❤️ ❤️ വാരണം ആയിരം ❤️ ❤️ 6അടിപൊളി  

സുനിൽ ഒരു സ്ത്രീ ലമ്പടനായിരുന്നു.അവന്‌റെ ജീവിതത്തിലെ അനേകം പെൺകുട്ടികളിൽ ഒരാൾ മാത്രമായിരുന്നു രാഗിണി.വിവാഹത്തിനു മുൻപും വിവാഹത്തിനു ശേഷവും.സ്വന്തം ചേട്ടന്‌റെ ഭാര്യയോടു പോലും സുനിൽ അവിഹിതബന്ധം പുലർത്തിയിരുന്നു.ഇതറിഞ്ഞതോടെ അവൾ പൊട്ടിത്തെറിച്ചു.എന്നാൽ സുനിലിന് അതൊന്നും ഒരു പ്രശ്‌നവുമില്ലായിരുന്നു. അതുവരെ രഹസ്യമായി തുടർന്ന ബന്ധങ്ങൾ പരസ്യമായി. സ്വന്തം വീട്ടിൽ വരെ അയാൾ കാമുകിമാരുമായി എത്താൻ തുടങ്ങി.
രാഗിണി രൂക്ഷമായി പ്രതികരിച്ചതോടെ അയാൾ മർ്ദനം തുടങ്ങി.ഒരിക്കൽ അയാൾ രാഗിണിയെ മൃഗീയമായി മർദ്ദിച്ച് അവൾ ആശുപത്രിയിലായി.ഇതറിഞ്ഞ അമ്മാവൻ അവളെ ഇങ്ങു കൂട്ടിക്കൊണ്ടു പോരുന്നു.തുടർന്നു ഡിവോഴ്‌സ്.
‘ഇപ്പോ രാഗിണിയും മോളും തറവാട്ടിലാണു താമസിക്കുന്നത്.സുനിൽ കാരണം ഏറമംഗലം തറവാടു കടം കയറി മുടിഞ്ഞു.ചൊവ്വാദോഷം കാരണമല്ല, കെട്ടിക്കാൻ പണമില്ലാത്തതുകൊണ്ടാണ് മായയുടെ കല്യാണം ഇത്രനാൾ മുടങ്ങിയത്. കല്യാണശേഷം തറവാടു മൊത്തത്തിൽ വിറ്റു കടം വീട്ടാനാ അമ്മാവന്‌റെ പദ്ധതി.എന്നിട്ട് ഏതെങ്കിലും വാടകവീട്ടിൽ താമസിക്കുമത്രേ.’
ഇതെല്ലാമറിഞ്ഞു ചന്തു തരിച്ചിരുന്നു.അവന് ഇതെല്ലാം പുതിയ അറിവുകളായിരുന്നു.
‘ഒന്നോർത്താൽ അവളു നിന്നോടു ചെയ്തതിന്‌റെ ഫലമായിരിക്കും ഇപ്പോൾ അനുഭവിക്കുന്നത്.’ ഒരിറക്കു കോണിയാക്കു കൂടി കുടിച്ചുകൊണ്ടു രാജേട്ടൻ പറഞ്ഞു.
‘നമുക്കു വേറെ വല്ലതും സംസാരിക്കാം രാജേട്ടാ,’ തുടരാൻ താൽപര്യമില്ലാതെ ചന്തു പറഞ്ഞു.പക്ഷേ അവന്‌റെ മനസ്സിൽ ഇപ്പോളും രാജേട്ടൻ പറഞ്ഞ കാര്യങ്ങളായിരുന്നു.എവിടെയൊക്കെയോ കുത്തുന്നതു പോലെ അവനു തോന്നി.
ഇതിനിടയിൽ വേറൊരു കാര്യം സംഭവിക്കുന്നുണ്ടായിരുന്നു. മാനസിയും രാഗിണിയും നല്ല കൂട്ടായി.കുറച്ചു സമയത്തിനുള്ളിൽ തന്നെ ആത്മാർഥമായ ഒരു സൗഹൃദം അവർ തമ്മിൽ ഉടലെടുത്തു. ചന്തുവിന്‌റെ മുൻകാലകഥകളൊക്കെ മാനസിക്ക് അറിയാമായിരുന്നു.രാഗിണിയെക്കുറിച്ചും അവൾക്കറിയാമായിരുന്നു.എന്നാൽ അവൾക്കു രാഗിണിയോട് ഈർഷ്യയൊന്നും തോന്നിയില്ല. ഒന്നോർത്താൽ നന്ദിയായിരുന്നു. രാഗിണി അന്നു ഒഴിഞ്ഞുപോയതു കൊണ്ടാണല്ലോ അവൾക്കവളുടെ ചന്ത്വേട്ടൻ സ്വന്തമായത്.
രാഗിണിയും മാനസിയും അന്നൊരുമിച്ചാണു കിടന്നത്.തനു ഏതോ കുട്ടികളുമായി കമ്പനിയായി അവർക്കൊപ്പം വേറെ മുറിയിൽ കിടന്നുറങ്ങിയിരുന്നു.രാത്രി മുഴുവൻ മാനസിയോടു തന്‌റെ ജീവിതകഥ പറയുകയായിരുന്നു രാഗിണി.ചന്തുവിന്‌റെ പ്രണയം തട്ടിമാറ്റിയതും സുനിലുമായുള്ള വിവാഹവും പിന്നീടു സംഭവിച്ചതും. നിറകണ്ണുകളോടെ മാനസി അതു കേട്ടിരുന്നു.അവൾക്കു രാഗിണിയോടു സഹതാപം തോന്നി.
കഥ പറഞ്ഞു തീർന്നപ്പോഴേക്കും രാഗിണി പൊട്ടിക്കരഞ്ഞിരുന്നു. മാനസി അവളെ ചേർത്തുപിടിച്ചു. അവളുടെ തലയിൽ മെല്ലെ തലോടി.
‘ഞാൻ മണ്ടിയാണു മാനസി, ചന്തുവേട്ടന് എന്നോടുള്ള സ്‌നേഹം കാണാൻ എനിക്കു സാധിച്ചില്ല.നമ്മൾ സ്‌നേഹിക്കുന്നവരെയല്ല മറിച്ചു നമ്മളെ സ്‌നേഹിക്കുന്നവരെയാണു സ്വീകരിക്കേണ്ടതെന്ന് ഞാൻ മനസ്സിലാക്കിയില്ല.’ രാഗിണി കരച്ചിലിനിടയിൽ പറഞ്ഞു.
‘സാരമില്ല രാഗീ, വിധി അങ്ങനെയായിരിക്കും പോട്ടെ.’മാനസി അവളെ സമാശ്വസിപ്പിച്ചു.’ഈ ജന്മം എനിക്കു ചന്തുവേട്ടനെ നഷ്ടപ്പെട്ടു മാനസീ, പക്ഷേ. ഞാനപേക്ഷിക്കയാ.അടുത്തൊരു ജന്മമുണ്ടെങ്കിൽ ചന്ത്വേട്ടനെ എനിക്കു തരണം.ഞാൻ ചെയ്ത തെറ്റിനു പ്രായശ്ചിത്തമായി ആ മനുഷ്യനെ ഒരുപാടു സ്‌നേഹിക്കാൻ.’ രാഗിണി പറഞ്ഞു.
മാനസി സ്തബ്ധയായി പോയി.
ഉറങ്ങാൻ കിടന്നെങ്കിലും മാനസിക്ക് ഉറക്കം വന്നില്ല, ഇല്ല രാഗിണി, എന്തുവേണമെങ്കിലും ചോദിച്ചോ ഞാൻ തരാം, എന്‌റെ ജീവനോ സ്വത്തുക്കളോ എന്തും.പക്ഷേ ചന്ത്വേട്ടനെ മാത്രം ചോദിക്കരുത്.വിട്ടുതരില്ല.ഇനിയും ഒരായിരം ജന്മങ്ങളുണ്ടെങ്കിലും ചന്ത്വേട്ടനെ എനിക്കു വേണം.

മനസ്സിൽ അവൾ ആയിരം തവണ ആ ഉത്തരം ഉരുവിട്ടു.
കല്യാണദിവസം പലവിധ ജോലികളിലേർപ്പെടുമ്പോളും മാനസിയുടെ മനസ്സിൽ രാഗിണിയുമായി നടത്തിയ സംഭാഷണമായിരുന്നു.ചന്ത്വേട്ടൻ രാഗിണിയെ തീവ്രമായി പ്രണയിച്ചിരുന്നെന്നാണ് എല്ലാവരും പറയുന്നത്. ആദ്യപ്രണയം ഒരിക്കലും മരിക്കില്ലെന്ന് കേട്ടിട്ടുണ്ട്. ചന്ത്വേട്ടന് ഇപ്പോഴും രാഗിണിയോടു സ്‌നേഹമായിരിക്കുമോ, തന്നേക്കാൾ..ആ ചോദ്യം മനസ്സിൽ ഉയർന്നപ്പോൾ തന്നെ ഉള്ളിൽ ഒരാന്തൽ ഉയർന്നു അവൾക്ക്.
കല്യാണത്തിരക്കുകൾ കഴിഞ്ഞപ്പോൾ കുറച്ചുസമയം ഒറ്റയ്ക്കിരിക്കാൻ ചന്തുവിന് അവസരം കിട്ടി.അപ്പോഴാണ് രാഗിണി അവനു സമീപം എത്തിയത്.
കസേരയിൽ ഇരുന്ന അവന്‌റെ മുൻപിൽ രാഗിണി കുറച്ചുനേരം നിന്നു.
‘ചന്ത്വേട്ടാ,’ അവൾ വിളിച്ചു.
‘ഊം’ അവൻ മെല്ലെ തലപൊക്കി നോക്കിയപ്പോളാണ് അവനെ കണ്ടത്.
‘എന്താ രാഗിണീ’ അവൻ അവളോടു ചോദിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
‘ചന്ത്വേട്ടാ, കഴിഞ്ഞ കുറെക്കാലമായി ഞാൻ ചന്ത്വേട്ടനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു.ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പു പറയാൻ’ അവൾ കലങ്ങിയ കണ്ണുകളോടെ അവനോടു പറഞ്ഞു.
‘ഓഹ് അതൊന്നും സാരമില്ല രാഗിണി,ജീവിതത്തിൽ ഇതെല്ലാം സഹജം’ അവൻ അവളോടു പറഞ്ഞു.
‘അങ്ങനെയല്ല, ചന്ത്വേട്ടന്‌റെ സ്‌നേഹം ഞാൻ വൈകിയാണു മനസ്സിലാക്കിയത്.ഇതെല്ലാം അറിഞ്ഞിരുന്നെങ്കിൽ ഞാനിങ്ങനെയൊന്നും…’ അവളതു പറഞ്ഞു മുഴുവിപ്പിക്കാൻ ചന്തു സമ്മതിച്ചില്ല. കൈയുയർത്തി അവൻ അവളെ വിലക്കി.
‘വേണ്ട രാഗിണി, ഇതൊന്നും ഇനി പറയേണ്ട.’ കസേരയിൽ നിന്നെണീറ്റു കൊണ്ട് അവൻ പറഞ്ഞു.
‘ഞാൻ തറവാട്ടിൽ മൂരിയെപ്പോലെ പണിയെടുത്തുകൊണ്ടിരുന്ന എട്ടും പൊട്ടും തിരിയാത്ത ചന്തുവല്ല രാഗിണീ ഇപ്പോൾ.ഞാനിപ്പോളൊരു ബിസിനസുകാരനാണ്. നമ്മൾ തമ്മിലുള്ള പഴയ ബന്ധം ഇപ്പോൾ എന്നെ സംബന്ധിച്ച് ഒരു അടച്ച പുസ്തകമാണ്.ബിസിനസുകാർ അടച്ച പുസ്തകങ്ങൾ വീണ്ടും തുറക്കാറില്ല രാഗിണീ.’ അവൻ ഭാവഭേദമില്ലാതെ പറഞ്ഞു.
രാഗിണി മിണ്ടാതെ നിന്നു.ചന്തു തന്‌റെ പോക്കറ്റിൽ നിന്നൊരു കാർഡ് എടുത്തു രാഗിണിക്കു നീട്ടി.’നിന്‌റെ പ്രശ്‌നങ്ങളൊക്കെ ഞാനറിഞ്ഞു രാഗിണി.ഇതെന്‌റെ കേരളാ ഓപ്പറേഷൻസിലെ സെക്രട്ടറി വേണുജിയുടെ കാർഡാണ്. നിനക്ക് കേരളത്തിലെവിടെയും ഇഷ്ടപ്പെട്ട ഒരു ജോലി ശരിയാക്കിത്തരാൻ ഇദ്ദേഹത്തിനു കഴിയും.വേറെ എന്താവശ്യമുണ്ടെങ്കിലും ഇയാളെ വിളിക്കാം.ജോലിയൊക്കെ ചെയ്തു മകളെ ഒക്കെ നല്ലരീതിയിൽ വളർത്തൂ, സാധിക്കുമെങ്കിൽ വേറെ ഒരു വിവാഹവും കഴിക്ക്, നീയിപ്പോഴും ചെറുപ്പമാണ്, ആരെയെങ്കിലുമൊക്കെ ഓർത്ത് ജീവിതം നശിപ്പിക്കാതെ.മകൾ വളർന്നു കല്യാണമൊക്കെയാകുമ്പോൾ എന്നെയും മാനസിയെയും വിളിക്കാൻ മറക്കരുത്.ഞങ്ങൾ തീർച്ചയായും വരും.തനുവിനു കല്യാണമാകുമ്പോൾ നിന്നെയും ഞാൻ വിളിക്കും.അപ്പോൾ വന്നിരിക്കണം.’ അവൻ പറഞ്ഞു നിർത്തി.
രാഗിണി ആ കാർഡ് വാങ്ങുമ്പോൾ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *