”എനിക്ക് മനസ്സിലാവും മീരാ…”
അവൻ വളരെ ശാന്തമായി പറഞ്ഞു.
“പെട്ടെന്ന് നിനക്ക് എന്നെ അംഗീകരിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം. വിശ്വാസം എന്നത് ഒരു ദിവസം കൊണ്ട് നേടിയെടുക്കേണ്ട ഒന്നല്ലല്ലോ.”
അവൻ മേശപ്പുറത്തിരുന്ന ചായക്കോപ്പയിലേക്ക് നോക്കി.
അതിൽ നിന്നും അല്പം ചായ ഒരു ഗ്ലാസിലേക്ക് പകർന്നു.
ചൂടാറാത്ത ആ ചായ പതുക്കെ ഊതിക്കുടിച്ചുകൊണ്ട് അവൻ മീരയെത്തന്നെ ഉറ്റുനോക്കി.
ഓരോ സിപ്പിലും അവൻ എന്തോ വലിയ നിധി കണ്ടെത്തിയതുപോലെ തോന്നി.
”ആഹ്… അതേ സ്വാദ്, മീരാ! ഈ ചായ എന്നും കുടിക്കാൻ എനിക്ക് കൊതിയാവുന്നു,”
അവൻ ആസ്വദിച്ചു പറഞ്ഞു.
മീര അന്തിച്ചു നിൽക്കുകയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് സന്ദീപ് ഓഫിസിൽ നിന്ന് വരുമ്പോൾ ഇതേ ഇടത്തിൽ ഇരുന്നാണ് ഇതേ ചായ കുടിച്ചുകൊണ്ടിരുന്നത്. ആ ഓർമ്മ മീരയുടെ ഉള്ളിൽ ഒരു കനലായി നീറി.
ബാക്കി ചായ കൂടി കുടിച്ച ശേഷം അവൻ ഗ്ലാസ് താഴെ വെച്ചു.
“മീരാ… നിനക്ക് എന്നെ മനസ്സിലാക്കാൻ സമയം എടുക്കും. അതുകൊണ്ട് തന്നെ… ഇതാണ് എന്റെ നമ്പർ.”
പെട്ടെന്ന് മീരയുടെ അടുത്തു ഡൈനിങ് ടേബിളിൽ ഇരുന്ന ഫോൺ ‘ടിങ്ങ്’ എന്ന ശബ്ദത്തോടെ വൈബ്രേറ്റ് ചെയ്തു.
അവൾ ഞെട്ടലോടെ ഫോൺ എടുത്തു നോക്കി. ഒരു അജ്ഞാത നമ്പറിൽ നിന്നും ഒരു വാട്സാപ്പ് സന്ദേശം വന്നിരിക്കുന്നു:
“നിന്റെ സന്ദീപ്.”
മീരയുടെ ശ്വാസം നിലച്ചുപോയി. ഈ നമ്പർ…
ഇത് അവൾ ആർക്കും കൊടുക്കാറില്ല. സ്കൂളിലെ ഔദ്യോഗിക കാര്യങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമറിയാവുന്ന അവളുടെ പേഴ്സണൽ നമ്പർ ഇയാൾക്ക് എങ്ങനെ കിട്ടി?
ആ ചോദ്യം മീരയുടെ ഉള്ളിൽ വലിയൊരു സംശയമുണ്ടാക്കി.
ഫോണിലെ ആ സന്ദേശത്തിലേക്കും, ചായ കുടിച്ച ഒഴിഞ്ഞ ഗ്ലാസിലേക്കും നോക്കി അവൾ ആലോചിച്ചു—ഇതൊരു സ്വപ്നമാണോ അതോ അഞ്ചു വർഷത്തെ തന്റെ കാത്തിരിപ്പിന് ദൈവം നൽകിയ ഉത്തരമാണോ?!!!
മീരയുടെ കാലുകൾ തറയിൽ തറഞ്ഞുപോയി.
ഒന്നും മിണ്ടാനോ പ്രവർത്തിക്കാനോ കഴിയാത്ത ഒരുതരം ശൂന്യത അവളിൽ പടർന്നു.
അടുക്കളയിലെ ആ ചെറിയ ഇടനാഴിയിൽ അപ്പോഴും അവന്റെ ശരീരത്തിന്റെ ചൂടും, കാതോരത്ത് മന്ത്രിച്ച ആർദ്രമായ വാക്കുകളും തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
വർഷങ്ങളുടെ ഏകാന്തതയുടെ മഞ്ഞുപാളികൾ ഒരു നിമിഷം കൊണ്ട് ഉരുകിത്തീർന്നതിന്റെ നടുക്കത്തിലായിരുന്നു അവൾ.
അപ്പോൾ ആ കിച്ചണിൽ ഉണ്ടായിരുന്ന ചെറിയ ചെമ്പ് പാത്രത്തിൽ നിന്നും ആ അടപ്രഥമൻ പായസത്തിന്റെ മണം അയാളുടെ മൂക്കിലേക്ക് ഇരച്ചുകയറി..
അയാൾ ആ സ്പൂണിൽ അല്പം കൈയിലേക്ക് അവൾ സന്ദീപിന്റെ ഓർമദിവസം തയ്യാറാക്കിയ ആ പായസം ഒഴിച്ചു രുചിച്ചുനോക്കി..
“പായസം അടിപൊളിയാണ് മീരാ..”
അവൾക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു..
അവൻ പതുക്കെ തിരിഞ്ഞ് ലിവിങ് റൂമിലൂടെ നടന്നു. ഓരോ ചുവടിലും അവൾക്ക് കാണാമായിരുന്നു.അതൊരു അപരിചിതന്റെ നടത്തമല്ല. താൻ വർഷങ്ങളോളം കാത്തിരുന്ന, സ്വപ്നം കണ്ട തന്റെ സന്ദീപിന്റെ അതേ താളം…..
ഉമ്മറത്തെ വാതിൽക്കൽ എത്തിയപ്പോൾ അവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു…
ആ നോട്ടത്തിൽ “നീയെന്റേതാണ്” എന്നൊരു ഉറപ്പുണ്ടായിരുന്നു.
അവൻ പടികളിറങ്ങി മുറ്റത്തെ നനഞ്ഞ മണ്ണിലേക്ക് നടന്നു.
ഇടവപ്പാതിയുടെ ബാക്കിപത്രമെന്നോണം ആകാശം വീണ്ടും ഇരുണ്ടു കൂടിയിരുന്നു.
മുറ്റത്തെ മരങ്ങൾക്കിടയിലൂടെ അവൻ ഗേറ്റിനടുത്തേക്ക് നീങ്ങുന്നത് മീര നിർനിമേഷയായി നോക്കിനിന്നു.
ഗേറ്റ് തുറക്കുന്ന ആ പരിചിതമായ ശബ്ദം…
വർഷമായി ആ ശബ്ദം കേൾക്കുമ്പോഴെല്ലാം അവളുടെ ഹൃദയം ഒന്ന് പിടയാറുണ്ടായിരുന്നു.
