അവൾ എന്നിൽ നിന്നും എന്നെന്നേക്കുമായി അകലുകയാണോ? ആലോചനകൾ ഓരോന്നായി എന്നെ തകർത്തു കൊണ്ടിരുന്നു.
പിറ്റേന്നത്തെ ദിവസം ഓഫീസിലെ ജോലികളിൽ മുഴുകാൻ എനിക്ക് ഒട്ടും സാധിച്ചിരുന്നില്ല. എന്റെ മനസ്സ് മുഴുവൻ അച്ചുവിനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു. ഇടവേള കിട്ടുമ്പോഴെല്ലാം ഞാൻ അവൾക്ക് ദീർഘമായ വോയിസ് മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു.
എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളും, ദേഷ്യം കൊണ്ട് ഞാൻ പറഞ്ഞ വാക്കുകൾ അവളെ എത്രത്തോളം മുറിപ്പെടുത്തിയിട്ടുണ്ടാകും എന്നതിനെക്കുറിച്ചും ഞാൻ ആ വോയിസ് മെസ്സേജുകളിൽ തുറന്നു പറഞ്ഞു.
“എനിക്ക് നിന്നെ നഷ്ടപ്പെടാൻ വയ്യ അച്ചു, നീയില്ലാതെ എനിക്കൊന്നുമാവാൻ കഴിയില്ല”
എന്ന് ഞാൻ പലതവണ അവളോട് യാചിച്ചു.
പക്ഷേ, അച്ചുവിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും വന്നില്ല. ഇടയ്ക്കിടെ ഞാൻ അവളുടെ വാട്സാപ്പ് സ്റ്റാറ്റസ് നോക്കി. അപ്പോഴാണ് കണ്ടത്, സിദ്ധാർത്ഥും സൽമാനും ഗൗരിയും അടങ്ങുന്ന അവരുടെ ഗ്യാങ് ഒരു കോഫി ഷോപ്പിലിരുന്ന് ചിരിച്ചും തമാശ പറഞ്ഞും ഇരിക്കുന്ന ചിത്രം. അവർ അത്രമേൽ സന്തോഷവാന്മാരാണ്!
അവൾ എന്നെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ലേ? ആ ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു.
ജോലി കഴിഞ്ഞ് തളർന്ന് ഫ്ലാറ്റിലെത്തിയപ്പോഴും എന്റെ കൈകൾ ഫോണിലേക്ക് നീങ്ങി. ഇത് അവസാനത്തെ ശ്രമമായിരിക്കട്ടെ എന്ന് കരുതി ഞാൻ വീണ്ടും അവളെ വിളിച്ചു. ഇത്തവണ അത്ഭുതമെന്നു പറയട്ടെ, ആദ്യ റിംഗിൽ തന്നെ അവൾ ഫോൺ എടുത്തു. പക്ഷെ അപ്പുറത്ത് നിശബ്ദത മാത്രം.
”അച്ചു… നീ അവിടെയുണ്ടോ?” ഞാൻ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
അവൾ ഒന്നും മിണ്ടിയില്ല. ആ നിശബ്ദതയിൽ അവളുടെ ശ്വാസത്തിന്റെ ശബ്ദം മാത്രം എനിക്ക് കേൾക്കാമായിരുന്നു. ഞാൻ വീണ്ടും ക്ഷമ ചോദിക്കാൻ തുടങ്ങി
. “അച്ചു, പ്ലീസ്… ഇനി മേലിൽ നിന്റെ ഡാൻസ് കാര്യങ്ങളിലോ വസ്ത്രധാരണത്തിലോ ഞാൻ അഭിപ്രായം പറയില്ല. നിന്റെ ഇഷ്ടം പോലെ നീ ജീവിച്ചോ. എനിക്ക് നിന്നെ മാത്രം മതി, ഈ അകലം എനിക്ക് താങ്ങാനാവുന്നില്ല.”
കുറെ നേരത്തെ മൗനത്തിന് ശേഷം അപ്പുറത്ത് ഒരു നേർത്ത ശബ്ദം ഉയർന്നു.
”ഇനി എന്നെക്കുറിച്ച് ഇങ്ങനെ മോശമായി പറയുമോ?” അവളുടെ ശബ്ദത്തിൽ ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു.
”ഒരിക്കലുമില്ല അച്ചു. നീയാണ് എന്റെ സർവ്വസ്വവും. നിന്നെ വേദനിപ്പിക്കാൻ ഞാൻ ഇനി ശ്രമിക്കില്ല,” ഞാൻ വാക്കു നൽകി.
”പിന്നെ… ഇനി എന്നെ സംശയിക്കുമോ?” അവൾ വീണ്ടും ചോദിച്ചു.
”ഇല്ല അച്ചു, ഒരിക്കലുമില്ല. നിന്നെ എനിക്ക് അത്ര വിശ്വാസമാണ്. ആ ദേഷ്യത്തിലൊക്കെ ഞാൻ ഓരോന്ന് പറഞ്ഞു പോയതാണ്, എന്നോട് ക്ഷമിക്ക്.”
ആ മറുപടി കേട്ടതും അവൾ ദീർഘമായിട്ടൊന്ന് നിശ്വസിച്ചു. അത്രയും നേരം അവളിലുണ്ടായിരുന്ന ദേഷ്യത്തിന്റെ കടുപ്പം കുറയുന്നതായി എനിക്ക് തോന്നി.
“ശരി ഹരി, ഞാൻ നിന്നെ വിശ്വസിക്കുന്നു. ഇനി ഇതൊന്നും ആവർത്തിക്കരുത്,” അവൾ മെല്ലെ പറഞ്ഞു.
അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ തളർന്നുപോയ മനസ്സിന് വീണ്ടും ജീവൻ വെച്ചതുപോലെ തോന്നി. ആ നിമിഷം ഞങ്ങൾക്കിടയിലുണ്ടായിരുന്ന മൗനത്തിന്റെ വലിയ മതിലുകൾ തകർന്നു വീണു. അവൾ വീണ്ടും പഴയ അച്ചുവായത് പോലെ. ഈ ഫോൺ കോളിലൂടെ ഞങ്ങൾ വീണ്ടും ഒന്നായപ്പോൾ, ലോകത്ത് എനിക്ക് മറ്റൊന്നും വേണ്ട എന്നൊരു തോന്നലായിരുന്നു.
പിറ്റേന്ന് ഞങ്ങളുടെ ബന്ധം വീണ്ടും പഴയ ട്രാക്കിലായി. ജോലി കഴിഞ്ഞ് എത്തിയ ഉടനെ ഞാൻ അവളെ വീഡിയോ കോൾ ചെയ്തു.
ക്യാമറ തെളിഞ്ഞപ്പോൾ അച്ചു കുളി കഴിഞ്ഞ് ഈർപ്പമുള്ള മുടിയുമായി നിൽക്കുകയാണ്. ഒരു ലൂസ് ബനിയനായിരുന്നു അവളുടെ വേഷം. ആ മുഖത്തെ തെളിച്ചം കണ്ടപ്പോൾ എന്റെ മനസ്സിലെ സങ്കടങ്ങളെല്ലാം പമ്പ കടന്നു.
