തിരിച്ച് പോവൽ വേഗത്തിൽ ആയതിൽ എല്ലാവർക്കും വിഷമം ഉണ്ടായിരുന്നു. പിറ്റേ ദിവസം വൈകുന്നേരം കോയമ്പത്തൂരിൽ നിന്നാണ് ഫ്ളൈറ്റ്. അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ട് ഒരു യാത്രയയപ്പ് ്് സീനൊന്നും ഉണ്ടായില്ല. ശ്രീയും , വിക്കിയും , കണ്ണനും ചിന്നുവും , മാളുവും എല്ലാം കാലത്തേ വന്നിരുന്നു. രവി അങ്കിളിന്റെ ഏട്ടൻ ഹോസ്പിറ്റലിൽ ആയതുകൊണ്ട് സച്ചി വന്നിട്ടില്ല. ഊണ് കഴിച്ചിട്ടാണ് ഇറങ്ങിയത്. വീട് പൂട്ടി താക്കോൽ രമ ആന്റി കൊണ്ടുപോകും. എല്ലാം റെഡിയാക്കി ഇറങ്ങുമ്പോഴേക്കും സൂരജേട്ടൻ കാറുമായി വന്നു. വീടിന്റെ അടുത്ത് തന്നെയുള്ള സുഹൃത്താണ് പുള്ളി. ടൗണിൽ ടാക്സി ഓടിക്കുന്നു.
എല്ലാവരോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറി. കരയും എന്ന് സംശയം തോന്നിയിരുന്നു ചിന്നുവിനേയും മാളുവിനേയും കണ്ടപ്പോൾ , അത് കൊണ്ടാവും ്് രണ്ടാളും കാറിന്റെ അടുത്തേക്ക് വന്നില്ല. പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടി ശ്രീക്കുട്ടിയെ കാണണം എന്ന് തോന്നിയത് കൊണ്ടാണ് അവളുടെ വീട്ടിലേക്ക് പോയത്. ആന്റിയും , അവളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
അവൻ മായയോട് സംസാരിക്കുന്നത് മുഴുവൻ ശ്രീലക്ഷ്മി കേട്ടു നിന്നു. ഇതിനിടയിൽ പലപ്പോഴും നവി ശ്രീലക്ഷ്മിയെ നോക്കി എങ്കിലും അവൾ അവനെ ശ്രദ്ധിക്കാതെ ഇരുന്നു. ഒടുവിൽ ഇറങ്ങാൻ സമയമായപ്പോൾ അവൻ അവളുടെ അടുത്തേക്ക് ചെന്നു.
മുകളിലെ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു ശ്രീലക്ഷ്മി. ഫോണിൽ നോക്കി എന്തോ ആലോചനയിൽ ഇരുന്നിരുന്ന അവളുടെ അടുത്തേക്ക് നവി വന്നു. അവനെ കണ്ട് ഇരുന്നിടത്ത് നിന്ന് അവൾ എഴുന്നേറ്റു.
“ബുദ്ധിമുട്ടിക്കാൻ വന്നതല്ല , പോകും മുന്പ് ഒന്നുകൂടി കാണണമെന്ന് തോന്നി. പിന്നെ എല്ലാത്തിനും സോറി. നിന്നോട് ഇനിയും പറയാണ്ടിരിക്കാൻ പറ്റിയില്ല , അതാ ഞാനങ്ങനെ”
ശ്രീലക്ഷ്മി ഒന്നും മിണ്ടിയില്ല.
“അന്ന് പോവുമ്പോ എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നി , പക്ഷേ ഒന്ന് ഒഴികെ എല്ലാം തിരികെ കിട്ടി. അറിഞ്ഞോണ്ട് നിന്നെ വിഷമിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല , എന്തെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം” “പോട്ടേ , ഇനി ഞാൻ ശല്യത്തിന് വരില്ല”
അതും പറഞ്ഞ് നവനീത് താഴേക്ക് പോയി. ഗെയിറ്റ് കടന്ന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറി പോകുന്ന അവനേയും നോക്കി നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി നിന്നിരുന്ന അവൾ മുറിയിലേക്ക് ഓടി.
= = = = =
“എന്നിട്ട് നീ എയർപ്പോർട്ടിൽ എത്തിയോ?” യാത്രക്ക് ഇടയിലാണ് റിയ നവിയെ വിളിച്ചത്. ബോസ് വിളിച്ചതും ലീവ് പകുതിക്കിട്ട് തിരികെ വരുന്നതും എല്ലാം നേരത്തെ അവളോട് പറഞ്ഞിരുന്നു.
“ഏയ് ഇല്ലെടീ , ഓൺ ദ വേയാണ്” “കൊച്ചീന്നാണോ കേറുന്നേ?”
“അല്ല , കോയമ്പത്തൂരീന്നാ” “ഞാൻ പിന്നെ വിളിക്കാം , റെയിഞ്ച് കുറവാ” “Ok da by” ഫോൺ പോക്കറ്റിലിട്ട് അവൻ സീറ്റിലേക്ക് ചാരി കണ്ണടച്ചു.
* * * * *
അമ്മയുടെ കൂടെ ഇരുന്ന് ടീവി കാണുകയാണ് ശ്രീലക്ഷ്മി. അവളുടെ മനസ്സ് വളരെ അസ്വസ്ഥതയോടെ പലതും ചിന്തിച്ച് കാട് കയറുകയായിരുന്നു. “ഹാ , നീ ഇതെന്താ കാണിക്കുന്നേ ലച്ചൂ?, ഏതെങ്കിലും ഒരു ചാനൽ വച്ചാപ്പോരേ. എന്തിനാ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്” അവളുടെ കൈയ്യിൽ നിന്ന് റിമോട്ട് മായ വാങ്ങി. അപ്പോഴാണ് പുറത്ത് ഒരു കാർ വന്ന് നിന്നത്.
“ആ , ഇത് കണ്ടോ. കുറച്ച് നാട്ടുകാര്യം അറിയണ്ടേ” ഒരു ന്യൂസ് ചാനൽ വച്ചിട്ട് റിമോട്ട് അവർ ടീപ്പോയിൽ വച്ചു. മായ പുറത്തേക്ക് ്് പോവുമ്പോഴേക്കും ഹരിപ്രസാദ് അകത്തേക്ക് വന്നു. കൈയ്യിലിരുന്ന കവർ ഭാര്യയെ ഏൽപ്പിച്ച് അയാൾ മുറിയിലേക്ക് നടന്നു. വല്ലാത്ത ചിന്തയോടെ ഇരിക്കുന്ന മകളെ അയാൾ ശ്രദ്ധിച്ചിരുന്നു.
“കിച്ചു പോയല്ലേ?” തന്റെ പിറകിലായി വന്ന മായയോട് ഹരിപ്രസാദ് ചോദിച്ചു. “ഉം , വൈകിട്ടത്തെ ഫ്ളൈറ്റിന് പോയിക്കാണും. പോകുന്നതിന് മുമ്പ് ഇവിടെ വന്നിരുന്നു” “ഉം , വഴിയിൽ വച്ച് എന്നെ വിളിച്ചിരുന്നു” പെട്ടന്ന് എന്തോ വീണ് പൊട്ടുന്ന ശബ്ദം കേട്ട് സംസാരിക്കുകയായിരുന്ന അവർ ഹാളിലേക്ക് ചെന്നു.
