കാഞ്ഞിരക്കുറ്റി – 2 9

“ദേ, എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ. കടകളൊക്കെ അടക്കുമെന്ന് പറഞ്ഞിട്ട് നിങ്ങളെന്താ നിന്നു സ്വപ്നം കാണുകയാണോ.”

വാഹിദിന്റെ ഉയർന്ന ശബ്ദം കേട്ട് അവളൊന്നു ഞെട്ടി. അവനെ വാതിൽക്കൽ കണ്ടപ്പോൾ ഞെട്ടലോടെ അവൾ കൈകൊണ്ട് തന്റെ മുഴുത്തു പാതിയിൽ അധികം പുറത്തേക്ക് തുറിച്ചു നിൽക്കുന്ന മുല മൂടിപ്പിടിച്ചിട്ട് അലമാരയിൽ നിന്ന് ഒരു ടീഷർട്ട് വലിച്ചെടുത്തു തലവഴി വലിച്ചിറക്കി. പിന്നെ വേഗം അവന്റെ അടുത്തേക്ക് വന്നു.

“ഒന്നും അയേൺ ചെയ്തിട്ടില്ല ന്നെ. ചുരിദാർ വേണോന്ന് ആലോചിച്ചു നിന്നു പോയതാ മാഷേ.” അവൾ ക്ഷമാപണം പോലെ പറഞ്ഞു. അവനൊന്നു അമർത്തി മൂളിയിട്ട് മുറിയിലേക്ക് കയറി ജാലകം അടച്ചു കുറ്റിയിട്ടു. അവന്റെ റൂമിലെ ജാലകം വന്നിട്ട് രണ്ടു ദിവസം ആയെങ്കിലും ഇതുവരെ അവൻ തുറന്ന് വച്ചിരുന്നില്ല.

പിന്നെ വരാന്തയിലേക്ക് ഇറങ്ങി വാതിൽ ലോക്ക് ചെയ്തു രണ്ടുപേരും മുറ്റത്തേക്കിറങ്ങി. വാഹിദ് ഗ്രിൽസ് പൂട്ടി താക്കോൽ ആതിരയെ ഏൽപ്പിച്ചു ബുള്ളറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. ആതിര പിന്നിൽ കയറി കഴിഞ്ഞപ്പോൾ ബുള്ളറ്റ് ഗ്രാമത്തിലെ നിതാന്ത നിശബ്ദതയിൽ ഇടിമുഴക്കം തീർത്തുകൊണ്ട് പുറത്തേക്ക് പാഞ്ഞു. സ്‌കൂൾ കഴിഞ്ഞു കുറച്ച് ദൂരം മുന്നോട്ട് പോയി കയറ്റം കയറി വണ്ടി കല്ലാപുരം ഭാഗത്തേക്ക് പാഞ്ഞുപോയി.

കുറച്ച് ദൂരം കഴിഞ്ഞു വളവിലെത്തിയപ്പോൾ മുന്നിലെ വിശാലമായ പറമ്പിന്റെ ഭിത്തിയിൽ, ഇരുട്ടിൽ നിന്ന് ഒരു കറുത്ത പട്ടി തങ്ങളെത്തന്നെ നോക്കിനിൽക്കുന്നത് വളവു തിരിയുന്ന വണ്ടിയുടെ ഹെഡ്‌ലൈറ്റിന്റെ ഒരു മിന്നായ വെളിച്ചത്തിൽ ആതിര കണ്ടു. അവൾക്ക് പെട്ടന്നൊരു ഭയം തോന്നിയിട്ട് മുന്നോട്ട് നീങ്ങി വാഹിദിനോട് ചേർന്നിരുന്നു.

“നിങ്ങൾ അത് കണ്ടായിരുന്നോ.?” അവൾ അവൻ കേൾക്കാൻ പാകത്തിൽ കുറച്ചുറക്കെ ചോദിച്ചു.

“ആ പട്ടിയല്ലേ. ഞാൻ കണ്ടിരുന്നു.” അവനും അതേ ഉച്ചത്തിൽ മറുപടി നൽകി. ഒപ്പം കൂട്ടിച്ചേർത്തു.

“നമ്മൾ അന്വേഷിക്കുന്ന യഥാർഥ്യങ്ങളും ആ പട്ടിയും തമ്മിൽ എന്തോ ബന്ധമുണ്ട്. ഞാനിത് രണ്ടാം തവണയാണ് അതിനെ കാണുന്നത്.” അവൻ പറഞ്ഞു.

 

“എനിക്ക് എന്തോ ഒരു പേടിപോലെ. ഇനി ഈ കേൾക്കുന്നതൊക്കെ വല്ലതും സത്യമായിരിക്കുമോ. കാഞ്ഞിര മരം.. പ്രേതം..” അവളുടെ സംസാരത്തിൽ ഉറഞ്ഞുകിടക്കുന്ന ഭയം അവൻ തിരിച്ചറിഞ്ഞു. അവൻ പക്ഷേ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അവളും പിന്നെ ഒന്നും പറയാൻ പോയില്ല.

പക്ഷേ കുറേക്കൂടി അവനോട് ചേർന്നിരുന്ന ആതിര ഒരു ആശ്രയം കണ്ടെത്തുന്നത് പോലെ രണ്ടു കൈകളും വാഹിദിന്റെ ചുമലിൽ പിടിച്ചു. പക്ഷേ വാഹിദിന്റെ ശ്രദ്ധ അതിലായിരുന്നില്ല, ബൈക്കിന്റെ കണ്ണാടിയിൽ, കുറച്ചുദൂരം തങ്ങൾക്ക് പിന്നാലെ ഓടിവന്നിട്ട് ഒരു സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നിശ്ചലമായിനിന്ന്, തങ്ങളെ തന്നെ നോക്കിനിൽക്കുന്ന ആ കറുത്ത പട്ടിയിലായിരുന്നു.

 

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *