അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു,
“അതൊന്നുമില്ലടാ… കഴിഞ്ഞ ദിവസം നമ്മൾ പിണങ്ങി ഇരുന്ന സമയം ഇല്ലേ, അന്ന് സിദ്ധുവിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് ഞാൻ അവിടെയാണല്ലോ ഉറങ്ങിയത്. അവിടുത്തെ ബെഡിൽ മൂട്ട ഉണ്ടായിരുന്നോ എന്ന് സംശയം ഉണ്ട്. ഉറക്കത്തിൽ മൂട്ട കടിച്ചു വീർത്തതാവും. രാവിലെ എഴുന്നേറ്റപ്പോഴേ എനിക്ക് ചെറിയൊരു ചൊറിച്ചിൽ ഉണ്ടായിരുന്നു.”
മൂട്ട കടിച്ചത് ഇത്ര കൃത്യമായി ഒരു പാട് ഉണ്ടാക്കുമോ എന്ന് എനിക്ക് തോന്നി. അത് കണ്ടിട്ട് ഒരു ‘ലവ് ബൈറ്റ്’ പോലെയുണ്ടെന്ന് എന്റെ മനസ്സ് മന്ത്രിച്ചെങ്കിലും, ആ സംശയം പുറത്തു പറഞ്ഞാൽ വീണ്ടും ഒരു വഴക്കാകും എന്ന് പേടിച്ച് ഞാൻ മിണ്ടിയില്ല.
സിദ്ധാർത്ഥിന്റെ വീട്ടിൽ അവൾ രാത്രി കഴിഞ്ഞു എന്ന സത്യം വീണ്ടും എന്നെ അലോസരപ്പെടുത്തി.
അവൾ വേഗം തന്റെ അഴിഞ്ഞുകിടന്ന മുടിയിഴകൾ മുന്നിലേക്കിട്ട് ആ പാട് മറച്ചു.
“ഇപ്പോ കണ്ടോ? മുടിയിട്ടപ്പോൾ അത് പോയി. നീയിങ്ങനെ ഓരോന്ന് നോക്കിയിരിക്കാതെ കാര്യം പറയ്,” അവൾ വിഷയം മാറ്റാൻ ശ്രമിച്ചു.
അവളുടെ ആ പരുങ്ങലും തിരക്കിട്ട് പാട് മറയ്ക്കാൻ നോക്കിയതും എന്റെ ഉള്ളിൽ വീണ്ടും ഒരു കനൽ കോരിയിട്ടു. എങ്കിലും, അവൾ പറഞ്ഞത് സത്യമായിരിക്കാം എന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിച്ചു. ആ വീഡിയോ കോളിലൂടെ ഞങ്ങൾ സംസാരം തുടർന്നു കൊണ്ടിരുന്നു….
അച്ചു വീണ്ടും തന്റെ നാട്ടിലെ വിശേഷങ്ങളിലേക്കും സ്റ്റുഡിയോയിലെ തിരക്കുകളിലേക്കും എന്നെ കൂട്ടിക്കൊണ്ടുപോയി. പക്ഷേ എന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളുടെ മുടിയിഴകൾക്കിടയിലൂടെ ആ ചുവന്ന പാടിനെ തിരയുന്നുണ്ടായിരുന്നു.
കുറച്ചുനേരം വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ എന്റെ ഉള്ളിൽ ഒതുക്കിവെച്ച ആ ചോദ്യം ഞാൻ മെല്ലെ പുറത്തെടുത്തു.
“അച്ചു… ഈ രണ്ടു മാസം എങ്ങനെയുണ്ടായിരുന്നു?
നിനക്ക് ഞാനില്ലാതെ വിഷമം തോന്നിയോ?”
അവളുടെ കണ്ണുകൾ ഒന്ന് വാടി.
“പിന്നില്ലാതെ ഹരി… ആദ്യത്തെ ഒരു മാസം ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ. എത്ര രാത്രികൾ ഞാൻ കരഞ്ഞുതീർത്തു എന്നറിയാമോ? നീ എന്നെ അത്രമാത്രം വേദനിപ്പിച്ചു. ഭക്ഷണം പോലും വേണ്ടെന്ന് വെച്ച് ഞാൻ മുറിയിൽ തന്നെ ഇരിക്കുകയായിരുന്നു.”
അവൾ പതുക്കെ ഒന്നു പുഞ്ചിരിച്ചു.
“പിന്നെ… സിദ്ധുവും സൽമാനും ഗൗരിയും ഒക്കെയാണ് എന്നെ ആകെ മാറ്റിയെടുത്തത്. അവർ എപ്പോഴും കൂടെയുണ്ടായിരുന്നു. ഞാൻ ഡാൻസ് കളിക്കില്ലെന്ന് വാശി പിടിച്ചിരിക്കുകയായിരുന്നു. നീ എന്നെ ചീത്ത പറഞ്ഞതല്ലേ എന്നോർക്കുമ്പോൾ എനിക്ക് സ്റ്റുഡിയോയിൽ പോകാൻ പോലും താല്പര്യമില്ലായിരുന്നു.”
”പിന്നെ ഗൗരി എന്റെ കൂടെ താമസിക്കാൻ വന്നു,” അച്ചു തുടർന്നു. “അവളൊരു വൈബ് ആണ് ഹരി. എപ്പോഴും പബ്ബും പാർട്ടിയും മദ്യപാനവും ഒക്കെയായി ഫുൾ ആഘോഷം. എന്റെ ഈ ചടപ്പ് മാറ്റാൻ അവളാണ് എന്നെ നിർബന്ധിച്ച് പുറത്തുകൊണ്ടുപോയിരുന്നത്. പതിയെ ഞാനും അവരോടൊപ്പം ചേർന്നു. സിദ്ധു ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ടായി മാറി. അവൻ അത്രയ്ക്ക് കെയറിങ് ആണ്. അവൻ കൂടെയുള്ളപ്പോൾ എനിക്ക് വല്ലാത്തൊരു സെക്യൂരിറ്റി ഫീൽ ചെയ്യും.”
അവൾ ഇതൊക്കെ വളരെ നിസ്സാരമായി പറയുന്നത് കേട്ടപ്പോൾ എന്റെ ഉള്ളിൽ വലിയൊരു സങ്കടം തോന്നി. നാട്ടിൽ അവൾക്ക് കൂട്ടിനും ആശ്വാസത്തിനും ഒരുപാട് പേരുണ്ടായിരുന്നു. അവളുടെ സങ്കടം മാറ്റാൻ ഗൗരിയും സിദ്ധാർത്ഥും മത്സരിക്കുകയായിരുന്നു. പക്ഷേ, ഇവിടെ ഈ മുറിയിൽ ഞാൻ ആരുമുണ്ടായിരുന്നില്ല.
ഒറ്റയ്ക്ക് ഇരുന്ന് വിതുമ്പാനും സ്വയം പഴിക്കാനും മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. എന്നെ ആരും പാർട്ടിക്ക് കൊണ്ടുപോയില്ല, ആരും എനിക്ക് തോളിൽ കൈവെച്ച് ആശ്വാസം നൽകിയില്ല. എന്നെക്കുറിച്ച് അവൾ ഒന്നു ചിന്തിച്ച പോലുമില്ലല്ലോ എന്ന വേദന എന്നെ വല്ലാതെ അലട്ടി.
