അജ്ഞാതന്‍റെ കത്ത് – 7

അവന്റെ മറുപടിക്ക് കാക്കാതെ ജോണ്ടിക്കു മെസ്സേജ് ചെയ്തു.

“എത്രയും പെട്ടന്ന് പെരുമ്പാവൂർ വീട്ടിലെത്തുക. സ്റ്റുഡിയോ വാൻ വരുന്നതിനു മുന്നേ തന്നെ .”

മൂക്കിലമർത്തി പിടിച്ചു കൊണ്ട് ഞാൻ വീണ്ടും കുഴിയിലേക്ക് നോക്കി. അരുൺജിത്ത് പിക്കാസിനാൽ തോണ്ടിയെടുത്തത് ഒരു കുഞ്ഞു പാവക്കുട്ടിയെ ആയിരുന്നു. പിന്നാലെ പിങ്ക് നിറത്തിലുള്ള ഒരു ഹെയർ ബോ. ഒരു കുഞ്ഞു ബ്ലാക്ക് ഷൂ
“തീർത്ഥ “

എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

അലോഷ്യസ് കൊത്തുന്നത് നിർത്താൻ അരുൺജിത്തിനു നിർദ്ദേശം നൽകി.

“വേദ തൊട്ടടുത്ത സ്റ്റേഷനിൽ ഒന്നറിയിക്കുന്നത് നന്നായിരിക്കും “

സ്റ്റേഷനിൽ അറിയിക്കാൻ ഞാൻ അരവിക്കു മെസേജ് ചെയ്തു!
കുഴിക്കകത്തെ കാഴ്ച കണ്ട് എന്നെപ്പോലെ അവരും ഞെട്ടിയിരുന്നു.അരുൺജിത്ത് നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. പിക്കാസ് ചാരിവെച്ച് അയാൾ കിച്ചൻസ്ലേബിൽ കയറിയിരുന്ന് കിതയ്ക്കാൻ തുടങ്ങി.

“ഇന്നലെ അർദ്ധരാത്രിയാണ് ഞാനിവിടെ എത്തിയത്. കോട്ടയം മുതൽ ഞാൻ തോമസ് ഐസക്കിന്റെ പിന്നാലെ ഉണ്ടായിരുന്നു. കോട്ടയം സെൻട്രൽ സ്ക്കൂൾ പരിസരത്തു മയക്കുമരുന്നു കച്ചവടം നടത്തുന്നവരിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഞാൻ എത്തിയത് തോമസ് ഐസക്കിനടുത്താണ്. തോമസ് ഐസക് സിറ്റിയിൽ നടത്തുന്ന ആയുർവേദ ഫാർമസിയുടെ മറവിൽ നടത്തുന്നത് വൻകിട മയക്കുമരുന്ന് ബിസിനസാണെന്നത് പുറം ലോകത്തെത്തിക്കാൻ എന്റെ കൈവശം
തെളിവുകളില്ലായിരുന്നു.
ആ തെളിവുകളുണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കഴിഞ്ഞ മൂന്ന് മാസം. ഏറെക്കുറേ എനിക്കതിന് കഴിയുകയും ചെയ്തു. അതിനെന്നെ സഹായിച്ചത് അവിടെ ജോലി ചെയ്യുന്ന അമൃത എന്ന ഡോക്ടറായിരുന്നു. മേരിമാതാ ഓർഫനേജിൽ വളർന്ന അമൃത എന്ന ഡോക്ടർ.പഠന ശേഷം ഓരോരോ ചാരിറ്റി പ്രവർത്തനങ്ങളുമായി ഒരിടത്തും സ്ഥിരമായി നിൽക്കാത്ത സാധു പെൺകുട്ടി. കഴിഞ്ഞ അഞ്ചു മാസമായി തോമസിന്റെ ആയുർവേദ ഫാർമസിയിൽ ജോലി ചെയ്തു വരികയായിരുന്നു.
തെളിവുകൾ തേടി അലയുന്ന എന്നെ തേടി അവൾ ഇങ്ങോട്ട് വരികയായിരുന്നു. എനിക്കാവശ്യമുള്ള എല്ലാ വിവരങ്ങളും അവൾ നൽകിയ അന്നു ഉച്ചമുതൽ അമൃത മിസ്സിംങ്ങാണ്. അവളെ തേടിയാണ് ഞാനിവിടെ എത്തിയത്. അവളെ കാണാതായ ദിവസം ഫാർമസിയിൽ നിന്നും അവൾ പോയത് തോമസ് ഐസക്കിന്റെ കാറിലാണെന്നറിഞ്ഞപ്പോൾ എനിക്കപകടം മണത്തു. അപ്പോഴാണ് വേദയുടെ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്നും ഒരു പെൺകുട്ടിയുടെ ബോഡി കിട്ടിയത്. ഞാനതറിഞ്ഞ ദിവസം ഹോസ്പിറ്റൽ മോർച്ചറി സന്ദർശിച്ചു. അത് അമൃത ആയിരുന്നില്ല. അമൃത എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസമുണ്ടായിരുന്നു എനിക്ക്. ഇപ്പോ എനിക്കാ വിശ്വാസം നഷ്ടമായി. “

കുഴിയിലേക്ക് നോക്കിയാണയാൾ പറഞ്ഞത്.

“കണ്ടെത്തിയ രേഖകൾ എവിടെ?”

ഞാൻ ചോദിച്ചു.

“അതെല്ലാം അവർ പിടിച്ചെടുത്തു. ഇന്നലെ വൈകീട്ട് കോട്ടയത്തുനിന്നും ഞാൻ തോമസിനെ പിൻതുടർന്നു വന്നു. പനമ്പള്ളി നഗറിലെ തോമസിന്റെ ഫ്ലാറ്റിലേക്ക് കയറിപ്പോയ തോമസിനെ കാത്ത് ഏറെനേരം വെയിലു കൊണ്ടു. പിന്നീട് കാർ വന്നു ഞാൻ വീണ്ടും തോമസിനെ ഫോളോ ചെയ്തു.പെരുമ്പാവൂർ കഴിഞ്ഞപ്പോൾ തോമസ് റോഡിനു വിലങ്ങായി കാർ തിരിച്ചിട്ടു തൊട്ടു പിന്നിൽ മറ്റൊരു കാർ കൂടി ഉണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയവർ എന്നെ ബൈക്കിൽ നിന്നും വലിച്ചിറക്കിയത് മാത്രം ഓർമ്മയുണ്ട്. ഓർമ്മ വരുമ്പോൾ ഞാൻ ഈ മുറിയിലാണ്.”

“ഇവിടെ ഇങ്ങനെ ബോഡി മറവ് ചെയ്ത കാര്യം എങ്ങനെ മനസിലായി?”

അലോഷിയുടെ ചോദ്യം.

“ഇന്നു രാവിലെ അവർ സംസാരിക്കുന്നത് കേട്ടു.അടുത്ത ദിവസം കിച്ചന്റെ ടൈൽപണി കൂടി നടന്നാൽ ഈ ബോഡികൾ നമുക്കെതിരെ ഒരിക്കലും വരില്ലെന്നു .അപ്പോൾ എനിക്കുറപ്പായി.അമൃത ഇവിടെ ഉണ്ടെന്ന്.”

പുറത്ത് വാഹനത്തിന്റെ ശബ്ദം. സ്റ്റുഡിയോ വാഹനമായിരുന്നു. ജോണ്ടി തുറന്നു കൊടുത്ത ഗേറ്റ് വഴി അതിൽ നിന്നും അരവിയും ഒന്നു രണ്ട് പേരും അകത്തേയ്ക്ക് കടന്നു.

സാറ്റലൈറ്റുകൾ റെഡിയാക്കി ഞാൻ അലോഷിയെ തിരഞ്ഞു. പക്ഷേ അലോഷി അവിടെങ്ങും ഇല്ലായിരുന്നു.പ്രശാന്തിനോട് കാര്യം തിരക്കിയപ്പോൾ

“സർ പുറത്തുണ്ട്. മീഡിയയ്ക്കു മുന്നിൽ വരാൻ ഇപ്പോൾ നിർവ്വാഹമില്ലെന്നു പറയാൻ പറഞ്ഞു. “

എവിടെയോ ഒരു കല്ലുകടി വീണ്ടും .

ചാനൽ ഒരുങ്ങി.ഞാൻ സമയം നോക്കി 11.17 pm.കഴിഞ്ഞു.11.30 നുളള ന്യൂസിനു മുന്നേ വിവരം ഫുൾ പോകണം. ഒരു സ്പെഷ്യൽ ബുള്ളറ്റിൻ.
ന്യൂസ് റീഡർ സുധീപ് കുമാർ പ്രോഗാമിലെ ചില മാറ്റങ്ങളെക്കുറിച്ച് ക്ഷമയോടെ പറയാൻ തയ്യാറായി. ലൈവ് റെഡിയായി.

” ക്ഷമിക്കണം ഒരു സ്പെഷ്യൽ ന്യൂസ് തത്സമയം പ്രക്ഷേപണം ചെയ്യേണ്ടതായി വന്നിരിക്കുന്നു.ചില സുപ്രധാന വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കേണ്ട ആവശ്യം നേരിട്ടതിനാൽ പരിപാടിയിൽ ചില മാറ്റങ്ങൾ എടുക്കേണ്ടി വന്നു. പെട്ടന്നുള്ള ഈ മാറ്റം എന്താണെന്ന് നമുക്ക് വേദപരമേശ്വറിനോട് ചോദിക്കാം. പെരുമ്പാവൂര് നിന്ന് വേദപരമേശ്വർ നമ്മോടൊപ്പം ചേരുന്നതാണ് എന്താണ് വേദപരമേശ്വർ നിങ്ങൾക്ക് പറയാനുള്ളത് ”

ഞാൻ മൈക്ക് നേരെ പിടിച്ചു തൊണ്ട ശരിയാക്കി ജോണ്ടിയുടെ ക്യാമറയിലേക്ക് സൂക്ഷിച്ചു നോക്കി തുടർന്നു.
” സുധീപ് കുമാർ ഞാനിപ്പോൾ നിൽക്കുന്നത് പെരുമ്പാവൂരിലെ പൗരപ്രമുഖനായ എൽദോയുടെ മാതൃസഹോദരനായ അലക്‌സാണ്ടറുടെ വീട്ടിലാണ്.ഞാനും എന്റെയൊരു സുഹൃത്തും കുറച്ചു മുന്നേ ഒരു സംശയത്തിന്റെ പേരിലാണ് ഈ വീട്ടിൽ കയറിത്.”

” എന്ന് സംശയത്തിന്റെ പേരിലാണ് വേദപരമേശ്വർ അവിടെ എത്തിയത് വേഗം പറയു”

” സീനാ ബേബി കൊലക്കേസ് പ്രതി കുര്യച്ചൻ ഈ വീട്ടിൽ ഒളിച്ചു താമസിക്കുന്നു എന്നതായിരുന്നു ഞാൻ കേട്ട…”

” എന്നിട്ട് കുര്യച്ചനെ കണ്ടു പിടിച്ചോ വേദാ? കണ്ടു പിടിച്ചെങ്കിൽ അദ്ദേഹമെവിടെ? അദ്ദേഹം തന്നെയാണ് സീനാ ബേബിയെ കൊന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞോ? അദ്ദേഹം കുറ്റവാളിയെങ്കിൽ എന്ത് കൊണ്ട് അറസ്റ്റ് നടക്കുന്നില്ല?”

“സുധീപ് കുമാർ അദ്ദേഹം അകത്തെ മുറിയിൽ ഉറക്കത്തിലാണ്. നമുക്ക് അങ്ങോട്ട് പോകാം.”

“പുറത്ത് ഇത്രയധികം ബഹളം ഉണ്ടായിട്ടും അവരെങ്ങനെ ഉറങ്ങുന്നു വേദാ പരമേശ്വർ? “

സുധീപിന്റെ ആ ചോദ്യം ഞാനും പല തവണ ചോദിച്ചതാണ്. രണ്ടു പേരും വല്ലാത്ത ഉറക്കം തന്നെ ഇടയ്ക്ക് അവർക്ക് ജീവനുണ്ടോ എന്നു പോലും സംശയിച്ചു.ഉയർന്നു താഴുന്ന നെഞ്ചിലെ ശ്വാസോഛാസം കൊണ്ടു മാത്രം ജീവനുണ്ടെന്നു വിശ്വസിച്ചു ഞാൻ.
ക്യാമറയിലൂടെ തോമസിനേയും കുര്യച്ചനേയും വിഷൻ മീഡിയ തുറന്നു കാട്ടി

” സുധീപ് കുമാർ നമ്മൾ കാണുന്നത് കുര്യച്ചനും കോട്ടയത്തെ മേരീമാതാ ആയുർവേദ ഫാർമസി ഉടമ തോമസ് ഐസക്കിനേയുമാണ്. “

“വേദ തോമസ് ഐസക്ക് എന്ന വ്യവസായ പ്രമുഖനും കുര്യച്ചനും തമ്മിൽ എന്താണ് ബന്ധം? സീനാ ബേബിയുടെ മരണത്തിൽ തോമസ് ഐസകിന്റെ കറുത്ത കൈകളുടെ പങ്കുണ്ടോ? “

Leave a Reply

Your email address will not be published. Required fields are marked *