“ ദേ അച്ചൂൻ്റെ അമ്മ വിളിക്കുന്നു. വേഗം ചെല്ല്. ”
മേശപ്പുറത്തിരുന്ന മിഠായി ഭരണികൾ ക്രമപ്പെടുത്തികൊണ്ട് രഘവേട്ടൻ പറഞ്ഞു. അതാണ് ഇവളുടെ അമ്മയെന്ന് ഞാൻ മനസ്സിലാക്കുന്നത് ഒരു ആശ്ചര്യത്തോടെയാണ്. മകളുടെ സൗന്ദര്യത്തിൻ്റെ രഹസ്യം എന്തെന്ന് ഇനിയാരും ചോദിക്കില്ല. സത്യത്തിൽ ലക്ഷ്മി ദേവിയെ പോലെ. ഇത്രയും വലിയൊരു മോളുണ്ടെന്ന് ആരും പറയില്ല. എണ്ണ തേച്ച് മിനുക്കിയ മുടിയിൽ വെയിൽ തട്ടുമ്പോ അതിങ്ങനെ സ്വർണമോ വെള്ളിയോ ഒക്കെപോലെ തോന്നും. ഉടുത്തിരുന്ന സെറ്റ് സാരിയിൽ ഒരു ഓടിവൊ ചുളുവോ ഒന്നും കാണാനില്ല. കയ്യിലൊരു വാഴയിലയിൽ എന്തോ ഒന്ന് പൊതിഞ്ഞ് പിടിച്ചിട്ടുണ്ട്. കേരള സ്ത്രീത്വത്തിൻ്റെ അംബാസിഡർ വേണേൽ ആക്കാം. അത്രക്ക് ഉണ്ട് .
അമ്മയെ കണ്ടയുടനെ എല്ലാരോടും യാത്ര പറഞ്ഞ് അച്ചുവിറങ്ങി. സാരിയെപറ്റി എന്നോട് ചോദിച്ചെങ്കിലും യാത്ര പറച്ചിലിൽ എന്നെ ഉൾപെടുത്തിയില്ല. കടയിൽ നിന്നും ഓടി അവള് അമ്മയ്ക്കൊപ്പം നടന്നു. അമ്മയോടൊപ്പം നിന്നാൽ ചേച്ചിയും അനിയത്തിയും അത്രേ പറയൂ.
“ പാവം.. കാണാൻ ചന്തമൊക്കെ ഒണ്ടേലും ദൈവം അതിന് ബുദ്ധി കൊടുത്തില്ലല്ലോ.”
എൻ്റെ നോട്ടത്തിൽ നിന്നും ചിന്തകളിൽനിന്നും ഒക്കെ ഉണർത്തിയത് ലതചേച്ചിയുടെ സഹതാപ വാക്കുകളാണ്.
ഒരു ചോദ്യ ഭാവത്തിൽ ഞാൻ ചേച്ചിയെ നോക്കി. ഒന്നുരണ്ട് ആഴ്ചത്തെ പരിചയത്തിൽ അവർക്ക് എന്നോട് അതിനെക്കുറിച്ച് പറയാനുള്ള സ്വാതന്ത്ര്യം ഞാൻ ഈ കടയിൽ നേടിയെടുത്തിട്ടുണ്ട്.
എങ്കിലും ഞാനായിട്ട് തന്നെ ചോദിച്ചു.
“ ആ പെണ്ണിന് എന്തേലും പ്രശ്നമുണ്ടോ ”
ഒരു മയത്തിലാണ് ഞാൻ ചോദിച്ചത്.
“ ഓ കാഴ്ചേൽ കുഴപ്പമൊന്നും ഇല്ലെന്ന് തോന്നും. പക്ഷേ അതിന് കൊറച്ച് മാനസിക പ്രശ്നം ഒള്ളതാ. ഡോക്ടർ മാർ എന്തൊക്കെയോ വല്യ പേര് പറയും. സത്യത്തില് മന്ദബുദ്ധി.. അത് തന്നെ. ”
വല്യ ഭാവ വ്യത്യാസമൊന്നും ഇല്ലണ്ട് രാഘവൻ പറഞ്ഞ് മുഴുവിച്ചു. ഭാര്യ ലതയും അത് സത്യമാണെന്ന രീതിയിൽ തലയാട്ടി. പക്ഷേ ആ മുഖത്ത് ഒരു ചെറിയ സിംപതിയും വിഷമവും തളം കെട്ടിക്കിടന്നു..
“ ചുമ്മാ ഓരോ അനാവശ്യം പറയാതെ.. അച്ചുവേച്ചി മന്ദബുദ്ധിയൊന്നും അല്ല. ”. അതുവരെ മിണ്ടാതെ ചില്ലുകൂട്ടിൽ ഓരോ പലഹാരങ്ങൾ അടുക്കിവെച്ചുകൊണ്ടിരുന്ന അമ്മു ഒച്ചവെച്ചു. രഘവൻ്റെയും ലതയുടെയും മകളാണ് അമ്മു. ഒൻപതിലോ മറ്റോ ആണ് പഠിക്കുന്നത്. അവൾടെ ഏറ്റവും അടുത്ത കൂട്ടാണ് അശ്വതി.
“ ചേച്ചിക്ക് അത്ര വലിയ പ്രശ്നമൊന്നുമില്ല. പക്വത കൊറച്ച് കുറവാണെന്നെ ഉള്ളൂ. എന്തോ immature personality എന്നെന്തോവാണ്. അല്ലാണ്ട് ഇവര് പറയുന്നപോലെയൊന്നുമല്ല. അത് കൊറച്ച് നാള് കഴിഞ്ഞ് ഒരു കല്യാണമൊക്കെ കഴിയുമ്പോ ശരിയായിക്കോളും. ” തൻ്റെ സുഹൃത്തിനെ രക്ഷിക്കാനായി അമ്മു നിന്ന് ന്യായീകരിച്ചു.
“ ഇതൊക്കെ നിന്നോടാരാ പറഞ്ഞേ. കേറിപ്പോടീ അകത്ത്. അവള് ചെറിയ വായിൽ വല്യ വർത്താനാം പറയാൻ വന്നെക്കുന്നു. ”
അമ്മുവിൻ്റെ സംസാരത്തിൽ ഇഷ്ടപ്പെടാണ്ട് ലതേച്ചി നിന്ന് തെറിച്ചു.
“ ചേട്ടാ. ഇവർ പറയുന്നതൊന്നും കേൾക്കല്ല് കേട്ടോ. ” കയ്യിലിരുന്ന പാത്രം മുവനോടെ ചിൽക്കൂട്ടിലേക്ക് ഇട്ടിട്ട് അകത്തേക്ക് പോകുന്നതിനു മുമ്പ് അമ്മു പറഞ്ഞു.
അവരെക്കുറിച്ച് കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. അത്കൊണ്ട്തന്നെ. ലതയും ഒന്നും പറഞ്ഞില്ല. ഒരുപാട് വൈകാതെ തന്നെ ഞാൻ വീട്ടിലേക്ക് പോയ്. അവിടെ ചെന്നിട്ട് വല്യ പണിയൊന്നുമില്ലാത്തകൊണ്ട് ബൈക്ക് എടുത്ത് നേരെ ഒന്ന് പുറത്തേക്ക് പോയി. പോകുന്നവഴി അമ്പലത്തിൽനിന്ന് വരുന്ന അശ്വതിയെയും അമ്മയെയും കണ്ടു. ഞാൻ ഹെൽമറ്റ് വെക്കാത്ത കൊണ്ട് അവള് എന്നെയും കണ്ടു. നോക്കി ഒന്ന് ചിരിച്ചിട്ട് അമ്മയുടെ ചെവിയിലേക്ക് എന്തോ സ്വകാര്യം പറഞ്ഞു. പെട്ടെന്ന് അവരും എന്നെ ഒന്ന് നോക്കി. എന്നെപറ്റിയാകും പറഞ്ഞിട്ടുണ്ടാകുക എന്ന ഉറപ്പിൽ ഞാൻ വല്യ മൈൻഡ് ചെയ്യാൻ പോയില്ല.
പിന്നീട് പല ദിവസങ്ങളിലും ഞാൻ അശ്വതിയെ കടയിൽ വെച്ച് കാണും. അമ്മുവിനൊപ്പമായിരിക്കും എപ്പോഴും.
