അരവിന്ദനയനം – 2

“എയ് എനിക്ക് അങ്ങനെ അധികം കമ്പനി ഇല്ല പെണ്ണുങ്ങളുമായി. ആകെ ഉള്ള കമ്പനി ആമിയാണ്.”

മഴ അപ്പോഴേക്കും പെയ്ത് ഒഴിയാറായിരുന്നു. അല്പനേരം രണ്ടുപേർക്കിടയിലും മൗനം തളം കെട്ടി നിന്നു. അവർക്കിടയിൽ ഇപ്പോൾ ആകെ ഉള്ള ശബ്ദം മഴത്തുള്ളികൾ വീണു ചിതറുന്നതാണ്.

“അല്ല..ഇയാൾ അച്ഛനെ വിളിച്ച് പറഞ്ഞിരുന്നോ ലേറ്റ് ആവും എന്ന്?” മൗനം ഭേദിച്ചു വീണ്ടും അവൻ സംസാരിച്ചു തുടങ്ങി.
“അയ്യോ.. അത് ഞാൻ മറന്നു. വിളിക്കണം എന്നു വിചാരിച്ചതാ അപ്പോഴാ മഴ പെയ്തത്.” അവൾ അത് പറഞ്ഞുകൊണ്ട് ബാഗിൽ നിന്നും ഫോൺ എടുത്തു.

“ശ്ശോ ഇത് ഓഫ്‌ ആയി…അച്ഛൻ ഇപ്പൊ എന്നെ കാണാണ്ട് ഗേറ്റിന്റെ വെളിയിൽ വന്നു നിൽക്കുന്നുണ്ടാവും.” നയന തെല്ലൊരു പരിഭ്രമത്തോടെ പറഞ്ഞു.

“ദാ ഇതിൽ നിന്നു വിളിച്ചോ, വെറുതെ അച്ഛനെ ടെൻഷൻ അടിപ്പിക്കണ്ട.” അരവിന്ദ് അവന്റെ ഫോൺ അവൾക് നേരെ നീട്ടികൊണ്ട് പറഞ്ഞു.

അവൾ ഫോൺ വാങ്ങി വേഗം അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ അവൾ സംസാരിക്കുന്നതും നോക്കി അങ്ങനെ നിന്നു.

അന്ന് കണ്ടപ്പോ ഇവൾക്ക് ഇത്രേം സൗന്ദര്യം തോന്നിയില്ല എന്നാൽ ഇന്ന്‌…എന്തോ നോക്കി നിൽക്കാൻ തോന്നുന്നു.

ഫോണിൽ സംസാരിച്ചുകൊണ്ട് നയന അവനെ നോക്കിയപ്പോൾ കണ്ടത് അവളെ തന്നെ നോക്കി നിൽക്കുന്ന അരവിന്ദിനെ ആണ്. അവൾ കണ്ണുകൊണ്ടു എന്താ എന്നു ആംഗ്യം കാണിച്ചു… അപ്പോഴാണ് അവനും പരിസര ബോധം വന്നത്. അവൻ ഉടൻ തന്നെ തോൾ രണ്ടും പൊക്കി ഒന്നുല്ല എന്നു പറഞ്ഞു.

“ശ്ശെ മോശായിപ്പോയി… അവൾ എന്ത് വിചാരിച്ചു കാണും.” അവൻ മനസ്സിൽ ഓർത്തു.

അൽപനേരം സംസാരിച്ചു കഴിഞ്ഞ് അവൾ ഫോൺ വെച്ചു.

“താങ്ക്സ്…” അവൾ ചിരിച്ചോണ്ട് ഫോൺ അവന് തിരികെ നൽകി.

“എന്ത് പറഞ്ഞു അച്ഛൻ?”

“അച്ഛൻ ടെൻഷൻ അടിച്ചു ഇരിക്കുവാരുന്നു, വിളിച്ചത് നന്നായി. നമുക്ക് എന്നാ പോയാലോ.. മഴ കുറഞ്ഞില്ലേ.?”

“എന്നാ വാ പോയേക്കാം.”

അവർ അവിടെ നിന്നിറങ്ങി.

മഴ പെയ്ത കൊണ്ട് നല്ല തണുപ്പ് ഉണ്ടായിരുന്നു. അത്കൊണ്ട് പതുക്കെ ആണ് അവൻ വണ്ടി ഓടിച്ചത്. കാറ്റടിക്കാതെ ഇരിക്കാൻ അവൾ അവന്റെ പുറകിൽ മറഞ്ഞിരുന്നു.

“നല്ല തണുപ്പുണ്ടല്ലേ..” അവളുടെ ഇരിപ്പ് കണ്ട് അവൻ ചോദിച്ചു.

“എയ് ചെറുതായിട്ട്..”

അത് കേട്ടതും അവൻ വണ്ടിയുടെ സ്പീഡ് ഒന്നുകൂടി കുറച്ചു.

വീണ്ടും അവർ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. സംസാരിച്ചു വീട് എത്തിയത് അറിഞ്ഞില്ല, ദൂരം തീരെ കുറഞ്ഞു പോയ പോലെ അവൾക്ക് തോന്നി. നയന ബൈക്കിൽ നിന്നും ഇറങ്ങി. എന്ത് പറയണം എന്നറിയാതെ രണ്ടുപേരും ഒരു നിമിഷം തമ്മിൽ നോക്കി നിന്നു.
“താങ്ക്സ്…” അവൾ തന്നെ തുടക്കമിട്ടു.

“നന്ദി മാത്രേ ഉള്ളോ വീട്ടിലേക്ക് ക്ഷണിക്കുന്നില്ലേ?”

“അയ്യോ സോറി, വാ ഒരു കാപ്പി ഒക്കെ കുടിച്ചിട്ട് പോവാം.”

“വേണ്ട വേണ്ട ഞാൻ വെറുതെ ചോദിച്ചതാ. ഞാൻ ഇറങ്ങുവാ.” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“സത്യായിട്ടും ഞാൻ ഓർത്തില്ല അതാ, ഇനി കേറീട്ടു പോയ മതി അല്ലേ എനിക്ക് ഒരു കുറ്റബോധം തോന്നും.” അവൾ വീണ്ടും നിർബന്ധിച്ചു. എന്നാൽ അരവിന്ദ് ബൈക്കിൽ തന്നെ ഇരുന്നതേ ഉള്ളു.

“ആഹ് മോളെത്തിയോ.. നല്ല മഴ ആയിരുന്നല്ലേ.” അച്ഛന്റെ ശബ്ദം കേട്ട് അവർ രണ്ടു പേരും തിരിഞ്ഞു നോക്കി. ആ മുഖത്ത് ആശ്വാസത്തിന്റെ ഒരു ഭാവം അവൻ കണ്ടു. മക്കൾ ഒന്ന് വരാൻ താമസിച്ചാൽ മാതാപിതാക്കൾക്ക് അവർ വരുന്നത് വരെ ടെൻഷൻ ആയിരിക്കും. ഈ ഒരു കാര്യത്തിനാണ് അമ്മയുമായി സ്ഥിരം ഞാൻ വഴക്ക് പിടിക്കാറുള്ളത് എന്നവൻ ഓർത്തു. ഞാൻ പോയി മടങ്ങി വരുന്നത് വരെ അമ്മ ഉറങ്ങാണ്ടിരിക്കും എത്ര പറഞ്ഞാലും കേൾക്കില്ല. എന്തിനാ ഇങ്ങനെ നോക്കി ഇരിക്കുന്നത്? കിടന്നുറങ്ങിക്കൂടെ എന്ന് ഞാൻ പലവട്ടം ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അമ്മ എന്നോട് ഒരു ഡയലോഗ് മാത്രേ പറഞ്ഞിട്ടുള്ളു.

“നിനക്ക് ഞാൻ ഇത് എത്ര പറഞ്ഞാലും മനസിലാവില്ല, നീ ഒരു അച്ഛൻ ആവുമ്പോൾ മാത്രേ അതൊക്കെ മനസ്സിലാവു. ചില കാര്യങ്ങൾ അങ്ങനാണ് നമ്മൾക്ക് എത്ര പറഞ്ഞുതന്നാലും മനസ്സിലാവില്ല. അനുഭവിച്ചാൽ മാത്രേ മനസ്സിലാകു.”

ഞാൻ അത് എന്നത്തേയും പോലെ പുച്ഛിച്ചു തള്ളും. എന്നാൽ അമ്മ പറയുന്ന ആ ഡയലോഗിന്റെ അർത്ഥം അതെ ഗൗരവത്തോടെ മനസിലായില്ല എങ്കിലും ഇപ്പൊ നയനയുടെ അച്ഛന്റെ മുഖഭാവം കാണുമ്പോൾ ഒരു കാര്യം മനസിലായി, ഇത് എല്ലാ വീട്ടിലും നടക്കുന്ന ഒരു കാര്യം ആണ്.

അച്ഛന്റെ കൈ തോളത്തു തൊട്ടപ്പോൾ ആണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും ഉണർന്നത്.

“താൻ ഇത് എന്ത് ആലോചിച്ചു നിക്കുവാ? വാ ഇറങ്ങു ഇവിടെ വരെ വന്നിട്ട് വീട്ടിൽ കേറാതെ പോകുന്നത് മോശമല്ലേ? മോളെ പോയൊരു ചായ ഇട്ടോണ്ട് വാ.” അദ്ദേഹത്തിന്റെ സ്നേഹപൂർവമുള്ള നിർബന്ധം എനിക്ക് നിരസിക്കാൻ തോന്നിയില്ല. ഞാൻ നയനയെ ഒന്ന് നോക്കി, ഇങ്ങനെ വേണം ഒരാളെ ക്ഷണിക്കാൻ എന്ന അർത്ഥത്തിൽ. വീണ്ടും അവൾ അച്ഛൻ കാണാതെ സോറി എന്ന് ചുണ്ടനക്കി. അത് കണ്ടതും ഞാൻ ഒന്നു ചിരിച്ചിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി.
നയന അപ്പോഴേക്കും അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി. ഞാനും അച്ഛനും ഓരോന്ന് പറഞ്ഞു അവളുടെ പിന്നാലെ വീട്ടിലേക്ക് നടന്നു. “അല്ല മോന്റെ പേരെന്തായിരുന്നു? ഞാൻ അത് മറന്നു.” “അരവിന്ദ്..” അദ്ദേഹം എന്റെ ഓരോ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. ഞാൻ നല്ലൊരു ശ്രോതാവായി ഇരുന്നു. സാദാരണ ഒരാളെ കത്തിവെച്ചു കൊല്ലുന്ന പോലത്തെ സംസാരം ആയിരുന്നില്ല അദ്ദേഹത്തിന്റെ, എനിക്ക് ബോർ അടിക്കുന്നു എന്ന് തോന്നിയാൽ അപ്പൊ തന്നെ വിഷയം മാറ്റും. അദ്ദേഹം ഒരു റിട്ടയേർഡ് സ്കൂൾ മാഷാണ്, ഇപ്പൊ ടൗണിൽ ഒരു ചെറിയ ബിസിനസ് നടത്തുന്നു. എല്ലാ കാര്യത്തിലും നയനയുടെ അച്ഛനുള്ള കാഴ്ചപ്പാട് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങൾ സംസാരിക്കുന്നതിന് ഇടയിൽ നയന 3 കപ്പിൽ ചായയുമായി എത്തി. എല്ലാരും ചായ എടുത്തു. സത്യത്തിൽ ആ ചൂട് ചായ കയ്യിൽ പിടിച്ചപ്പോ തന്നെ തണുപ്പിന് ഒരു ആശ്വാസം വന്ന പോലെ തോന്നി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞാനും അവരോടു വല്ലാതെ അടുത്ത പോലെ തോന്നി. എനിക്ക് എല്ലാം ഒരു പുതുമയുള്ള അനുഭവം ആയിരുന്നു. കാരണം അച്ഛന്റെ തണൽ ഞാൻ അധികം അനുഭവിച്ചിട്ടില്ല എന്നത് തന്നെ, പിന്നെ എനിക്ക് പെൺസുഹൃത്തുക്കൾ വളരെ കുറവായിരുന്നു. തികച്ചും അപ്രതീക്ഷിതമായി ആണ് നയനയെ ഇപ്പൊൾ ഞാൻ കണ്ടുമുട്ടിയത്. സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല.

“ഞാൻ എന്ന ഇറങ്ങട്ടെ, ഞാൻ ചെന്നിട്ടു വേണം അമ്മയെ വീട്ടിലോട്ട് കൊണ്ടുപോകാൻ.”

“ആഹ് എന്ന പിന്നെ അങ്ങനെയാവട്ടെ, മോന് ബുദ്ധിമുട്ടായല്ലേ ഈ മഴയത്ത് ഇവളെ ഇവിടം വരെ കൊണ്ടുവന്നത്.” അദ്ദേഹം നയനയെ ചേർത്ത് പിടിച്ചുകൊണ്ട് എന്നോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *