അർത്ഥം അഭിരാമം – 8അടിപൊളി  

“ആന്റിയാ പൈസ തന്നത്……. ഞാൻ കുറേ വേണ്ടാന്ന് പറഞ്ഞതാ… ”

കരച്ചിലിനിടയിൽ അവൾ പറഞ്ഞു……

” ആര്… ? അഭിരാമിയോ… ?”

വിനയചന്ദ്രൻ ചോദിച്ചു …

” അല്ല… വേറൊരാന്റി………?”

ഒരു കൊള്ളിയാൻ കൂടെ മിന്നി…….

അടുത്ത നടുക്കത്താൽ വിനയചന്ദ്രൻ സനോജിനെ നോക്കി…

അവളുടെ അടുത്ത വാക്കിനായി അവൻ ചെവി വട്ടം പിടിക്കുന്നത് അയാൾ കണ്ടു …

” മോള് കരയാതെ കാര്യം പറയെടാ ചക്കരേ…”

ഉള്ളിലെ നടുക്കവും ആകാംക്ഷയും പുറത്തു കാണിക്കാതെ വിനയചന്ദ്രൻ മകളുടെ നെറുകയിൽ മുത്തി… ….

അച്ഛൻ ശാന്തനായി എന്നറിഞ്ഞതും അവൾ തുടർന്നു…

” മാഷിന് അപകടം പറ്റി , അഞ്ചാറു മാസം കഴിഞ്ഞാണ് അവരാദ്യം വന്നത്. അന്ന് പതിനായിരം രൂപ തന്നു… ”

മാഷെന്ന് അവൾ ഉദ്ദേശിച്ചത് രാഹുലിനെയാണെന്ന് അയാൾക്ക് മനസ്സിലായി……

“പണത്തിന്റെ കാര്യം വിട് മോളെ… അവരെന്താ പറഞ്ഞത്………. ? ”

പണം വാങ്ങിയ പ്രശ്നത്തിലാണ് താൻ ദേഷ്യപ്പെട്ടത് എന്ന് കരുതിയാണ് മകൾ സംസാരിക്കുന്നതെന്ന് വിനയചന്ദ്രന് മനസ്സിലായി…

ശിവരഞ്ജിനി അയാളുടെ നെഞ്ചിൽ നിന്നും അടർന്നു……

അയാളുടെ മുഖത്തു നോക്കി അവൾ തുടർന്നു…

“ആദ്യം വന്നപ്പോഴും ആ ആന്റി ഉണ്ടായിരുന്നു…… അമ്മയുടെ കൂട്ടുകാരിയാണെന്നാ പറഞ്ഞത്…… അമ്മയ്ക്ക് എന്നെ കാണാൻ ആഗ്രഹമുണ്ടെന്നും എന്റെ മുഖത്തു നോക്കാൻ പറ്റാഞ്ഞിട്ടാണ് വരാത്തതും എന്നാണ് പറഞ്ഞത്… ”

വിനയചന്ദ്രൻ ഒന്നു മൂളി…

” ഒരു ദിവസം അമ്മയെ കൂട്ടി വരും, അമ്മയോട് പിണക്കമൊന്നും വിചാരിക്കണ്ട എന്നാണ് പറഞ്ഞത്…… ”

വിനയചന്ദ്രൻ നിശബ്ദത പാലിച്ചു……

“പിന്നെ വന്നത് ഒരാഴ്ചയായില്ല…… ”

ശിവരഞ്ജിനി ഒന്നു നിർത്തി……

അവളാ രംഗം മനസ്സിൽ കാണുകയായിരുന്നു…

 

“അച്ഛന് നിന്നോട് സ്നേഹമൊന്നുമില്ല മോളേ.. പൊറുക്കാൻ കഴിയാത്ത തെറ്റൊന്നുമല്ലല്ലോ മോള് ചെയ്തത്… ? വർഷം നാലാവുകയല്ലേ .?”

മുറ്റത്തെ കസേരയിലായിരുന്നു രാജീവ്… അയാൾക്കരുകിലായി ഒരു സ്ത്രീ ഇരുന്നിരുന്നു …

” കള്ളുകുടി തന്നെയാ എപ്പോഴും… അതിനു പറ്റിയ കുറച്ച് കൂതറകളും ………. ”

ശിവരഞ്ജിനി അത് കേട്ട് , വിനുക്കുട്ടനെ ചുമലിലിട്ട് നിശബ്ദം നിന്നു.

“മോളനുഭവിക്കേണ്ട പണമാ , അയാൾ നശിപ്പിക്കുന്നത്…… ആർക്കൊക്കെയോ വാരിക്കോരി കൊടുക്കുന്നുണ്ട്…… ബോധമില്ലല്ലോ… വല്ലതും ബാക്കിയുണ്ടോന്ന് ആർക്കറിയാം… ”

ഒരു നിമിഷത്തെ ഇടവേളയിൽ രാജീവ് തുടർന്നു..

“രാഹുലിന്റെ ചികിത്സക്ക് കുറച്ചു പണം.. ഒരു വീട്…  അതെന്തായാലും അങ്കിൾ ശരിയാക്കി തരും… “

ശിവരഞ്ജിനി പ്രതീക്ഷയോടെ അയാളെ നോക്കി……

” നിന്റെ അച്ഛൻ അമ്പിനും വില്ലിനും അടുക്കില്ല എന്നറിയാമല്ലോ … ലീഗലായി നീങ്ങേണ്ടിവരും.  വെറുതെ നാട്ടുകാർ കൊണ്ടുപോകുന്നതിലും നല്ലതല്ലേ… ”

” അച്ഛൻ പാവമാ… അച്ഛനെ എല്ലാവരും പറ്റിക്കും … ”

ശിവരഞ്ജിനി പറഞ്ഞു……

” അതു തന്നെയാ മോളേ പറഞ്ഞു വരുന്നത്…… നല്ലതു പറയാൻ വരുന്ന ഒരു ബന്ധുക്കളെയും കണ്ടു കൂടാ… എന്നോടും മിണ്ടാറില്ല… ”

ശിവരഞ്ജിനി മൗനം പാലിച്ചു……

“എന്റെയൊരു സുഹൃത്ത് അഡ്വക്കറ്റ് ഉണ്ട്.., വിശദമായി ഒന്നും പറയാൻ പറ്റിയില്ല… ഫോണിലാ സംസാരിച്ചത് … മോൾ മൂന്നാലു ഒപ്പിട്ടു തന്നാൽ കാര്യങ്ങൾ വേഗത്തിലാക്കാമെന്നാ അയാള് പറഞ്ഞത് … ”

രാജീവ് മുഖത്തെ കണ്ണട ഒന്നുകൂടി വലതുകയ്യുടെ ചൂണ്ടുവിരലാൽ ഉറപ്പിച്ചു.

” മാത്രമല്ല … നല്ല കുടിയാ… എത്രകാലം ഉണ്ടാകുമെന്ന് …… ”

ശിവരഞ്ജിനി പേടിയോടെ അയാളെ നോക്കി……

രാജീവിന്റെ പ്രലോഭനത്തിനു വഴങ്ങി, വെറും മുദ്രപ്പത്രത്തിൽ ഒപ്പിടുമ്പോൾ രാഹുലിന്റെ ചികിത്സ മാത്രമായിരുന്നു അവളുടെ മനസ്സിൽ..

“ഇനി അങ്കിൾ വരുമ്പോൾ രാഹുലിനെ ഹോസ്പിറ്റലിലാക്കാനായിട്ടേ വരു… അതിന് മോളുടെ അച്ഛന്റെ പണമൊന്നും വേണ്ട…… ”

ശിവരഞ്ജിനിയുടെ മുഖം ഒന്ന് പ്രകാശിച്ചു……

“അങ്കിളിനെവിടുന്നാ മോളേ പണം…… നോക്കട്ടെ, അഭിരാമിയോട് ഞാൻ സൂചിപ്പിച്ചിട്ടുണ്ട് … അവളെക്കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു…”

രാജീവ് കസേരയിൽ നിന്ന് എഴുന്നേറ്റു…

“സത്യത്തിൽ അവളു വിചാരിച്ചാലും നടക്കാവുന്ന കാര്യങ്ങളേയുള്ളു… ചെയ്യില്ല … പണത്തിനോട് ഇത്ര ആർത്തിയുള്ള തറവാട്ടുകാരെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… ”

” ഞങ്ങളിറങ്ങട്ടെ മോളെ… ”

സ്ത്രീയും എഴുന്നേറ്റു…

” കാഞ്ചനമ്മ  വിനുക്കുട്ടന് ഒരു സമ്മാനം തന്നു വിട്ടിട്ടുണ്ട്… ”

പറഞ്ഞിട്ട് അവർ തന്റെ ചുമലിൽ കിടന്ന ബാഗിൽ നിന്നും ഒരു ജൂവലറി ബോക്സ് എടുത്തു തുറന്നു .

ഒരു മോതിരമായിരുന്നു അത്…

വിനായകന്റെ മോതിരവിരലിലേക്ക് അതവർ അണിയിച്ചു …

ശേഷം, അവന്റെ കവിളിൽ അരുമയോടെ പിച്ചി , ഒരുമ്മ കൊടുത്തു…….

 

വിനയചന്ദ്രൻ കസേരയിലേക്കിരുന്നു…

കാര്യങ്ങൾ വ്യക്തമായിത്തുടങ്ങി…

തന്റെ മരണം കൊണ്ട് നേട്ടങ്ങൾ ഉള്ളവർ , അവർ തന്നെയാണ് ….

“അച്ഛനെ വിളിക്കാറുണ്ടോ എന്നൊക്കെ അവർ ചോദിച്ചിരുന്നു..”

വിനയചന്ദ്രൻ അത് കേട്ടെങ്കിലും മറുപടി പറഞ്ഞില്ല …

അയാളുടെ ഉള്ളം തിളച്ചുമറിയുകയായിരുന്നു…

എന്നാലും അയാൾ പറഞ്ഞത് ഇങ്ങനെയാണ്…

” മോള് വിഷമിക്കണ്ട… എന്ത് ആവശ്യം വന്നാലും ഇവന്റെ നമ്പറിലേക്ക് വിളിച്ചാൽ മതി… ”

വിനയചന്ദ്രൻ അങ്ങനെ പറഞ്ഞതിന്റെ കാരണം സനോജിനു മനസ്സിലായില്ല……

“ആവശ്യത്തിനു മാത്രം വിളിക്കുക…… ചിലപ്പോഴത് വേണ്ടി വരില്ല, അതിനു മുൻപ് നിങ്ങളെ അങ്ങോട്ടു കൊണ്ടു പോകും…… രാഹുലിനോട് കാര്യം പറഞ്ഞു മനസ്സിലാക്കണം .. ”

അവൾ നിശബ്ദം തലയാട്ടി……

സനോജ് പറഞ്ഞു കൊടുത്ത നമ്പർ അവൾ അകത്തു നിന്നും ഫോൺ എടുത്തുകൊണ്ടുവന്ന് സേവ് ചെയ്തു……

യാത്ര പറഞ്ഞു പോകുന്നതിനു മുൻപ്, വിനയചന്ദ്രൻ രാഹുലിനെ ഒന്നുകൂടിക്കണ്ടു…

വാർദ്ധക്യ സഹജമായ അസുഖങ്ങളുമായി രാഹുലിന്റെ അച്ഛനും അടുത്ത മുറിയിൽ കിടപ്പിലായിരുന്നു……

അയാളെയും കണ്ട് സംസാരിച്ച ശേഷമാണ് വിനയചന്ദ്രനും സനോജും ഇറങ്ങിയത്……

തിരിച്ചിട്ട കാറിൽ വിനയചന്ദ്രൻ കയറി..

ഓട്ടോ സ്റ്റാൻഡിൽ രാജേഷിന്റെ ഓട്ടോറിക്ഷ കിടപ്പുണ്ടായിരുന്നു …

സനോജ് കാർ നിർത്തിയതും രാജേഷ് വിനയചന്ദ്രനടുത്തേക്ക് വന്നു…

” ഇറങ്ങി വരാമോ… ? ഒരു ചായ കുടിച്ചിട്ടു പോകാം… ”

വളരെയധികം വിനയാന്വിതമായിരുന്നു അവന്റെ ക്ഷണം……

അത് കേൾക്കാതിരിക്കാൻ വിനയചന്ദ്രന് ആവുമായിരുന്നില്ല..

മൂന്നുപേരും ചായക്കടയിലേക്ക് കയറി …

വിനയചന്ദ്രൻ മേശയുടെ ഒരു വശത്തും സനോജും രാജേഷും മറുവശത്തും ഇരുന്നു……

” ആരാ രാജേഷേ, ബന്ധുക്കളാണോ.?”

ചായ കൊണ്ടുവന്നു വെക്കുന്നതിനിടയിൽ ചായക്കടക്കാരൻ ചോദിച്ചു..

” ശിവേച്ചിയുടെ അച്ഛനാ………”

രാജേഷ് സന്തോഷത്തോടെ  പറഞ്ഞു……

രോഗാരിഷ്ടതകളും സാമ്പത്തിക പരാധീനകളും മാത്രമാണ് തന്റെ മകൾ നേരിടുന്ന ആ വീട്ടിലെ പ്രശ്നം എന്ന് വിനയചന്ദ്രന് മനസ്സിലായി……

Leave a Reply

Your email address will not be published. Required fields are marked *