“പകരം രക്തം കൊണ്ട് ശുദ്ധികലശം നടത്തിക്കൊണ്ടാണ് അവർ എല്ലാംനേടിയെടുത്തത്…”
“എതിർത്ത് നിന്ന ഓരോരുത്തരെയും ഇല്ലാതാക്കിക്കൊണ്ടാണ് അവർ ആ സാമ്രാജ്യത്തിൻ്റെ അടിത്തറ പാകിയത്. അതിൽ സിഐഎയുടെയും MI6 ൻ്റെയും ഏജൻ്റ്സ് വരെ നീളും..”
പി.എ.യുടെ മുഖത്ത് ഞെട്ടൽ തെളിഞ്ഞു.
“സാർ…” അവൻ പതുക്കെ ചോദിച്ചു.
“അപ്പോ… ഇവർ ഇവിടെ വന്നിരിക്കുന്നത് എന്തിനാണ്… സാർ സത്യത്തിൽ കടലിൽ കിടക്കുന്ന ആ കണ്ടെയ്‌നറുകളിൽ എന്താണുള്ളത്…?
അതിന് വേണ്ടിയാണോ അയാൾ ഇത്രയും വലിയ കളി കളിക്കുന്നത്…?
പോലീസിനെയും… കസ്റ്റംസിനെയും… ആരെയും വകവെക്കാതെ…”
ശർമ്മാജി അവനെ നോക്കി. ഒരു നിമിഷം മിണ്ടാതെ നിന്നു.
“നിനക്ക് എന്താണ് തോന്നുന്നത്?” ശർമ്മാജി ഉത്തരത്തിനായി പി എയെ നോക്കി…..
“സ്വർണമോ.. അതോ. ഡയമണ്ട്സോ… അതുപോലെ വിലപിടിപ്പുള്ള എന്തെങ്കിലും
ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത് സർ…”
ശർമ്മാജിയുടെ മുഖത്ത് ചെറിയൊരു പരിഹാസം തെളിഞ്ഞു.
“അല്ല…” അദ്ദേഹം പതുക്കെ പറഞ്ഞു.
“അതിനകത്ത് അതൊന്നുമല്ല.” അയാള് അട്ടഹസിച്ചു പറഞ്ഞു… ശേഷം ശർമ്മാജിയുടെ കണ്ണുകൾ വീണ്ടും ഇരുട്ടിലേക്ക് നീണ്ടു.
“ഡ്രാഗൺ ഡെത്ത്.”
ആ പേര് കേട്ടതും പി.എ.യുടെ മുഖഭാവം മാറി. പല ഇൻ്റർനാഷണൽ ന്യൂസ് ചാനലിലും ഇതിനെ പറ്റി ഇയാൾ കേട്ടിട്ടുണ്ട്…..
“ഡ്രാഗൺ… ഡെത്തോ…?”
“അതെ…”
ശർമ്മാജിയുടെ ശബ്ദം താഴ്ന്നു.
“ലോകത്തെ അണ്ടർവേൾഡിന്റെ നിയമങ്ങൾ തന്നെ മാറ്റിമറിക്കാൻ സൃഷ്ടിക്കപ്പെട്ട സിന്തറ്റിക് ഡ്രഗ്.”
“ലോകത്തിലെ ഏതോ കോണിൽ ഏറ്റവും രഹസ്യമായ ഭൂഗർഭ ലാബുകളിൽ വർഷങ്ങളോളം നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി നിർമ്മിച്ചെടുത്തത്.”
“ആദ്യമായി അത് പുറത്തുവന്നപ്പോൾ, പല രാജ്യങ്ങളിലെയും ക്രിമിനൽ നെറ്റ്‌വർക്കുകൾക്ക് പോലും അതിന്റെ യഥാർത്ഥ ശക്തി മനസ്സിലായിരുന്നില്ല.”
“പക്ഷേ മാസങ്ങൾക്കുള്ളിൽ തന്നെ അതിന്റെ സ്വാധീനം പല മാർക്കറ്റുകളുടെയും തുലാസു മാറ്റി.”
“പഴയ സാമ്രാജ്യങ്ങൾ തകർന്നു… പുതിയ ശക്തികൾ ഉയർന്നു.”
“പല രാജ്യങ്ങളിലെയും ഇന്റലിജൻസ് ഏജൻസികൾ ഇന്നും അതിന്റെ ഉറവിടവും അതിന് പിന്നിൽ നിൽക്കുന്നവരെയും കണ്ടെത്താൻ ഇരുട്ടിൽതപ്പുകയാണ്.”
“പക്ഷേ… അത് ആരാണ് നിർമ്മിച്ചതെന്ന്… എവിടെയാണ് രൂപം കൊണ്ടതെന്ന്… ഇന്നുവരെ ഒരു രാജ്യത്തിനും ഉറപ്പിച്ച് പറയാൻ കഴിഞ്ഞിട്ടില്ല.. അത് അന്വേഷിച്ച്പോയവറെയും പിന്നേ ആരും ജീവനോടെകണ്ടിട്ടില്ല…..” ശർമ്മാജി ഒരു നിമിഷം നിർത്തി. അയാളുടെ മുഖത്ത് ആദ്യമായി ഭയം വ്യക്തമായി.
“കാരണം… അത് ഒരു സാധാരണ ചരക്കല്ല.”
“അത് ഒരു രാജ്യം ഒന്നാകെ നശിപ്പിക്കാനുള്ള ആയുധമാണ്.”
“ഇപ്പോൾ ആ ആയുധം ആദ്യമായി ഇന്ത്യൻ മണ്ണിൽ കാലുകുത്താൻ പോകുകയാണ്.”
“ആ കണ്ടെയ്‌നർ കര തൊട്ടാൽ… അത് വെറും ഒരു സാദാ ചരക്ക് എത്തുന്നതല്ല…”
“ഇന്ത്യയിൽ ഒരു പുതിയ ഇരുണ്ട സാമ്രാജ്യത്തിന്റെ തുടക്കമായിരിക്കും.” ശർമ്മാജിയുടെ ശബ്ദം ഗൗരവമായി.
“അഞ്ഞൂറ്….. അഞ്ഞൂറ് ടൺ മുകളിൽ ഉണ്ടാകും ആ കണ്ടെയ്‌നറിൽ.”
“അതിന്റെ കൂടെ നമ്മൾ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത അത്യാധുനിക ആയുധങ്ങളും.”
“ആ ചരക്ക് ഇന്ത്യയിലെത്തിയാൽ…” അദ്ദേഹത്തിന്റെ ശബ്ദം താഴ്ന്നു.
“…നമ്മുടെ തെരുവുകളിൽ പടരുന്നത് വെറും ലഹരി മാത്രമാകില്ല.”
“അതിന്റെ പിന്നാലെ വരുന്നത് രക്തവും കൊടീയ നാശവുമാണ്.”
പി.എ. ഒന്നും പറയാനാകാതെ നിന്നു.
“സാർ…” അവൻ പതുക്കെ ചോദിച്ചു.
“അപ്പോൾ… തിമൂർ അത്രയും അപകടകാരിയാണോ?”
ശർമ്മാജി ഒരു ദീർഘനിശ്വാസം വിട്ടു. പതുക്കെ തിരിഞ്ഞു.
“അപകടകാരി എന്ന വാക്ക് തിമൂറിന് മുന്നിൽ ചെറുതാണ്.” അദ്ദേഹത്തിന്റെ കണ്ണുകളിൽ ഭയം വ്യക്തമായിരുന്നു.
“അവൻ മരണത്തെ ആയുധമാക്കിയ മനുഷ്യനാണ്.”
ശേഷം അദ്ദേഹം താൻ എന്നോ കണ്ണുകൊണ്ട് കണ്ട തിമൂറിൻ്റെ രക്തത്തിൽ കുളിച്ച രൂപത്തെ ഓർത്ത് പതുക്കെ പറഞ്ഞു.
“ജീവനോടെ നടക്കുന്ന ഒരു അറ്റോമിക് ബോംബാണ് തിമൂർ ഖാലിദ്.”
ആ മറുപടി കേട്ടതോടെ പി.എ. അറിയാതെ ഉമിനീർ ഇറക്കി. കുറച്ചുനേരം അവൻ ഒന്നും സംസാരിച്ചില്ല.
