സൂര്യനെ പ്രണയിച്ചവൾ- 24 1

“റിയേ! എന്‍റെ….”

സുഖദവും ദീര്‍ഘവുമായ ആലിംഗനത്തിന്റെ മാസ്മരികതയില്‍ അവരമര്‍ന്നു. അതിനു ശേഷം അവര്‍ മൂവരും നിര്‍ന്നിമേഷരായി നോക്കി നിന്നു.

“തടിച്ചു നീ…”

റിയ മുഷ്ടിചുരുട്ടി അവന്‍റെ തോളില്‍ ഇടിച്ചു.

“വൈസ് ചെയര്‍മാന്‍ പണിയൊന്നും ചെയ്യുന്നില്ലേ? ഇല്ലേ രവീ?”

അവള്‍ രവി ചന്ദ്രനെ നോക്കി.

“ഒന്ന് പോടീ…”

അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് ജോയല്‍ വികാരഭരിതനായി പറഞ്ഞു.

“രാകേഷേ, പറഞ്ഞെ…പറഞ്ഞെ സ്റ്റോറി…”

അവന്‍ അവര്‍ക്കഭിമുഖമായി ഇരുന്നു. സംഘത്തിലെ പലരും മൊള്‍ഡോവയിലെത്തിയ ശേഷം പലവിധ മാനസിക അസുഖങ്ങള്‍ക്കും വശംവദരായിരുന്നു.

“സിനിമകളിലും കഥകളിലും മാത്രമേ കൊലപാതകികള്‍ കൂളായി ഭാവി ജീവിതം ജീവിക്കാറുള്ളൂ…”

മൊള്‍ഡോവയിലെത്തിയ ആദ്യ വര്‍ഷം കിസിനാവു ഹോസ്പിറ്റല്‍ ഓഫ് സൈക്ക്യാട്രിയുടെ മേധാവി നതാലിയ റോസ്ക്കാ കൌണ്‍സിലിംഗിനിടെ തന്നോട് പറഞ്ഞത് ജോയല്‍ ഓര്‍ത്തു.

“സാഹചര്യം കൊണ്ട് കൊലപാതകികളാകേണ്ടി വന്നവര്‍ എപ്പോഴും കൂടെ ഒരു സെല്‍ഫ് മേഡ് ജയിലുമായാണ് നടക്കുന്നത്. കുറ്റബോധവുത്തിന്‍റെ ചിലന്തി വലയ്ക്കകത്ത് ആണവര്‍ കഴിയുന്നത്. സ്വയം വെറുപ്പും ആത്മഹത്യാശ്രമവുമൊക്കെ അവര്‍ക്കിടയില്‍ സര്‍വ്വസാധാരണമാണ്…”
തന്‍റെ അവസ്ഥ വ്യത്യസ്ഥമായിരുന്നു. കുറ്റബോധമുണ്ടായിരുന്നില്ല. തെറ്റായി എന്തെങ്കിലും ചെയ്തു എന്ന തോന്നലുമുണ്ടയില്ല. എന്നാല്‍ അതായിരുനില്ല മറ്റുള്ളവരുടെ അവസ്ഥ. മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവന്നു പലര്‍ക്കും നോര്‍മ്മല്‍ ജീവിതത്തിലേക്ക് തിരികെയെത്താന്‍. ഒരാളൊഴികെ. റിയ. മൊള്‍ഡോവയിലെത്തിക്കഴിഞ്ഞ്, കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവുള്ള കിസിനാവുവിലെത്തിയതിന് ശേഷം പലവിധ മനോവ്യധികള്‍ക്കടിപ്പെട്ടുപോയി അവള്‍. സംഘത്തിലെ പ്രിയ കൂട്ടുകാരായായിരുന്ന ഷബ്നത്തിന്‍റെയും സന്തോഷിന്‍റെയും അസ്ലത്തിന്‍റെയും മരണം അവളെ തരിപ്പണമാക്കി.

സ്പെഷ്യല്‍ ടീമുമായുള്ള അന്നത്തെ ഏറ്റുമുട്ടലില്‍ അവര്‍ കൊല്ലപ്പെട്ടിരുന്നു. അവളുടെ കയ്യാല്‍ സ്പെഷ്യല്‍ ടീമിലെ മൂന്നു പേരും മരണപ്പെടുകയും ചെയ്തു. ബൈപ്പോളാര്‍ ഡിസ്ഓര്‍ഡര്‍. ആങ്ങ്സൈറ്റി ഡിസ്ഓര്‍ഡര്‍. സൈക്കോട്ടിക് ഡിസ്ഓര്‍ഡര്‍. പോസ്റ്റ്‌ ട്രോമാറ്റിക് സ്‌ട്രെസ് ഡിസ്ഓര്‍ഡര്‍. അവളിലേ അസുഖങ്ങള്‍ക്ക് നതാലിയ റോസ്ക്ക നല്‍കിയ പേരുകളാണ് ഇവ.

പ്രണയിക്കുകയും ആഹ്ലാദിക്കുകയും ചെയുന്ന മനുഷ്യരുടെ പശ്ചാത്തലത്തില്‍, താടകങ്ങളും പുഴകളും പാര്‍ക്കുകളും സുന്ദരമായ ഭൂവിഭാഗവും കൊണ്ട് സമ്പന്നമായ കിസിനാവുവിന്‍റെ പശ്ചാത്തലത്തില്‍, കൊലപാതകങ്ങളുടെയും ചോരയുടെയും ഭൂതകാലം പേറിനടക്കുന്ന താന്‍ തീര്‍ത്തും അനുയോജ്യയല്ല എന്ന തോന്നല്‍ അവള്‍ക്കിടയില്‍ ശക്തിയായി വളര്‍ന്നു.

രോഗം നിയന്ത്രണാതീതമായി വളര്‍ന്ന ഘട്ടത്തില്‍ നതാലിയയുടെ ഉപദേശ പ്രകാരം രവി ചന്ദ്രനും ജോയലും ചേര്‍ന്ന് അവളെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈക്യാട്രിക് ഹോസ്പ്പിറ്റലുകളിലൊന്നായ പാരീസിലെ ഷാങ്ങ്‌ മിഷേല്‍ ഷാമറ്റ് സൈക്കോതെറാപ്യൂട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗത്തിന്‍റെ പ്രത്യേകതകളും ഗൌരവാവസ്ഥയും കാരണം മൂന്നു വര്‍ഷങ്ങള്‍ അവള്‍ക്ക് അവിടെ ചെലവിടേണ്ടി വന്നു. ഈ മാസമാണ് ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്നത്.

“ജോയല്‍ ഒരു മിനിറ്റ്!”

രാകേഷ് അവന്‍റെ തോളില്‍ പിടിച്ചു.

പിന്നെ രാകേഷ് റിയയെ കണ്ണുകാണിച്ചു.

“വെള്ളമടി പ്ലാന്‍ ചെയ്യാന്‍ വല്ലതും ആണേല്‍ ഞാന്‍ മാന്തിപ്പൊട്ടിക്കും പറഞ്ഞേക്കാം,”

ജോയലിനെ വിളിച്ചുകൊണ്ട് ഓഫീസിന് വെളിയിലേക്ക് നടക്കാന്‍ തുടങ്ങിയ രാകേഷിനെ നോക്കി അവള്‍ പറഞ്ഞു. അവരവളുടെ നേരെ നോക്കി പുഞ്ചിരിച്ചു.

“അന്ന് ഞാന്‍ നിങ്ങള്‍ രണ്ടാളും പോത്തനും നിന്നിടത്തേക്ക് വരുന്നതിനു അഞ്ചു മിനിറ്റ് മുമ്പാണ് അതുണ്ടായത്…”

ഓഫീസിന് വെളിയില്‍, ഗ്രീഷ തടാകത്തിന്റെ നീല ഭംഗിയിലെക്ക് നോക്കി രാകേഷ് പറഞ്ഞു.

“നിങ്ങളുടെ ടീമിലെ ഒരാളെ ഞാനന്ന് ഷൂട്ട്‌ ചെയ്തു. ആങ്ങ്‌, സന്തോഷ്‌,
അയാളെ…അപ്പോള്‍ എന്‍റെ കൂടെ കുറച്ച് സോള്‍ജിയേഴ്സ് ഉണ്ടായിരുന്നു…സന്തോഷിനെ ഷൂട്ട്‌ ചെയ്ത് ഒന്ന് വട്ടം കറങ്ങി തിരിയുമ്പോള്‍ എന്‍റെ ഇടതും വലതും നിന്നിരിരുന്ന രണ്ട് ജവാന്മാര്‍ വീണു…”

Leave a Reply

Your email address will not be published. Required fields are marked *