ആതിരയെ തള്ളിമാറ്റി വാഹിദ് ഗ്രിൽസ് തുറന്ന് മുറ്റത്തേക്ക് ചാടി. ഒന്ന് ശങ്കിച്ചു പോയെങ്കിലും, താൻ തനിച്ചാണല്ലോ എന്ന് ബോധം വന്നപ്പോൾ പിന്നാലെ ആതിരയും ഇറങ്ങിയോടി. മിന്നൽ വേഗത്തിൽ കുതിച്ച വാഹിദിന്റെ രൂപം സ്ട്രീറ്റ് ലൈറ്റിൽ എത്തിയത് അവൾ കണ്ടു.
സർവ്വ ശക്തിയും സംഭരിച്ചു മുന്നോട്ട് കുതിച്ച ആതിരയുടെ മുന്നിലേക്ക്, ഇലക്ട്രിക് ലൈറ്റിന്റെ മഞ്ഞപ്രഭയിലേക്ക്, ശരീരത്തിന്റെ മുൻവശം മലർക്കേ തുറന്നു മുലകൾ ആടിയുലഞ്ഞു കൊണ്ട് ഒരു വെളുത്ത പെൺകുട്ടി അലറികരഞ്ഞു കൊണ്ട് ഓടിയെത്തി. വാഹിദും പിന്നാലെയെത്തി.
അവൾ ആതിരയെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആതിര അവളുടെ കൈയിൽ പിടിച്ചു നിർത്തി. അതിനകം വാഹിദും തിരികെ ഓടി അവിടെയെത്തി.
“എന്താ, എന്താ ണ്ടായേ.?” വാഹിദ് ഉത്കണ്ഠയോടെ തിരക്കി. അവരേ രണ്ടുപേരെയും ഭീതിയോടെ ചകിതയായി നോക്കിക്കൊണ്ട് അവൾ ഇരുട്ടിലേക്ക് കൈ ചൂണ്ടി.
ആതിര പക്ഷെ യൗവനം തുളുമ്പി നിൽക്കുന്ന പൂർണ്ണ വളർച്ചയുള്ള അവളുടെ മുലയും ഒതുങ്ങിയ വയറും പൊക്കിളുമാണ് ശ്രദ്ധിച്ചത്. വാഹിദ് അത് കാണുന്നുണ്ടല്ലോ എന്ന് ചിന്തച്ചതും അവൾ ആ സ്ത്രീയെ വട്ടം ചുറ്റി അവളുടെ നഗ്നത മറച്ചു.
“പറയൂ, എന്താ ഉണ്ടായത്. ആരാ അവിടെ.” വാഹിദ് ആതിരയെ പിടിച്ചു മാറ്റാൻ ശ്രമിച്ചുകൊണ്ട് കൂടുതൽ അന്വേഷണം നടത്താൻ ശ്രമിച്ചു. ആതിര പക്ഷേ മാറിയില്ല, ബലം പിടിച്ചു നിന്നു.
“പ്രേതം..അവിടെ ണ്ട്. ആ കാട്ടിൽ ണ്ട്..ചേട്ടൻ..ചേട്ടനെ കൊണ്ട് പോയി.”
അവൾ വാവിട്ടു കരഞ്ഞു കൊണ്ട് ആതിരയെ തള്ളിമാറ്റി റോഡിലൂടെ ഓടി കയറ്റം കയറി കല്ലാപുരം ഭാഗത്തേക്ക് ഇരുളിൽ മറഞ്ഞു. എന്തുചെയ്യണമെന്ന് ശങ്കിച്ചുപോയ രണ്ടുപേരും മുഖത്തോട് മുഖം നോക്കി. പിന്നെ എന്തുവേണമെന്നറിയാതെ ആ സ്ട്രീറ്റ് ലൈറ്റിൽ നിശ്ചലം നിന്നു.
“വരൂ, നമുക്ക് പോകാം.ഇവിടെയിങ്ങനെ നിൽക്കണ്ട.” ആതിര വാഹിദിന്റെ കൈയിൽ പിടിച്ചു വലിച്ചു.
“നിൽക്ക്, ഞാനൊന്ന് നോക്കട്ടെ. എന്താ സംഭവിച്ചതെന്ന് അറിയണ്ടേ.” വാഹിദ് അനങ്ങാൻ കൂട്ടാക്കാതെ നിന്നു. ആതിര അവന്റെ വാക്കുകൾ ഗൗനിക്കാതെ വാഹിദിനെ പിടിച്ചു വലിച്ചുകൊണ്ടിരുന്നു. അവൻ പിന്നെ ബാലപ്രയോഗത്തിന് ശ്രമിക്കാതെ യാന്ത്രികമായി അവൾക്കൊപ്പം വീട്ടിലേക്ക് നടന്നു.
“ധൈര്യം കാണിക്കാൻ വിഡ്ഢിത്തം ചെയ്യുകയല്ല വേണ്ടത്. കൈയിൽ ഒരു മെഴുകുതിരി വെട്ടം പോലുമില്ലാതെ പ്രേതത്തെ തപ്പി പോകുന്നതല്ല ധീരത. അത് വിഡ്ഢിത്തമാണ് മാഷേ.” നടക്കുന്നതിനിടയിൽ അവൾ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. തന്റെ കൈത്തണ്ടയിൽ മുറുകിയിരിക്കുന്ന ആതിരയുടെ പൂവിതൾ കൈയിൽ ചെറിയ വിറയൽ ഉണ്ടെന്ന് അവന് മനസ്സിലായി.
(അദ്ധ്യായം 8)
നേരം പുലർന്നു വരുന്നതേയുള്ളൂ. മഞ്ഞുപുതച്ച കാഞ്ഞിരകാവ് ഗ്രാമത്തിൽ പ്രഭാത വെളിച്ചം പരക്കാൻ കുറച്ച് മണിക്കൂറുകൾ കൂടി ബാക്കിയുണ്ട്. നല്ല തണുപ്പുള്ള രാത്രിയുടെ അവസാന മുഹൂർത്തങ്ങളിലേക്ക് സഞ്ചരിക്കുന്ന മണിക്കൂറുകളിൽ സുഖമായി ഉറങ്ങുന്ന ആതിരയുടെ ആലിംഗനത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വാഹിദിനു സാധിച്ചില്ല.
ഒരുപക്ഷെ തോന്നിയില്ല എന്ന് തന്നെ പറയാം. എല്ലാ ഭാരവും ഇറക്കിവച്ചു ലോകത്തിന്റെ ചടുലതകളിൽ നിന്നും ദുരൂഹമായ സന്ദേഹങ്ങളിൽ നിന്നും ഭീതിയിൽ നിന്നുമൊക്കെ ചിന്താഭാരങ്ങളെ അടർത്തിയെടുത്തു ശാന്തമായ ശ്വാസോഛാസത്തോടെ അവൾ കിടന്നുറങ്ങുന്നത് വാഹിദ് സാകൂതം നോക്കിക്കൊണ്ടിരുന്നു.
തന്നിൽ പറ്റിച്ചേർന്നു കിടക്കുന്ന തൂവൽ ശരീരത്തിൽ നിന്ന് അടർന്നു മാറാൻ ശ്രമിച്ചപ്പോളൊക്കെ യാന്ത്രികമായി അവളുടെ കരം അവനെ കൂടുതൽ ചുറ്റിവരിഞ്ഞു. ഒരുവേള അവൾ ഉറക്കം നടിക്കുകയാണോ എന്ന് വരെ സംശയം തോന്നി.
ആ അജ്ഞാതയായ സ്ത്രീയുടെ ഭയന്ന് വിറച്ച നിലവിളിയും എന്തോ അസാധാരണമായ കാഴ്ച്ച കണ്ടു ഭീഭാത്സമായ ഭാവവും ഇരുട്ടിലേക്ക് കൈചൂണ്ടി പ്രേതമെന്ന് പിറുപിറുത്തുകൊണ്ട് പിടിയിൽ നിന്ന് പിടഞ്ഞുമാറി ഓടി രക്ഷപ്പെട്ടതും, അതിലെല്ലാമുപരി മലർക്കേ തുറന്നിട്ട നഗ്നമായ മനോഹര ശരീരവും ആതിരയെ ആകെ ഭയപ്പെടുത്തി.
