“തോന്നൽ അല്ലെന്നേ, ഞാൻ കണ്ടതാണ്. രണ്ടുപേർ സ്കൂളിന്റെ പിന്നിലൂടെ ആ വഴി പോയിട്ടുണ്ട്. ഇനി ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവർ ആയിരിക്കുമോ അതല്ല നമ്മൾ കരുതുന്നത് പോലെ ഈ കഥകളുമായി ബന്ധമുള്ള വല്ലവരും ആയിരിക്കുമോ എന്നാണ് ഞാൻ ആലോചിക്കുന്നത്.” അവൻ ഗൗരവത്തിൽ പറഞ്ഞു.
ആതിരയിൽ ചെറിയൊരു പേടി പടർന്നു. അവൾ വാഹിദിന്റെ കൈത്തണ്ടയിൽ പിടിച്ചു ശങ്കയോടെ അവന്റെ മുഖത്തേക്ക് നോക്കി ഒരു നിമിഷം ഇരുന്നു.പിന്നെ പറഞ്ഞു.
“നമുക്ക് അകത്തിരിക്കാം. എന്തിനാ ലൈറ്റ് ഓഫ് ചെയ്ത് പേടിച് ഇരുട്ടത്ത് ഇരിക്കുന്നത്. അകത്തു കയറി സംസാർച്ചിരിക്കാമല്ലോ.”
അത് പറയുമ്പോൾ ആതിരയുടെ കൈ വഹിദിന്റെ കൈത്തണ്ടയിൽ ഒന്ന് മുറുകി. അവൾക്ക് തന്റെ ജോലിയിൽ അഭിമാനമുണ്ടെങ്കിലും ഉള്ളിൽ തനി നാട്ടുമ്പുറംകാരിയായ പെണ്ണിന്റെ പേടിയും ശുദ്ധഗതിയുമാണെന്ന് വാഹിദ് മനസ്സിലാക്കി.
പഠിച്ചു ജോലി നേടിയതിന്റെ ചെറിയൊരു പൊങ്ങച്ചം ഉണ്ടെന്നല്ലാതെ, യാതൊരു കാപട്യവും ഇല്ലാത്ത ശുദ്ധഗതിക്കാരിയാണ്. അല്ലെങ്കിൽ ഇത്ര നേരവും തന്നോട് പോലീസ് ഉദ്യോഗസ്ഥയുടെ ഗീർവാണം നടത്തിയിട്ട് ഇങ്ങനെ പേടിച്ചു ചൂളി സംസാരിക്കുമോ.
“മാഡം ആള് കൊള്ളാമല്ലോ. സംശയപരമായി കണ്ട ആളുകൾ ആരാണെന്ന് അന്വേഷിക്കുന്നതിനു പകരം അകത്തുകയറി വാതിലടക്കാം എന്നാണോ പറയുന്നത്. അടിപൊളി.” വാഹിദ് അവളെ കളിയാക്കി.
അത് കേട്ടപ്പോൾ ദേഷ്യം കലർന്ന പിണക്കത്തോടെ ആതിര കൈ പിൻവലിച്ചു മുഖം തിരിച്ചിരുന്നു. പക്ഷേ തന്റെ ബലം പിടുത്തം മുഴുവൻ ചോർന്നുപോയ നാണക്കേട് കാരണം അവൾ മുഖം വീർപ്പിച്ചു ഒന്നും മിണ്ടാതെ അവനിൽ നിന്ന് മുഖം ഒളിപ്പിച്ചു നിർത്തി. പക്ഷേ ആ ഭവമാറ്റത്തിൽ അവളൊരു എസ്.
ഐ റാങ്കുകരിയായ പോലീസ് ഉദ്യോഗസ്ഥയാണ് എന്ന യാഥാർഥ്യം മറന്ന് തൊട്ടാവാടിയായ ഒരു തുമ്പപ്പൂ ചേലുള്ള നാടൻ പെണ്ണാണെന്ന് വാഹിദിനു അനുഭപ്പെട്ടു. കവിളിൽ ഒന്ന് നുള്ളിനോക്കാൻ തോന്നിയെങ്കിലും അവൻ അവളുടെ കൈത്തണ്ടയിൽ ഒന്ന് തോണ്ടി.
നീരസം പ്രകടിപ്പിച്ചു കൊണ്ട് ആതിര അവന്റെ കൈ തട്ടിമാറ്റി. അവൻ കുസൃതിയോടെ വീണ്ടും തോണ്ടിയപ്പോൾ അരിശത്തോടെ അവൾ അവന്റെ കൈക്ക് ശക്തിയില്ലാതെ ഒരടി വച്ചുകൊടുത്തു.
“ശെടാ ഞാൻ നിങ്ങളെ കളിയാക്കിയതല്ല ന്നെ. ഉള്ളതല്ലേ പറഞ്ഞുള്ളൂ. നമുക്കൊന്ന് ചെന്നു നോക്കാമെന്നേ.” അവൻ അവളെ സാന്ത്വനിപ്പിക്കുന്ന സ്വരത്തിൽ, ആതിരയുടെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അധികം മെലിഞ്ഞതല്ലാത്ത, എന്നാൽ അമിത വന്നമില്ലാത്ത മാംസം തുടിച്ചു നിൽക്കുന്ന കൈത്തണ്ടയിൽ അവന്റെ ഇരുമ്പ് പോലെ ഉറച്ച കൈപ്പത്തി മുറുകിയപ്പോൾ ഇളം ചൂടുള്ള പഞ്ഞിക്കുഴലിൽ പിടിച്ചതുപോലൊരു സുഖം വാഹിദിനു തോന്നി.
ആതിരയുടെ ശരീരത്തിൽ കുളിരു പാഞ്ഞു. കനത്ത കൈപ്പിടിയിൽ താൻ ഒരു കുഞ്ഞു പൂച്ചെണ്ടുപോലെ ഒതുങ്ങിപ്പോയത് പോലെ തോന്നിയ ആതിരയുടെ കൈത്തണ്ടയിൽ രാമോഞ്ചമുണ്ടായി.
“ദേ എന്നെ തൊട്ടാലുണ്ടല്ലോ. എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം.” അരിശത്തോടെ മുരണ്ട ആതിരയുടെ ശബ്ദത്തിൽ ദുർബലമായ ഇടർച്ച കലർന്നു. വാക്കുകൾക്കിടയിൽ അവളുടെ തൊണ്ടയൊന്നു പതറി.
“എങ്കിൽ അതൊന്നു കാണണമല്ലോ. മാസത്തിന്റെ പോലീസ് ജാഡ ഒന്നുകുറക്കാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ.” അവൻ പിടുത്തം വിടാതെ എഴുന്നേറ്റ് അവളുടെ മുന്നിൽ നിവർന്നു നിന്നിട്ട് മറ്റേ കൈകൊണ്ട് അവൾക്ക് പിടഞ്ഞു മാറാൻ അവസരം കിട്ടുന്നതിന് മുമ്പ് അവളുടെ കക്ഷത്തിന് കീഴിലൂടെ ചുറ്റിപ്പിടിച്ചു കസേരയിൽ നിന്ന് വലിച്ചുയർത്തി.
എന്താണ് നടന്നത് എന്ന് തിരിച്ചറിയാതെ വഹിദിന്റെ നെഞ്ചിൽ മൂക്കും ചുണ്ടും അമർന്നപ്പോൾ മുഖമുയർത്തി അവനെയൊന്നു നോക്കിയ നിമിഷം.! കുറച്ചു ദൂരെനിന്ന് നാടിനെ നടുക്കിക്കൊണ്ട് ഒരു പെണ്ണിന്റെ നിലവിളി ഉയർന്നു.
ആദ്യം ഒന്ന് ഞെട്ടിയ രണ്ടുപേരും ശബ്ദം കേട്ട ഭാഗത്തേക്ക് മുഖം തിരിച്ചപ്പോഴേക്കും അവരെ നടുക്കിക്കൊണ്ട് വീണ്ടും ഭീകരമായ മറ്റൊരു നിലവിളി ഉയർന്നു.
