അജ്ഞാതന്‍റെ കത്ത് – 7

“രണ്ടുപേരുടേയും ഫോൺ ഓഫ് ചെയ്തു വെക്കണം. ശത്രു പാളയത്തിലേക്ക് കടക്കുകയാണ് നമ്മൾ.”

പക്ഷേ ശത്രു പാളയം മാത്രം ഞാൻ കണ്ടില്ല. നദിക്കക്കരെ കാടുപിടിച്ച ഇരുട്ട് മാത്രം. പല തരം കാട്ടു പക്ഷികളുടെ ശബ്ദത്തിൽ ഞാൻ ഭയന്നിരിക്കയായിരുന്നു.

” ഈ കാറാണ് നമ്മുടെ തൊട്ടുപിന്നാലെ ഉണ്ടായിരുന്നത്. ഒരു സ്ത്രീ ഡ്രൈവ് ചെയ്തെന്നു പ്രശാന്ത് പറഞ്ഞത്. “

അലോഷ്യസ് നദിക്കരികിലെ വെളുത്ത കാർ ചൂണ്ടി പതിയെ പറഞ്ഞു.
പെടുന്നെനെ നദിക്കക്കരെ ഒരു കുഞ്ഞു വെളിച്ചം ഒരു സിഗരറ്റ് കുറ്റിയുടെ അത്രയും മാത്രം .പിന്നെയതണഞ്ഞു.

” ഏതെങ്കിലും വൃക്ഷ മറവിൽ ഒളിക്കൂ”

അലോഷ്യസ് പറഞ്ഞത് ഞങ്ങൾ അനുസരിച്ചു. കുറച്ചു നേരത്തിനു ശേഷം ആ വെളിച്ചം നദിക്കു നടുക്കായി കാണപ്പെട്ടു.അപകടം അടുത്തു വരുന്നു. ആ വെളിച്ചം വലുതായിക്കൊണ്ടിരിക്കയാണന്ന് ഞാൻ തിരിച്ചറിഞ്ഞു. തൊട്ടടുത്തു നിൽക്കുന്ന അലോഷ്യസിന്റെ കൈയിൽ ഉള്ളത് ഒരു ചെറിയ പിസ്റ്റളാണെന്ന് തിരിച്ചറിഞ്ഞതും ജീവൻ പോലും അപകടത്തിലാണെന്ന് ബോധ്യമായി.ആ വെളിച്ചവും ഞാനും തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നു.

അതൊരു കൊട്ട വഞ്ചിയായിരുന്നു.ചെറിയ നിലാവിൽ ഞാൻ കണ്ടു. അതിനകത്ത് രണ്ട് പേരുണ്ടായിരുന്നു. അതിലൊന്ന് വേഷവിധാനങ്ങൾ കൊണ്ട് സ്ത്രീയാണെന്നു തോന്നി. വഞ്ചി കരയ്ക്കടുത്തു. അതിൽ നിന്നുമവർ ഇറങ്ങി കാർ ലക്ഷ്യം വെച്ച് നടന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവർ കയറിയ കാർ അകന്നു പോയ ശേഷം ഞങ്ങൾ വഞ്ചിയിൽ കയറി മറുകരയിലേക്ക് യാത്രയായി.

“അവരെ എന്തുകൊണ്ട് പിടിച്ചില്ല?”

എന്ന എന്റെ ചോദ്യത്തിന്

“അവരെ പിടിക്കുകയല്ല നമ്മുടെ ഇപ്പോഴത്തെ ലക്ഷ്യം. അവിടെ ഈ നദിക്കക്കരെയെന്തെന്നറിയണം.”

ഞാൻ പിന്നെ സംസാരിക്കാൻ നിന്നില്ല.വഞ്ചി കരയ്ക്കടുത്തു.ചെറിയൊരു നടപ്പാത പിന്നിട്ടു കുറേക്കൂടി മുന്നോട്ട് പോയപ്പോൾ നിലാവിൽ ഒരു തൂക്കുപാലം കണ്ടു.കാടിന്റെ ഭീകരത മാറി വന്നു.
ദൂരെ കുഞ്ഞുകുഞ്ഞു വെളിച്ചങ്ങൾ തെളിഞ്ഞു. ഞങ്ങൾ ചെന്നെത്തിയത് പഴയ ഒരു കെട്ടിടത്തിലാണ്. ആ കാടിനുള്ളിൽ എങ്ങനെ വൈദ്യുത വെളിച്ചം എത്തിയെന്ന് അത്ഭുതപ്പെടവെ ഞങ്ങൾക്ക് തൊട്ടു സൈഡിൽ ഒരണപ്പ് കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി.
കറുത്ത ഒരു വലിയ പട്ടി ഏത് നിമിഷവും ചാടി വീഴാൻ തയ്യാറായി നിന്നിരുന്നു. മരണമുറപ്പിച്ച നിമിഷങ്ങൾ,
അലോഷിയുടെ ഒരു തലോടലിൽ അവൻ ഒരു പൂച്ചയെ പോലെ കാണപ്പെട്ടു.
അകത്തെ മുറിയിലെവിടെയോ എന്തോ മെഷീന്റെ ചെറിയ മുരളൽ. അടഞ്ഞുകിടക്കുന്ന പഴയ മരവാതിലുകൾ, എവിടെയോ ഒരു കാൽപെരുമാറ്റം. സൈഡിലെ വാതിൽ തുറന്ന് ഒരു തടിയൻ ഇറങ്ങി വന്നു.പഴയത് പോലെ കയറി പോയി. ഇരുളിന്റെ മറ പറ്റി ഞങ്ങൾ തുറന്നു കിടക്കുന്ന ഒരു വാതിൽ വഴിയകത്തു കടന്നു. ചില മുറികളിൽ ഓരോ ആളെ കാണാം ചിലതിൽ ആരുമില്ല.
‘പ്രവേശനമില്ല’
എന്ന് ഇംഗ്ലീഷിലും മലയാളത്തിലും കന്നഡയിലും എഴുതിയതിനു അപ്പുറം താഴേക്കിറങ്ങാനുള്ള പടവുകൾ അവിടെങ്ങും വെളിച്ചം കുറവായിരുന്നു. മെഷീനിൽ നിന്നുള്ള ശബ്ദം കൂടികൂടി വന്നു.ചെറിയ മഞ്ഞ വെളിച്ചം വിതറുന്ന ഒരു മുറിയിലാണെത്തിയത്.പുറം തിരിഞ്ഞു നിന്നൊരാൾ അകത്തെന്തോ ചെയ്യുന്നു.
കാഴ്ചയിൽ അതൊരു പരീക്ഷണശാല പോലെ തോന്നി.അരയാൾ പൊക്കത്തിലെ ടേബിളും ടേബിളിൽ നിറത്തിവെച്ച അളവു പാത്രങ്ങളും കോണിക്കൽ ജാറുകളും പോരാതെ ആയുർവ്വേദ മരുന്നുകളുടെ രൂക്ഷഗന്ധവും.
മെഷിനിൽ നിന്നുള്ള ശബ്ദം നിലച്ചു.ആരോ നടന്നു വരുന്ന ശബ്ദം.
അതൊരു പെൺകുട്ടിയായിരുന്നു.കൂടിയാൽ ഇരുപത്തഞ്ച് വയസു തോന്നിക്കുന്ന പ്രകൃതം.ഇട്ടിരിക്കുന്ന ചുവന്ന ചുരിദാറിനു മീതെ ഇളം പച്ച നിറത്തിലുള്ള ഒരു കോട്ടണിഞ്ഞിട്ടുണ്ട്. മുടി പൊക്കി വട്ടം കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഒരു വലിയ ചുവന്ന വട്ടപ്പൊട്ട്, കൈകളിൽ നേർത്ത ഓരോ വള. മങ്ങിയ വെളിച്ചത്തിലും ഞാനവ വ്യക്തമായി കണ്ടു.

” കഴിഞ്ഞില്ലേ റോഷൻ?”

ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി. പരിചിത മുഖം പക്ഷേ തിരിച്ചറിഞ്ഞില്ല.

“ഒരു പത്ത് മിനിട്ട് കൂടി നീ പോയ്ക്കോ ഞാൻ വരാം”

പക്ഷേ അവൾ പോവാൻ കൂട്ടാക്കിയില്ല.

“13 ലെ പേഷ്യന്റ് അത്ര ശരിയല്ല റോഷൻ. എന്നെയവിടുന്നു മാറ്റാൻ മേഡത്തോട് പറയാമോ?”

“അയ്യോ ചതിക്കല്ലെ പൊന്നേ… അത് മേഡത്തിന് വേണ്ടപ്പെട്ട ആളാണ് “

” എന്നു വച്ച് അയാളുടെ ഇംഗിതത്തിന് ഞാൻ നിന്ന് കൊടുക്കണമെന്നാണോ?”

അവൾ കെറുവിക്കുന്നു.

“എന്റെ പൊന്നോ അതല്ല. അവരെ മുഷിപ്പിക്കരുത്. രണ്ടും കൽപിച്ചല്ലേ ഇതിനിറങ്ങിപ്പോന്നത്. മാസാമാസം പുറത്തെ ഹോസ്പിറ്റലുകളിലേക്കാൾ നാലിരട്ടിയല്ലേ ഇവിടുന്നു തരുന്നത്. സഹിച്ചേ പറ്റൂ.”

തുടർന്ന് റോഷന്റെ കൈക്കുള്ളിലായി ആ പെൺകുട്ടി. അനുസരണയുള്ള ഒരു പൂച്ചക്കുഞ്ഞെന്ന പോലെ അവളവിടെ. ചേർന്നു നിന്നു.

“റോഷൻ ഇതെന്താണ് ഈ മുറിയിൽ ചെയ്യുന്നത്?പലപ്പോഴായി ചോദിക്കണമെന്നു കരുതിയതാണ്.”

അവളെ ദേഹത്തു നിന്നും അടർത്തിമാറ്റി അവൻ പറഞ്ഞു.

“ഇവിടെ ഒരു മെഡിസിൻ ഉണ്ടാക്കുവാ.കുഞ്ഞു കുട്ടികൾ അത്രയറിഞ്ഞാൽ മതി.”

അവന്റെ മുഖമപ്പോൾ വലിഞ്ഞു മുറുകിയിരുന്നു.

” മേഡം ഇനിയെപ്പോ വരും? “

പെൺകുട്ടി.

“നാളെ വൈകീട്ട്.ഞാൻ വരാം നീ പോയ്ക്കോ. പിന്നെ പോകുമ്പോൾ ഏഴിലെ സായിപ്പിന് ഉറങ്ങാനുള്ള മരുന്ന് കൊടുത്തേക്ക്.”

” അയാളുടെ ഉഴിച്ചിൽ കഴിഞ്ഞതല്ലേ പിന്നെന്താ പോവാത്തത്?”

“രേഷ്മാ നീയെന്താ പതിവില്ലാത്ത കുറേ ചോദ്യങ്ങളുമായി ….. അയാൾ പോവാത്തതോ നിൽക്കുന്നതോ നിന്റെ വിഷയമല്ല അനാവശ്യ കാര്യങ്ങളിലേക്ക് നീ തല കൊടുക്കണ്ട.”

അവൾ തല കുനിച്ച് ഇറങ്ങിപ്പോയി.. രേഷ്മ പോയ വഴിയിലേക്ക് നോക്കി റോഷൻ കുറേ നേരം ചിന്തിച്ചിരുന്നു.മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി.
പിന്നെ സൈഡിൽ വെച്ച ലാന്റ്ഫോണെടുത്ത് ആരെയോ വിളിച്ചു.

“ഹലോ ”
……..
” നമ്പർ 4ന് ചില സംശയങ്ങളുള്ളതുപോലെ.”
…….
” ഒന്നു രണ്ട് ചോദ്യങ്ങൾ ചോദിച്ചു എന്നോട്. ചോദ്യമത്ര കഴമ്പില്ലെങ്കിലും നമ്മളത് ഗൗരവമായി എടുക്കണം.”
……….
“ഇല്ല. ഞാൻ പറഞ്ഞു വിട്ടിട്ടുണ്ട്. നാളെ എന്തായാലും അവർ വന്നു പോവട്ടെ തീരുമാനമാക്കാം”
……….
“ഒകെ.”
…….
“കഴിഞ്ഞു. ഞാൻ ഭക്ഷണം കഴിക്കാൻ പോവുകയാണ്”
……..
” good nt “

തുടർന്നവൻ മുറി പൂട്ടി താക്കോൽ പാൻസിന്റെ പോക്കറ്റിലേക്കിട്ട് ഇറങ്ങി നടന്നു.
അവനെ പിൻതുടരാൻ ശ്രമിച്ച എന്നെ അലോഷി തടഞ്ഞു.

” ഇതിനകത്ത് എന്താണെന്ന് അറിയണം. നമ്മൾ ഭയക്കുന്ന ആ മെഡിസിൻ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണെങ്കിൽ….. “

” അകത്തെങ്ങനെ കടക്കും?”
അലോഷി പോക്കറ്റിൽ നിന്നും ചെറിയ ഒരു കമ്പിയെടുത്ത് വളച്ച്. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ ലോക്ക് മാറി.അലോഷിയും പിന്നാലെ പ്രശാന്തും അകത്ത് കടന്നു. മുറിയിലേക്ക് കടക്കാനാഞ്ഞ എന്റെ ഷോൾഡറിൽ ഒരു കൈ പതിഞ്ഞു. ശത്രുവിന്റെകൈ. അവയെന്നെ പിന്നിലേക്ക് വലിച്ചിട്ടതിനു ശേഷം ഒരു കൈയാൽ എന്റെ വായ പൊത്തി

Leave a Reply

Your email address will not be published. Required fields are marked *