………………………………………………….
മായയുടെ കല്യാണത്തിനു രണ്ടു ദിവസം മുൻപാണു ചന്തു നാട്ടിലെത്തയത്. തന്‌റെ ആഡംബരക്കാറായ റോൾസ് റോയ്‌സ് ഗോസ്റ്റിൽ.തെങ്കുറിളശ്ശിയിൽ ആദ്യമായാകും അങ്ങനെയൊരു കാർ എത്തിയിരിക്കുക.നാട്ടുകാരെല്ലാം തടിച്ചുകൂടി.ചന്തുവും മാനസിയും മകൻ തനുവും പിന്നെ മുംബൈയിൽ നിന്നു ചന്തുവിന്‌റെ വിശ്വസ്ത ഡ്രൈവറായ അച്ചായനെന്ന ജേക്കബുമായിരുന്നു കാറിൽ.
തെങ്കുറിശ്ശിയിലേക്കെത്തിയതും ചന്തു കാർ ഒന്നു നിർത്താൻ പറഞ്ഞു,അവൻ വെളിയിലിറങ്ങി ആ മണ്ണിന്‌റെ ഗന്ധമുള്ള വായു അൽപനേരം ശ്വസിച്ചു,നിറഞ്ഞ പച്ചപ്പും തെളിനീരും പുൽപ്പാടങ്ങളമുള്ള തന്‌റെ തേങ്കുറിശ്ശി.
അവന്‌റെ ഉള്ളിൽ ഗൃഹാതുരത്വത്തിന്‌റെ ഓർമകൾ അലയടിച്ചുവന്നു. 10 വർഷങ്ങൾക്കു മുൻപ് ആരായിരുന്നു താൻ. ഈ തേങ്കുറിശ്ശിയും പാലക്കാടുമാണ് ലോകമെന്നു ധരിച്ചുനടന്ന ഒരു പാവം ഇരുപത്തിനാലുകാരൻ. ഇന്നു 35ാം വയസ്സിലേക്കു കടക്കുമ്പോൾ താനാരാണ്. യുദ്ധങ്ങൾ ഒരുപാടു ജയിച്ച, സാമ്രാജ്യങ്ങൾ പിടിച്ചടക്കി തന്‌റേതാക്കിയ ഒരു വ്യവസായചക്രവർത്തി.
ഏറമംഗലം തറവാട്ടിലേക്കു പോകുന്നതിനു മുൻപ് താൻ തേങ്കുറിശ്ശിയിൽ പണികഴിപ്പിച്ച വീട്ടിലൊന്നു പോണമെന്നു ചന്തുവിനു തോന്നി.മാനസിയുടെയും അഭിപ്രായം അതായിരുന്നു.ഇതുവരെ അവരാരും ആ വീടു നേരിൽ കണ്ടിട്ടില്ല. പണിതീർന്ന ശേഷം നാണു വാര്യർ എന്നൊരാളെ കാര്യസ്ഥനാക്കി നോക്കാനേൽപിച്ചിരിക്കുകയായിരുന്നു.
പുഴയോരത്തോടു ചേർന്നായിരുന്നു ചന്തുവിന്‌റെ മനോഹരമായ ആ വീട്.മാനസി പാലസെന്നായിരുന്നു അതിന്‌റെ പേര്.പേരു പോലെ തന്നെ ഒരു കൊട്ടാരമായിരുന്നു അത്. വിസ്തൃതമായ ലോണുകളും നിറയെ ചെടികളും മരങ്ങളുമൊക്കെയുള്ള മുറ്റം കടന്നു കാർ മാനസി പാലസിന്‌റെ പോർച്ചിൽ വന്നു നിന്നു.
‘അച്ചാ എന്തൊരു പംഗി…’ കൊച്ചു തനു ഇറങ്ങിയതും പൂന്തോട്ടത്തിലേക്കോടി. എട്ടുവയസ്സുകാരനായ തനുവിന് കേരളം നന്നായി ഇഷ്ടപ്പെട്ടിരുന്നു.
മാനസിമഹൽ വൃത്തിയായി സൂക്ഷിച്ചിരുന്നു നാണു വാര്യർ. മുതലാളിയും കുടുംബവും വരുന്നതറിഞ്ഞ് അയാൾ കിടപ്പുമുറിയുൾപ്പെടെ എല്ലാ്ം ഭംഗിയായി ഒരുക്കിയിട്ടിരുന്നു.
യാത്രാക്ഷീണം തീർക്കാൻ ഒരു കുളി കഴിഞ്ഞിറങ്ങിയ ചന്തുവിനെ മാനസി ഒരു ചായയുമായി എതിരേറ്റു. ‘നല്ല അടുക്കള’ അവൾ അവനോടു പറഞ്ഞു. ചന്തു ചിരിയോടെ ചായവാങ്ങി കുടിച്ചു.
കുറച്ചു സമയത്തിനു ശേഷം ഏറമംഗലത്തേക്കു പോകാൻ അവർ തയാറായി.ഗൂച്ചിയുടെ വിലകൂടിയ വെളുത്ത ഷർട്ടും കറുത്ത പാന്‌റസും ധരിച്ച് അർമാനിയുടെ ഷൂസ് കാലിലും ലക്ഷക്കണക്കിനു രൂപ വില വരുന്ന കാൾട്ടിയറിന്‌റെ വാച്ച് കൈയിലും.പെർഫ്യൂം പൂശുന്നതിനിടെ ചന്തു നിലക്കണ്ണാടിയിലേക്കു നോക്കി. തനിക്കു വന്ന മാറ്റം.വർഷങ്ങൾക്കു മുൻപ് കീറിപ്പറിഞ്ഞ ഷർട്ടും വെയിലേറ്റു കരുവാളിച്ച മുഖവുമായി കണാരേട്ടന്‌റെ തയ്യൽക്കടയിലെ 200 രൂപയുടെ തിരുപ്പൂർ ഷർട് സ്വപ്‌നം കണ്ടു നടന്ന താൻ ഇന്നിടുന്നത് ഡിസൈനർ ഷർട്ടുകൾ.നന്നായി വെളുത്തു ചുവന്നിട്ടുമുണ്ട് താൻ.മുംബൈയിലെ ആഢംബരജീവിതത്തിനു നന്ദി.
‘ഒരു ടൈ കൂടി കെട്ടാമായിരുന്നു, ഇതെന്താ ബിസിനസ് മീ്റ്റിനു പോകുവാണോ ചന്ത്വേട്ടൻ മലയാളിപ്പയ്യൻമാർ ഇടുന്നതു പോലെ ജൂബ്ബയോ വേഷ്ടിയോ ഒക്കെ ധരിച്ചു പൊയ്ക്കൂടെ.ഇതൊരു കല്യാണവീട്ടിൽ പോകുവല്ലേ. ‘
മാനസിയുടെ ആ ചോദ്യം കേട്ടു ചിരിച്ചതേയുള്ളൂ ചന്തു. അവളും നന്നായി ഒരുങ്ങിയിരുന്നു. വിലകൂടിയ നീല ഡിസൈനർ സാരി.കഴുത്തിലും കൈയിലും വജ്രത്തിൽ തീർത്ത ആഭരണങ്ങൾ. ആ വേഷത്തിൽ അവളുടെ ഉത്തരേന്ത്യൻ സൗന്ദര്യം പതിൻമടങ്ങു വർധിച്ചു.അവളെ കാണാൻ ഒരു കരീന കപൂറിന്‌റെ കട്ടാണെന്ന് ചന്തുവിനു പലപ്പോഴും തോന്നിയിട്ടുണ്ട്.
‘വാ പോകാം.’ അവളുടെ തോളിൽ തട്ടി അവൻ പറഞ്ഞു.
ഏറമംഗലം തറവാടിന്‌റെ പടിവാതിൽക്കലെത്തിയപ്പോഴേക്കും തന്‌റെ കാൽ തളരുന്നെന്നു ചന്തുവിനു തോന്നി.അവിടത്തെ കാലിത്തൊഴുത്തുകളിലും വൈക്കോൽകൂനകളിലും പണിയെടുത്ത ദിവസങ്ങൾ. അമ്മാവന്‌റെ കാർക്കശ്യം, ഇ്ച്ഛമ്മായിയുടെ സ്‌നേഹം.രാഗിണിയോടുള്ള പ്രണയം.10 വർഷങ്ങൾക്കു ശേഷം തിരികെയെത്തുന്നതിന്‌റെ സങ്കോചം അവനെ പൊതിഞ്ഞു.
ചന്തുവിന്‌റെ കാർ ഗേറ്റു കടന്നെത്തി.ബന്ധുക്കളും മറ്റും അവനെ കാണാനായി അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു.പത്തു വർഷമായി ആരുമായും യാതൊരു ബന്ധവുമില്ലായിരുന്നെങ്കിലും മുംബൈയിൽ നിന്നു വരുന്നവർ വഴി എല്ലാവരും അവന്‌റെ വളർച്ച അറിയുന്നുണ്ടായിരുന്നു.
കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ ബന്ധുക്കൾ അവനെ പൊതിഞ്ഞു.അവരെല്ലാ്ം അവനോടു വിശേഷങ്ങൾ ചോദിച്ചു.സ്ത്രീകൾ മാനസിയുടെ കൈയിൽ പിടിച്ചു കവിളത്തു തഴുകി. തനുവിനെ ആരൊക്കെയോ എടുത്തുയർത്തി.
‘ചന്തു വന്നോ,’ എന്നൊരു ശബ്ദത്തോടെ ഒരാൾ വരുന്നതു കണ്ടു.
അമ്മാവനായിരുന്നു, കാർക്കശ്യം നിറഞ്ഞ അമ്മാവൻ ഒരുപാടു വൃദ്ധനായതു പോലെ.വന്നപാടെ അദ്ദേഹം ചന്തുവിനെ നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്നു.കൈയിൽ പിടിച്ചു നോക്കി നിന്നു.
‘അമ്മാവനു സുഖാണോ’ ചന്തു ചോദിച്ചു.
‘സുഖമാടാ, എനിക്കു സന്തോഷമായി, മരിക്കും മുൻപേ നിന്നെ ഒന്നു കാണാൻ പറ്റിയല്ലോ’ ആ വൃദ്ധൻ പറഞ്ഞു.
‘എന്‌റെ ചന്തുവേ,’ പൊട്ടിക്കരച്ചിലോടെ ആരോ അടുത്തു വരുന്നത് അവനറിഞ്ഞു. ഇച്ഛമ്മായിയായിരുന്നു.വന്നപാടെ അവർ ചന്തുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.ചന്തു അവരുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു.
മാനസിയെ ഇച്ഛമ്മായി കൈപിടിച്ച് അകത്തേക്കു കൊണ്ടുപോയി.
‘ചന്തോന്‌റെ പെണ്ണിനെ കണ്ടോ, സിനിമാനടീനെ പോലുണ്ട്,’ അകായിൽ പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോളാണ്.ബന്ധുക്കൾ ചന്തുവിനെ വിട്ടു പോയിരുന്നു.തനു അവനോടൊട്ടി നിൽക്കുകയായിരുന്നു.
ചന്ത്വേട്ടൻ എപ്പോൾ വന്നു എന്നൊരു ചോദ്യം.
പരിചിതമായ സ്വരം,ഒരിക്കൽ എന്നും കേൾക്കാൻ കൊതിച്ച സ്വരം.ചന്തു തിരിഞ്ഞു നോക്കി.
രാഗിണി…..
അവളെ കണ്ടപ്പോൾ അവനു വിശ്വസിക്കാനായില്ല, ആകെ കോലം കെട്ടു പോയിരുന്നു രാഗിണി.ഒരു സാധാരണ സാരിയും ബ്ലൗസുമായിരുന്നു വേഷം.നന്നേ സുന്ദരിയായിരുന്ന അവൾ മെലിഞ്ഞുണങ്ങിയിരുന്നു.കൺതടങ്ങളിൽ കറുപ്പ്.
‘കുറച്ചുനേരായി..’ നീണ്ട കാലത്തിനു ശേഷം സംഭവിച്ച ആ സമാഗമത്തിന്‌റെ ഭാവമൊന്നും പുറത്തു പ്രകടിപ്പിക്കാതെ അവൻ ഉത്തരം നൽകി.
രാഗിണി തനുവിനെ നോക്കി കൈയാട്ടി വിളിച്ചു. അവൻ പോകാതെ ചന്തുവോട് ഒ്ട്ടി നിന്നു.
‘ചെല്ല് ‘ ചന്തു അവനോടു പറഞ്ഞു.
‘നിന്‌റെ അമ്മായിയാ കുട്ടാ, വാ അമ്മായീടെ അടുക്കൽ വാ.’അവൾ അങ്ങനെ പറഞ്ഞു വിളിച്ചപ്പോൾ തനു അവൾക്കരികിലേക്കു ചെന്നു.അവനെ വാരിയെടുത്ത് തലമുടിയിൽ തലോടി അവൾ ഉമ്മ വച്ചു.‘ചന്ത്വേട്ടനെ പോലെ തന്നേണ്ട് ഇവനെ കാണാൻ’ അവനെ വാത്സല്യത്തോടെ നോക്കിക്കൊണ്ട് രാഗിണി പറഞ്ഞു.
‘ഊം, നിനക്കു സുഖമാണോ, ഭർത്താവും മക്കളുമൊക്കെ ഇവിടുണ്ടോ’ ഔപചാരികമായ സ്വരത്തിൽ ചന്തു ചോദിച്ചു.
‘സുഖം’ അവൾ പറഞ്ഞു.ഭർത്താവിനെപ്പറ്റി അവളൊന്നും പറഞ്ഞില്ല. എന്തൊക്കെയോ പറയാനുണ്ടായിട്ടും മിണ്ടാതെ അവൾ നിന്നു.
രാഗീ…അകായിൽ നിന്ന് ആരോ വിളിച്ചു.
‘എന്നെ വിളിക്കുന്നു, ഞാൻ പോട്ടെ ചന്ത്വേട്ടാ, പിന്നെക്കാണാം.അവൾ പറഞ്ഞു.’ ചന്തു തലകുലുക്കി.
അവളകത്തേക്കു പോയി,തനുവിനെയും അവൾ ഒപ്പം കൊണ്ടുപോയി.
അവളെപ്പറ്റി അധികം ചിന്തിക്കാൻ പിന്നീട് ചന്തുവിനു സമയം കിട്ടിയില്ല,ബന്ധുക്കളും നാട്ടുകാരും പഴയ സുഹൃത്തുക്കളുമൊക്കെ പരിചയം പുതുക്കാനായി അവന്‌റെ അരികിൽ വന്നു.സമ്പന്നൻ കാന്തത്തെപ്പോലെയാണ്. ആളുകളെ ആകർഷിക്കാൻ അവർക്കു പറ്റും.
മാനസി പെട്ടെന്നു തന്നെ തറവാട്ടിലെ ആളുകളുമായി ഇണങ്ങി. മുംബൈയിലെ ശതകോടീശ്വരന്‌റെ ഭാര്യ എന്ന നാ്ട്യമൊന്നുമില്ലാതെ തന്നെ ഭക്ഷണം തയാറാക്കാനും അതിഥികൾക്കു ചായകൊടുക്കാനുമൊക്കെ അവൾ മുന്നിട്ടിറങ്ങി. വന്ന ആദ്യദിനം തന്നെ ഏറമംഗലത്തെ വീട്ടുകാരിയായി അവൾ മാറി.എല്ലാർക്കും അവളെ നിറയെ ഇഷ്ടമായി.
വൈകുന്നേരം ചന്തുവിന്‌റെ ബന്ധുക്കളിലെ അവന്‌റെ സമപ്രായക്കാരും ചില അടുത്ത സുഹൃത്തുക്കളുമൊക്കെ ഒരു വെള്ളമടി പാർട്ടി പ്ലാൻ ചെയ്തു.താനും തനുവും ഇന്നു മാനസി മഹലിലേക്കു വരുന്നില്ലെന്ന് മാനസി ചന്തുവിനെ നേരത്തെ അറിയിച്ചിരുന്നു. അവർ തറവാട്ടിൽ കിടക്കാണത്രേ.
അതിനാൽ മദ്യപാനം മാനസി മഹലിൽ വച്ചാകാമെന്നു ചന്തു അവരോടു പറഞ്ഞു.അവർ സമ്മതിച്ചു.
ആ വലിയ വീടിന്‌റെ ലോണിൽ അവർ മദ്യപാനത്തിനു വട്ടം കൂട്ടി.ചന്തു മുംബൈയിൽ നിന്നു കുറേ കോണിയാക്കിന്‌റെ കുപ്പികൾ കൊണ്ടുവന്നിരുന്നു. തെങ്കുറിശ്ശിയിൽ ഒത്തു കൂടിയ അവന്‌റെ ബന്ധുക്കളും കൂട്ടുകാരുമൊന്നും ഇത്ര വിലകൂടിയ മദ്യം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല.വിദേശനിർമിത മദ്യത്തിന്‌റെ രുചി അവർ നന്നായി ആസ്വദിച്ചു.
‘എന്നാലും ആ രാഗിണീടെ കാര്യം ആലോചിക്കുമ്പോളാ കഷ്ടം.’ രണ്ടു പെഗ് അകത്തു ചെന്നപ്പോൾ ചന്തുവിന്‌റെ അമ്മാവന്‌റെ മകനായ രാജേട്ടൻ പറഞ്ഞു.
ചന്തുവിനു ജിജ്ഞാസയേറി, ‘രാഗിണിക്ക് എന്തു പറ്റി.’ അവൻ രാജേട്ടനോടു ചോദിച്ചു.
‘അപ്പോ നീയൊന്നുമറിഞ്ഞില്ലേ,’ രാജേട്ടൻ തിരികെ ചോദിച്ചു.
‘ഇല്യാ, ഞാനറിഞ്ഞില്യ,’ അവൻ പറഞ്ഞു.
തുടർന്നാണു രാജേട്ടൻ രാഗിണിയുടെ പിൽക്കാല ജീവിതത്തെക്കുറിച്ചു പറഞ്ഞത്.സുനിൽ ജോർജുമായുള്ള വിവാഹശേഷം കുറച്ചു നാളുകൾ രാഗിണി സന്തോഷവതിയായി മുന്നോട്ടു പോയി.
സുനിൽ ഒരു മ്യുസീഷ്യനായിരുന്നു.അവന്‌റെ പാട്ടിൽ ആകൃഷ്ടയായാണല്ലോ അവരുടെ പ്രേമം പോലും തുടങ്ങിയത്. എന്നാൽ വിവാഹജീവിതം എന്നാൽ പാട്ടും ഗിറ്റാർ വായനയുമല്ലെന്നു രാഗിണി തിരിച്ചറിഞ്ഞില്ല.
പ്രണയനാളുകളിൽ തന്നെ സുനിൽ ലഹരി ഉപയോഗിച്ചിരുന്നു.രാഗിണിക്ക് ഇതറിയാമായിരുന്നു.എന്നാൽ ബാംഗ്ലൂരിൽ ഇതൊന്നും വലിയ സംഭവമല്ലല്ലോ. അവൾ കാര്യമാക്കിയില്ല. എന്നാൽ വിവാഹശേഷമാണ് അതിന്‌റെ ഭീകരത മനസ്സിലായത്. കഞ്ചാവു മാത്രമല്ല, മയക്കുമരുന്നും അവൻ ഉപയോഗിച്ചിരുന്നു.
തറവാട്ടിൽ നിന്നു കിട്ടിയ രാഗിണിയുടെ ഭാഗം മ്യൂസിക് ട്രൂപ്പു തുടങ്ങാനെന്നു പറഞ്ഞ് അവൻ വിറ്റുതുലച്ചു.ട്രൂപ്പ് തുടങ്ങിയെങ്കിലും രണ്ടാം മാസം തന്നെ പൂട്ടി.ഭാഗം വിറ്റുകിട്ടിയ പണം അവൻ മയക്കുമരുന്നു വാങ്ങാനായാണ് ഉപയോഗിച്ചത്.അവന്‌റെ വീട്ടുകാരും അവനെ എഴുതിത്തള്ളി.എന്നിട്ടും എല്ലാം സഹിച്ചു രാഗിണി കൂടെ നിന്നു. ഇതിനിടയിൽ അവൾക്കൊരു പെൺകുട്ടി ജനിച്ചു.രാഗിണി ഉപരിപഠനം ഉപേക്ഷിച്ച് ഏതോ ഒരു കമ്പനിയിൽ തുച്ഛമായ ശമ്പളത്തിൽ ജോലിക്കു പോയി തുടങ്ങി.
എല്ലാം സഹിക്കാമായിരുന്നു പക്ഷേ…
