” ഞാൻ പഴയ ആളാ… …. ഈശ്വരനേക്കാൾ പ്രാധാന്യം ഗുരുനാഥന് കൊടുത്ത തലമുറ……. ”
ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു…
ആ സമയം തൊട്ടിൽ ഒന്നു പിടഞ്ഞു.
പിന്നാലെ ഒരു കുഞ്ഞിന്റെ ചിണുങ്ങലും കരച്ചിലും കേട്ടു…….
ശിവരഞ്ജിനി തൊട്ടിലിനരികിലേക്ക് നീങ്ങി…
കൈ നീട്ടി കുട്ടിയെ എടുത്ത ശേഷം, അവൾ വിനയചന്ദ്രനരികിലേക്ക് വന്നു…
” മോനാ… ”
ഉറക്കം വിട്ട കുഞ്ഞിന്റെ മുഖത്തേക്ക് അയാൾ നോക്കി…
” വിനായകൻ…… വിനുക്കുട്ടാ ന്ന് വിളിക്കും…… ”
ശിവരഞ്ജിനി പറഞ്ഞു..
കുട്ടിയെ എടുക്കാൻ കൈ നീട്ടിയ വിനയചന്ദ്രന്റെ കൈകൾ വായുവിൽ ഒരു നിമിഷം നിശ്ചലമായി…
” വിനുക്കുട്ടൻ… …. ”
അകത്തളങ്ങളിൽ നിന്ന് ഒരു കുസൃതിക്കുടുക്ക വിനുക്കുട്ടാ എന്ന് നീട്ടി വിളിക്കുന്നത് കേട്ട് അയാൾ നെഞ്ചു പിഞ്ഞിപ്പറിഞ്ഞിരുന്നു…
കുസൃതിയും വാത്സല്യവും സ്നേഹവും ഇടകലർത്തി , ശിവരഞ്ജിനി തന്നെ വിളിച്ചിരുന്നത് അയാൾക്ക് ഓർമ്മ വന്നു……
വിനായകനെ വിനയചന്ദ്രൻ കൈ നീട്ടി വാങ്ങി……
അയാളുടെ കൈകൾ വിറച്ചു കൊണ്ടിരുന്നു…
വിറക്കുന്ന അധരങ്ങൾ അയാൾ കുരുന്നിന്റെ കൺമഷിപ്പൊട്ട് കുത്തിയ കവിളിൽ ചേർത്തു..
പൗത്രന് ആദ്യ ചുംബനം……….!
കണ്ണീർ വന്ന് കാഴ്ച മറച്ചു കളഞ്ഞത് , വിനയചന്ദ്രൻ അറിഞ്ഞു……
രക്തം, രക്തത്തെ തിരിച്ചറിഞ്ഞതിനാലാകാം, വിനയചന്ദ്രന്റെ മുഖത്തേക്ക് പൈതൽ , ശൈശവ സഹജമായ നോട്ടം നോക്കിക്കിടക്കുക മാത്രം ചെയ്തു……
അയാളവനെ മാറോടു ചേർത്തു……
വിനയചന്ദ്രന്റെ താടിരോമങ്ങൾ വലിച്ചു പറിക്കാനുള്ള ശ്രമത്തിലേക്ക് വിനുക്കുട്ടൻ ശ്രദ്ധ തിരിച്ചു……
പത്തു മിനിറ്റിനകം വിനയചന്ദ്രൻ കുട്ടിയേയും കൊണ്ട് പുറത്തിറങ്ങി..
മുറിക്കകത്തു നിന്നും അയാൾ രക്ഷപ്പെടാൻ വെമ്പൽ കൊള്ളുകയായിരുന്നു…
അയാൾക്കു പിന്നാലെ ശിവരഞ്ജിനിയും പുറത്തേക്ക് വന്നു.
സനോജ് കസേരയിൽ ഇരിപ്പുണ്ടായിരുന്നു… അയാളോട് കുശലം പറഞ്ഞ് യുവാവും…
“അനിയനാ… രാജേഷ്……. ”
അവൾ അച്ഛന് അവനെ പരിചയപ്പെടുത്തി.
” സ്കൂൾ കുട്ടികളുടെ ഓട്ടം ഉണ്ട്… ഒഴിവാക്കാൻ വയ്യ ..,”
രാജേഷ് ക്ഷമാപണസ്വരത്തിൽ പറഞ്ഞു …
“അത് സാരമില്ല…… പോയിട്ടു വാ.”
വിനയചന്ദ്രൻ പറഞ്ഞു……
രാജേഷ് മടിയോടെ ഒതുക്കു കല്ലുകൾ കയറിപ്പോയി…
” എന്താ രാഹുലിന്റെ പ്രശ്നം … ?”
വിനയചന്ദ്രൻ അവളുടെ മുഖത്തേക്ക് നോക്കി……
” സ്പൈനലിന് ഇഷ്യൂ ഉണ്ട്… അതാണ് മെയിൻ… ”
അവൾ നിലത്തു നോക്കിപ്പറഞ്ഞു……
വിനയചന്ദ്രന് വീണ്ടും ശ്വാസം മുട്ടിത്തുടങ്ങി……
” ടീച്ചേഴ്സ് സഹായിച്ചിരുന്നു… പിന്നെ ഇവിടുത്തെ ഒരു ട്രസ്റ്റ് സഹായിക്കാനായി ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്…… അതൊന്നും എവിടെയും എത്തിയിട്ടില്ല… ”
അവളത് പറഞ്ഞത് നിർവ്വികാരമായിട്ടായിരുന്നു…
വിനയചന്ദ്രൻ പൂർണ്ണമായും തളർന്നിരുന്നു…
തന്റെ മകളുടെ ഭർത്താവ് , എന്തിന് മകൻ തന്നെ ചികിത്സക്കായി സാമ്പത്തിക സഹായം ഇരന്നു തുടങ്ങിയത്, അയാളുടെ തലച്ചോറു വരെ ശിഥിലമാക്കാൻ തക്കതായ കാര്യമായിരുന്നു..
സനോജ് അയാളെ ഒന്നു നോക്കി…
താൻ വെറും പുഴു മാത്രമാണെന്ന് വിനയചന്ദ്രന് തോന്നി..
തറവാട്ടു മഹിമയുടെയും ആഢ്യത്വത്തിന്റെയും പിൻബലത്തിൽ മാത്രം നെഗളിച്ചു നടന്നിരുന്ന പുഴു…
ജ്യേഷ്ഠനു മരുന്നു വാങ്ങാനും ഭക്ഷണം കൊടുക്കാനും മുച്ചക്രം ഉരുട്ടാൻ പോയ അനിയന്റെ ഏഴയലത്തുപോലും തനിക്ക് സ്ഥാനമില്ലെന്നറിഞ്ഞ് അയാൾ ഹൃദയം വെടിച്ചു കീറി തൊലിയുരിഞ്ഞു നിന്നു…
തന്റെ ന്യായവാദങ്ങൾ തെറ്റായിരുന്നു… !
മകളെ വെറുക്കാനുണ്ടായ കാരണം അയാൾ മരിച്ചു കിടന്ന മനസ്സിൽ വെറുതെ മാന്തി നോക്കി…
ഗുരുനാഥനെ പ്രേമിച്ചത് തെറ്റ്…… !
ഗുരുനാഥനെ കാമിച്ചത് തെറ്റ്…… !
കാഞ്ചനയുടെ മകൾ എന്നതിലായിരുന്നു , വെറുപ്പധികവും……
അമ്മ ചെയ്തത് തന്നെ മകളും ചെയ്തപ്പോൾ പിന്നീടൊന്നും താൻ ആലോചിച്ചില്ല…
അതൊരു വലിയ കാരണമാക്കി കൊട്ടിഘോഷിച്ച്, സ്വയം നശിച്ച നീ എന്തു നേടി…….?
ശിവരഞ്ജിനി കാഞ്ചനയുടെ മാത്രമല്ല, നിന്റെയും കൂടി മകളായിരുന്നു..
നീ നിന്റെ ദൗത്യവും കടമയും മറന്നു വിനയചന്ദ്രാ…….
