ബന്ധമായിരുന്നിട്ടും.. ഒരിക്കലും
‘ ഇഷ്ടമാണ്’ എന്ന് പറഞ്ഞിട്ടില്ല.!
സ്വാഭാവികമായും ഉപരിപഠനത്തിന്
പിരിയുമ്പോൾ പലരും പലവഴിയ്ക്ക്
പോയതിൽ ഞങ്ങളും ഒഴുകിപ്പോയി. മൊയ്തീന്റെ കാലമൊന്നുമല്ലാത്തത് കൊണ്ട് പിന്നെ അന്വേഷിച്ചതോ
കണ്ടതു പോലുമില്ല…പക്ഷെ എല്ലാ
കോളേജ് സ്കൂൾ പഠിതാക്കളും
പറയുന്നപോലെ; പിരിഞ്ഞപ്പോഴാണ്
ആ കാലത്തിന്റെ വിലയറിഞ്ഞത്!
പക്ഷേ മുന്നോട്ട് പോകുന്നവർക്കേ
ജീവിതമുള്ളു എന്നറിയാവുന്നത്
കൊണ്ട് അഴുകാത്ത ഓർമകളുടെ
പെട്ടിയിൽ സ്നേഹ ബഹളങ്ങൾ അടച്ചുവെച്ച് എല്ലാവരും ഇടറാതെ
ലക്ഷ്യങ്ങളുടെ പുറകെ പായുന്നത് പോലെ ഞാനും……..
“എന്താടാ ഒന്നും മിണ്ടാത്തെ…
മനസിലായിന്ന് പറഞ്ഞിട്ട്?” താളം വർത്തമാനത്തിലാക്കി വീണ്ടും
അവളുടെ വർഷങ്ങൾ പഴകിയ
ശബ്ദതാളത്തിലേക്ക് വീണു…..
“നീ.. നിധിയല്ലേ ടി.. ദെവടന്നാ…”
സ്ഥിരപരിചയമുള്ള ആളെപ്പോലെ
എന്നാൽ ഉള്ളിൽ പഴയ പ്ളസ്ടു
ക്ളാസിലെ കൗതുകക്കാരനെ
വിളിച്ചുണർത്തി ഞാൻ തെളിഞ്ഞ
മുഖത്തോടെ നിറഞ്ഞു പുഞ്ചിരിച്ചു.
പതിവില്ലാത്ത സൂര്യ തേജസ്സ്
മുഖത്ത് കണ്ട് ഫോൺ തന്ന്
മുറിയിൽ നിന്ന് പുറത്തു കടന്ന
മെർളി തിരിഞ്ഞു നോക്കി നിന്നു.
“ഓഹ്.. മനസിലായോ നിനക്ക് , ഞാനോർത്തു..” അവളുടെ ശബ്ദം
യുഗങ്ങൾക്കപ്പുറത്ത് നിന്ന് വന്ന
സന്തോഷ ദൂത് പോലെ തോന്നി…
പക്ഷെങ്കിലും അവൾക്ക് ഞാൻ വെറുമൊരു കൂട്ടുകാരൻ മാത്രമല്ലേ?
അതുകൊണ്ട് ഔപചാരികത
അധികം വിടാതെ നോക്കാം..
“ ഏയ്, നിന്റെ ശബ്ദം കേട്ടപ്പോ
തന്നെ മനസിലായി” പതിവില്ലാത്ത സന്തോഷം കണ്ട് മെർളി മുഖത്ത് ഉറ്റ്നോക്കുന്നുണ്ട്….
“ഉം.. ഞാൻ വിചാരിച്ചു നമ്മളെയൊക്കെ മറന്നു കാണുമെന്ന്” അവള് പ്രതീക്ഷിച്ച
ഡയലോഗ് പറഞ്ഞു…..
“അങ്ങനെയിപ്പം നിന്നെയൊക്കെ
മറക്കാനോ” എന്ന് ക്ളീഷേ മറുപടി
പറഞ്ഞെങ്കിലും നൂറ് ശതമാനം
സത്യം അത് തന്നെയായിരുന്നു..
പിന്നീട് പലരും സ്വപ്നങ്ങളിൽ
കയറിയിറങ്ങിയെങ്കിലും നിധിയെപ്പോലെ തൊട്ടുരുമ്മി അടുത്തിരിയ്ക്കാൻ പോലും ഒരിക്കലും കഴിഞ്ഞിട്ടില്ല…പക്ഷെ
ഒരു പാട് പേർ പുറകേ നടന്നിട്ടുള്ള
അവൾക്ക് ഞാനൊരു വെറുമൊരു
ഓർമ പുതുക്കൽ മാത്രമായിരിക്കാം
….അതുകൊണ്ട് തുടികൊട്ടുന്ന
ഹൃദയതാളമൊക്കെ മാറ്റിവെച്ച്
പഴയൊരു സൗഹൃദപ്പുതുക്കൽ
മാത്രമാവണം പുറമേക്ക് . മാത്രമല്ല
മെർളിയെന്റെ ഓരോ ചലനങ്ങളും ഒട്ടും കൺഫ്യൂഷനും മറയുമില്ലാതെ തിരിച്ചറിയുന്നവളാണ്. പതിവില്ലാത്ത
തിളക്കം കണ്ട് അവൾ വല്ലാതെ
ശ്രദ്ധിക്കുന്നുമുണ്ട്…
“പിന്നെ എന്തുണ്ട്.. വിശേഷമൊക്കെ..
നമ്മുടെ പഴയ കാലമൊക്കെ ഓർമയുണ്ടോടാ..” കടിച്ച് പിടിച്ച്
നിന്ന എന്റെ നൊസ്റ്റു ഓർമകൾ
പൊട്ടിത്തെറിക്കുമാറ് അവളുടെ
കിളിനാദം വീണ്ടും!
“ഹ്..പിന്നെ .. ഓർമയില്ലാതെ …
ഹി..ഹി..” മെർളിയുടെ സംശയ
നോട്ടത്തിലേക്ക് നോക്കിച്ചിരിച്ച്
ഞാൻ തല ചൊറിഞ്ഞു..
“““എനിക്ക് നല്ല ഓർമയുണ്ട്…
നീ കണ്ണടച്ച് ഓരോന്ന് പറയുന്നത്.”
അവളുടെ വാക്കുകൾ കോഴികൾ
അടുങ്ങിയ കരിയിലകൾ ചിക്കി
ച്ചികഞ്ഞ് അകത്തെ നനഞ്ഞ മണ്ണിൽ കൊത്തി കൊത്തി വെയിൽ
കൊള്ളിക്കുന്നത് പോലെ തോന്നി.!
കാരണം അടുത്തിരിന്ന് കളി
പറഞ്ഞ് പറഞ്ഞ് അവളുടെ വർത്തമാനവും നോട്ടവും തുടങ്ങി
വിയർപ്പും പൗഡറും ചേർന്ന്
വമിക്കുന്ന സുഗന്ധത്തിൽ മുങ്ങി
ഒരു വിറ ബാധിച്ച് ഞാൻ മിണ്ടുന്ന
സമയത്തായിരുന്നു കണ്ണുകൾ
അടഞ്ഞ് പോയിരുന്നത്……!
അതവൾ ഓർത്തിരിക്കുന്നെന്നോ!
എന്ത് മറുപടി പറയണമെന്നോർത്ത്
മെർളിയുടെ മുഖത്ത് നോക്കി ഞാൻ
പരുങ്ങി നിന്നു.. അടുത്തിരുന്ന്
മിണ്ടുന്നതിൽ കൂട്ടുകാർക്ക് ചില
കുശുമ്പുണ്ടെന്നൊഴിച്ചാൽ ,അവൾ
അതൊക്കെ ശ്രദ്ധിച്ചിരുന്നുവെന്ന്
ശരാശരിക്കാരനായ എനിക്ക്
ഒരിക്കലും തോന്നിയിരുന്നില്ല..
ശരാശരിക്കാൻ! അതെ.., ഒരു പക്ഷെ ശരാശരിയിലും താഴെ
ആയിരുന്നു പലതിലും! അതുകൊണ്ടാണ് ട്യൂഷൻ മാഷ്
പോലും മുൻബെഞ്ചി ലറ്റത്ത് പെൺകുട്ടികളുടെയടുത്ത് തന്നെ
എന്നെയിരുത്തിയിരുന്നത്….
ഇവൻ മറ്റു ‘പ്രശ്നങ്ങൾ’ ഒന്നും
ഉണ്ടാക്കില്ലെന്ന മാഷിന്റെ ഉറച്ച
വിശ്വാസം….. മാത്രമല്ല പ്രൊജക്ട്
ഹോം വർക്ക് മുതലായത് കളക്ട്
ചെയ്യുന്ന ജോലിയും എനിക്ക്
തന്നെയായിരുന്നു.. മിക്കപ്പോഴും..
….അങ്ങനെ മുൻബെഞ്ചിൽ
അടുത്തിരുന്ന് മിണ്ടി മിണ്ടി
ട്യൂഷൻ ക്ളാസിലേക്ക് വേഗം
വരാൻ വേണ്ടി കൊതുപ്പിച്ച് കൊണ്ട്
നിധിയുടെ സാന്നിധ്യവും! രണ്ടാളും
കഴിവിന്റെ കാര്യത്തിൽ വളരെ
വ്യത്യാസമുണ്ടെങ്കിലും വീട്ടിലെ
സാമ്പത്തിക ശരാശരി മാത്രം
ആയിരുന്നു ഒരേ പോലുള്ള
ഒറ്റ കാര്യം… അതിന്റെ സൗഹൃദ
കാഴ്ചകളേ എന്നോട് അവൾക്കുണ്ടായിരുന്നുള്ളു എന്നാണ് കരുതിയിരുന്നത്…
പക്ഷെ ഇതിപ്പോ…!?
“ഹ ഹി.. നീയതൊക്കെ ഓർക്കുന്നുണ്ടോ..ങ്ങാ… അതൊക്കെ ഒരു കാലം…” ഞാൻ
ഒരു വിഡ്ഢിച്ചിരി ചിരിച്ചു കൊണ്ട്
നിസാരവൽക്കരിക്കാൻ ശ്രമം
ഇട്ടെങ്കിലും അറിയാതെ ആ
കാലത്തെക്കുറിച്ചുള്ള നോവുകൾ
പൊന്തിവന്നു പോയി…. ഡ്രോയിൽ
എന്തോ തിരഞ്ഞു കൊണ്ട് മെർളി
പക്ഷെ കണ്ണാടിയിൽ കൂടി എന്റെ
മുഖത്തേക്ക് തന്നെ ഒളിഞ്ഞു
നോക്കുന്നുണ്ട്….
“മം…. ആ കാലമൊക്കെ
കഴിഞ്ഞ് പോയില്ലേ….ഹാ….”
ഓ മൈ…! അവളങ്ങനെ പറഞ്ഞ്
ദീർഘനിശ്വാസം വിട്ടത് എത്ര
വിഷാദവതിയാണ്…? അവൾക്കും
പിന്നീട് എന്നെപ്പോലെ തന്നെ വറ്റി
വരണ്ട കാലം തന്നെ ആയിരുന്നോ.?
ഏയ്.. എവിടെ, അന്ന് തന്നെ എത്ര
പയ്യൻമാരാണ് എന്നോട് തന്നെ ഒരു
ഇടനിലക്കാരനായി നിന്ന് കത്ത്
കൊടുക്കാനും ചെറുഗിഫ്റ്റുകൾ കൊടുക്കാനും..! ഇന്നത്തെ പോലെ
വാട്സപ്പ് സ്മാർട്ട്ഫോൺ പ്രണയം
അന്ന് സാധ്യമല്ലല്ലോ.. ഒരുമിച്ച്
പഠിച്ച കൂട്ടുകാർ മുതൽ സകല
കലാവല്ലഭനായ സ്വന്തം ചേട്ടൻ
വരെ പുറകെ ഉണ്ടായിരുന്നല്ലോ!
പ്രൊജക്ട് വർക്കുകളിലെ
സീനിയർ സഹായങ്ങളും പാട്ട്
ഡാൻസ് പഠനങ്ങളുമായി
ചേട്ടനോട് അവള് കാണിച്ചിരുന്ന
ആഭിമുഖ്യം മാത്രമല്ല കാരണം, ചേട്ടനവൾക്ക് മനോഹരമായ
കൈപ്പടയിലഴുതിയ കാവ്യപ്രേമ ലേഖനങ്ങൾ കട്ടെടുത്ത് വായിച്ച്
നിർവൃതി കൊള്ളുക ഒരു പ്രധാന
വിനോദമായിരുന്നല്ലോ…എനിക്ക്
കിട്ടിയില്ലെങ്കിലും ചേട്ടന് കിട്ടട്ടെ
എന്ന് ആത്മാർത്ഥമായി ഞാനും
ആഗ്രഹച്ചിരുന്നു..! പക്ഷേ പിന്നീട്
പലവഴിക്ക് പിരിഞ്ഞെങ്കിലും
എല്ലാത്തിലും സമർത്ഥയായ
അവൾക്ക് ഒരു പാട് കാമുകൻമാർ
ഉണ്ടായിട്ടുണ്ടാവുമെന്ന് നൂറ്
ശതമാനവും കരുതി… പക്ഷെ
അവളുടെ വാക്കുകളിലെ വിഹ്വല
ശ്വാസം കേട്ട് എന്റെ അന്തരാത്മാവ്
പഴയ പ്രേമസ്വപ്നങ്ങൾ മുഴുവൻ
ചികഞ്ഞെടുക്കാൻ തുടങ്ങി….
പാടില്ല … നിയന്ത്രിക്കണം, നമ്മുടെ
സാഹചര്യങ്ങൾ പലതാണ്…
“കല്യാണമൊക്കെ കഴിഞ്ഞല്ലേ…
ഞാൻ എഫ്ബിയിൽ കണ്ടിരുന്നു..”
ഞാൻ ഹൃദയമിടുപ്പിനെ നിയന്ത്രിച്ച്
വിഷയം മാറ്റാൻ നോക്കി. വിഷയം
മാറ്റാൻ മാത്രമല്ല..ഞാൻ ഫോളോ
ചെയ്യുന്നുണ്ടെന്ന് മെല്ലെ പറയാതെ
പറഞ്ഞതാണ്.!
“ങ്ങ്ഹാ…. അതൊക്കെ അങ്ങെനെ
കഴിഞ്ഞു….”” അവളുടെ ശബ്ദം
കൂടുതൽ ചിലമ്പിച്ചിരുന്നു… എന്തോ