ശൂന്യം.! ഒന്നും കാണാനില്ല..!
തോന്നിയതാകുമെന്ന് ചിന്തിച്ചുകൊണ്ട് വാഹിദ് തിരിഞ്ഞു രണ്ടുമൂന്നടി നടന്നു കഴിഞ്ഞപ്പോൾ വീണ്ടും പിന്നിൽ നിന്ന് ആ മുരളുന്ന ശബ്ദം കേട്ടു. അവൻ വീണ്ടും വെട്ടിതിരിഞ്ഞു നോക്കി. പക്ഷേ പരിസരം ശൂന്യം.! ഒന്ന് ശങ്കിച്ചു നിന്നതിനു ശേഷം വാഹിദ് പറമ്പിന്റെ തിണ്ടിൽ ചെന്ന് കാടിന്റെ അകത്തേക്ക് നോക്കി.
അപ്പോഴും കേട്ടുകൊണ്ടിരുന്ന ശബ്ദം അവിടെനിന്നായിരുന്നില്ല, പക്ഷേ താൻ ശബ്ദം ശ്രദ്ധിക്കുന്ന സമയത്ത് അത് നിലയ്ക്കുകയും ചെയ്യുന്നു. വാഹിദ് ആശങ്കയുടെയും അങ്കലാപ്പിന്റെയും മുഗ്ദസന്ധിയിൽ കുറച്ചുനേരം ആ വിജനമായ പറമ്പിലെ മൂകതയിൽ കുടുങ്ങിപ്പോയി. പിന്നെ വേഗം നടന്നു. പറമ്പിന്റെ അതിരിൽ എത്തിയിട്ട് വഴിയിലേക്ക് ഇറാൻ നേരം ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു.!
താൻ നിന്നിരുന്ന സ്ഥലത്ത് നാവ് പുറത്തേക്കിട്ട് തന്നെത്തന്നെ രൂക്ഷമായി നോക്കിനിൽക്കുന്ന ആ കറുത്ത കൂറ്റൻ പട്ടി. വാഹിദ് കിടുങ്ങിപ്പോയി. അതെവിടെയായിരുന്നു? താൻ അവിടെയുണ്ടായിരുന്നപ്പോളൊക്കെ ആ ജന്തു തന്റെ തൊട്ടടുത്ത് തന്നെയും ശ്രദ്ധിച്ചു നിൽപ്പുണ്ടായിരുന്നോ?
എങ്കിൽ എവിടെ? കാഞ്ഞിരക്കുറ്റിയെ പൊതിഞ്ഞിരിക്കുന്ന ആ മുൾക്കാടിനുളിൽ? അതിനടുത്തേക്ക് വന്നുപോയതിന്റെ വഴി രൂപപ്പെട്ടിട്ടുണ്ടെങ്കിലും അതിനകത്തേക്ക് കയറാനുള്ള സാധ്യതയൊന്നും താൻ കണ്ടിട്ടില്ല ല്ലോ.
ഒരു പക്ഷേ കുറുക്കനും പട്ടിക്കുമൊക്കെ വലിഞ്ഞു കയറാനുള്ള വിടവുണ്ടായിരിക്കാം. വാഹിദ് ആ പട്ടിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അൽപനേരം അവിടെ നിന്നിട്ട് പറമ്പിൽ നിന്ന് വഴിയിലേക്ക് ഇറങ്ങി വീട്ടിലേക്ക് നടന്നു.
(തുടരും)
