെ സാമീപ്യമായിരുന്നു. കൂടുതൽ ഒന്നും എനിക്ക് ആലോചിക്കേണ്ടിയിരുന്നില്ല ഞാൻ അങ്ങനെ യൂണിവേഴ്സിറ്റിയിൽ തന്നെ ചേർന്നു. കെമിസ്ട്രിയിൽ താല്പര്യം ഉണ്ടായിരുന്ന കാരണം കെമിക്കൽ എൻജിനീയറിങ് തെരഞ്ഞെടുത്തു. ഞങ്ങൾ രണ്ടുപേരും വെവ്വേറെ ഡിപ്പാർട്ട്മെന്റിൽ ആയതുകൊണ്ട് ജൂനിയർ സീനിയർ വിഷയം ഒന്നും വന്നില്ല. ഞങ്ങൾക്ക് സംസാരിക്കാനും സല്ലപിക്കാനും കൂട്ട് കൂടാനും അവസരങ്ങൾക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. താമസം ഹോസ്റ്റലിൽ ആയതുകൊണ്ട് ഞങ്ങൾ പൂർണസ്വാതന്ത്ര്യർ ആയിരുന്നു. കമിതാക്കൾ ആയിരുന്നെങ്കിലും ഉറ്റസുഹൃത്തുക്കളായി ഞങ്ങൾ ക്യാമ്പസിൽ അറിയപ്പെട്ടു.
അവളും ഞാനും മാത്രമുള്ള ലോകത്ത് ഏതാനും ദിവസങ്ങൾ ഞങ്ങൾ ഇരുവരും വളരെയധികം ആഗ്രഹിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ഒരു ബൈക്ക് ട്രിപ്പ് പ്ലാൻ ചെയ്തു.
മൂന്നാറിലേക്ക്…
ഞങ്ങളുടേത് മാത്രമായ മൂന്നു ദിവസങ്ങൾ…
കമിതാക്കളായുള്ള മൂന്ന് ദിനങ്ങൾ…
സൗഹൃദത്തിനുമപ്പുറം ഞങ്ങളുടെ പ്രണയത്തിൻറെ ആഴം തിരിച്ചറിഞ്ഞത് ആ യാത്രയിലായിരുന്നു. പ്രണയാർദ്രമായ നിമിഷങ്ങളിൽ ആവേശത്തോടെ ഞങ്ങളുടെ ശരീരവും ഞങ്ങൾ പങ്കിട്ടു. എല്ലാ അർത്ഥത്തിലും ഒന്നായ ഞങ്ങൾ, ഏതാനും നല്ല ഓർമകൾ ബാക്കിവെച്ചാണ് ചുരമിറങ്ങിയത്.
പറയാതെ കാത്തു വച്ചൊരാ പ്രണയം വാക്കാലെ ആദ്യമായി മൊഴിഞ്ഞതും ഞങ്ങൾ അവിടെ വെച്ചായിരുന്നു. പരസ്പരം പറയാതിരുന്നതായിരുന്നു ഞങ്ങളുടെ പ്രണയത്തിന്റെ സൗന്ദര്യം… ഞാനിടക്ക് ആശിക്കാറുണ്ട് അന്നാ ഏറ്റു പറച്ചിൽ നടത്തിയില്ലായിരുന്നെങ്കിൽ അവളുടേതായി ഞാനും എന്റേതായി അവളുമുണ്ടാവുമായിരുന്നു.. ഇടക്കെപ്പോഴൊക്കെയോ മനസ്സിലേക്കോടി വരുന്ന ഭ്രാന്തൻ ചിന്തകൾ…
ഒരു വർഷം പ്രതിബന്ധങ്ങൾ ഒന്നുമില്ലാതെ ഞങ്ങൾ ആർത്തുല്ലസിച്ചു.
ഫസ്റ്റ് ഇയർ വെക്കേഷന്റെ സമയത്തായിരുന്നു ഉപ്പാന്റെ മരണം….
ഞാൻ ആകെ തളർന്നിരുന്നു, എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ….
തീരെ പ്രതീക്ഷിക്കാത്തൊരതിഥിയെ പോൽ മരണം വന്നു ഉപ്പാനെ കൊണ്ടുപോയപ്പോൾ ഒരുതരം മരവിപ്പായിരുന്നു. ഏറ്റവും കഷ്ടം ഉമ്മാൻറെ അവസ്ഥയായിരുന്നു. ഡിപ്രഷനിൽ നിന്ന് റികവറാകാൻ ഉമ്മ ഒരു വർഷത്തോളമെടുത്തു. ആ ഒരു സാഹചര്യത്തിൽ പഠനം നിർത്തി ഉമ്മാക്ക് കൂട്ടിരുന്നാലോ എന്ന് വരെ ആലോചിച്ചതാണ്.
