ആഹ്..എന്ത് സുഖം! പതിവില്ലാത്ത
ഒരു കുളിർമയും പുതുമയും…..
എന്താണോ!?
“ഇതാരാ ബിബി , കൊറേ
നേരമായല്ലോ…” മെർളി ഫോണും
പിടിച്ച് റൂമിലേക്ക് വന്നു.
ആരായിത്.. സെയിം നമ്പർ!?
‘യാദായേംഗേ..’ നൊസ്റ്റുവൊക്കെ
ട്യൂണിനൊപ്പം കട്ട് ചെയ്ത് ഫോൺ
ചെവിയോട് ചേർന്നു……
“ഹലോ….. ബിബിയല്ലേ…
മനസിലായോ….” ഒരു സെക്കന്റ്
കൊണ്ട് കാതങ്ങൾക്കപ്പുറമെത്തി.
“ഹ… പിന്നെ… മനസിലാവാതെ”
ഒറ്റ നിമിഷത്തെ നിശബ്ദതയ്ക്ക്
ശേഷം മറുപടി. പക്ഷേ ആ ഒറ്റ
നിമിഷത്തിന് യുഗങ്ങളുടെ
അന്തരമുള്ളതു പോലെ….!!!
ഞായറാഴ്ചകളിലെ പ്ളസ്ടു ട്യൂഷൻ ക്ളാസുകൾ ഓർമകളിൽ കുതിച്ച്
പാഞ്ഞെത്തി…. ആദ്യ പ്രേമം മൊട്ടിട്ട് പൂവിടുന്ന സുവർണകാലം….
പ്രേമം കുട്ടിക്കാലം മുതൽക്കേ
ഉണ്ടാവാമെങ്കിലും പലർക്കും
അത് മജ്ജയിൽ തീപിടിക്കുന്ന
അനുഭവമാകുന്നത് യവ്വനം പൂവിടുന്ന ആ കാലഘട്ടത്തിൽ
തന്നെയല്ലേ… ഞാനും തീരെ
വ്യത്യസ്ഥനായിരുന്നില്ല…….
ചെറുപ്പത്തിലെ ദുർബലത
മറികടക്കാൻ വിദ്യാരംഭം താമസിച്ച്
തുടങ്ങി രണ്ടാളും ഒരേ പോലെ പന്ത്രണ്ടിലെത്തിയത് തങ്ങളുടെ
പതിനെട്ടാം വയസിലാണെങ്കിലും
…ആ മധുരപ്പതിനേഴ് കഴിഞ്ഞ് പതിനെട്ടിൽ പിച്ചവെച്ച് തുടങ്ങിയ
എനിക്ക് പക്ഷെ ആദ്യ പ്രണയം
തന്നെ അവസാനത്തേതായി
എന്ന് മാത്രം! അവളാണ് ഇന്ന്
ഈ വിളിക്കുന്നത്..! നീണ്ട പതിനഞ്ച്
വർഷങ്ങൾക്ക് ശേഷം..! ഹൃദയം
തുടി കൊട്ടുകയാണോ അതോ
ജാസ് മ്യൂസിക്ക് മേളം നടത്തി
ഡബ്ബാംക്കൂത്ത് ആടുകയാണോ!?
ഒരിക്കലും ഒരു സ്ഥിരംദുരന്ത പര്യവസാനമോ ഇന്നത്തെ ഭാക്ഷയിലെ തേപ്പോ ഒന്നുമല്ല
പ്രണയ ഭംഗത്തിന് കാരണം…..
പ്രധാന കാരണം എന്ന് പറഞ്ഞാൽ
ഒരിക്കലും തുറന്നു പറയാതെ
അടുത്തടുത്തിരുന്ന് പഠിച്ച ചിന്തിച്ച
പ്രണയിച്ച രണ്ട് വർഷങ്ങൾ…..;
യാഥാർത്ഥ്യം എന്താണെന്ന്
വെച്ചാൽ പഴമൊഴിയിൽ പറഞ്ഞാൽ
‘വെളിച്ചപ്പാടിനെ എല്ലാരും അറിയും
പക്ഷേ..’ എന്നോ, പുതുമൊഴിയിൽ
അത് ‘ഐശ്വര്യ മുതൽ ആലിയ
വരെ എല്ലാവരെയും നമുക്ക്
പ്രേമിക്കാം പക്ഷെ’…. അതെ ആ
സമാന അവസ്ഥയിലായിരുന്നു
കാര്യങ്ങൾ..!! മാദക സുന്ദരി
ഒന്നുമല്ലെങ്കിലും മിടുക്കുകൾ കൊണ്ട് ആ ക്ളാസിലെയും
നാട്ടിലെയും ഭൂരിപക്ഷം ആൺകുട്ടികളുടെയും സ്വപ്ന
പ്രണയിനി ആയിരുന്നവൾ…..
കൂട്ടുകാർ ചെക്കൻമാർ
ഒത്തുകൂടുന്ന ഇടങ്ങളിൽ
പരസ്യമായും രഹസ്യമായും
അവളുടെ കാര്യങ്ങൾ അറിയാതെ
നാവിൽ വന്നു പോയിരുന്നു പലർക്കും പലരീതിയിൽ….!
പക്ഷെ തൊട്ടുരുമ്മിയിരുന്ന്
പഠിച്ചിട്ടും … എന്നും കാണണം
മിണ്ടണം എന്ന് കരുതിയിട്ടും
മറ്റുള്ളവരുടെ പ്രേമ ലേഖനങ്ങൾ
കൈമാറിയിട്ടും, എടാ പോടാ
ബന്ധമായിരുന്നിട്ടും.. ഒരിക്കലും
‘ ഇഷ്ടമാണ്’ എന്ന് പറഞ്ഞിട്ടില്ല.!
സ്വാഭാവികമായും ഉപരിപഠനത്തിന്
പിരിയുമ്പോൾ പലരും പലവഴിയ്ക്ക്
പോയതിൽ ഞങ്ങളും ഒഴുകിപ്പോയി. മൊയ്തീന്റെ കാലമൊന്നുമല്ലാത്തത് കൊണ്ട് പിന്നെ അന്വേഷിച്ചതോ
കണ്ടതു പോലുമില്ല…പക്ഷെ എല്ലാ
കോളേജ് സ്കൂൾ പഠിതാക്കളും
പറയുന്നപോലെ; പിരിഞ്ഞപ്പോഴാണ്
ആ കാലത്തിന്റെ വിലയറിഞ്ഞത്!
പക്ഷേ മുന്നോട്ട് പോകുന്നവർക്കേ
ജീവിതമുള്ളു എന്നറിയാവുന്നത്
കൊണ്ട് അഴുകാത്ത ഓർമകളുടെ
പെട്ടിയിൽ സ്നേഹ ബഹളങ്ങൾ അടച്ചുവെച്ച് എല്ലാവരും ഇടറാതെ
ലക്ഷ്യങ്ങളുടെ പുറകെ പായുന്നത് പോലെ ഞാനും……..
“എന്താടാ ഒന്നും മിണ്ടാത്തെ…
മനസിലായിന്ന് പറഞ്ഞിട്ട്?” താളം വർത്തമാനത്തിലാക്കി വീണ്ടും
അവളുടെ വർഷങ്ങൾ പഴകിയ
ശബ്ദതാളത്തിലേക്ക് വീണു…..
“നീ.. നിധിയല്ലേ ടി.. ദെവടന്നാ…”
സ്ഥിരപരിചയമുള്ള ആളെപ്പോലെ
എന്നാൽ ഉള്ളിൽ പഴയ പ്ളസ്ടു
ക്ളാസിലെ കൗതുകക്കാരനെ
വിളിച്ചുണർത്തി ഞാൻ തെളിഞ്ഞ
മുഖത്തോടെ നിറഞ്ഞു പുഞ്ചിരിച്ചു.
പതിവില്ലാത്ത സൂര്യ തേജസ്സ്
മുഖത്ത് കണ്ട് ഫോൺ തന്ന്
മുറിയിൽ നിന്ന് പുറത്തു കടന്ന
മെർളി തിരിഞ്ഞു നോക്കി നിന്നു.
“ഓഹ്.. മനസിലായോ നിനക്ക് , ഞാനോർത്തു..” അവളുടെ ശബ്ദം
യുഗങ്ങൾക്കപ്പുറത്ത് നിന്ന് വന്ന
സന്തോഷ ദൂത് പോലെ തോന്നി…
പക്ഷെങ്കിലും അവൾക്ക് ഞാൻ വെറുമൊരു കൂട്ടുകാരൻ മാത്രമല്ലേ?
അതുകൊണ്ട് ഔപചാരികത
അധികം വിടാതെ നോക്കാം..
“ ഏയ്, നിന്റെ ശബ്ദം കേട്ടപ്പോ
