സൂര്യനെ പ്രണയിച്ചവൾ- 12 Like


“നീയെവിടുത്തെ മീഡിയേറ്റര്‍ കിങ്ങാ?”

നിയന്ത്രിക്കാനാവാത്ത കോപത്തോടെ പത്മനാഭന്‍ തമ്പി തോമസ്‌ പാലക്കാടനോട് ചോദിച്ചു.

“ഏത് വിവരം കെട്ട പത്രക്കാരാടാ നിനക്ക് ആ പട്ടം ചാര്‍ത്തി തന്നത്?”

അയാളുടെ മുമ്പില്‍ തോമസ്‌ പാലക്കാടന്‍ മുഖം കുനിച്ച് നിന്നു.

നോര്‍ത്ത് സി ബ്ലോക്കിലെ തന്‍റെ ഔദ്യോഗിക വസതിയിലാണ് തമ്പിയും വിശ്വസ്ത അനുചരന്‍ തോമസ്‌ പാലക്കാടനും.
വസതിയ്ക്ക് മുമ്പിലെ ഉദ്യാനത്തിന് നടുവിലാണ് അവര്‍.
ഫോര്‍ട്ടീന്‍ സഫ്ദര്‍ജങ്ങ് റോഡില്‍ ഏറ്റവും തിരക്കുള്ള മന്ത്രി ഭവനമായിരുന്നു അതെങ്കിലും അന്ന് അയാള്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
വസതിക്കെതിരെ മുഹമ്മദ്‌ ഷാ സയ്യിദിന്റെ ശവകുടീരം പച്ച മതില്‍പോലെ വളര്‍ന്നു നിന്ന അലങ്കാരപ്പുല്‍ മൈതാനത്തിനകത്ത് തലയെടുപ്പോടെ നിന്നു.

“നൂറു കോടി ഓഫര്‍ ചെയ്തിട്ടും വഴങ്ങാത്തവനോ?”

ആധുനിക റോമന്‍ വാസ്തുശില്‍പ്പശൈലിയില്‍, പശ്ചാത്തലത്തില്‍ വിവിധ ഷേഡുകളില്‍ ഓറഞ്ച് നിറത്തില്‍ ചെയ്ത മോഡേണ്‍ പെയിന്റിങ്ങിന്റെ മുമ്പില്‍ നിന്നു അസ്വസ്ഥതയോടെ എഴുന്നേറ്റു നിന്നുകൊണ്ട് പദ്മനാഭന്‍ തമ്പി ചോദിച്ചു.

അയാള്‍ക്ക് ഇതുവരെയും അവിശ്വാസമടക്കാനായിട്ടില്ല.

“ഏത് നാട്ടുകാരനാടാ അയാള്‍?”

ഗ്രേ നിറത്തിലുള്ള ലോഞ്ചില്‍, ഗ്ലാസ് കോഫീ ടേബിളിന്‍റെ മുകളിലിരുന്ന ബിസിനസ് ലൈന്‍ എടുത്ത് മറിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.

“സാറിന്‍റെ നാട്ടുകാരനാ. പാലക്കാട്.”

പത്മനാഭന്‍ തമ്പി ഉറക്കെ ചിരിച്ചു.

“അത് കൊള്ളാം!”

ചിരിക്കിടയില്‍ അയാള്‍ പറഞ്ഞു.

‘നൂറു കോടി ഓഫര്‍ ചെയ്തത് പാലക്കാട്കാരന്‍. അത് വേണ്ടാന്ന് വെക്കുന്നത് മറ്റൊരു പാലക്കാട്‌കാരന്‍. മീഡിയേറ്റര്‍ ആയിപ്പോയത് കോട്ടയം കാരന്‍ തോമസ്‌ പാലക്കാടന്‍!”

അയാള്‍ അല്‍പ്പ സമയം മൌനമവലംബിച്ചു.

“സാര്‍…”

നിമിഷങ്ങള്‍ കഴിഞ്ഞുപോകവേ തോമസ്‌ പാലക്കാടന്‍ വിളിച്ചു.
“ഇനിയിപ്പോള്‍ എന്ത് ചെയ്യും? അയാള് നാളെ മുതല്‍ സ്റ്റോറി പുറത്ത് വിടും. സീതാറാം ഗോയങ്കെയെ നേരിട്ട് ബന്ധപ്പെട്ടാല്‍….”

ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരണങ്ങളുടെ ഉടമയാണ് സീതാറാം ഗോയങ്കെ.

“വിഡ്ഢിത്തം പറയല്ലേ?”

പത്മനാഭന്‍ തമ്പിയുടെ ശബ്ദമുയര്‍ന്നു.
ദില്ലിയില്‍ ശരത്ക്കാലം തുടങ്ങാന്‍ പോകുന്നു എന്നറിയിച്ചുകൊണ്ട് വയലറ്റ് നിറത്തിലുള്ള വാര്‍ബിളുകള്‍ ഗോപുരങ്ങളുടെ മുകള്‍പ്പരപ്പ് തേടി പറന്നുയരുന്നത് നോക്കി നിന്നു, പിന്നെ അയാള്‍, അല്‍പ്പ സമയം.

“അടിയന്തിരാവസ്ഥയില്‍ ദില്ലിപ്പോലീസ് എടുത്തിട്ട് ചവിട്ടിയിട്ടും കുനിയാത്ത തടിയാ അയാടെ. പൊലീസിന്‍റെ ബൂട്ട് വളഞ്ഞത് മിച്ചം. ഇനി ഗോയങ്ക സമ്മതിച്ചാല്‍ തന്നെ സ്റ്റോറി ബെന്നറ്റ്‌ അയാള്‍ക്ക് സബ്മിറ്റ് ചെയ്യില്ല എന്ന് വിശ്വസിക്കാന്‍ വേണ്ടുവോളം കാരണമുണ്ട്. പുതിയ പ്രസ്സ് നിയമങ്ങള്‍ അയാള്‍ക്ക് ഫേവറബിള്‍ ആണ്…”

“അപ്പോള്‍ പിന്നെ…”

തോമസ്‌ പാലക്കാടന്‍ നെറ്റിയില്‍ തടവി.

അപ്പോഴാണ്‌ അയാളുടെ ഫോണിലേക്ക് വന്ന വാട്സ്ആപ്പ് മെസേജിന്റെ ടോണ്‍ ഇരുവരും കേട്ടത്.
പാലക്കാടന്‍ ഫോണെടുത്തു.
മെസേജ് തുറന്നു നോക്കിയാ അയാളൊന്നു ഞെട്ടി.

“എന്താടോ?”

അയാളുടെ മുഖഭാവം ശ്രദ്ധിച്ച് പത്മനാഭന്‍ തമ്പി ചോദിച്ചു.

“സാര്‍ അത്…”

അയാളുടെ മുഖം ചകിത ഭാവത്താല്‍ നിറഞ്ഞു.

“കാര്യം പറയെടോ!”

അയാളുടെ ശബ്ദം ക്രമാതീതമായി ഉയര്‍ന്നു.

“സാര്‍ നമ്മുടെ മോള്‍…”

“ങ്ങ്ഹേ?”

പത്മനാഭന്‍ തമ്പി ഇരിപ്പിടത്തില്‍ നിന്നും ചാടി എഴുന്നേറ്റു.

“എന്താ താന്‍ പറഞ്ഞെ? മോളോ? ഗായത്രിയോ? മോള്‍ക്കെന്താ പറ്റിയെ?”

തോമസ്‌ ഭയന്ന് നില്‍ക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല.
അക്ഷമയോടെ, അതിലേറെ പരിഭ്രമത്തോടെ പത്മനാഭന്‍ തമ്പി മുമ്പോട്ടാഞ്ഞ് അയാളുടെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി.
മെസേജിലേക്ക് നോക്കി.
അയാളുടെ മുഖം കോപം കൊണ്ട് ചുവന്നു.
തോമസ്‌ അങ്കിള്‍, മിനിസ്റ്ററുടെ മകളുടെ കൂടെയുള്ളയാള്‍ ജോയല്‍ ബെന്നറ്റ്‌.
അതായിരുന്നു മെസേജ്.
കൂടെ പ്രണയാതുരമായ ഭാവത്തില്‍ പരസ്പ്പരം കണ്ണുകളിലേക്ക് നോക്കി നില്‍ക്കുന്ന ജോയലും ഗായത്രിയും.

Leave a Reply

Your email address will not be published. Required fields are marked *