രാജീവൻ അവസാനത്തെ ആണിയും എല്ലാവരുടെയും നെഞ്ചിൽ തറച്ചു…
മുറിയിലാകെ രാജീവന്റെ വാക്കുകൾ പൊട്ടി വീണപ്പോൾ, ആരും ഒരുതരം ശ്വാസം പോലും എടുക്കാൻ കഴിയാത്ത പോലെ അന്തരീക്ഷം മങ്ങിപ്പോയിരുന്നു.
എന്റെ ഹൃദയം തന്നെ കാതിൽ കേൾക്കുന്നത്ര ശക്തിയായി മിടിക്കുകയായിരുന്നു.
“ഇനി മായയും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമോ..”
ആ വാക്കുകൾ വീണ്ടും വീണ്ടും തലയിൽ മുഴങ്ങി കൊണ്ടിരുന്നു.
കല്ല്യാണി ഒന്നും പറയാതെ തന്നെ എന്റെ മുഖത്ത് കണ്ണുകൾ പതിപ്പിച്ചു. ആ കണ്ണുകളിൽ പേടിയുമില്ല, ആശങ്കയുമില്ല—പകരം ഒരു വിചിത്രമായ ശൂന്യത മാത്രം.
മായായാണെങ്കിൽ ഒരു ജീവച്ഛവമായി എന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്നു..
“മതി നിർത്ത് ഈ നാടകം. ഞാനും ഇവളും ഇപ്പോൾ തന്നെ ഇവിടുന്ന് പോവാണ്…… നിന്നെ ഇവൾ ഒരുപാട് മോഹിച്ചിട്ടുണ്ടെങ്കിലും ഈ തോന്നിവാസത്തിനൊന്നും ഞാൻ കൂട്ട് നിൽക്കില്ല… ”
ആദി മായയേ എന്നിൽ നിന്നും പിടിച്ചുമാറ്റികൊണ്ട് പറഞ്ഞു…..അവൾക്കാണെങ്കിൽ ഒന്ന് എണീച്ച് നിൽക്കാൻ പോലുമുള്ള ജീവൻ ഉണ്ടായിരുന്നില്ല…..
ആദിയോട് ആരും ഒന്നും പറയാൻ തയ്യാറായില്ല.
മായയെ പിടിച്ചുനിർത്തിയെങ്കിലും ആദിയുടെ കൈകൾ വിറക്കുന്നതെനിക്ക് വ്യക്തമായിരുന്നു. അവൻ ധൈര്യം കാണിക്കാൻ ശ്രമിച്ചുവെങ്കിലും, അവന്റെ കണ്ണുകളിൽ പേടിയുടെ ഇരുണ്ട പാടുകൾ തെളിഞ്ഞിരുന്നു.
അപ്പോഴാണ് ഫോണിലൂടെ വീണ്ടും രാജീവന്റെ ശബ്ദം പൊട്ടിയത്.
“ആദി… അവളെ കൊണ്ടു പോകാൻ നീ ശ്രമിക്കരുത്… അതിന്റെ വരുംവരായ്കകൾ നിനക്ക് അറിയില്ല…!”
“എനിക്ക് ഒന്നും അറിയണ്ട. അവളെ ഇവിടെ നിന്ന് കൊണ്ടുപോകുകയാണ് എന്റെ തീരുമാനം,”
ആദി മുഷിഞ്ഞു മറുപടി പറഞ്ഞു.
പക്ഷേ രാജീവൻ അല്പം കഠിനമായി പറഞ്ഞു:
“നിനക്കത് സാധിക്കില്ല. അവൾ ഇതിനകം തന്നെ അവളുടെ സാമീപ്യത്തിലാണ്. നീ അവളെ എവിടെ കൊണ്ടുപോയാലും അവൾക്കു അതിൽ നിന്നും രക്ഷപെടാൻ കഴിയില്ല…”
രാജീവന്റെ ആ വാക്കുകൾ കേട്ടതും മായയേയും കൊണ്ടുപോകാൻ നിന്ന ആദി ദയനീയമായി എന്നെ നോക്കി കുറച്ചുനേരം അവിടെ നിന്നു
“ഞാൻ നോക്കിക്കോളാം….. ”
കല്ല്യാണിയുടെ ശബ്ദം റൂമിൽ അലയടിച്ചു…
എല്ലാ കണ്ണുകളും അവളിലേക്കായി…..
എന്നെ ഒന്ന് നോക്കിയ ശേഷം കല്ല്യാണി വീണ്ടും തുടർന്നു
“പൂജ കഴിയുന്നത് വരെയല്ലേ? ഞങ്ങൾ അവളെ നോക്കിക്കോളാം. അവൾ ഞങ്ങളോടൊപ്പം കഴിയുന്നതിൽ ഞങ്ങൾക്ക് സമ്മതമാണ്… ”
ഇതൊക്കെ എപ്പോ
“അല്ലേ…? ”
കല്ല്യാണി എന്നേ നോക്കി കണ്ണ് കൂർപ്പിച്ചു…..
“മ്മ്….”
എന്റെ പക്കൽ നിന്നും ശക്തിയില്ലാത്ത ഒരു മൂളൽ തനിയെ വന്നു
“പക്ഷേ മോളേ….. ”
ലക്ഷ്മിയാന്റിയായിരുന്നു അത്. അവരുടെ ‘പക്ഷേ ‘ൽ തന്നെ അവർക്ക് ഇതിനോട് യോജിപ്പില്ല എന്ന് എനിക്ക് മനസ്സിലായി
” അമ്മയൊന്നു മിണ്ടാതെ ഇരുന്നെ….”
കല്ല്യാണിയുടെ ശാസന കിട്ടിയപ്പോൾ അവർക്കും മിണ്ടാട്ടമില്ലാതെയായി….
ശേഷം കല്ല്യാണി വീണ്ടും തുടർന്നു…
“അവരുടെ വാക്കുകൾ ശരിയാണെങ്കിൽ… ആദ്യം മരിക്കേണ്ടത് ഞാൻ ആയിരുന്നു. സിദ്ധു അന്ന് നീ നമ്മുടെ വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നെങ്കിൽ, ഇന്നിവിടെ ഞാൻ ഉണ്ടായിരിക്കുമായിരുന്നില്ല.
എന്നെപ്പോലെ തന്നെയല്ലേ ഇവളും…
ഇവൾക്കു എന്തെങ്കിലും സംഭവിച്ചാൽ രക്ഷിക്കാൻ പറ്റിയിട്ടും നമ്മൾ ഒന്നും ചെയ്യാതെ ഇരുന്നത് പോലെയാവില്ലേ…. ”
കല്ല്യാണിയുടെ വാക്കുകൾക്ക് പിന്നാലെ ഒരാൾക്കും പ്രതികരിക്കാൻ കഴിയാതെ മുറിയിലാകെ ഭാരമുള്ളൊരു മൗനം വീണു.
മായയുടെ കണ്ണുകൾ അല്പം തുറന്നു, പക്ഷേ ആ കണ്ണുകൾക്കുള്ളിൽ ഒരു മനുഷ്യന്റെ ജീവൻ ഇല്ലെന്നു തോന്നി. വിറയുന്ന അധരം കൊണ്ട് അവൾ മന്ദമായി പറഞ്ഞു:
“സോറി…..”
ഞാൻ അടുത്ത് പോയി അവളുടെ കൈകൾ പിടിച്ചു….
അവൾക്ക് ഒന്നും സംഭവിക്കില്ല എന്നുള്ള എന്റെ ഉറപ്പായിരുന്നു അത്….
