“വേണം അതാ പ്രശ്നം. ലേറ്റ് ആയി.”
“എന്നാൽ ഒരു കാര്യം ചെയ്യാം, മോളെ ഇവൻ കൊണ്ടുചെന്ന് ആക്കും. ഡാ മോളെ കൊണ്ടുപോയി വീട്ടിൽ ആക്കി വാ നീ.” അമ്മ എന്നെ നോക്കി പറഞ്ഞു.
“ങേ… ഞാ.. ഞാനോ..”
“ആ ഞാൻ തന്നെ.. എന്താ..”
“അത് വേണ്ടമ്മേ ഞാൻ പൊയ്ക്കോളാം അതൊക്കെ ബുദ്ധിമുട്ട് അല്ലേ.” എന്റെ നിൽപ്പ് കണ്ടാവും അമ്മയോട് അവൾ അങ്ങനെ പറഞ്ഞത്.
“എന്ത് ബുദ്ധിമുട്ട്, മോള് അമ്മ പറയണത് കേൾക്ക്. ഇനിയിപ്പോ ബസ് കിട്ടി മോളെപ്പോ വീട്ടിൽ എത്താനാണ്. പോരാത്തേന് നല്ല മഴക്കാറും. താമസിച്ചാൽ അച്ഛനും ടെൻഷൻ ആവില്ലേ.” അമ്മ അത് പറഞ്ഞതും അവൾ ഒന്ന് ആലോചിച്ചു.
“ഡാ ചെല്ല്, ഇനിം നിന്ന് താമസിക്കണ്ട.”
അതൊരു ഓർഡർ ആയിരുന്നു. ചില കാര്യങ്ങൾ അങ്ങനെ ആണ്, നമുക്ക് അനുസരിച്ചേ പറ്റു അതിപ്പോ നമുക്ക് ഇഷ്ടം ആണേലും അല്ലേലും.
ഞാനും അവളും തമ്മിൽ ഒന്ന് നോക്കി. ഇവിടെ വന്നിട്ട് ആദ്യായിട്ടാണ് ഞങ്ങൾ തമ്മിൽ ഒന്ന് നേരെ നോക്കിയത് തന്നെ. ഞാൻ ബൈക്കിന്റെ കീ എടുത്തു പുറത്തേക്കു നടന്നു. അവളും ആമിയോടും അമ്മയോടും യാത്ര പറഞ്ഞിട്ട് എന്റെ പിന്നാലെ ഇറങ്ങി നടന്നു.
“ദൈവമേ എന്താ ഇപ്പൊ സംസാരിക്കണ്ടേ ഇവളോട്. ഒന്നും മിണ്ടാതിരുന്നാൽ മോശം അല്ലേ. ഈ ഒരു ട്വിസ്റ്റ് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.” ഞാൻ മനസ്സിൽ വിചാരിച്ചു പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.
“ഇയാളെന്താ ഇത്ര മസിൽ പിടിക്കണേ. ഒന്ന് ചിരിച്ചൂടെ. ആ അമ്മ എത്ര സന്തോഷത്തോടെ ആണ് എന്നോട് സംസാരിച്ചത്. പിന്നെ അന്ന് എനിക്ക് ഒരു അബദ്ധം പറ്റി, പിള്ളേരെല്ലാം കൂടി കളിക്കണത് കണ്ടപ്പോ ഒരു പൂതി തോന്നി ഞാനും കളിക്കാൻ കൂടിയതാ. അടിച്ചത് ഗോൾ പോസ്റ്റിലേക്ക് ആണെങ്കിലും കൊണ്ടത് ഈ മരങ്ങോടന്റെ വണ്ടിയിൽ ആയിപോയി. ഇയാൾ മാത്രം ആയിരുന്നു വണ്ടിയിൽ എങ്കിൽ ഞാൻ ഓടി തള്ളിയേനെ, പക്ഷെ അമ്മയേം ആമിയേം കണ്ടാണ് ഞാൻ ഓടി ചെന്നത്. ഒന്നും പറ്റാഞ്ഞത് ഭാഗ്യം. തെറ്റ് എന്റെ ഭാഗത്ത് ആണ് എന്നാലും ഒന്നും പറ്റില്ലല്ലോ ഇനിയും അതൊക്കെ മനസ്സിൽ ഇട്ട് ഇരിക്കണോ?” നയന ഓരോന്ന് മനസ്സിൽ ആലോചിച്ചു അരവിന്ദിനെ അനുഗമിച്ചു.
അരവിന്ദ് വണ്ടി സ്റ്റാർട്ട് ആകുമ്പോഴേക്കും നല്ല മഴക്കാർ ഇരുണ്ടുകൂടിയിരുന്നു.
“കേറിക്കോ…” അരവിന്ദ് പതിയെ അവളോടായി പറഞ്ഞു.
“ഊഫ്… അവസാനം ഇയാൾ വാ തുറന്നു. ഇത്ര പതിയെ പറയുന്നത് എന്തിനാ സംസാരിച്ചാൽ മുത്ത് പൊഴിയുവോ.” മനസ്സിൽ ഓരോന്ന് ആലോചിച്ചു നയന ബൈക്കിൽ കയറി.
വണ്ടി മുന്നോട്ടു കുതിച്ചോണ്ടേ ഇരുന്നു. ഇടയ്ക്ക് ഞാൻ കണ്ണാടിയിൽ കണ്ടു ദൂരേക്ക് നോക്കി ഇരിക്കുന്ന നയനയുടെ മുഖം.
അവളുടെ ജിമിക്കി കാറ്റിൽ ഇളകി ആടുന്നത് കാണാൻ ഒരു പ്രത്യേക ചേലായിരുന്നു. ഞാൻ അറിയാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പെട്ടെന്ന് നയനയും കണ്ണാടിയിലേക്ക് നോക്കി. അത് കണ്ട് അവൻ ഒന്ന് ഞെട്ടി, വീണ്ടും വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു.
“അയ്യേ… നാണക്കേട് ആയല്ലോ. ഞാൻ ഒരു വായിനോക്കി ആണെന്ന് വിചാരിച്ചു കാണുമോ ഇനി. ശ്ശ്യേ..”
“ഈ മരങ്ങോടനെ കാണാൻ ഒക്കെ ഒരു ചന്തം ഉണ്ട്, കയ്യിലിരിപ്പ് അത്ര വെടിപ്പല്ല എന്ന് തോന്നുന്നു. വെറുതെ ചാടി കേറി സംസാരിച്ചു വില കളയണ്ട. കൊറച്ചു വെയിറ്റ് ഇട്ട് നിക്കാം. ഇറങ്ങുമ്പോൾ ഒരു താങ്ക്സ് പറഞ്ഞിട്ട് പോകാം അത്ര തന്നെ.”
മഴയ്ക്ക് മുന്നോടിയായിട്ടുള്ള തണുത്ത കാറ്റ് വീശി അടിച്ചു. ആ കാറ്റിനു ഒരു പ്രത്യേക സുഖമാണ്, ഒരു പ്രത്യേക മണമാണ്. മഴയുടെ ആദ്യ തുള്ളി നയനയുടെ കവിളിൽ തട്ടി ചിതറി.
“അയ്യോ മഴ…” അവൾ അറിയാതെ തന്നെ പറഞ്ഞു പോയി.
അപ്പോഴേക്കും മഴയുടെ ശക്തി കൂടി കൂടി വന്നു. അരവിന്ദ് വണ്ടി ഒരു പൂട്ടിയിട്ട പെട്ടിക്കടയുടെ മുന്നിലേക്ക് നിർത്തിയതും നയന ഇറങ്ങി ഓടി മഴ കൊള്ളാതെ ഒരിടത്തു കേറി നിന്നു. വണ്ടിയിൽ നിന്ന് ചാവി ഊരി അരവിന്ദ് എത്തുമ്പോഴേക്കും അവൻ നല്ലോണം നനഞ്ഞിരുന്നു. അവൻ നോക്കുമ്പോ നയനയുടെ അടുത്ത് കഷ്‌ടിച്ചു കുറച്ചു സ്ഥലം ഉണ്ട് നനയാതെ നിൽക്കാൻ. എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിന്ന അവന്റെ അങ്കലാപ്പ് കണ്ട് നയന മനസ്സിൽ ചിരിച്ചുപോയി. അവൾ കുറച്ചു അഡ്ജസ്റ്റ് ചെയ്ത് നിന്നിട്ട് അവനെ നോക്കി. അവൻ പിന്നൊന്നും ആലോചിക്കാതെ അവളുടെ കൂടെ കേറി നിന്നു.
രണ്ടുപേരും എന്ത് പറയും എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന ചിന്തയിൽ ആയിരുന്നു. മഴ ഉടനെ എങ്ങും കുറയുന്ന ലക്ഷണം ഇല്ല.
മഴ കുറയുന്നതും കാത്ത് മേലോട്ട് നോക്കി നിൽപ്പാണ് നയന.
“മഴ ഇഷ്ടല്ലേ?” ആഹാ നല്ല ബെസ്റ്റ് ചോദ്യം. ലോകത്ത് വേറെ എന്തൊക്ക ചോദിക്കാൻ ഉണ്ട് എന്നിട്ട് ചോദിച്ച കാര്യം ഓർത്തു അവനു തന്നെ ഒരു ചളിപ്പ് തോന്നി.
“എന്താ ചോദിച്ചേ, കേട്ടില്ല.” നയന അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“അല്ല മഴ ഇഷ്ടമല്ലേ എന്ന്?” അവൻ വീണ്ടും മടിച്ചു മടിച്ചു ചോദിച്ചു.
“അതെന്താ അങ്ങനെ ചോദിച്ചേ?”
“ഒന്നുല്ല മുഖം കണ്ടപ്പോ ഇഷ്ടമല്ല എന്ന് തോന്നി അതോണ്ട് ചോയ്ച്ചതാ.”
“മഴ കാണാൻ ഒക്കെ ഇഷ്ടാണ്, പക്ഷെ ഇങ്ങനെ അസമയത്തു പെയ്തത് ആകെ ബുദ്ധിമുട്ട് ആയി. മഴ പെയ്തില്ലായിരുന്നേൽ നമ്മൾ ഇപ്പൊ വീട്ടിൽ എത്തിട്ടുണ്ടാവും.”
“അല്ല വേറൊന്നും അല്ല, ഞാൻ വായിച്ച കഥകളിൽ ഒക്കെ നായികയ്ക്ക് മഴ ഭയങ്കര ഇഷ്ടം ആണ്, മഴ നനയാനും.”
“അരവിന്ദേട്ടൻ വായിക്കാത്ത കഥയിലെ നായികയാണ് ഞാൻ. അങ്ങനെ കൂട്ടിക്കോളൂ.” നയന ചിരിച്ചുകൊണ്ട് പറഞ്ഞു.
“ശ്ശെ ചോദിക്കണ്ടായിരുന്നു…ഞാൻ വെറും പൈങ്കിളി ആണെന്ന് കരുതി കാണും. വെറുതെ ഇവളുടെ വായിൽ ഇരിക്കുന്നത് കേട്ടു.” അവൻ മനസ്സിൽ ഓർത്തു.
“ഏട്ടൻ എന്താ ചെയ്യുന്നേ?”
“ഞാനോ.. ഞാൻ സെയിൽസ് ഓഫീസർ ആണ്. ഇയാളോ?”
“ഞാൻ ഡിഗ്രി കഴിഞ്ഞു ജോലി നോക്കികൊണ്ട് ഇരിക്കുന്നു. ഇപ്പോ തത്കാലം ഒരു കാൾ സെന്ററിൽ ജോലിക്ക് പോകുന്നുണ്ട്. കൂടെ തന്നെ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്യുന്നുണ്ട്. ഒന്നും ആയില്ല.”
“ഓ.. പിന്നെ ഞാൻ ഇയാളെ ഒന്ന് കാണണം എന്നുവെച്ചിരിക്കുവാരുന്നു ഒരു സോറി പറയാൻ, അന്ന് ഞാൻ കുറച്ച് മോശമായിട്ടാ പെരുമാറിയത് തന്നോട്. സോറി…” അവൻ മടിച്ചു മടിച്ചു പറഞ്ഞു.
“എയ് അത് സാരമില്ല, അതിപ്പോ ആരാണേലും അങ്ങനെ അല്ലേ ചെയ്യൂ. അല്ലെങ്കിലും എനിക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു. അമ്മ ഇല്ലാതെ വളർന്ന കൊണ്ട് അച്ഛൻ എന്നെ ഒന്ന് വഴക്ക് പറയാറുകൂടി ഇല്ല അതാ…”
“ഓ..സോറി..ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല, എനിക്ക് അമ്മ മാത്രേ ഉള്ളു, അപ്പൊ അന്ന് അമ്മ വീണപ്പോ പെട്ടന്ന് ഉള്ള ദേഷ്യത്തിന് പറഞ്ഞുപോയതാ.”
“മ്മ് എനിക്ക് അത് മനസിലാവും. അല്ലെങ്കിലും അമ്മ വളർത്തിയ മക്കൾക്ക് മറ്റു പെൺകുട്ടികളോട് എങ്ങനെ പെരുമാറണം എന്നൊക്കെ അറിയാൻ പറ്റും.” നയന അവനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു.