ഓരോരുത്തരെ പറഞ്ഞുവിട്ടോളും.’ രാഗി ഈർഷ്യയോടെ പറഞ്ഞു.
ചന്തുവിന്‌റെ മുഖത്തെ എല്ലാ സന്തോഷങ്ങളും വറ്റി. താൻ വന്നത് രാഗിക്കിഷ്ടപ്പെട്ടില്ലേ.ഹേയ് അല്ലായിരിക്കും താൻ പൊടുന്നനെ അവളുടെ അറിവില്ലാതെ വന്നതാകും ചൊടിപ്പിനു കാരണം.ഓരോരുത്തർക്കും ഓരോ രീതിയില്ലേ.
‘ദേ നിനക്കിഷ്ടമുള്ള കർപ്പൂരമാങ്ങയും പാവയ്ക്കാ കൊണ്ടാട്ടവും വാഴയ്ക്കയുപ്പേരിയുമൊക്കെയുണ്ട്.’
കൈയിലെ അഴുക്കുപുരണ്ട കായസഞ്ചി നീട്ടിക്കാട്ടി ചന്തു പറഞ്ഞു.
അവളതിലേക്ക് അവജ്ഞയോടെ നോക്കി.’വാഴയ്ക്ക,’ അവൾ ഇഷ്ടമില്ലാത്തതു പോലെ പിറുപിറുത്തു.’എന്‌റെ ചന്ത്വേട്ടാ, ബാംഗ്ലൂർ മലയാളികൾ ഒരുപാടുള്ള സ്ഥലമാ. ഈ സാധനങ്ങളൊക്കെ ഇവിടത്തെ എല്ലാ മുക്കിലും മൂലയിലും കിട്ടും. ഇതൊക്കെ കെട്ടിപ്പൊതിഞ്ഞ് ഇനിയും ഇങ്ങോട്ടു വരരുത് കേട്ടോ.’ ആ സ്വരത്തിൽ ഒരു താക്കീതിന്‌റെ ഭാവമുണ്ടായിരുന്നു.
ചന്തുവിന്‌റെ മുഖത്ത് വൈക്ലബ്യം നിറഞ്ഞു.
‘ഏതായാലും കേറിവാ, ഇതൊക്കെ ആ കിച്ചനിലേക്കു വച്ചേക്ക്’ അവൾ പറഞ്ഞു.
എസിയുടെ കുളിർമയുള്ള ഡ്രോയിങ് റൂമിലേക്കു ചന്തു കയറി. അകത്തു മറ്റൊരു ഹാൾമുറി. അവിടെ ഒരു കൂട്ടം ചെറുപ്പക്കാർ കൂടിയിരിക്കുന്നു. നാലഞ്ചു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും. വളരെ വിലയേറിയ വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരിക്കുന്നത്.
അതിൽ മുടിയും താടിയും നീട്ടി വളർത്തിയ ഇരുനിറമുള്ള ചെറുപ്പക്കാരന്‌റെ കൈയിലൊരു ഗിറ്റാർ, അവനതു മീട്ടുന്നതിനൊപ്പം ഏതോ ഇംഗ്ലീഷ് പാട്ടുകൾ പാടുന്നു.
‘സുനിൽ കമോൺ കമോൺ.’ കൂടി നിൽക്കുന്നവർ അവനെ പ്രോൽസാഹിപ്പിക്കുന്നു. ചെറുപ്പക്കാരന്‌റെ പേര് സുനിലെന്നാണെന്നു ചന്തുവിനു മനസ്സിലായി.
ചന്തുവിനെ കണ്ടപ്പോൾ ആ ചെറുപ്പക്കാർ ഒരു നിമിഷം പാളി നോക്കി.ചെറിയ ഒരു നിശബ്ധത.അപ്പോളേക്കും രാഗിണി അങ്ങോട്ടേക്കു വന്നു. ‘കിച്ചൻ അവിടെയാണ്.’ ആജ്ഞാ സ്വരത്തിൽ അവൾ അവനോടു പറഞ്ഞു.
ചന്തു കിച്ചനിലേക്കു നടന്നു.
‘ആരാ അത് റാഗ്‌സ് ‘ഏതോ ഒരുത്തി രാഗിണിയോടു ചോദിക്കുന്നതു കേട്ടു.’ഓഹ് വീട്ടിലെ ജോലിക്കാരനാ, എന്‌റെ സുഖവിവരം അന്വേഷിക്കാൻ അച്ഛൻ പറഞ്ഞു വിട്ടതാ, എന്തു പറയാനാ’ രാഗിണി മറുപടി പറഞ്ഞു.ആ മറുപടി ചന്തുവിന്‌റെ കാതിൽ വന്നുവീണു.ഭൂമി പിളർന്നു താൻ അപ്രത്യക്ഷനായെങ്കിൽ എന്നു ചന്തു ആഗ്രഹിച്ചു. ജോലിക്കാരനാണത്രേ..ഒരുതരത്തിൽ പറഞ്ഞാൽ അവൾ പറഞ്ഞതും സത്യമല്ലേ, അവളുടെ വീട്ടിലെ ഒരു ജോലിക്കാരൻ തന്നെയല്ലേ താൻ അവൻ ചിന്തിച്ചു.
‘ഓഹ് തോന്നി തോന്നി, ഒരു പിച്ചക്കാരനെ പോലുണ്ട് കാണാൻ’ കൂട്ടുകാരി കമന്‌റടിച്ചു.നെഞ്ചിൽ കത്തി കുത്തിയിറക്കും പോലെയാണ് ചന്തുവിനു തോന്നിയത്.
അപ്പോളേക്കും രാഗിണി കിച്ചനിലേക്കു വന്നു.
‘എന്നാലും രാഗി, നീയെന്നെ വാല്യക്കാരനാണെന്നു പറഞ്ഞല്ലോ,’ അവളെ കണ്ടപ്പോളേക്കും ചന്തുവിന്‌റെ ഗദ്ഗദം പൊട്ടിയൊഴുകി.അവന്‌റെ കണ്ണുകൾ നീരണിഞ്ഞു.
‘പിന്നല്ലാതെ, എന്തു വേഷമാണിത് ചന്ത്വേട്ടന്‌റെ,വൃത്തികെട്ട ഒരു ഷർട്ടും അഴുക്കുപിടിച്ച മുണ്ടും.ഞാനെന്തു പറഞ്ഞു പരിചയപ്പെടുത്തും എന്‌റെ കൂട്ടുകാർക്ക്. അവരൊക്കെ വലിയ നിലയിലുള്ളവരാ. ചന്ത്വേട്ടൻ പെട്ടെന്നു മടങ്ങാൻ നോക്ക്,എനിക്കു നാണക്കേടാ. ‘അവൾ പറഞ്ഞു.
രാഗി അങ്ങനെ തന്നെയായിരുന്നു എന്നും.ഇഷ്ടമില്ലാത്തതു കണ്ടാൽ വെട്ടിത്തുറന്ന് പറയും പണ്ടേ.
ഏതായാലും ചന്തു പെട്ടെന്നു തന്നെ മടങ്ങി. പൈസ എന്തെങ്കിലും വേണോയെന്നുള്ള രാഗിയുടെ ചോദ്യത്തിനു വേണ്ടെന്ന് അവൻ ഉത്തരം പറഞ്ഞു.
മടക്കയാത്രയിൽ ചന്തു സ്വയം സമാധാനിക്കുകയായിരുന്നു. തന്‌റെ ഭാഗത്താണു തെറ്റ്. ബാംഗ്ലൂരിലേക്കൊക്കെ പുറപ്പെടുന്നതിനു മുൻപ് കുറച്ചു വൃത്തിയുള്ള വേഷം ധരിക്കാമായിരുന്നു. കണാരേട്ടന്‌റെ തയ്യൽകടയിൽ നിന്ന് ഒരു ഷർട്ടും പാന്‌റസും വാടകയ്‌ക്കെടുക്കാമായിരുന്നു.ഒന്നും ചെയ്തില്ല.
തന്‌റെ ഭാഗത്താണു തെറ്റ്.കാലങ്ങൾ പറന്നു പോയി. അവളുടെ സെമസ്റ്ററുകളും.ബാംഗ്ലൂരിൽ ഉള്ള ആരോ വഴി അമ്മാവന്‌റെ കാതിൽ ആ വാർത്തയെത്തി.
രാഗിണി ബാംഗ്ലൂരിൽ പല സ്ഥലത്തും ഒരു ചെറുപ്പക്കാരനുമായി കറങ്ങി നടക്കുന്നുണ്ടെന്ന്. ലാൽബാഗിലും കബൺ പാർക്കിലും അൾസൂരിലുമൊക്കെ അവർ സ്ഥിരം സന്ദർശകരാണെന്ന്. വാർത്ത അറിഞ്ഞപ്പോൾ അമ്മാവനെക്കാൾ ഉലഞ്ഞത് ചന്തുവാണ്. എന്നിട്ടും അവൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.ബാംഗ്ലൂരും തേങ്കുറിശ്ശിയും തമ്മിൽ കാതങ്ങൾ വ്യത്യാസമുണ്ട്.ചിലപ്പോൾ അത് അവളുടെ ഏതെങ്കിലും സുഹൃത്താകും.
ഏതായാലും അടങ്ങിയിരിക്കാൻ അമ്മാവൻ തയാറായിരുന്നില്ല. രാഗിയെ വിളിച്ചുവരുത്തി ക്വസ്റ്റിയൻ ചെയ്തു. എന്താണ് ബാംഗ്ലൂരിൽ നടക്കുന്നത്.
രാഗിക്കു ഭാവവ്യത്യാസമൊന്നുമില്ലായിരുന്നു.
‘അച്ഛാ, ഞാൻ ബാംഗ്ലൂരിൽ എന്‌റെ സഹപാഠിയുമായി പ്രണയത്തിലാണ്. അയാളുടെ പേര് സുനിൽ ജോർജ്, മലയാളിയാണ്.വിവാഹം കഴിക്കുന്നെങ്കിൽ ഞാനയാളെ മാേ്രത കെട്ടൂ.’അവൾ ഉത്തരം പറഞ്ഞു.
ഇതെല്ലാം കേട്ട് ചന്തു അപ്പുറത്തുണ്ടായിരുന്നു.സുനിൽ ജോർജിനെ അവനു മനസ്സിലായി. അന്നു താൻ ബാംഗ്ലൂരിൽ അവളുടെ വീട്ടിൽ പോയപ്പോൾ ഗിറ്റാർ വായിച്ചിരുന്ന ആൾ.
‘ഫ, കുടുംബത്തിൽ പിറക്കാത്തവളേ, അഹമ്മതി കാട്ടീട്ട് അതു എന്‌റെ മുന്നിൽ വന്നു നിന്നു പറയാൻ നിനക്കെങ്ങനെ ധൈര്യം വച്ചു, ഒരു ക്രിസ്ത്യാനിയെ നീ കെട്ടുവോ കെട്ടുവോടീ.’ വികാരത്താൽ മുറുകിയ നെഞ്ചിൻകൂടു തടവി ചുമച്ചുകൊണ്ട് അമ്മാവൻ ഗർജിച്ചു.
പക്ഷേ രാഗി പേടിച്ചില്ല. അവൾ കൈയും കെട്ടി ദൂരേക്കു നോക്കി നിന്നു.
‘നിന്‌റെം ചന്തൂന്‌റെയും വിവാഹം ഞങ്ങൾ പണ്ടേ തീരുമാനിച്ചതാ, നിന്‌റെ പഠിത്തമൊക്കെ നിർത്തിക്കോ, ഉടനെ അതു നടത്താനാ എന്‌റെ തീരുമാനം.’ അമ്മാവൻ അവളോടു തീക്ഷ്ണസ്വരത്തിൽ പറഞ്ഞു.
‘ആഹാ നല്ല തമാശ.’അവൾ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു.’പത്താംക്ലാസ് വരെ മാത്രം പഠിച്ച ചന്ത്വേട്ടനെ മൗണ്ട് കാർമൽ കോളജിൽ നിന്നു വിദ്യാഭ്യാസം നേടിയ ഞാൻ കെട്ടണമല്ലേ.’
‘എന്‌റെ മുറച്ചെറുക്കൻ എന്നതിനപ്പുറം എന്ത് അഡ്രസുണ്ട് അയാൾക്ക്? പകലന്തിയോളം പണിയെടുക്കുന്ന ഈ തറവാട്ടിലെ ഒരു മൂരിക്കാള…അതല്ലേ ചന്ത്വേട്ടൻ, ഇനി ഞാനും അതിനൊപ്പം കൂടി ഇവിടത്തെ തൊഴുത്തിൽ നിന്ന് ചാണകം വാരണം അല്ലേ, നടക്കില്ല അച്ഛാ, എനിക്ക് എന്‌റേതായ സ്വപ്‌നങ്ങളുണ്ട്.’
‘ജോലി, നഗരത്തിലെ ജീവിതം, എന്നെ മനസ്സിലാക്കുന്ന, എനിക്കു പൊരുത്തപ്പെടാനാകുന്ന ഒരു പുരുഷൻ അങ്ങനെ പലതും.
പഴയകാലമൊക്കെ പോയി അച്ഛാ, എന്‌റെ കല്യാണം എന്‌റെ ഇഷ്ടമില്ലാതെ നിങ്ങൾക്ക് നടത്താനാകില്ല.’ അവൾ അറുത്തുമുറിച്ചു പറഞ്ഞശേഷം അവിടെ നിന്നു പോയി.