❤️ ❤️ വാരണം ആയിരം ❤️ ❤️ 6അടിപൊളി  

ചത്തിട്ടായാലും രക്ഷിച്ചിരിക്കും……..

മാനസിയുടെ കമ്മൽ വിറ്റതും കൈയിലുണ്ടായിരുന്ന പൈസയും കൂടിയായപ്പോൾ ബോട്ടു വാടകയ്‌ക്കെടുക്കാനുള്ള തുകയായി.ഹാർബറിൽ നിന്ന് ഒരു ഫിഷിങ് ബോട്ട് വാടകയ്‌ക്കെടുത്തു.തമ്പിയും ഹാർബറിൽ വന്നിരുന്നു.
ബോട്ടിൽ കയറുന്നതിനു മുൻപ് അവൻ ചന്തുവിനെ കെട്ടിപ്പിടിച്ചു. ‘എടാ ചന്തുക്കുട്ടാ. നാട്ടിൽ രണ്ടു പെങ്ങൻമാരും വയ്യാത്ത അമ്മയുമുണ്ട്. അല്ലെങ്കിൽ ഞാനും നിന്‌റൊപ്പം വന്നേനെ. എല്ലാം ശരിയാക്കി തിരിച്ചുവരണേടാ.’ അവൻ കരയുന്നുണ്ടായിരുന്നു.
ചന്തു അവന്‌റെ പുറത്തുതട്ടി ആശ്വസിപ്പിച്ചു.
കാറും കോളും നിറഞ്ഞതായിരുന്നു കടൽ. തിരയടിച്ച തീരക്കടലിൽ നിന്ന് ആഴക്കടലിലേക്കു ചന്തു ബോട്ടു പായിച്ചു. പുഴവെള്ളത്തിൽ ബോട്ടോടിക്കുന്നതു പോലെയല്ല കടലിലെന്ന് അവൻ മനസ്സിലാക്കി.തീരക്കടലിൽ ചെറുവള്ളങ്ങളും ബോട്ടുകളുമൊക്കെ ധാരാളമുണ്ടാകും.എന്നാൽ ആഴക്കടലിൽ എത്തുമ്പോൾ നിശബ്ധതയാണ്.ഏകാന്തതയും.എങ്ങും നോക്കിയാൽ കടൽ മാത്രം.നിശബ്ധയായി വിഴുങ്ങാനെന്ന പോലെ കിടക്കുന്ന ആഴി.
മീസാൻ സേഠു തന്ന മാപ്പും കോംപസും ഉപയോഗിച്ച് അവൻ മുന്നോട്ടു

പോയി.കപ്പൽ എവിടെയും കാണാനില്ല.ഇനി തനിക്കു വഴി തെറ്റിയിരിക്കുമോ? അങ്ങനെയെങ്കിൽ തന്‌റെ അന്ത്യം ഈ കടലിൽതന്നെ.ഏതായാലും വരുന്നവഴിക്കു നേവിയുടെയും കോസ്റ്റുഗാർഡിന്‌റെയുമൊന്നും കപ്പലുകളും ബോട്ടുകളും വന്നില്ലെന്നുള്ളത് അവന് ആ്ശ്വാസം നൽകി.
ഒടുവിൽ….ഒരു പൊട്ടുപോലെ കപ്പൽ തെളിഞ്ഞു.സൈമൺ ബോളിവർ…..തനിക്കു ചരക്കെടുക്കേണ്ട കപ്പൽ.പതിയെ പതിയെ അത് അടുത്തു വരുന്നതായി തോന്നി. എന്നാൽ അതു വെറും തോന്നലായിരുന്നു.
കപ്പൽ ദൂരെയായിരുന്നു.വീണ്ടും മുക്കാൽ മണിക്കൂറെടുത്തു അതിനരികിലെത്താൻ.
കപ്പലിന്‌റെ ഡെക്കിൽ ബൈനോക്കുലറുമായി ഒരു നാവികൻ നിന്നിരുന്നു.അയഞ്ഞ ബീച്ച് ടീഷർട്ടും ബെർമുഡയുമായിരുന്നു അയാളുടെ വേഷം.
‘വെനസ്വേലൻ ഡിലൈറ്റ് ‘ അയാൾ അവനെ നോക്കി വിളിച്ചുപറഞ്ഞു.കോഡ് വാചകമാണ്. അതിരഹസ്യമായ കോഡ് വാചകം. മീസാൻ സേഠ് അതവനോടു പറഞ്ഞിരുന്നു.തിരിച്ചുപറയാനുള്ളതും.
‘മുംബൈ കീ മഹാരാജ് ‘ അവൻ തിരിച്ചുള്ള കോഡ് വിളിച്ചുപറഞ്ഞു.നാവികന്‌റെ മുഖത്തു ഒരു ചിരി വിരിഞ്ഞു.
‘പത്താക്ക’ അയാൾ വിളിച്ചു പറഞ്ഞു.
മീസാൻ സേഠിന്‌റെ പേരും വിരലടയാളവും ആലേഖനം ചെയ്ത ഒരു ലോഹഫലകം ചന്തു പോക്കറ്റിൽ നിന്നെടുത്ത് നാവികനെ കാണിച്ചു.
‘ത്രോ ഇറ്റ് ‘ അയാൾ അവിടെ നിന്നു വിളിച്ചു പറഞ്ഞു.
അവൻ ഉന്നം പിടിച്ചു കപ്പലിലേക്ക് അതു വലിച്ചെറിഞ്ഞു. നാവികന്‌റെ കൈകളിൽ തന്നെ അതു വന്നു വീണു.അയാളതു പരിശോധിച്ചു.
ആഴക്കടലിലെ കള്ളക്കടത്തു മുഴുവൻ നടക്കുന്നത് കോഡ് വാചകത്തിന്‌റെയും പത്താക്കയുടെയും ബലത്തിലാണ്. കോടിക്കണക്കിനു രൂപയുടെ കച്ചവടങ്ങൾ.ഓരോ കള്ളക്കടത്തുകാർക്കും സ്വന്തമായി നമ്പർ പതിപ്പിച്ച പത്താക്കകളുണ്ട്. ഒരു കച്ചവടം നടക്കുമ്പോൾ വാങ്ങുന്നയാൾ വിൽക്കുന്നയാളിന് അതു കൊടുക്കും. ഉറപ്പിനു വേണ്ടി,ചന്തു ചെയ്തതും അതാണ്.
‘കം കം ക്ലോസ്’ നാവികൻ വീണ്ടും ചന്തുവിനോട് ആംഗ്യം കാട്ടി. അവൻ ബോട്ട് കപ്പലിനടുത്തേക്ക് അടുപ്പിച്ചു. ഡെക്കിൽ നിന്നും കയറിൽ കെട്ടിയ വലിയൊരു കറുത്ത ബാഗ് അവന്‌റെ ബോട്ടിലേക്കു വന്നുകൊണ്ടിരുന്നു.അടുത്തെത്തിയപ്പോൾ അവനതു പിടിച്ചു ബോട്ടിലേക്കിട്ടു.’എന്തൊരു ഭാരം’ അവൻ പിറുപിറുത്തു. ആ ബാഗിനുള്ളിൽ അമൂല്യമായ വെനസ്വേലൻ മാലാണ്.കോടികൾ വിലയുള്ള, സിനിമാക്കാരുടെയും പ്രമുഖരുടെയും ഇഷ്ടലഹരിപദാർഥം.
മാൽ ബോട്ടിനുള്ളിൽ ഭദ്രമായി ഒളിപ്പിച്ച ശേഷം ചന്തു ബോട്ടു മുന്നോട്ടെടുത്തു. നാവികൻ പിന്നിൽ നിന്ന് അവനെ കൈവീശിക്കാണിച്ചു. ‘ടേക്ക് കെയർ’ അയാൾ വിളിച്ചു പറഞ്ഞു. ചന്തു അയാളെയും കൈവീശിക്കാട്ടി.
ആദ്യഘട്ടം പിന്നിട്ടു. ഇനിയാണു സാഹസികമായ രണ്ടാംഘട്ടം.
ബോട്ട് കരയെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.മണിക്കൂറുകളെടുക്കും കരയെത്താൻ.എന്നാൽ ചന്തുവിന് ഒരു ക്ഷീണവും തോന്നിയില്ല.എങ്ങനെയെങ്കിലും തീരമണഞ്ഞാൽ മതിയെന്നായിരുന്നു അവന്‌റെ ചിന്ത.കാറും കോളും ക്രമാതീതമായി വർധിക്കുന്നു വലിയ കാറ്റുമടിക്കുന്നുണ്ട്.
ഒടുവിൽ ദൂരെ തീരം തെളിഞ്ഞുവന്നു.
ഈശ്വരാ, ചന്തു മനസ്സിൽ പ്രാർഥിച്ചു.ഇതുവരെയെല്ലാം ശരിയായി. പ്രശ്‌നങ്ങളൊന്നും വരരുതേ. ഒരു പാവം പെൺകുട്ടിക്കു വേണ്ടിയാണ്.
തീരമടുത്തടുത്തു വരുന്നു,മാനത്തു കാർമേഘങ്ങൾ ഉരുണ്ടുരുണ്ടു കൂടുന്നു.
പൊടുന്നനെ…ശക്തമായ ബീംലൈറ്റുകൾ ഘടിപ്പിച്ച ഒരു കൂട്ടം ബോട്ടുകൾ പാഞ്ഞടുക്കുന്നതു ചന്തു കണ്ടു.
കോസ്റ്റ് ഗാർഡ്….അവൻ അലറിവിളിച്ചു പോയി.
കോസ്റ്റുഗാർഡിന്‌റെ ബോട്ടുകൾ അവന്‌റെ ബോട്ടിനു ചുറ്റും വട്ടം കറങ്ങി. ഒരു ബോട്ടിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ വലിയ കോളാമ്പിയിലൂടെ ബോട്ടു നിർത്താൻ ചന്തുവിനു നിർദേശം നൽകി.തന്‌റെ മരണമണി മുഴങ്ങിയെന്നു ചന്തുവിനുതോന്നി. കോസ്റ്റുഗാർഡിന്‌റെ കൈയിൽ അകപ്പെട്ടാൽ അവർ എന്തായാലും മാൽ പിടിച്ചെടുക്കും. തന്നെ അറസ്റ്റു ചെയ്യുകയും ചെയ്യും.നാർകോട്ടിക്‌സ് കേസാണ്. ആജീവനാന്തം അകത്തു കിടക്കും. ഇതിനിടെ ചോദ്യം ചെയ്യലിൽ മീസാൻ സേഠിന്‌റെ പേരു പറയാൻ താൻ നിർബന്ധിതനാകും. അതോടെ അവർ പാവം തമ്പിയെ കൊല്ലും.
പാടില്ല.
അഞ്ചുബോട്ടുകളിലായി ഒത്തിരി സൈനികർ എത്തിയിട്ടുണ്ട്. അവർ്ക്കു നേരെ വെടിവച്ചിട്ടു കാര്യമില്ല. എന്തു ചെയ്യും.
ചിന്തിക്കാൻ അധികം സമയമില്ലായിരുന്നു.ഇനി ഒരു അറ്റകൈ പ്രയോഗം മാത്രമാണു ര്ക്ഷ.ജീവന്മരണ പോരാട്ടം.
ബോട്ടിൽ ടാങ്കിൽ നിറച്ചുവച്ച ഇന്ധനത്തിലേക്ക് അവന്‌റെ ശ്രദ്ധ വീണു. ഞൊടിയിടയിൽ അവൻ ടാങ്കു തുറന്നുവിട്ടു. ഇന്ധനം ബോട്ടിന്‌റെ ഡെക്കിൽ ഒഴുകി നിറഞ്ഞു.ഒരു തീപ്പെട്ടിയുരച്ചു ഡെക്കിലേക്കിട്ടപ്പോൾ ബോട്ട് ഞൊടിയിടയിൽ ഒരഗ്നിഗോളമായി മാറി.
ഇതിനിടയിൽ മാൽ നി്‌റച്ച ബാഗ് കടലിലേക്കെടുത്തിട്ടിട്ട് അതിനൊപ്പം അവനും ചാടി.ബോട്ടു നിന്നു കത്തുന്നതു കണ്ടു കോസ്റ്റ് ഗാർഡ് പകച്ചു നിന്നു. എന്താണു സംഭവിച്ചതെന്ന് അവർക്കു മനസ്സിലായില്ല.തീ ആളിപ്പടർന്നു പുകയും കൂടിയതിനാൽ ചന്തു കടലിലേക്കു ചാടുന്നത് ആരും കണ്ടില്ല.
കോസ്റ്റ്ഗാർഡ് ബോട്ടിലെ തീയണയ്ക്കാൻ ശ്രമിക്കുമ്പോൾ മാലുമായി അവരുടെ ശ്രദ്ധയിൽ പെടാതെ തീരത്തേക്കു നീന്തുകയായിരുന്നു ചന്തു. വാട്ടർപ്രൂഫ് ബാഗിൽ മാൽ തന്നതിനു കപ്പിത്താനോട് മനസ്സുകൊണ്ട് ചന്തു നന്ദിപറഞ്ഞു.തെങ്കുറിശ്ശിപ്പുഴയിൽ പണ്ടവൻ മുങ്ങാംകുഴിയിട്ടു നീന്തിയിരുന്നു, ശ്വാസമെടുക്കാതെ നിമിഷങ്ങൾ വെള്ളത്തിനടിയിൽ നിൽക്കാനും മേലേക്ക് ഊളിയിട്ടു മൂക്കു ജലത്തിനു വെളിയിൽ കാട്ടി ശ്വാസം വലിച്ചെടുക്കാനുമൊക്കെ അവൻ അന്നു നീന്തലിനിടെ പഠിച്ചിരുന്നു.
എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി.പരൽമീനുകളുള്ള തെങ്കുറിശ്ശിപ്പുഴയല്ല ഇത്, സ്രാവുകളും മറ്റു ക്ഷുദ്രജീവികളുമുള്ള അറബിക്കടലാണ്.ബാഗിനു നല്ല ഭാരവുമുണ്ടായിരുന്നു.അതു തന്നെ കടലിന്‌റെ അടിത്തട്ടിലേക്കു വലിച്ചുകൊണ്ടുപോകുമെന്ന് അവൻ ഭയന്നു.പക്ഷേ അങ്ങനെ പോകാൻ അവൻ തയാറല്ലായിരുന്നു.എന്തു സംഭവിച്ചാലും രണ്ടു വഴികളാണ് മുന്നിലുള്ളത്. ഒന്നുകിൽ തീരത്തെത്തുക, അല്ലെങ്കിൽ മരണം.
ഒടുവിൽ ഏറെനേരത്തെ നീന്തലിനുള്ളിൽ അവൻ തീരമണഞ്ഞു.സമയം സന്ധ്യമായിരുന്നു.മാൽനിറച്ച ബാഗ് തീരത്തേക്കു വലിച്ചിട്ട ശേഷം അവൻ അവിടെയുണ്ടായിരുന്ന ഒരു കോരുവല കൊണ്ടു മൂടി. അഞ്ചുനിമിഷം മണലിൽ കുത്തിയിരുന്നു ആഞ്ഞുശ്വാസം എടുത്തു.
ശരീരം മുഴുവൻ തളരുകയാണ്, നെഞ്ചിൽ ശ്വാസം കിട്ടുന്നില്ല.പേശികളും ഞരമ്പുകളും വലിഞ്ഞു മുറുകുന്നു.എന്നാലും വിശ്രമിക്കാൻ വയ്യ.മാലുമായി അധികനേരം ഇരിക്കുന്നതു റിസ്‌കാണ്.
അവിടെ നിന്നു കിട്ടിയ ഒരു പെട്ടിയോട്ടോയിൽ കോരുവല പൊതിഞ്ഞ മാൽകയറ്റി പിന്നിൽ ചന്തുവും കയറി. കടലിലെ പോലെ പ്രശ്‌നമില്ല കരയിൽ. തന്‌റെ ശ്രമത്തിൽ താൻ മുക്കാൽ ഭാഗം വിജയിച്ചെന്ന തിരിച്ചറിവ് ചന്തുവിനെ സന്തോഷിപ്പിച്ചു.
മീസാൻ സേഠ് അതീവ സന്തുഷ്ടനായിരുന്നു. സംഭവിച്ച കാര്യങ്ങൾ പറഞ്ഞപ്പോൾ അയാൾ അൽപനേരം അദ്ഭുതം കൂറി നിന്നു.എന്നിട്ട് അവന്‌റെ തോളിൽ തട്ടി അഭിനന്ദിച്ചു. ‘ ബലാലേ, നീയളൊരു മുടുക്കൻ തന്നെ, ഇങ്ങനെ ഒരു ആമ്പിറന്നോനെ കുറെ നാൾക്കു ശേഷമാണു കാണുന്നത്’
മാന്യനായിരുന്നു സേഠ്. ചോദിച്ച മുപ്പതുലക്ഷം രൂപയും ഒപ്പം വേറെ രണ്ടുലക്ഷം രൂപ സ്‌നേഹസമ്മാനമായും അയാൾ ചന്തുവിനു നൽകി.അവന്‌റെ മനസ്സു തുടുത്തു.തന്‌റെ മാനസി മോചിതയാകാൻ പോകുന്നു.അതിനുള്ള പണം തനിക്കു കിട്ടിക്കഴിഞ്ഞു.
പിറ്റേന്നു രാവിലെ തന്നെ ചന്തു ഒരു ബാഗിൽ 30 ലക്ഷം രൂപയുമായി മുനിസാഹിബിനെ കാണാൻ പോയി. ബാക്കിയുള്ള രണ്ടുലക്ഷം രൂപ അവൻ തമ്പിക്കു കൊടുത്തിരുന്നു. ആഴക്കടലിൽ താൻ കത്തിച്ചുകളഞ്ഞ ബോട്ടിന്‌റെ ഉടമസ്ഥർക്കു നഷ്ടപരിഹാരം കൊടുക്കാൻ.
30 ലക്ഷം രൂപയടങ്ങിയ ബാഗ് അവൻ മുനിസാഹിബിന്‌റെ മേശപ്പുറത്തേക്കിട്ടു.ചെവിയിൽ വിരൽ കൊണ്ടു ചൊറിഞ്ഞുകൊണ്ട് മുനിസാഹിബ് അവനെ നോക്കി പുഞ്ചിരിച്ചു.
‘നിങ്ങൾ ആവശ്യപ്പെട്ട പണം മുഴുവനുണ്ട് , എണ്ണിനോക്കാം.’ ചന്തു പറഞ്ഞു
‘ബടിയാ സാലാ, എനിക്കറിയാമായിരുന്നു നിനക്കതു പറ്റുമെന്ന്’ മുനിസാഹിബ് ചന്തുവിനോടു പറഞ്ഞു.
മുനിയുടെ കൂട്ടാളികൾ വന്നു പണം എണ്ണിത്തിട്ടപ്പെടുത്തി. കള്ളനോട്ടാണോ എന്നുവരെ നോക്കി. എല്ലാം പെർഫക്ട് .30 ലക്ഷം തികച്ചുണ്ട്. അവർ മുനിസാഹിബിനെ നോക്കി തലകുലുക്കി.
‘ശരി ചന്തൂ, നീയ് മാനസിയെ വിളിച്ചോണ്ടു പൊയ്‌ക്കോളൂ, മാമിസാനിനോടു ഞാൻ വിളിച്ചു പറഞ്ഞേക്കാം.’ മുനിസാഹിബ് അവനോടു പറഞ്ഞു. ചന്തു കേൾക്കാൻ കൊതിച്ച വാക്കുകൾ. കഠിനപ്രയത്‌നം സഫലമായതിന്‌റെ ചാരിതാർഥ്യം.
അവൻ ചൗപ്പാട്ടിയിലേക്ക് ഓടുകയായിരുന്നു,വേശ്യാഗൃഹത്തിലേക്ക്.തന്‌റെ സ്‌നേഹഭാജനത്തെ സ്വതന്ത്രയാക്കാൻ,അവളുടെ പരിശു്ദ്ധിക്ക് ഒന്നും ന്ഷ്ടമാകില്ലെന്നു പറയാൻ.പക്ഷേ അതവിടെ എപ്പോളേ അറിഞ്ഞിരുന്നു.
ചന്തു അവിടെയെത്തിയപ്പോളേക്കും വേശ്യാഗൃഹത്തിലെ പെൺകുട്ടികൾ മാനസിയെ ഒരുക്കിനിർത്തിയിട്ടുണ്ടായിരുന്നു,അവൾ എണ്ണതേച്ചു കുളിച്ചിരുന്നു.മാമിസെൻ വാങ്ങിയ പുതിയ വെളുത്ത ചുരിദാർ അവർ ധരിച്ചിരുന്നു.പതിൻമടങ്ങു സുന്ദരിയായിരുന്നു ചന്തുവിന്‌റെ മാനസിയപ്പോൾ.
ചന്തു അകത്തോട്ടു കയറിയപ്പോൾ മാമിസെൻ അവനെ സ്വീകരിച്ചു.
ഒരു താലത്തിൽ ആരതിയുമായി വന്ന് അവർ മാനസിയെ ഉഴിഞ്ഞു.താലത്തിൽ നിന്നു ചുവന്ന കുങ്കുമം അവളുടെ നെറ്റിയിൽ തൊട്ടു.’ഇതു പോലെ കുങ്കുമം നിന്‌റെ സീമന്തരേഖയിലും തൊടാൻ നിനക്കു ഭാഗ്യമുണ്ടാകട്ടെ കുട്ടീ, മംഗല്യഭാഗ്യമാണ് ഒരു പെണ്ണിന്‌റെ ഏറ്റവും വലിയ ഭാഗ്യം. ഒരു പുരുഷന്‌റെ ഭാര്യയായി,കുട്ടികളുടെ അമ്മയായി, നൂറ്റാണ്ടു കാലം പരിശുദ്ധിയോടെ ജീവിക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മകളേ.’ അവർ കണ്ണുനീരോടെ പറഞ്ഞു.
മറ്റു പെൺകുട്ടികൾ, വേശ്യാലയത്തിലെ നിർഭാഗ്യവതികൾ…..സന്തോഷത്തോടെയും തെല്ലൊരസൂയയോടെയും ആ രംഗം നോക്കി നിന്നു.
മാനസി പൂത്തുവിടർന്നു നിൽക്കുകയായിരുന്നു.തകർന്നു പോയെന്നു കരുതിയ ജീവിതം നഷ്ടപ്പെട്ടിട്ടില്ലെന്നറിഞ്ഞ ഒരു പെണ്ണിന്‌റെ സന്തോഷം അവളുടെ മുഖത്ത് അലയടിച്ചു.അതിരറ്റ പ്രേമഭാവത്തോടെ അവൾ ചന്തുവിനെ കടാക്ഷിച്ചു നിന്നു.
മാനസി അവന്‌റെ സമീപം വന്നു.അവന്‌റെ കാലുകളിലേക്കു വീണു നമസ്‌കരിച്ചു.’ഹേയ് എന്തായിത്’ അവൻ അവളെ പിടിച്ചുപൊക്കി.
‘എന്തിനാ എന്നെ രക്ഷിച്ചത്, എങ്ങനെയാ എന്നെ രക്ഷിച്ചത്,എവിടുന്നു കിട്ടി ഇത്രയും പണം, പറയ് ‘ അവൾ തേങ്ങലടക്കാനാകാതെ അവൾ ചന്തുവിനോടു ചോദിച്ചു.
‘ഞാൻ ഒരു കട തുടങ്ങുന്നൂന്നു പറഞ്ഞില്ലേ, ആദ്യദിനത്തിൽ തന്നെ 30 ലക്ഷം കിട്ടി.’ അവൻ പറഞ്ഞു.
‘ങേ ശരിക്കും, അതേതു കട’ അവൾ അവിശ്വസനീയതയോടെ ചോദിച്ചു.
‘അതൊക്കെ പിന്നെ പറയാം’ അവളുടെ തോളിൽ കൈവച്ചുകൊണ്ട് അവൻ പറഞ്ഞു.
‘നീയിപ്പോൾ സ്വതന്ത്രയായിരിക്കുന്നു മാനസീ, ഇനി നിന്‌റെ വഴി നിനക്കു നിശ്ചയിക്കാം. ആർക്കും നിന്‌റെ മേൽ ഒരുടമസ്ഥാവകാശവുമില്ല.’ പറഞ്ഞിട്ടു ചന്തു തിരിഞ്ഞുനടന്നു.
അവന്‌റെ കൈകളിൽ അപ്പോഴേക്കും അവളുടെ കൈ പിടിമുറുക്കിയിരുന്നു.
‘എനിക്കു സ്വതന്ത്രയാകണ്ട ചന്തൂ,എനിക്ക് ഈ കൈകളുടെ ഉടമസ്ഥാവകാശത്തിൽ ജീവിക്കണം.ഭാര്യയാക്കാൻ എന്നെ കൊള്ളില്ലെങ്കിൽ ഒരു വെപ്പാട്ടിയായെങ്കിലും മതി.’ അവൾ അതു പറഞ്ഞു നിർത്തിയപ്പോളേക്കും പളുങ്കുപോലുള്ള കണ്ണിൽ നിന്നു നീർ ഒഴുകി.
ചന്തു അവളുടെ കൈയിൽ തിരിച്ചുപിടിച്ചു.അവളെ തോളിലേക്കു ചായ്ചു.
‘വേഗം ഇവിടെ നിന്നു പൊക്കോളൂ മക്കളേ, ഞങ്ങളൊക്കെ ശപിക്കപ്പെട്ട ജന്മങ്ങളാ, ഇവിടെ നിന്നു നിങ്ങളും ശാപ്ം തലയിലേൽക്കേണ്ട’ മാമിസാൻ അവരുടെ അടുക്കലെത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *