കിഷോർ മുറിയിലേക്ക് ലൈറ്റ് നീട്ടിയടിച്ചപ്പോൾ കണ്ടു, വലിയ കട്ടിലിന്റെ കാലിൽ കൈകൾ കൂട്ടി വരിഞ്ഞു കെട്ടിയ നിലയിൽ ഒരാൾ മുന്നോട്ട് കുനിഞ്ഞു വളഞ്ഞിരിക്കുന്നു.
തല തളർന്നു താഴേക്ക് തൂങ്ങിക്കിടപ്പുണ്ട്.
കിഷോർ അയാളുടെ മുന്നിൽ ചെന്ന് മുട്ടുമടക്കി ഇരുന്നു.
ആതിര തന്റെ കൈയിലെ പാക്കറ്റ് കട്ടിലിൽ വച്ചിട്ട് അതിൽ നിന്ന് ഒരു ബോട്ടിൽ വെള്ളം പുറത്തേക്കെടുത്തു കിഷോറിന്റെ കൈയിൽ കൊടുത്തു.
കിഷോർ കൈയിൽ കുറച്ചു വെള്ളം ഒഴിച്ച് അയാളുടെ മുഖത്തേക്ക് കുടഞ്ഞപ്പോൾ അയാൾ നേർത്ത ഞരക്കത്തോടെ, തളർന്ന കണ്ണുകൾ തുറന്നിട്ട് തല വളരെ പണിപ്പെട്ട് ഉയർത്തി അവരെ നോക്കി.
“വെള്ളം.
.
“!
അയാൾ കഴിഞ്ഞ രാപ്പകലുകളിലെ പട്ടിണി കാരണം നന്നായി തളർന്നിരുന്നു.
നാവു കുഴഞ്ഞു അക്ഷരങ്ങൾ വ്യക്തമാകാത്ത അവസ്ഥയിൽ അയാൾ വാക്കുകൾ ഞരങ്ങുകയായിരുന്നു.
കിഷോർ ബോട്ടിൽ അയാളുടെ വായിലേക്ക് വച്ചുകൊടുത്തു.
ആർത്തിയോടെ വെള്ളം കുടിക്കാൻ തുടങ്ങിയ അയാളെ അധികം കുടിക്കാൻ അനുവദിക്കാതെ കിഷോർ ബോട്ടിൽ തിരികെയെടുത്തു.
പിന്നെ ആതിര വച്ചുനീട്ടിയ ഭക്ഷണപൊതി അയാളുടെ മുന്നിൽ നിവർത്തി വച്ചിട്ട് കെട്ടഴിച്ചു സ്വതന്ത്രനാക്കി.
മണ്ണും പൊടിപാടലങ്ങളും പുരണ്ടു വൃത്തിയില്ലാത്ത കൈകൊണ്ട് അയാൾ ഭക്ഷണം ആർത്തിയോടെ വാരിത്തിന്നാൻ തുടങ്ങി.
(അദ്ധ്യായം 30)
വവ്വാലുകളും പെരുച്ചാഴികളും കാറിക്കരയുന്ന ശബ്ദം ഇടയ്ക്കിടയ്ക്ക് തറവാടിന്റെ ഇരുണ്ട നിശബ്ദതയിൽ അലയടിച്ചുയരുന്നുണ്ട്.
അപ്പോഴും ചീവീടുകൾ നിരന്തരമായി ശബ്ദിച്ചു കൊണ്ടേയിരുന്നു.
വെളിച്ചം പ്രവേശിക്കാത്ത ആ മുറിയുടെ നിശബ്ദതയിൽ തലകുനിച്ചു തളർന്ന് കൊണ്ട് കുറേനേരം ശാന്തമായി ശ്വസിച്ചു കൊണ്ട് വാഹിദിന്റെയും കിഷോറിന്റെയും ആതിരയുടെയും മുന്നിൽ വെറും നിലത്ത് രാജൻ ഇരുന്നു.
ഒരിക്കലും ലോകം തിരിച്ചറിയില്ലെന്ന് കരുതിയിരുന്ന താൻ തയ്യാറാക്കിയ ദുരൂഹതകൾ വാഹിദ് തകർത്തുകളഞ്ഞ നിരാശ അയാളുടെ നിസ്സഹായ ഭാവത്തിൽ പ്രകടമായിരുന്നു.
എന്നിട്ടും അയാൾ നിസ്സഹകരണ മനോഭാവത്തോടെ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അതേ ഇരിപ്പ് തുടരുകയായിരുന്നു.
“എന്താ രാജേട്ടാ വിശേഷം.
സുഖല്ലേ.
?”
വാഹിദ് കനത്ത ശബ്ദത്തിൽ ഒളിപ്പിച്ചു നിർത്തിയ പരിഹാസ ധ്വനിയോടെ ചോദിച്ചു.
രാജനിൽ നിന്ന് ഒരു ഞരക്കം കലർന്ന നിശ്വാസം മാത്രം പുറത്തേക്ക് വന്നു.
“ഒരു പകലും ഒരു രാത്രിയും മാത്രമേ താനിപ്പോൾ പട്ടിണി കിടന്നുള്ളൂ.
ഞങ്ങളുമായി സഹകരിക്കുന്നില്ലെങ്കിൽ ശാരികയുടെ തിരോധാനം പോലെ താനും ഈ ലോകത്ത് നിന്ന് മാഞ്ഞുപ്പോകും.
ഈ ഇരുട്ടറയിൽ പട്ടിണികിടന്നു അസ്ഥികൂടമായി ദ്രവിച്ചു വീഴും.
അതുകൊണ്ട് ചോദ്യങ്ങളുമായി സഹകരിക്കുന്നതാണ് രാജാ, തനിക്ക് നല്ലത്.
“!
വാഹിദിന്റെ ശബ്ദം കനത്തു.
രാജൻ തലകുനിച്ചു കേട്ടിരുന്നതേയുള്ളൂ.
വാഹിദ് നടന്ന് രാജന്റെ ചാരത്തു ചെന്നിരുന്നു.
“ജോർജ്,വിൻസെന്റ്,ജോസ്,സൈതാലി, തുഷാർ,റോബിൻ.
ഇവരെയൊക്കെ താണ്ടിയിട്ടാണ് രാജാ ഞാനിപ്പോ തന്റെ മുന്നിൽ ഇരിക്കുന്നത്.
പേരുകേട്ട റൗഡികളെയും മയക്ക് മരുന്ന് രാജാക്കന്മാരെയും കഥകളിയാടിച്ച എന്നോട് വേണോ സ്യൂട്ടും കോട്ടും ധരിച്ച തന്റെ വില്ലൻ റോൾ.
? എന്റെ കൈയുടെ ചൂട് താനാ പാറക്കുന്നിൽ വച്ച് കണ്ടില്ലേ.
ഇനിയും വേണോ?”
വാഹിദ് രാജന്റെ കറുത്ത നിറം പൂശിയ കൈത്തണ്ടയിലൂടെ ചൂണ്ടുവിരൽ വച്ച് വരഞ്ഞുകൊണ്ട് ചോദിച്ചു.
രാജൻ മുഖമുയർത്തി അവനെ രൂക്ഷമായി നോക്കി.
വാഹിദ് എഴുന്നേറ്റ് മുറി ആകമാനം ഒന്ന് കണ്ണോടിച്ചു.
മീനാക്ഷി പറഞ്ഞ കാര്യങ്ങളിലെ വസ്തുതകൾ ശരിയാണെന്ന് ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ വാഹിദ് മനസ്സിലാക്കി.
ആ മുറിയുടെ വലതു വശത്തെ ഭിത്തി പാറയിലാണ് പണിതിരിക്കുന്നത്.
ഒരു പാവക്കുട്ടിയെപ്പോലെ, സരസു എന്ന കൗമാരം പിന്നിട്ട പെൺകുട്ടി ശക്തിയായി പുറമടിച്ചു ചെന്നു വീണത് ഈ ചുവരിലാണ്.
പൊടിപാടലങ്ങൾ ഉണ്ടെങ്കിലും അധികം വൃത്തികേട് ആയിട്ടില്ലാത്ത ഭിത്തി വളരെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.
അവൻ ആ ഭിത്തിയുടെ അരികിലേക്ക് നീങ്ങി അതിൽ കൈകൊണ്ട് ഇടിച്ചു നോക്കി.
കിഷോറും ആതിരയും അവനെ ശ്രദ്ധിച്ചു, ഒപ്പം രാജനും.
