“തിരുമാന്ധാംകുന്നിലമ്മ …i ”
” എവിടുന്നാ… ?”
യുവാവ് മറുചോദ്യം എറിഞ്ഞു…
“തൃശ്ശൂർ…… ”
യുവാവും ഒന്ന് അമ്പരന്നതു പോലെ തോന്നി …
അവൻ തുടച്ചു കൊണ്ടിരുന്ന തോർത്ത് , ഫ്രണ്ട് സീറ്റിലേക്കിട്ടിട്ട് തിരിഞ്ഞു……
ഉടുത്തിരുന്ന മുണ്ടിൽ കൈ തുടച്ചിട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു……
” ഇറങ്ങി വാ… ”
വിനയചന്ദ്രൻ ഡോർ തുറന്ന് പുറത്തിറങ്ങി……
സനോജ്, കാർ മുന്നോട്ടെടുത്ത് ഒതുക്കിയിട്ടു…
ചെറുപ്പക്കാരനു പിന്നാലെ വിനയചന്ദ്രൻ നടന്നു തുടങ്ങിയിരുന്നു……
വന്ന വഴിയേ , പത്തു മീറ്റർ പിന്നോട്ടു നടന്ന് , പാടത്തിനെതിർ വശം വലത്തേക്ക് തിരിഞ്ഞു……
റോഡരികിൽ തന്നെ ടാർപ്പായ കെട്ടി ഓട്ടോറിക്ഷ നിർത്തിയിടാൻ കുറച്ച് സ്ഥലം വിനയചന്ദ്രൻ കണ്ടു……
ഒതുക്കു കല്ലുകൾ ഇറങ്ങാനുണ്ടായിരുന്നു …
ഓടിട്ടതും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതുമായ നാലു വീടുകൾ കണ്ടു…
ഓടിട്ട ചെറിയ വീട്ടിലേക്കാണ് യുവാവ് ചെന്നു കയറിയത്……
വിനയചന്ദ്രൻ മുറ്റത്ത് മിഴികളോടിച്ച് നിന്നു…
പിന്നിൽ സനോജിന്റെ കിതപ്പ് അയാൾ കേട്ടു …
ഒരു സ്ത്രീ രൂപം വാതിൽക്കൽ വന്ന് എത്തിനോക്കി പോകുന്നത് വിനയചന്ദ്രൻ കണ്ടു…
ആദ്യം പോയ യുവാവ് രണ്ട് പ്ലാസ്റ്റിക് കസേരകളുമായി പുറത്തേക്ക് വന്നു…….
” അകത്ത് , സ്ഥലക്കുറവാ… ”
അവന്റെ സ്വരത്തിൽ ജാള്യതയുണ്ടായിരുന്നു……
” ഇവിടെ മതി……..”
വിനയചന്ദ്രന്റെ സ്വരത്തിന് മുഴക്കമുണ്ടായിരുന്നു..
യുവാവ് അകത്തേക്ക് തിരികെ കയറിപ്പോയി…
വാതിൽക്കൽ ഒരു പെൺകുട്ടിയുടെ മുഖം കണ്ടതും വിനയചന്ദ്രന്റെ ഹൃദയം നിന്നു വിറച്ചു……….
തന്റെ മകൾ……….!
ശിവരഞ്ജിനി……..!
വിനയചന്ദ്രന്റെ താടിയെല്ലും കവിളുകളും കിടന്ന് വിറയ്ക്കുന്നത് സനോജ് കണ്ടു…
പതിനെട്ടു വർഷക്കാലം തന്റെ സ്വപ്നമായിരുന്നവൾ , ഒരു ദു:സ്വപ്നം കണ്ട് എഴുന്നേറ്റവളെപ്പോലെ തകർന്നു , നിർന്നിമേഷയായി വാതിൽപ്പടിയിൽ നിൽക്കുന്നത് വിനയചന്ദ്രൻ കണ്ടു ….
അയാളുടെ മനസ്സിൽ ഭൂതകാലം ഇരമ്പിയാർത്തു……….
” അച്ഛൻ………..!”.
അവളുടെ ചുണ്ടുകൾ ശബ്ദമില്ലാതെ വിടർന്നത് അയാൾ കണ്ടു……
അയാളെത്തന്നെ നോക്കിക്കൊണ്ട് അവൾ പടിക്കെട്ടിൽ നിന്നും താഴേക്ക് കാലെടുത്തു വെച്ചു…
ഒരു നിമിഷം പിച്ചവെയ്ക്കുന്ന പിഞ്ചു പാദങ്ങൾ അയാളുടെ മനക്കണ്ണിൽ തെളിഞ്ഞണഞ്ഞു…
മൂന്നര വർഷക്കാലം കൊണ്ട് തന്റെ മകൾക്കു വന്ന മാറ്റങ്ങൾ, അടിമുടി ആ അച്ഛൻ നൊടിയിടയിൽ അളന്നു…
ഓജസ്സില്ലാത്ത മുഖം… ….
മിഴികൾ മുനിഞ്ഞു കത്തുന്ന റാന്തൽ വിളക്കു പോലെയായിരുന്നു…
ശിവരഞ്ജിനിയുടെ പ്രേതമാണോ എന്നൊരു സംശയം അയാൾക്കുണ്ടായി.
ബാക്കി , ആലോചിക്കാൻ ത്രാണിയില്ലാത്തവനേപ്പോലെ വിനയചന്ദ്രൻ മിഴികൾ ഇറുക്കിയടച്ചു പോയി…….
സനോജ് ഇടവഴിയിലേക്ക് മുഖം തിരിച്ചു കളഞ്ഞു…
കാല്പാദങ്ങൾ പൊള്ളിയപ്പോൾ വിനയചന്ദ്രൻ നിറഞ്ഞ മിഴികൾ തുറന്നു…
ചെരിപ്പിനു മീതെ പിടിമുറുക്കിയ മകളുടെ വിരലിന്റെ തണുപ്പറിഞ്ഞ് വിനയചന്ദ്രൻ ഒരു നിമിഷം നിന്നു…
അടുത്ത നിമിഷം, അയാളാ പിഞ്ചുകുഞ്ഞിനെ ഉയർത്തി മാറോടടുക്കിക്കളഞ്ഞു…
” അച്ഛാ… ”
അവളുടെ നിലവിളി തൊണ്ടയിലമർന്നു പോയി…
അവളെ മാറോടടുക്കിപ്പിടിച്ച് അന്ത:വിക്ഷോഭത്താൽ വിനയചന്ദ്രൻ മിഴികൾ ചുറ്റുപാടും പരതിക്കൊണ്ടിരുന്നു …
ഇരുതുള്ളി മിഴിനീർ ശിവരഞ്ജിനിയുടെ നെറുകയിലേക്കിറ്റു.
അവളുടെ മൂർദ്ധാവിലേക്ക് അയാൾ സമ്മിശ്ര വികാരത്താൽ മുഖം ചേർത്തു……
കാച്ചെണ്ണയുടെ ഗന്ധം വഴിഞ്ഞൊഴുകിയിരുന്നു , അവളുടെ ഇടതൂർന്ന മുടിയിഴകളിൽ നിന്ന് കുഴമ്പിന്റെയും വിയർപ്പുണങ്ങിയതിന്റെയും സമ്മിശ്ര ഗന്ധം അയാൾക്കനുഭവപ്പെട്ടു……
” സുഖാണോ മോളേ നിനക്ക്… ?”
ഗദ്ഗദം ശ്ലഥമാക്കിയ വാക്കുകൾ അയാളിൽ നിന്ന് അടർന്നു വീണു..
കുസൃതി നിറഞ്ഞ പോലൊരു മൂളൽ അവളിൽ നിന്നുണ്ടായപ്പോൾ അയാളുടെ ഹൃദയം വീണ്ടും തപ്തമായി…
തന്റെ മനസ്സ് വീണ്ടും പിന്നിലേക്കോടുന്നത് വിനയചന്ദ്രൻ അറിഞ്ഞു..
തന്റെ കുസൃതി കുടുക്ക… !
ഇടം കൈത്തലം കൊണ്ട് വിനയചന്ദ്രൻ മിഴികൾ തുടച്ചു കളഞ്ഞു……
മാഷ് കരയുന്നത് ,ആദ്യമായി സനോജ് കണ്ടു…
