കാഞ്ഞിരക്കുറ്റി 3
Kanjirakkutti Part 3 | Author : Luster
[ Previous Part ] [ www.kambi.pw ]
ഹോട്ടലിൽ വാഹിദും ആതിരയുമല്ലാതെ ഭക്ഷണം കഴിക്കാൻ വേറെ ആരുമുണ്ടായിരുന്നില്ല. അങ്ങാടിയും ഏറെക്കുറെ വിജനമായിക്കഴിഞ്ഞിരുന്നു. മിക്കവാറും ജനങ്ങൾ സന്ധ്യയാകുമ്പോൾ തന്നെ വീടണയാനുള്ള തിടുക്കത്തിലായിരിക്കും.
ചെയ്യേണ്ടതൊക്കെ പരമാവധി ചെയ്തു തീർത്തു മടങ്ങുന്ന ശീലത്തിലേക്ക് നാട് മാറിക്കഴിഞ്ഞിട്ടുണ്ട്.
വാഹിദും ആതിരയും മിച്ചമുണ്ടായിരുന്ന ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചുകൊണ്ടിരുന്നപ്പോൾ ഹോട്ടലുടമ അക്ഷമയോടെ അവരെ വീക്ഷിച്ചുകൊണ്ടിരുന്നു. അതിന്റെ കാരണം അറിയാവുന്നത്കൊണ്ട് രണ്ടുപേരും അതത്ര കാര്യമാക്കാതെ ഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തി.
“നിങ്ങളിവിടെപുതിയതായി വന്നതാണോ.”? ഉടമ ഇടയ്ക്ക് വാഹിദിനോട് ചോദിച്ചു. കുറേനേരമായി സംസാരിക്കണോ വേണ്ടയോ എന്ന് ശങ്കയോടെ ഇരിക്കുകയായിരുന്നു അയാൾ.
“അതേ.” വാഹിദ് അയാളെ നോക്കി പുഞ്ചിരിച്ചു സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു.
“എവിടെയാ താമസം.?” അയാൾ പക്ഷേ വലിയ അടുപ്പം കാണിക്കാൻ ശ്രമിച്ചില്ല. ഗൗരവ ഭാവത്തോടെയാണ് ചോദ്യങ്ങളൊക്കെയും. കാരണം ഹോട്ടൽ അടച്ചു രാത്രി വൈകുന്നതിനു മുമ്പേ വീട്ടിൽ എത്താനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അയാൾ. അപ്പോഴാണ് രണ്ടുപേർ കയറി വരുന്നത്.
“കാഞ്ഞിരമുക്കിൽ വാടകയ്ക്കാ.” വാഹിദ് ഒരിറക്കു വെള്ളം കുടിച്ചിട്ട് ഗ്ലാസ് മേശയിലേക്ക് വച്ചുകൊണ്ട് പറഞ്ഞു. അത് കേട്ടതും ആ മനുഷ്യന്റെ മുഖം ഇരുണ്ടു. സംശയമോ ഭീതിയോ കലർന്ന ഭാവത്തിൽ അയാൾ അവരെ നോക്കി ഒരു നിമിഷത്തെ മൗനത്തിനു ശേഷം വീണ്ടും സംസാരിച്ചു.
“ആ ഭാഗത്ത് എങ്ങിനെയെത്തി. ഇവിടെ ടൗണിൽ വീടുകൾ നോക്കാതെ ആ ഉൾനാട്ടിൽ എന്താ കാര്യം. നിങ്ങളാരാ?” അയാൾ സംശയ ദൃഷ്ടിയോടെ അല്പം പരുഷമായിട്ടാണ് ചോദിച്ചത്.
“ഞാനൊരു എഴുത്തുകാരനാ ഇക്കാ. ഇതെന്റെ ഭാര്യ. ആ നാടിനെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞപ്പോൾ ഒരു താത്പര്യം. ആ സംഭവങ്ങൾ മനസ്സിലാക്കി ഒരു കഥയെഴുതാമെന്നു കരുതി വന്നതാ. അതുകൊണ്ടാ അവിടെ തന്നെ താമസം കണ്ടെത്തിയത്.” വാഹിദ് വളരെ തന്മയത്വത്തോടെ വിശ്വാസയോഗ്യമായ ഒരു കള്ളം പറഞ്ഞു. ആതിര കൗതുകത്തോടെ അവനെ നോക്കികൊണ്ടിരുന്നു. എത്ര വിദഗ്ദമായിട്ടാണ് ആശാൻ നുണപറയുന്നത്.
അയാൾ ആശ്ചര്യത്തോടെ കുറച്ച് സമയം അവരെ രണ്ട് പേരെയും നോക്കിയിട്ട് അവർ കഴിച്ചു കഴിയും വരെ കൗണ്ടറിൽ കാത്തിരുന്നു. വാഹിദും ആതിരയും ഭക്ഷണം കഴിച്ചു എഴുന്നേറ്റു. കൗണ്ടറിൽ എത്തിയപ്പോൾ ഏതോ ഓർമ്മയിൽ മുഴുകിയത് പോലെ ഗ്ലാസിലൂടെ നിരത്തിലെ ഇളക്ട്രിക് ലൈറ്റിന്റെ വെളിച്ചത്തിലേക്ക് നോക്കി ഇരിക്കുന്ന അയാളെ ഒന്ന് നോക്കിയിട്ട് ക്യാഷ് എടുത്ത് മേശയിൽ കൗണ്ടർ ടേബിളിൽ വച്ചു.
“ഈ കേൾക്കുന്നതിലൊക്കെ വല്ല സത്യവും ഉണ്ടോ ഇക്കാ.? ഇതുവരെ കേൾക്കുന്നതൊക്കെ സത്യമാണോ ചരിത്രമാണോ എന്ന് എനിക്ക് മനസ്സിലായില്ല. ആരും യാഥാർഥ്യം എന്താണെന്ന് പറഞ്ഞു തന്നതും ഇല്ല.” വാഹിദ് കാശിന്റെ ബാക്കി എണ്ണിയെടുക്കുന്ന കടക്കാരനോട് പറഞ്ഞു.
“എല്ലാം സത്യമാണ്. കഴിഞ്ഞ രണ്ടു മാസമായി എന്റെ മോനെ കാണാതായിട്ട്. എങ്ങോട്ട് പോയെന്നോ എന്തിന് പോയെന്നോ ആർക്കുമറിയില്ല. ആ തറവാട്ടിൽ എന്റെ വാപ്പയുടെ ചെറുപ്പകാലത്തോ മറ്റോ നടന്നു എന്ന് പറഞ്ഞു കേട്ട ചില കാര്യങ്ങളൊക്കെയുണ്ട്. സത്യാവും.” വിഷാദം കലർന്ന സ്വരത്തിൽ വാർദ്ധക്യം ബാധിച്ചു തുടങ്ങിയ ആ മനുഷ്യൻ പറഞ്ഞു.
വാഹിദും ആതിരയും പരസ്പരം നോക്കി. തങ്ങൾ അന്വേഷിക്കുന്ന യഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്നതിൽ ഒരാളാണ് തങ്ങളുടെ മുന്നിലിരിക്കുന്നത് എന്ന് അവർക്ക് മനസ്സിലായി. ഒപ്പം വലിയൊരു നഷ്ടം നേരിട്ട് ദുഃഖം മനസ്സിലൊതുക്കി ജീവിക്കുന്ന ഒരു ബലിയാടായ വ്യക്തിയാണെന്നും. അയാളോട് അവർക്ക് സഹതാപം തോന്നി.
“ഇക്കയുടെ പേരെന്താ? ഇവിടെ തന്നാണോ താമസം.?” ആതിര സഹതാപത്തോടെ ചോദിച്ചു.
