വെള്ളിത്തിര 2
Vellithira Part 2 | Author : Kabaninath
[ Previous Part ] [ www.kambi.pw ]
അവൾക്കു സ്വപ്നങ്ങളുണ്ട്…
അത് ഒരാളെ മാത്രം ചുറ്റിപ്പറ്റി കറങ്ങുന്ന സ്വപ്നങ്ങൾ മാത്രമാണ്..
അതിനിടയിൽ അവൾ കാണുന്നതെല്ലാം പേക്കിനാവുകൾ മാത്രമാണ്…
പക്ഷേ, ഒന്നുറങ്ങിയുണരുന്ന പേക്കിനാവിന്റെ ദൈർഘ്യം അല്ലായിരുന്നു സംഭവിച്ചതിനൊക്കെയും…
ഞാൻ മധുമിത…
ഒരു സാധാരണ മലയാളിപ്പെൺകുട്ടി…
ദാരിദ്ര്യം മുഖമുദ്രയായിരുന്നു.. കുടുംബ സാഹചര്യങ്ങളും അങ്ങനെ തന്നെയായിരുന്നു.. അതുകൊണ്ട് , കൗമാര കാലഘട്ടം വരെയുള്ള മധുമിത നിങ്ങളേവർക്കും സുപരിചിതയായിരിക്കും… നിങ്ങൾ അറിയുന്നവരായിരിക്കും. ഒരു പക്ഷേ നിങ്ങളുമായിരിക്കും…
അതുകൊണ്ട് , ആ കാലഘട്ടം ഞാൻ നിങ്ങൾക്കു വിട്ടു തരുന്നു….
ഇത് എന്റെ മാത്രം കഥയോ അനുഭവമോ ആയിത്തീരുവാൻ ഒരിക്കലും സാദ്ധ്യതയില്ല… എന്നിരുന്നാലും ഞാൻ പറഞ്ഞിരുന്നുവല്ലോ ഇത് എന്തിനാണെന്ന്…
എന്നെ സഹായിച്ചവരും തിരസ്ക്കരിച്ചവരും ഇതിലുണ്ട്.. ഒരു നിമിഷമെങ്കിലും എനിക്ക് ഓർത്തിരിക്കുവാൻ സാദ്ധ്യതയുള്ളവരെയും ഞാൻ അവഗണിക്കുന്നില്ല… അതുകൊണ്ടു തന്നെ അവരൊക്കെയും ഇതിൽ ഭാഗഭാക്കായേക്കാം………..
ആരെയും വേദനിപ്പിക്കാനല്ല…
സത്യമെന്നത് സത്യം മാത്രമാണ്…
ഒരേ സമയവും ജീവനും നിർജ്ജീവവുമാകുന്ന സത്യം…
ഒരു വികാരത്തിനുമടിപ്പെടാത്ത സത്യം………..!!!
ശേഖരിപുരം: വർഷം – 2001
ഒലവക്കോടു നിന്ന് പുറപ്പെടുവാൻ തയ്യാറായ ഏതോ ട്രെയിനിന്റെ സൈറൺ കേട്ടു..
ഞായറാഴ്ചയാണ്…
അതുകൊണ്ടു തന്നെ നേരത്തെ ഉണർന്നാലും മടി പിടിച്ച് ഒന്നുകൂടി കിടക്കും.
സാധാരണ വിശ്വനാഥ ക്ഷേത്രത്തിലെ സുപ്രഭാതം കേൾക്കുമ്പോൾ കുളി കഴിയുന്നതാണ്…
മധുമിത കൈകളും കാലുകളും കിടക്കയിൽ കിടന്ന് ഒന്നുകൂടി നിവർത്തി…
“”ന്റെ വിശ്വനാഥാ………. “
മനസ്സാ ഭഗവാനെ തൊഴുതു കൊണ്ട് അവൾ വലത്തേ കൈ നിലത്തു കുത്തി…
“” കരാഗ്ര വസതേ………………”
മനസ്സാ ജപിച്ച് അവൾ മുഖമുയർത്തിയതും മുറിയിൽ തന്നെയുള്ള മറ്റൊരു കട്ടിലിൽ കെട്ടിപിടിച്ചു കിടക്കുന്ന സഹോദരിമാരെ കണ്ടു…
മനുമിതയും മന്ത്രമിതയും…
“ എന്താപ്പാ ഒരു സ്നേഹം… …. “
അഴിഞ്ഞു കിടന്ന മുടിയിഴകൾ പിന്നിലേക്ക് വട്ടത്തിൽ കെട്ടിവെച്ച് , മധുമിത , മനുമിതയുടെ ചന്തിക്ക് വേദനിപ്പിക്കാത്ത രീതിയിൽ ഒരടി കൊടുത്തു..
മനുമിത, മന്ത്രമിതയെ ഒന്നുകൂടി കയ്യെടുത്തു ചുറ്റിയതല്ലാതെ തിരിഞ്ഞതു പോലുമില്ല…
“ ആന കുത്തിയാൽ പോലും അറിയില്ല… ടീ… എഴുന്നേൽക്ക്… “
മധുമിത മനുമിതയുടെ ചന്തിയിൽ ഇത്തവണയടിച്ചത് അല്പം ശക്തിയിലായിരുന്നു…
“” ആ…… ഹഹ്… ….”
ഇത്തവണ മനുമിത തിരിഞ്ഞു ചാടിയെഴുന്നേറ്റു…
“” എന്തൊരടിയാടീ പോത്തേ… …. “
പറഞ്ഞതും മനുമിത കോട്ടുവായിട്ടു…
“” അമ്മയുടെ വായിൽ നിന്ന് എന്നും സുപ്രഭാതം കേട്ട് ഉണരാമെന്ന് നേർച്ചയല്ലേ , നിനക്ക്… “”
മധുമിത പറഞ്ഞതും വാതിൽക്കൽ നിഴലനക്കമുണ്ടായി…
സേതുലക്ഷ്മി… !
പേരും രൂപവും ലക്ഷ്മിയുടെയാണെങ്കിലും സ്വഭാവം ഭദ്രകാളിയുടേതാണ്……
“ അവധി ആണെന്നു വെച്ച് , കുറച്ചു സമയം കിടന്നോട്ടെ എന്ന് കരുതുന്നതാ… അതിങ്ങനെ തല്ലു കൂടാനാ…””
സേതുലക്ഷ്മിയുടെ ശബ്ദം കേട്ടതും ഉറക്കത്തിലായിരുന്ന മന്ത്രമിതയും എഴുന്നേറ്റു…
“” വന്നേ രണ്ടാളും… ദോശ ചുടാനും മുളകുണ്ടാക്കാനുമുണ്ട്… “
സേതുലക്ഷ്മി നാലു പാളികളുള്ള വാതിൽ കടന്ന് അകത്തേക്കു വന്നു…
“” ഇന്നും ദോശയാ……….””
കട്ടിലിലിരുന്ന് ഇരു കൈകൾ കൊണ്ടും കണ്ണു തിരുമ്മി മന്ത്രമിത ചിണുങ്ങി…
“”എന്നേക്കൊണ്ട് കേക്കണ്ട… “
മരക്കസേരയിലും അഴയിലുമായി അഴിച്ചിട്ടിരുന്ന മുഷിഞ്ഞ തുണികളെടുത്ത് സേതുലക്ഷ്മി തിരിഞ്ഞു..
“” ഊരുതെണ്ടും കഴിഞ്ഞ് വല്ലതും കഴിക്കാനാകുമ്പോൾ ഒരാള് കയറിവരും…… അങ്ങോട്ട് നേരിട്ട് ചോദിച്ചോ…””
ഇത് സ്ഥിരം പല്ലവിയാണ്…
അടുത്ത ഡയലോഗ് എന്താണെന്ന് അറിയാവുന്നതിനാൽ മധുമിത മുറിക്കു പുറത്തേക്കിറങ്ങി…
“” ആ ദാസനുള്ളതുകൊണ്ട് ദോശയെങ്കിലും കഴിക്കാനുണ്ട്… “
ദാസനെന്നു വിളിപ്പേരുള്ള മോഹൻദാസ് സേതുലക്ഷ്മിയുടെ ഇളയ സഹോദരനാണ്…
സേതുലക്ഷ്മി, മുഷിഞ്ഞ വസ്ത്രങ്ങൾ കൈത്തണ്ടയിൽ തൂക്കി..
“” മന്ത്രയുടെ അടിയുടുപ്പെവിടെ…? “
കൈത്തണ്ടയിലെ വസ്ത്രങ്ങൾ എണ്ണിനോക്കി , സേതുലക്ഷ്മി ചോദിച്ചു..
“” അഴേലുണ്ട്… “
മന്ത്രമിത കൈകൾ കുടഞ്ഞ് മൂരി നിവർത്തി…
“” ഇതിലില്ലാന്ന്…”
പറഞ്ഞതും സേതുലക്ഷ്മി കട്ടിൽകാൽക്കൽ ചുരുട്ടിക്കൂട്ടിയതു പോലെ കിടക്കുന്ന പെറ്റിക്കോട്ട് കണ്ടു…
“” അസത്തേ……”
ഏന്തിവലിഞ്ഞ് സേതുലക്ഷ്മി മന്ത്രമിതയുടെ തുടയിലൊരടി കൊടുത്തു…
അപ്രതീക്ഷിതമായ അടിയിൽ മന്ത്രമിത ഒന്നു കുലുങ്ങി…
തല കുടഞ്ഞ് അവൾ സംഗതി അറിഞ്ഞു വന്നപ്പോഴേക്കും പെറ്റിക്കോട്ടുമെടുത്ത് , സേതുലക്ഷ്മി മനുമിതയുടെ ചെവിയിൽ പിടുത്തമിട്ടിരുന്നു…
“ ഇളേറ്റുങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന് നൂറാവർത്തി പറഞ്ഞാലും കേക്കില്ല…….”
മധുമിതയ്ക്കുള്ള നുള്ള് തനിക്കു കിട്ടിയ കലിപ്പിൽ മനുമിത മന്ത്രമിതയെ നോക്കി കണ്ണുരുട്ടി…
“” ഞാൻ അലക്കും കുളിയും കഴിഞ്ഞു വരുമ്പോഴേക്കും ദോശ ഉണ്ടാക്കി വെച്ചോണം… “
ഉത്തരവിട്ട് സേതുലക്ഷ്മി മുറിക്കു പുറത്തിറങ്ങി..
സേതുലക്ഷ്മിയുടെ കുളിയും അലക്കും രാവിലെ പുഴയിലാണ്…
മന്ത്രമിതയെ ഇടയ്ക്ക് പുഴയിൽ കൊണ്ടുപോകും എന്നല്ലാതെ, മധുമിതയോ മനുമിതയോ വയസ്സറിയിച്ച ശേഷം പുഴയിലേക്ക് കൊണ്ടുപോകാറില്ല..
ഞരട് കിട്ടിയ ചെവിയിൽ തലോടിക്കൊണ്ട് മനുമിത കിടക്കയിൽ നിന്നും എഴുന്നേറ്റു…
മധുമിത…
മനുമിത……….
മന്ത്രമിത………………
യഥാക്രമം ഡിഗ്രിയ്ക്കും പത്താം തരത്തിലും ആറാം തരത്തിലും പഠിക്കുന്നവർ…
സേതുലക്ഷ്മിയുടെയും ശ്രീനിവാസന്റെയും മൂന്നു പെൺകുട്ടികൾ…
കല്പാത്തിയുടെയും ശേഖരിപുരത്തിനുമിടയ്ക്കായി, അഗ്രഹാരങ്ങളിൽ പെടാത്ത കുറച്ചു വീടുകളുണ്ട്…
തമിഴ് ബ്രാഹ്മണൻമാരുടെ ആശ്രിതരും സംബന്ധക്കാരുമായി പതിറ്റാണ്ടുകൾക്കു മുൻപേ കുടിയേറിയവരിൽ പെട്ടവരുടെ പിൻ തലമുറക്കാരും അല്ലാത്തവരും…
ശ്രീനിവാസൻ മാതാപിതാക്കളോടൊപ്പം ചെറുപ്പത്തിൽ തന്നെ തമിഴ്നാട്ടിലേക്ക് തിരിച്ചു പോയതായിരുന്നു…
ബാല്യം പാലക്കാടായിരുന്നു…
കുറച്ചു കാലം സംഗീതം പഠിച്ചു..
പിന്നെ തറവാട്ടു വക ജ്യോതിഷവും…
അച്ഛന്റെയും അമ്മയുടെയും മരണശേഷം സഹോദരങ്ങളില്ലാത്ത ശ്രീനിവാസൻ , തന്റെ ജ്യോതിഷത്തിനും സംഗീതത്തിനുമൊന്നും തമിഴ്നാട്ടിൽ ആരും വില കൽപ്പിക്കാത്തതിനാൽ തിരിച്ചു പാലക്കാടിന് വണ്ടി കയറി…
ശേഖരീപുരത്തുള്ള അനാഥമായിക്കിടക്കുന്ന വീടും രണ്ടു ചെറിയ കടമുറികളുമായിരുന്നു തിരികെ വരാനുള്ളതിന്റെ പ്രധാന കാരണം……
സംഗീതം തന്നെയായിരുന്നു അയാൾക്കെല്ലാം…