“അതെ. “
ഫോൺ റിംഗ് ചെയ്തു.ശിവാനി അന്നു വിളിച്ച നമ്പർ.ഞാനന്ന് തന്നെ അത് സേവ് ചെയ്തിരുന്നു.
“ഹലോ ,”
“വേദ
ശിവഗിരി മഠം
ആയുർവേദ സുഖചികിത്സ കേന്ദ്രം
മുത്തങ്ങ
വയനാട്
എത്രയും വേഗം എത്തുക. കേസിനു ആവശ്യമായവ കിട്ടും.”
ഫോൺ കട്ടായി .
തല മുന്നിലെ സീറ്റിൽ ചെന്നിട്ടിച്ചപ്പോൾ കണ്ണിൽ പൊന്നീച്ച പറഞ്ഞു.
“സർ അപകടം”
പ്രശാന്തിന്റെ ശബ്ദം. അതെ കാറിനു കടന്നു പോവാതിരിക്കാൻ വിലങ്ങനെ ഒരു വാഹനം കിടക്കുന്നു.ഹൃദയം പടപടമിടി തുടങ്ങി. അലോഷ്യസ് ശബ്ദിക്കുന്നില്ല
എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്നേ പ്രശാന്ത് കാർ റിവേഴ്സിൽ എടുത്തു.
“വേദാ സീറ്റ് ബെൽട്ടിടൂ “
പ്രശാന്തിന്റെ നിർദ്ദേശം.തുടർന്നവൻ അതിസമർത്ഥമായി കാർ തിരിച്ചു വന്ന വഴിയെ തിരിച്ചു.
അലോഷി അപ്പോഴും കണ്ണടച്ചിരിക്കുകയായിരുന്നു.
“വേദാ ആ വാഹനം ഡ്രൈവ് ചെയ്യുന്നത് ഒരു സ്ത്രീയാണ്.”
പ്രശാന്തിന്റെ ശബ്ദം.
ഞാൻ തിരികെ നോക്കി പിന്നിൽ അപ്പോഴും ആ കാറുണ്ടായിരുന്നു.
സിറ്റിയിലെ തിരക്കിലേക്ക് ഞങ്ങളുടെ കാർ കയറിയതോടെ പിന്നാലെ വന്ന വാഹനം കാണുന്നുണ്ടായില്ല.
“വേദാ മുത്തങ്ങയ്ക്ക് പോകുവല്ലേ?”
പെട്ടന്നുള്ള അലോഷിയുടെ ചോദ്യം എന്നെ ഞെട്ടിച്ചു.
ങ്ങേ ഹ്….?! ങ്ങാഹ”
ഞാൻ മൂളി.
“സർ എനിക്കൊന്ന് വീട്ടിൽ പോവണം എന്നിട്ടാവാം യാത്ര.”
അനുമതി കിട്ടി. ഒന്നു കുളിക്കണം.അതായിരുന്നു മനസിൽ, വീടെത്തി കുളിച്ചിറങ്ങി ബാഗിൽ ഒരു ജോഡി ഡ്രസ്സും അത്യാവശ്യ സാധനങ്ങളും ക്യാമറയും എടുത്തു വെച്ചു ഇറങ്ങി.
മുറ്റത്ത് കാറിനു സമീപത്ത് നിന്ന് അലോഷ്യസ് സിഗരറ്റ് വലിക്കുകയായിരുന്നു അപ്പോൾ.
കാറിൽ കയറി ഞങ്ങൾ യാത്ര തുടർന്നു.സാബുവിനെ വിളിച്ച് ഈ ആഴ്ച പ്രോഗ്രാം നടത്താൻ സാധിക്കില്ലെന്നും പകരം മറ്റേതെങ്കിലും പ്രോഗ്രാം ചെയ്യാനും നിർദ്ദേശം കൊടുത്തു.
കോഴിക്കോടിറങ്ങി ഫുഡ് കഴിച്ച് വീണ്ടും യാത്ര തിരിച്ചു.
“വേദ ട്രക്ക് ഡ്രൈവർ അവിനാഷിന്റെ ബോഡി അന്ന് കിട്ടിയില്ലാലോ?”
അലോഷിയുടെ ചോദ്യം.
” ഇല്ല. അത് കൊക്കയിലേക്ക് മറിഞ്ഞ ട്രക്കിനൊപ്പം നഷ്ടപ്പെട്ടു.”
” അവന്റെ ഭാര്യാ ?”
അവൾ മിസ്സിംഗാണ്.”
“മാനസിക രോഗിയായിരുന്നു ല്ലേ അവർ? “
“അവിനാഷിന്റെ മരണത്തോടെ അവർ ചില പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. “
” പരസ്പര വിരുദ്ധമെന്നു പറഞ്ഞാൽ……?”
” അവരുടെ ഭർത്താവ് അവിനാഷ് മരിച്ചില്ലെന്നും രാത്രികാലങ്ങളിൽ അവിടെ വരാറുണ്ടെന്നും. ദൂരെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും മറ്റും “
“വേദയ്ക്കിതിൽ എന്ത് തോന്നുന്നു ഇപ്പോൾ?”
“സാറെന്താ പറഞ്ഞു വരുന്നത്?”
“വേദ അവിനാഷ് മരിച്ചിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അവന്റെ ഭാര്യ പറഞ്ഞത് ശരിയായിരിക്കാം. അവൻ രാത്രി അവളെ കാണാൻ വന്നിട്ടുണ്ടാവാം. അവന്റെ കൂടെയാവാം അവൾ പോയത് “
എന്റെ കണ്ണു തള്ളി.
“വേദയുടെ മാതാപിതാക്കളുടെ ആക്സിഡണ്ടിനു കാരണമായത് ബ്രേക്ക് നഷ്ടമായതിനാൽ അല്ല എതിരെ വന്ന ഒരു ടെംമ്പോവാനിന് സൈഡ് കൊടുക്കാൻ ശ്രമിച്ചപ്പോൾ പോസ്റ്റിൽ ചെന്നിടിച്ചിട്ടാണെന്നാണ് എന്റെ അന്വേഷണത്തിൽ മനസിലായത്. ആ ടെംബോവാൻ തൃശൂർകാരൻ ആന്റോയുടേതാണ്. അയാളത് വാടക ഓട്ടത്തിന് കൊടുത്തിരിക്കയാണ്. ആക്സിഡണ്ട് നടന്ന സമയങ്ങളിൽ ആ ടെംബോവാൻ അവിനാഷിന്റെ കൈവശമായിരുന്നു. “
“ഒരു കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു ല്ലേ? ആർക്കും സംശയമില്ലാത്ത രീതിയിൽ …..”
“അതെ വേദ അതിൽ അവർ വിജയിച്ചു. പക്ഷേ അവിനാഷിൽ നിന്നും ആ സത്യം പുറത്തു പോവില്ലെന്ന് യഥാർത്ഥ ശത്രു മനസിലാക്കിയതിനാൽ അവൻ മരണപ്പെട്ടില്ല.അവന്റെ ഭാര്യയിൽ നിന്നും അയൽവാസികൾ സത്യമറിയുമെന്ന ഭയത്താൽ അവിനാഷ് അവരെയും മാറ്റി നിർത്തിയതാവാം.”
“ഹോ! “
എന്നിൽ നിന്നും ഒരു ആശ്ചര്യ ശബ്ദം പുറത്തുവന്നു.
“പിന്നെ താൻ പറഞ്ഞ കൃഷ്ണപ്രിയാ വസുദേവിന്റെ കേസ് ഫയൽ ഞാൻ നോക്കിയെങ്കിലും ഒന്നും മനസിലായില്ല. മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം മരണപ്പെട്ട അർജ്ജുൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സഹപാഠികളോ വീട്ടുകാരോ ടീച്ചേഴ്സോ പറയുന്നില്ല. അവർക്കെല്ലാം പറയാനുള്ളത് നന്നായി പഠിക്കുന്ന എല്ലാത്തിലും ഊർജ്ജസ്വലനായി മുമ്പിൽ നിൽക്കുന്ന അർജ്ജുൻ എന്ന നല്ല വിദ്യാർത്ഥിയെ പറ്റി മാത്രം.അർജ്ജുന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയായ സാറ എന്ന പെൺകുട്ടിയുടെ മരണം നടന്നത് അർജ്ജുന്റെ ബോഡി മിസ്സായതിന്റെ മൂന്നാം ദിവസം.”
അതെനിക്ക് പുതിയ അറിവായിരുന്നു.
“അർജ്ജുനുമായി സാറ പ്രണയത്തിലായിരുന്നു എന്ന് മാത്രമല്ല അവൾ ഗർഭിണിയുമായിരുന്നു. സാറയുടെ പിതാവാണ് CIനൈനാൻ കോശി. അമ്മ മാർഗരറ്റ് സിറ്റി ഗവന്മേന്റ് ഹോസ്പിറ്റലിലെ അറിയപ്പെടുന്ന ഒരു ഗൈനക്കോളജിസ്റ്റ് കൂടിയാണ്. ആ മരണത്തിനു പിന്നിലെ സത്യം മൂടിവെക്കപ്പെട്ടത് എങ്ങനെയാണെന്ന് മനസിലായല്ലോ.”
എന്നേക്കാൾ ഒരു പാട് ദൂരം അലോഷ്യസ് പോയിട്ടുണ്ട്.
” നൈനാൻ കോശിയിൽ നിന്നും നമുക്കൊന്നും കിട്ടാൻ സാധ്യതയില്ലെങ്കിലും മാർഗരറ്റ് നമുക്ക് വേണ്ടി വായ തുറക്കും. തുറന്നേ മതിയാവൂ.”
“സർ ഒരു ഏഴ് കിലോമീറ്റർ കൂടി മതി നമുക്കവിടെയെത്താൻ. പക്ഷേ ഈ ഏഴ് കിലോമീറ്റർ അപകടം പതിയിരിക്കുന്നിടമാണ്. “
പ്രശാന്തിന്റെ ശബ്ദം. ഞാൻ പുറത്തേക്ക് നോക്കി. ഇരുട്ടും കോടയും നിറഞ്ഞ വഴി.ഇരുവശവും ഉയർന്നു നിൽക്കുന്ന മരങ്ങൾ.റോഡിൽ എതിരെയൊന്നും ഒരൊറ്റ വാഹനം വരുന്നില്ല. സമയം ഒൻപതിനോടടുക്കുന്നു.
“സർ ഇത് വഴി രാത്രി വാഹനങ്ങൾ വരാറില്ല. നമ്മൾ വഴി തെറ്റിയെന്നു തോന്നുന്നു.”
“നീ ഗൂഗിൾ മാപ്പ് നോക്കിയല്ലേ വന്നത്?”
“അതെ. ഇടയ്ക്ക് കവറേജ് ഇല്ലായിരുന്നു. ഇപ്പോൾ നമ്മൾ പോകുന്ന ദിശ ശരിയല്ല. മാത്രമല്ല ഇതിൽ കാണിക്കുന്നത് നമ്മൾ നിൽക്കുന്നതിന്റെ വലത് വശത്താണ് മഠം. കറക്റ്റ് റൂട്ട് കാണിക്കുന്നില്ല. നെറ്റ്വർക്ക് ഡൗണാ “
“നീയെന്തായാലും കുറച്ചു കൂടി മുൻപോട്ട് പോകൂ. നമുക്ക് നോക്കാം.”
കാർ നീങ്ങിത്തുടങ്ങി ഞാൻ ഗ്ലാസ് താഴ്ത്തി. കാടിന്റെ ഭീകരത ചെവിയിലേക്ക് തൊട്ടടുത്തെവിടെയോ കാട്ടാനയുടെ ശബ്ദം. കൂടെ തണുപ്പും.
” പ്രശാന്ത് റൈറ്റ്….. “
അലോഷിയുടെ ശബ്ദം. അതെ വലതുവശത്തെ ചെങ്കുത്തായ ഒരു റോഡ് അത് പാറക്കല്ലുകളാൽ പാകിയിരുന്നു. എവിടെയോ വെള്ളച്ചാട്ടത്തിന്റെ ശബ്ദം.ആ റോഡവസാനിച്ചത് ഒരു വെള്ളച്ചാട്ടത്തിനു താഴെയാണ്.
” ഇതേതാ വെള്ളച്ചാട്ടം”
ഞാൻ ചോദിച്ചു. മറുപടി കിട്ടിയില്ല. അതിനും മുന്നേ അലോഷി കാറിൽ നിന്നും ഇറങ്ങിയിരുന്നു.
അവിടെ മറ്റൊരു കാർ ഉണ്ടായിരുന്നു.
അലോഷ്യസ് ആ കാറിൽ ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം
“വേദ ഇറങ്ങ്. പ്രശാന്ത് കാറ് കുറച്ചു മാറി ആരുടേയും ശ്രദ്ധയിൽ പെടാതെ ആ കാടിനുളളിലേക്ക് കാർ പാർക്ക് ചെയ്തിട്ടു വാ.”
ഞാൻ ഇറങ്ങി.കാർ ഒളിപ്പിച്ച ശേഷം പ്രശാന്തും എത്തി.