മീര ഞെട്ടലോടെ അവനെ നോക്കി.
“നീ എന്തൊക്കെയാണ് ഈ പറയുന്നത്? സന്ദീപിന് അങ്ങനെയൊന്നും ഇല്ലായിരുന്നു. അവൻ എപ്പോഴും സന്തോഷവാനായിരുന്നു.”
”അതായിരുന്നു എന്റെ ഏറ്റവും വലിയ തെറ്റ് മീരേ,”
സന്ദീപ് തന്റെ കണ്ണുകൾ അമർത്തി തുടച്ചു.
“നിന്നെ സങ്കടപ്പെടുത്തണ്ട എന്ന് കരുതി ഞാൻ എല്ലാം ഒളിപ്പിച്ചു വെച്ചു. രാത്രികളിൽ ഞാൻ ഉറങ്ങാതെ ഇരുന്നത് പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ വേണ്ടിയായിരുന്നില്ല, മറിച്ച് എന്റെ ഉള്ളിലെ ആ ഭയം കാരണമായിരുന്നു.
ഞാൻ രഹസ്യമായി ഡോക്ടർ രാജീവിനെ കാണാറുണ്ടായിരുന്നു. ആ മരുന്നുകളുടെ കുപ്പി നമ്മുടെ കാറിന്റെ ഡാഷ്ബോർഡിനുള്ളിൽ ഞാൻ ഒളിപ്പിച്ചു വെച്ചിരുന്നു. നീ അത് കണ്ടിട്ടില്ലേ?”
മീരയുടെ ഉള്ളിലൊന്ന് പിടഞ്ഞു.. ഒരിക്കൽ കാർ വൃത്തിയാക്കുമ്പോൾ കണ്ട ആ ചെറിയ മരുന്നു കുപ്പി, താൻ ചോദിച്ചപ്പോൾ വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞ് അവൻ ചിരിച്ചുതള്ളിയത് അവൾ ഓർത്തു.
ഒടുവിൽ… ആ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറമായപ്പോഴാണ് ഞാൻ ആ കടുംകൈ ചെയ്തത്. നിന്നെ തനിച്ചാക്കി പോകുമ്പോൾ എന്റെ നെഞ്ച് പൊട്ടുകയായിരുന്നു.
പക്ഷേ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
മരിക്കുമ്പോൾ എന്റെ ഒരേയൊരു പ്രാർത്ഥന നിന്നെ ഒരിക്കൽ കൂടി കാണണമെന്നായിരുന്നു. ആ പ്രാർത്ഥനയാവാം എന്നെ ഈ രൂപത്തിൽ നിന്റെ മുന്നിൽ എത്തിച്ചത്.”
മീരയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി.
ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന നിലയിലുള്ള തിരക്കുകൾക്കിടയിൽ അവൻ അനുഭവിച്ച ഈ ഏകാന്തത താൻ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല എന്ന കുറ്റബോധം അവളെ വേട്ടയാടി.
”ഇപ്പോൾ എന്തിനാ വന്നത്?”
അവൾ വിറയലോടെ ചോദിച്ചു.
”എനിക്ക് ഈ ജന്മമെങ്കിലും നിനക്ക് വേണ്ടി ജീവിക്കണം മീരേ. നമ്മൾ പാതിവഴിയിൽ നിർത്തിയ ആ പ്രണയം പൂർത്തിയാക്കണം. എനിക്ക് നിന്നെ വീണ്ടും വിവാഹം കഴിക്കണം. പഴയതെല്ലാം മറന്ന്, നിന്റെ ഈ സന്ദീപിനെ നിനക്ക് സ്വീകരിക്കാൻ കഴിയില്ലേ?”
അവൻ എഴുന്നേറ്റ് അവളുടെ അരികിൽ വന്നു നിന്നു. അഞ്ചു വർഷം മുമ്പ് നഷ്ടപ്പെട്ട ആ സ്പർശനം, ആ ശബ്ദം… എല്ലാം മീരയെ ഭ്രാന്ത് പിടിപ്പിച്ചു. പക്ഷേ അവളുടെ യുക്തി തടസ്സമായി നിന്നു.
“നിനക്ക് ഇരുപതിയഞ്ച് വയസ്സേ ഉണ്ടാവൂ… എനിക്ക് മുപ്പത്തിയഞ്ചും. ലോകം നമ്മളെ നോക്കി ചിരിക്കും. എന്റെ കുടുംബം നിന്നെ ഒരു തട്ടിപ്പുകാരനായി കാണും.പറ്റില്ല… നീ പറയുന്നതൊന്നും…പറ്റില്ല..”
എന്നാൽ മീരയുടെ വാക്കുകൾ അയാൾ ചെവിക്കൊണ്ടില്ല..
മീരയുടെ തടസ്സങ്ങൾ അവഗണിച്ച്, സ്വന്തം വീടെന്ന അധികാരത്തോടെ ആ യുവാവ് ഉമ്മറപ്പടികൾ കയറി അകത്തേക്ക് കടന്നു. വർഷമായി മീര കാത്തുസൂക്ഷിച്ച ആ വീടിന്റെ അന്തരീക്ഷം അവനെ വല്ലാതെ ഉലയ്ക്കുന്നുണ്ടായിരുന്നു.
പരിചിതമായ ചുവരുകൾ….
അവൻ ലിവിങ്ങ് റൂമിലേക്ക് സാവധാനം നടന്നു.
ഓരോ ചുവരിലും അവന്റെ കണ്ണുകൾ ഉടക്കിനിന്നു. അവിടുത്തെ സോഫയുടെ വിരിപ്പും, ജനാലക്കൽ തൂക്കിയിട്ടിരിക്കുന്ന കർട്ടന്റെ നിറവും പോലും അവൻ അതീവ താല്പര്യത്തോടെ നോക്കി.
”ഈ സോഫയുടെ വലതുവശത്തെ സ്പ്രിംഗ് അന്നും കേടായിരുന്നു… നീ അത് മാറ്റിയില്ലേ മീരേ?”
അവൻ തമാശ കലർന്ന ഒരു നൊമ്പരത്തോടെ ചോദിച്ചു.
മീര മറുപടി പറയാതെ സ്തംഭിച്ചു നിന്നു. ആ സോഫയുടെ തകരാറിനെക്കുറിച്ച് അവൾ പോലും മറന്നുപോയിരുന്നു. അവൻ പതുക്കെ ടിവി സ്റ്റാൻഡിന് മുകളിലിരുന്ന ആ വലിയ ഫോട്ടോ ഫ്രെയിമിന് അരികിലെത്തി.
ആ കല്യാണ ഫോട്ടോ
അവരുടെ വിവാഹദിവസത്തെ ഫോട്ടോ ആയിരുന്നു അത്.
വർഷങ്ങൾക്ക് മുൻപത്തെ സന്ദീപ് ചിരിച്ചു കൊണ്ട് മീരയെ ചേർത്തുപിടിച്ചു നിൽക്കുന്നു.
