അവൻ ആരെയും നോക്കി ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു.
അവന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു ചുറ്റുമുള്ളവരെ നിശ്ശബ്ദരാക്കാൻ.
ഒരു നിമിഷം അവൻ ആകാശത്തേക്ക് നോക്കി ദീർഘശ്വാസം വിട്ടു. ശേഷം പോക്കറ്റിൽ നിന്ന് ഒരു സിഗാർ എടുത്ത് കത്തിച്ചു.
ആദ്യ പുകച്ചുരുൾ മഞ്ഞിലേക്ക് അലിഞ്ഞതോടെ…
ശർമ്മാജി തലകുനിച്ചയാളെ വണങ്ങി.
“ആവോ സാബ്… ഇന്ത്യ മേ ആപ്കാ സ്വാഗത് ഹേ…”
അയാള് ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
സിഗാറിൽ നിന്ന് ആഴത്തിൽ ഒരു പുക വലിച്ചു.
പതുക്കെ അത് പുറത്തേക്ക് വിട്ടുകൊണ്ട് അവൻ ശർമ്മാജിയുടെ അടുത്തേക്ക് നടന്നു.
അവിടെയുണ്ടായിരുന്ന മുഴുവൻ ആളുകളും അറിയാതെ ശ്വാസം പിടിച്ചു.
കാരണം അവർക്ക് അറിയാം…
ഈ മനുഷ്യന്റെ മുഖഭാവം മാറാൻ ഒരു നിമിഷം മതി.
ആ നിമിഷം തന്നെ ഒരാളുടെ ജീവിതം അവസാനിക്കാനും.
അയാള് ശർമ്മാജിയുടെ മുന്നിൽ വന്ന് നിന്നു.
ഒരു നിമിഷം ശർമ്മാജിയെ തന്നെ നോക്കി നിന്ന ശേഷം പതിയെ ചോദിച്ചു.
“എന്തുണ്ട്, ശർമ്മാജി…?”
ശാന്തമായ ശബ്ദം.
പക്ഷേ അതിനുള്ളിൽ ഒളിഞ്ഞിരുന്ന ഭീഷണി വ്യക്തമായിരുന്നു.
“സുഖമാണല്ലോ…?”……..
“സാബ്…” ശർമ്മാജി നിർബന്ധിതമായി ഒരു ചിരി വരുത്താൻ ശ്രമിച്ചു.
“ഞങ്ങൾക്കൊക്കെ
എന്ത് വിശേഷം, സാബ്… വിശേഷങ്ങൾ എല്ലാം സാബിനല്ലേ…”
അദ്ദേഹത്തിന്റെ ശബ്ദത്തിൽ ബഹുമാനത്തേക്കാൾ ഭയമായിരുന്നു.
“ഓഹ്…” തിമൂർ ചെറുതായി പുഞ്ചിരിച്ചു.
“അപ്പോൾ ഇപ്പോഴും എന്നെ മറന്നിട്ടില്ലല്ലേ…”
“കൊള്ളാം സാബിനെ ഒക്കെ അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുമോ…?”
ശർമ്മാജി പതുക്കെ ഒരു ചിരിയോടെ പറഞ്ഞു.
“സൗത്ത് ഏഷ്യയിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും ശക്തമായ സിൻഡിക്കേറ്റിന്റെ അധിപൻ… ദി ഗ്രേറ്റ് ഖാന്റെ കമാൻഡർ ഇൻ ചീഫ്… തിമൂർ ഖാലിദ്.”
വാക്കുകൾ അവസാനിക്കുന്നതിന് മുമ്പേ തിമൂറിന്റെ പുഞ്ചിരി മാഞ്ഞു.
അവൻ പതുക്കെ ശർമ്മാജിയുടെ അടുത്തേക്ക് നടന്നു.
“എന്നെക്കുറിച്ച് ഇത്രയൊക്കെ അറിയാമെങ്കിൽ…”
അവന്റെ ശബ്ദം തണുത്തിരുന്നു.
“…കഴിഞ്ഞ മൂന്ന് മാസമായി എന്റെ കണ്ടെയ്‌നറുകളിൽ ഒന്ന് പോലും ഇന്ത്യൻ തീരം തൊടാതിരുന്നതെന്തുകൊണ്ടാണെന്നും തനിക്ക് അറിയാമായിരിക്കുമല്ലോ?”
ശർമ്മാജിയുടെ മുഖത്തെ നിറം മാറി.
“സാബ്… അത്…”
മറുപടി പൂർത്തിയാകുന്നതിന് മുമ്പ് തിമൂറിന്റെ കൈ ശർമ്മാജിയുടെ കഴുത്തിൽ മുറുകിയിരുന്നു.
ചുറ്റുമുണ്ടായിരുന്ന ആരും അനങ്ങിയില്ല.
അവനെ രക്ഷിക്കാൻ മുന്നോട്ട് വരാനുള്ള ധൈര്യം പോലും ആർക്കും ഉണ്ടായിരുന്നില്ല.
“ഡൽഹിയിൽ കുരയ്ക്കുന്ന നിന്നെപ്പോലുള്ള ഓരോ നായ്ക്കും…”
തിമൂറിന്റെ ശബ്ദം കനത്തിരുന്നു.
“…മാസംതോറും അവൻ്റെയൊക്കെ അണ്ണാക്കിൽ പണം എണ്ണിയെണ്ണി തിരുകുന്നവരാരാണ്….ങ് ?!!!!!?.”
“തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നിൻ്റെ പാർട്ടി ഖജനാവ് എവിടെ നിന്നാണ് നിറയുന്നതെന്ന് ഓർമ്മയുണ്ടോ? അതിൻ്റെ നന്ദി ആണോടാ നായെ നീയൊക്കെ കാണിക്കുന്നത്”
ശർമ്മാജിയുടെ ശ്വാസം മുട്ടി.
“ക്ഷമിക്കണം സാബ്…”
അദ്ദേഹം ബുദ്ധിമുട്ടി പറഞ്ഞു.
“പുതിയ പോർട്ട് ഉടമയാണ് പ്രശ്നം, സാബ്…”
തിമൂറിന്റെ കണ്ണുകളിൽ ഒരു മാറ്റവുമുണ്ടായില്ല.
“മുൻ ആർമി ഓഫീസറാണ് അയാൾ. ഒറ്റയ്ക്കല്ല…”
ശർമ്മാജി ഒരു നിമിഷം നിർത്തി. തിമൂർ കൈ ഒന്നയച്ചു.
“കൊൽക്കത്ത ലോക്കല് ഗുണ്ടാ സംഘവും ഞങ്ങളുടെ എതിർപാർട്ടി നേതാവ് സിക്കന്തറും അവന്റെ കൂടെയുണ്ട്.”
അദ്ദേഹത്തിന്റെ ശബ്ദം താഴ്ന്നു.
“അത് പോരാഞ്ഞ് ഇവരുടെ പിന്നിൽ ആരൊക്കെയോ വലിയ ശക്തികളുമുണ്ട് സാബ്… അവർ ഒരുക്കിയ കെണിയിലാണ് നമ്മുടെ ആളുകളും ചരക്ക് കപ്പലും പെട്ടുപോയത് എന്നോട് സാബ് മാപ്പാക്കണം ”
ഒരു നിമിഷം ശ്വാസമെടുത്ത ശേഷം അദ്ദേഹം തുടർന്നു.
“ഇപ്പോൾ ചരക്ക് മുഴുവൻ നേവിയുടെ നിരീക്ഷണത്തിലാണ്. നമ്മുടെ കണ്ടെയ്‌നറുകളും ചരക്കും എല്ലാം അവരുടെ പിടിയിലായി. നാളെയോ
അതിന് ശേഷമോ ഇത് മീഡിയക്ക് മുന്നിൽ പ്രദർശിപ്പിച്ച് സീസ് ചെയ്യാനാണ് അവരുടെ നീക്കം എൻ്റെ അധികാരം ഉപയോഗിച്ച് അത് കുറച്ച് സമയം നീട്ടി വെക്കാനേ എന്നെക്കൊണ്ടായുള്ളൂ..”
