വൈകുന്നേരം ഒരു നാല് മണിയായപ്പോൾ അലി തടിയുമായി ലോറിയിൽ മില്ലിൽ തിരിച്ചെത്തി. അവൻ ഉടൻ തന്നെ മില്ലിലെ മറ്റു പണിക്കാരെയും കൂട്ടി ലോറിയിലെ തടികളെല്ലാം സുരക്ഷിതമായി താഴെയിറക്കി. ലോറിക്കാരന് കൊടുക്കാനുള്ള വാടകയും കൊടുത്ത് അയാളെ അവിടെനിന്നും പറഞ്ഞയച്ചു.
തുടർച്ചയായ യാത്രയും വെയിലും കാരണം അലി ആകെ തളർന്നിരുന്നു. അവൻ നേരെ ഓഫീസിലേക്ക് കയറി ചെന്ന് മേശപ്പുറത്തിരുന്ന കൂജയിൽ നിന്നും തണുത്ത വെള്ളം ഗ്ലാസിലേക്ക് പകർന്നു കുടിച്ചു. ദാഹം മാറിയപ്പോൾ അവൻ ഓഫീസിലെ വലിയ ലെതർ സോഫയിലേക്ക് ശരീരം തളർത്തിയിട്ട് അല്പനേരം വിശ്രമിക്കുകയായിരുന്നു.
ആ സമയത്താണ് രാഘവൻ അങ്ങോട്ട് കടന്നുവന്നത്. അവൻ്റെ ഇരിപ്പുകണ്ട് അയാൾ സരസമായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു, “എങ്ങനെയുണ്ടായിരുന്നു മോനെ… ആദ്യമായി കൂപ്പിൽ പോയിട്ടുള്ള അനുഭവം?”
“കുഴപ്പമില്ലായിരുന്നു രാഘവേട്ടാ… കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു,” അവൻ ഒരു തളർന്ന സ്വരത്തിൽ മറുപടി നൽകി.
“സമയം ഇപ്പോൾ അഞ്ചരയായില്ലേ മോനെ… വേഗം ജോലിക്കാരെ പിരിച്ചുവിട്, അവർക്ക് കൂലി വാങ്ങാൻ വേണ്ടി അവിടെ പുറത്ത് കാത്തുനിൽക്കുന്നുണ്ട്,” രാഘവൻ ഓർമ്മിപ്പിച്ചു.
അലി വേഗം എഴുന്നേറ്റ് മേശപ്പുറത്തിരുന്ന ലോക്കറിന്റെ കീയെടുത്ത് വലിപ്പ് തുറന്നു.
അതിൽ നിന്നും ജോലിക്കാർക്ക് അന്ന് കൊടുക്കാനുള്ള ശമ്പളത്തുക കൃത്യമായി എണ്ണി തിട്ടപ്പെടുത്തി രാഘവേട്ടന്റെ കൈകളിൽ ഏൽപ്പിച്ചു. അയാളിനി അത് പുറത്തുപോയി പണിക്കാർക്ക് വിതരണം ചെയ്തോളും. രാഘവൻ വേഗം പൈസയും വാങ്ങി പുറത്തേക്ക് നടന്നു.
എല്ലാവരും പോയതോടെ ഓഫീസ് മുറിയിൽ വീണ്ടും ശാന്തത പടർന്നു. അലി വീണ്ടും ആ സോഫയിലേക്ക് തന്നെ വന്നിരുന്നു. മുകളിലെ ഫാൻ അല്പം സ്പീഡ് കൂട്ടിയിട്ട് അവൻ കണ്ണുകൾ പൂട്ടി കുറച്ചു നേരം കൂടി അവിടെത്തന്നെ ഇരുന്നു. ശരീരത്തിന് നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും, ഇന്ന് ഒറ്റയ്ക്ക് ഒരു വലിയ കാര്യം ചെയ്തു തീർത്തതിന്റെ വലിയൊരു ആത്മസംതൃപ്തി അവൻ്റെ മനസ്സിലുണ്ടായിരുന്നു. അപ്പോഴും അവൻ്റെ ചിന്തകൾ വീട്ടിൽ കാത്തിരിക്കുന്ന റസിയയുടെ അടുത് ആയിരുന്നു..
രാഘവൻ പുറത്തുപോയി പണിക്കാർക്കെല്ലാം കൃത്യമായി കൂലി വിതരണം ചെയ്ത് അവരെ പിരിച്ചുവിട്ട ശേഷം തിരികെ ഓഫീസിലേക്ക് തന്നെ നടന്നു വന്നു. സോഫയിൽ തളർന്നിരിക്കുന്ന അലിയെ നോക്കി അയാൾ ചോദിച്ചു, “പോകേണ്ടേ മോനെ… നേരം ആറാകാറായി!”
അവൻ ആ ചോദ്യത്തോടെ തന്റെ ചിന്തകളിൽ നിന്നും മെല്ലെ ഉണർന്ന് എഴുന്നേറ്റു. രാഘവൻ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ കൂടെ അവനും പുറത്തിറങ്ങി. ഓഫീസിന്റെ വലിയ വാതിലുകൾ പൂട്ടി ലോക്ക് ചെയ്ത ശേഷം അവരും രാഘവനും കൂടെ മെല്ലെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
വഴിമധ്യേ രാഘവൻ അവനെ നോക്കി ചോദിച്ചു, “അല്ല മോനെ, നിനക്ക് സ്വന്തമായി ഒരു മോട്ടോർസൈക്കിൾ ഒക്കെ വാങ്ങിക്കൂടെ? നിന്റെ വലിയുപ്പയോട് ചോദിച്ചാൽ മൂപ്പർ പൈസ തരില്ലേ? എത്ര ദിവസമാ ഇങ്ങനെ ബസ്സിലും മറ്റും കയറി വന്നും പോയുമിരിക്കുന്നത്?”
“പൈസ കുറവുള്ളതുകൊണ്ടല്ല രാഘവേട്ടാ…
ഞാൻ ഇതുവരെ ആരോടും അങ്ങനെ ഒരു ആവശ്യം പറഞ്ഞിട്ടില്ല. നിങ്ങൾ ഇപ്പോൾ പറഞ്ഞ സ്ഥിതിക്ക് വേണമെങ്കിൽ വലിയുപ്പയോട് ഒന്ന് ചോദിച്ചു നോക്കാം,” അവൻ ഒരു നേർത്ത പുഞ്ചിരിയോടെ മറുപടി നൽകി.
സത്യം പറഞ്ഞാൽ അതുവരെ അലിക്ക് സ്വന്തമായി ഒരു ബൈക്ക് വേണമെന്ന ചിന്ത മനസ്സിൽ ഉണ്ടായിരുന്നില്ല. ‘ഇപ്പോൾ മില്ലിലെ കാര്യങ്ങളെല്ലാം ഞാൻ തന്നെയല്ലേ നോക്കുന്നത്, ചോദിച്ചാൽ വലിയുപ്പ ചിലപ്പോൾ ഒട്ടും മടിക്കാതെ സമ്മതിച്ചേക്കും,’ ബസ്സിലെ കമ്പി അഴികളിൽ പിടിച്ച് പുറത്തെ കാറ്റേറ്റിരിക്കുമ്പോൾ അവൻ തന്റെ പുതിയ വാഹനത്തെക്കുറിച്ച് ആലോചിച്ചു കൂട്ടി.
വണ്ടിയിറങ്ങി വീട്ടിലെത്തിയപ്പോൾ സമയം രാത്രി ഏഴുമണിയോടടുത്തിട്ടുണ്ടാകും. അന്തരീക്ഷത്തിൽ ഇരുട്ട് വീണിരുന്നു. അവൻ നേരെ അകത്തേക്ക് കയറി പതിവുപോലെ റസിയയുടെ അടുത്തേക്കാണ് പോയത്. അടുക്കളയിൽ റസിയ അടുപ്പിന് മുന്നിൽ നിന്ന് വലിയൊരു പാത്രത്തിൽ വെള്ളം ചൂടാക്കുകയായിരുന്നു.
