പ്രതിബന്ധമായില്ല. മഹാരാഷ്ട്രയിലെ ഡൂക്കിലി പാർട്ടികൾ മുതൽ വമ്പൻമാർ വരെ എല്ലാവർക്കും കൈയയച്ചു പിരിവു കൊടുക്കാനും ചന്തു മടിച്ചില്ല. അതിനാൽ തന്നെ ഒരു രീതിയിലും അവന് ഒരു ശല്യമോ എതിരാളിയോ ഉണ്ടായില്ല.
ഇതിനിടയിലാണു തനു ജനിക്കുന്നത്. ചന്തുവിന്‌റെയും മാനസിയുടെയും ഓമനപുത്രൻ. അവൻ ജനിച്ചതോടെ ചന്തു ആളാകെ മാറി. സാഹസികനായ അധോലോക നേതാവിന്‌റെയുള്ളിൽ പിതൃസ്‌നേഹമെന്ന കരിക്കിൻവെള്ളം നിറഞ്ഞു.തിരക്കുകൾ ഒഴിവാക്കി കൂടുതൽ നേരം വീട്ടിൽ ചെലവഴിച്ചു തുടങ്ങി.
ഇത്രനാളും സാഹസികനായിരുന്നു അവൻ. എല്ലാം വെട്ടിപ്പിടിക്കണമെന്ന വാശി മാത്രം.എന്നാൽ ഇപ്പോൾ അവൻ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങി. തനു വലുതാകുന്നത്.അവൻ വിദ്യാഭ്യാസം നേടുന്നത്.അവന്‌റെ കല്യാണത്തിന് അവന്‌റെ മൂർധാവിൽ കൈ വച്ചനുഗ്രഹിക്കുന്നത്, അവന്‌റെ കുട്ടികളുടെ പേരിടീൽ കർമം അപ്പൂപ്പനെന്ന നിലയിൽ നടത്തുന്നത്.ഒരു ശരാശരി പിതാവിന്‌റെ സ്വപ്‌നങ്ങൾ. തന്‌റെ ഭാവിയെ ഇതാദ്യമായി ചന്തു പേടിക്കാൻ തുടങ്ങി. നിലയില്ലാ കയമാണ് അധോലോകം. നീന്തലൊന്നു പിഴച്ചാൽ പടുമരണമായിരിക്കും ഫലം.പക്ഷേ തനിക്കു മരിക്കാൻ പറ്റില്ല. തനിക്കു ജീവിക്കണം.തനുവിന്‌റെ വളർച്ചയുടെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ട്.
അങ്ങനെയൊരു ദിവസം ചന്തു അധോലോകത്തോടു ഗുഡ്‌ബൈ പറഞ്ഞു.തമ്പിയോട് തലവനാകാൻ ആവശ്യപ്പെട്ടപ്പോൾ മറുപടി ഇതായിരുന്നു.
‘ചന്തൂ നീ രാമനാണ്.ഞാൻ ഹനുമാനും. രാമൻ എവിടുണ്ടോ അവിടെത്തന്നെയുണ്ടാകും ഹനുമാൻ. നീ വിട്ടാൽ ഞാനും വിടുന്നു.’ലാൽ ജാംലി പുതിയ തലവനായി.
ചന്തു ഇതിനിടയിൽ നന്നായി സമ്പാദിച്ചിരുന്നു.പോരാത്തതിന് വളർത്തിയെടുത്ത ധാരാളം ഉന്നതതല ബന്ധങ്ങളും. അതു വച്ച് ബിസിനസ് തുടങ്ങാൻ അവൻ തീരുമാനിച്ചു. അങ്ങനെ അവൻ കമ്പനി രൂപീകരിച്ചു.
മാനസി ഗ്രൂപ്പ്.
റിയൽ എസ്റ്റേറ്റു മുതൽ ചില്ലറ വിതരണം വരെ.സിനിമാതീയറ്ററുകൾ, ഫിലിം പ്രൊഡക്ഷൻ, എക്‌സ്‌പോർട്ടിങ്…..വിവിധമേഖലകളിൽ മാനസി ഗ്രൂപ്പ് പടർന്നു പന്തലിച്ചു.ചന്തുവിന്‌റെ അക്കൗണ്ടിൽ പണം നിറഞ്ഞു കവിഞ്ഞു. 30 വയസ്സ് പിന്നിട്ടപ്പോളേക്കും ശതകോടീശ്വരൻ എന്ന നിലയിലായിരുന്നു അവൻ.തമ്പിയായിരുന്നു ഇവിടെയും വലംകൈ.ചന്തുവിനോടുള്ള അവന്‌റെ സ്‌നേഹം ആത്മാർഥതയായി പടർന്നു പന്തലിച്ചു.
ബാന്ധ്രയിലും ഹിരാനന്താനിയിലും അന്ധേരിയിലുമൊക്കെ ആഢംബര വില്ലകൾ, പൻവേലിൽ ഏക്കറുകൾ വരുന്ന എസ്റ്റേറ്റും ബംഗ്ലാവുകളും, മലബാർ ഹിൽസിൽ ഗോൾഫ് കോഴ്‌സും റിസോർട്ടും.പോർച്ചുകളിൽ ഡസൻ കണക്കിനു വിദേശനിർമിത കാറുകൾ. ചന്തു വീണ്ടും മാറുകയായിരുന്നു. മുംബൈ അവനെ പുതിയൊരു പേരിൽ വിളിച്ചുതുടങ്ങി.
ചന്ദ്രശേഖർ മേനോൻ. ദി ബിസിനസ് ടൈക്കൂൺ ഫ്രം കേരള.
തേങ്കുറിശ്ശിയലും കുറേസ്ഥലം വാങ്ങി അവിടെയൊരു ബംഗ്ലാവ് അവൻ പണികഴിപ്പിച്ചു.കേരളത്തിലെ സുഹൃത്തുക്കളാണ് അതു നടത്തിക്കൊടുത്തത്. ചന്തു പിന്നീട് നാട്ടിലേ പോയിട്ടില്ലായിരുന്നു.
മാനസിക്കു പിന്നീടൊരിക്കലും ദുഖിക്കേണ്ടി വന്നിട്ടില്ല.ഭർത്താവിനു പിന്നിൽ ഒരു പാറ പോലെ അവൾ ഉറച്ചുനിന്നു.മിക്കപ്പോളും അവൾ അവനെ ചന്തുവെന്നു വിളിച്ചു. ഭയങ്കരസ്‌നേഹം വരുമ്പോൾ ച്‌ന്ത്വേട്ടൻ, സ്‌നേഹവും ബഹുമാനവും കൂടി വരുമ്പോൾ പതിദേവ് എ്ന്നും വിളിച്ചു. അവൾക്കവൻ ദൈവമായിരുന്നു.അപമാനത്തിന്‌റെ കുഴിയിൽ നിന്നു ജീവൻ പണയം വച്ചു തന്നെ രക്ഷിച്ച തന്‌റെ പതിദേവൻ.
മാനസിയുടെ കാര്യത്തിൽ ചന്തുവിന് ഒരു കോംപ്രമൈസും ഇല്ലായിരുന്നു. വിലകൂടിയ തുണിത്തരങ്ങൾ കൊണ്ടും ആഭരണങ്ങൾ കൊണ്ടും അവൻ അവളുടെ പൂവുടൽ മൂടി.അവൾ വീട്ടിലുടുക്കുന്ന വസ്ത്രത്തിനു പോലും ലക്ഷങ്ങൾ വിലമതിച്ചു.ആഢംബരത്തിൽ വലിയ താൽപര്യമില്ലായിരുന്നു മാനസിക്ക്. എന്നാലും ഭർത്താവിന്‌റെ താൽപര്യം മനസ്സിലാക്കി സന്തോഷത്തോടെ അവൾ അതെല്ലാം ധരിച്ചു.
ഓർമകളുടെ കുത്തൊഴുക്ക്,ചായ കുടിച്ചു കപ്പ് മേശപ്പുറത്തു വച്ച് ചന്തു ചിന്താമഗ്നനനായി ഇരുന്നു.
‘നമുക്ക് പോകേണ്ടേ കല്യാണത്തിന്’ മാനസി ചോദിച്ചു.
‘പോണോ, എന്താ നിന്‌റെ അഭിപ്രായം.’ ചന്തു തിരിച്ചു ചോദിച്ചു.
‘പോണം.അവർ ഇത്രകാലം കഴിഞ്ഞു വിളിച്ചതല്ലേ.മാത്രമല്ല, ചന്തുവിന്‌റെ നാട് ഞാനിതുവരെ കണ്ടിട്ടില്ലാല്ലോ, അവിടത്തെ നമ്മുടെ വീടും കണ്ടിട്ടില്ല,നമുക്ക് പോകാം, തനുവിനേം കൊണ്ടുപോണം.അച്ഛന്‌റെ ബന്ധുക്കളെ അവനും കാണണ്ടേ.’
‘പോകാം നമുക്ക് പോകാം…’ തല കുലുക്കിക്കൊണ്ടു ചന്തു പറഞ്ഞു.
